ഏറ്റവും നല്ല നടന്, നല്ല ചിത്രം എന്നിവയടക്കമുള്ള നാല് ദേശീയ അവാര്‍ഡുകള്‍, പുറമേ ഏറ്റവും നല്ല നടന് അടക്കമുള്ള സംസ്ഥാന അവാര്‍ഡുകള്‍. പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടില്ലാത്ത ചിത്രങ്ങള്‍ ഈ വക പുരസ്കാരങ്ങള്‍ നേടിയെടുക്കുമ്പോള്‍ തന്നെ അത് സാമാന്യജനങ്ങള്‍ക്ക് കണ്ടാല്‍ ദഹിക്കാത്ത അവാര്‍ഡ് ചിത്രങ്ങളുടെ ഗണത്തില്‍പെടുത്തി ചലച്ചിത്രമേളകളിലെ പരിമിതമായ പ്രേക്ഷകര്‍ക്ക് മുന്നില്‍ മാത്രം എത്തിപ്പെടുന്ന ചരിത്രമാണ് മുമ്പുണ്ടായിട്ടുള്ളത്. ആ നിലയില്‍ ഭേദപ്പെട്ട തീയേറ്ററുകള്‍ റഗുലര്‍ ഷോ ആയി ആ ശ്രേണിയില്‍പെട്ടൊരു ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നത് തന്നെ ഒരത്ഭുതമാണ്. അതിന് പിന്നാലെ പ്രസ്തുത ചിത്രം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടു മുന്നോട്ട് എത്തുമ്പോള്‍ കേവലമൊരു അവാര്‍ഡ് ചിത്രത്തിനപ്പുറം ‘ആദാമിന്റെ മകന് അബു’വില്‍ മേറ്റ്ന്തൊക്കെയോ നിറഞ്ഞു നില്ക്കുന്നതായി പ്രേക്ഷകര്‍ മുന്‍കൂട്ടി ധരിച്ചു വശാകുന്നു. ആ ഒരു വികാരത്തിനടിമപ്പെട്ട് തീയേറ്ററില്‍ എത്തിപ്പെടുന്ന സാധാരണ പ്രേക്ഷകര്‍ക്ക് പോലും സ്നേഹം എന്ന സാര്‍വ്വലൗകിക വികാരത്തിന്റെ ഒരു തൂവല്‍സ്പര്‍ശം ചിത്രം കണ്ടിരിക്കുമ്പോള്‍ അനുഭവപ്പെടുന്നു. അതു തന്നെയാണ് ആദാമിന്റെ മകന് അബു നല്കുന്ന സന്ദേശം.
ഒരു യഥാര്‍ത്ഥ മുസ്ലീമിന് ഒരിക്കലും സര്‍വ്വശക്തനായ അള്ളാഹുവിന്റെ കല്പന മറികടന്നുകൊണ്ട് പ്രവര്‍ത്തിക്കുവാനാവില്ല. അഞ്ച്നേരം മുടങ്ങാതെ നിസ്കരിക്കുകയെന്നത് ആ വ്യക്തിയുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. അതിലൂടെ മനസ്സില്‍ നിറഞ്ഞുകവിയുന്ന സഹോദരസ്നേഹം, സഹാനുഭൂതി, എല്ലാ ചിട്ടവട്ടങ്ങളും തികയുമ്പോള്‍ ആ വ്യക്തി ഉന്നതങ്ങളില്‍ എത്തിച്ചേരുന്നു. അവിടെ സ്വാര്‍ത്ഥതയ്ക്ക് അവസരമില്ല.
ഭക്തിമാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിക്കാതെയും ദൈവ കല്പനകളില് നിന്നും കടുകിടെ തെറ്റാതെയും ജീവിതം തുടരുന്നൊരു വയോ വൃദ്ധനാണ് അബു. അത്തര്‍കച്ചവടമാണ് തൊഴില്‍. അത്തറിന് പഴയ ഡിമാന്റ് ഇല്ല. എല്ലാവരും ഇപ്പോള്‍ സ്പ്രേ മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ അബുവും ഭാര്യ ആയിഷയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ബുദ്ധിമുട്ടുന്നു. ഏകമകന് സത്താര്‍ ഗള്‍ഫിലാണ്. പറഞ്ഞിട്ടെന്തുകാര്യം അയാള്‍ക്ക് ബാപ്പയും ഉമ്മയുമായി സമ്പര്‍ക്കമൊന്നുമില്ല. സ്വന്തം സന്തതികളെ കൊണ്ടുവന്ന് അവരെ ഒന്നു മുഖം കാണിപ്പിക്കുവാന്‍ പോലും അയാള്‍ തയ്യാറാകുന്നില്ല.
ജീവിതത്തിന്റെ മൂല്യച്യുതി. പുതിയ തലമുറയുടെ സ്നേഹരാഹിത്യം, അധാര്‍മ്മിക പ്രവര്‍ത്തികള്‍ എല്ലാമാണ് അബുവിനെയും സമപ്രായക്കാരായ വൃദ്ധ ജനങ്ങളെയും വേദനിപ്പിക്കുന്നത്. അന്യന്റെ മുതല്‍ ഒരിക്കലും കബളിപ്പിക്കരുതെന്നും സ്വന്തം അധ്വാനത്തിന്റെ ഫലം മാത്രമേ ഉപയോഗപ്പെടുത്താവൂ എന്നുമുള്ള ആദര്‍ശങ്ങളില്‍ മുഴുകി ജീവിക്കുന്നവരാണ് എല്ലാവരും.
ഉസ്താദ് എന്ന് നാട്ടുകാര്‍ ബഹുമാന പുരസ്സരം വിളിക്കുന്ന ദിവ്യപരിവേഷമുള്ള വ്യക്തി നാട്ടുകാരുടെ ആരാധനാപാത്രമാണ്. ചില ദര്‍ശനങ്ങള്‍ ഉണ്ടാവുമെങ്കിലും അതൊക്കെ കാട്ടിത്തരുന്നത് പടച്ചവന് ആണെന്ന് ഉസ്താദ് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ഏവര്‍ക്കും മാര്‍ഗ്ഗദര്‍ശിയാണ് ഉസ്താദ്.
ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നത് ജീവിത സായൂജ്യമായി കരുതുന്നവരാണ് അബുവും ആയിഷയും. അതിനാല്‍ തന്നെ അദ്ധ്വാനിച്ചു ലഭിച്ച ഓരോ പൈസയും അവര്‍ സൂക്ഷിച്ചു വയ്ക്കുന്നു. ഹജ്ജിന് പോകുവാനുള്ള ബാക്കി പണം സംഘടിപ്പിക്കുന്നതിനുള്ള അദ്ധ്വാനത്തിലാണ് ഇരുവരും. ആയിഷയുടെ ഉണ്ടായിരുന്ന പൊന്നുമുഴുവന്‍ വിറ്റഴിച്ചു. പ്രതിദിനം ചെറിയ വരുമാനം ഉണ്ടായിരുന്ന പശുവിനെയും കിടാവിനെയും വിറ്റു. എന്നിട്ടും തുക തികഞ്ഞില്ല.
തടിമില്ലുടമയെങ്കിലും നല്ലവനായ ജോണ്സണ് അബുവിന്റെ തൊടിയില്‍ നിന്ന പ്ലാവ് അറുപതിനായിരം രൂപ വിലക്കെടുക്കാമെന്നേറ്റു. പതിനായിരം രൂപ അഡ്വാന്‍സ് നല്കി. ബാക്കി തുക യാത്രപുറപ്പെടുവാന്‍ സമയമാകുമ്പോള്‍ മാത്രം മതിയാകുമെന്ന് അബു പറഞ്ഞു.
പറഞ്ഞുറപ്പിച്ച തുക മുഴുവന്‍ ജോണ്സണ് നല്കി. പക്ഷേ അതിനുശേഷമാണ് അബു ആ സത്യം മനസ്സിലാക്കുന്നത് താന്‍ കച്ചവടം ചെയ്ത പ്ലാവ് മുഴുവന്‍ ‘ചെതുക്കു’ പിടിച്ചതാണെന്ന്. തനിക്ക് ലഭിച്ച തുക മുഴുവന്‍ ജോണ്സണ് നഷ്ടം. അത് മുന്‍കൂട്ടി അറിഞ്ഞിട്ടും വാക്കുറപ്പിച്ചതനുസരിച്ച് തനിക്ക് തുക മുഴുവന്‍ നല്കിയ ജോണ്‍സണോട് അബുവിന് അളവറ്റ ബഹുമാനം തോന്നി. പക്ഷേ ആ പണം തനിക്ക് വേണ്ടെന്ന് പറഞ്ഞ് അബു തുക മുഴുവന്‍ ജോണ്സണ് തിരികെ നല്കി. എത്രയൊക്കെ ശ്രമിച്ചിട്ടും ആ തുക കൈപ്പറ്റുവാന്‍ അബു തയ്യാറായില്ല. തുക നല്‍കേണ്ടതില്ലെന്ന ട്രാവല്‍ ഏജന്റ് മാനേജര്‍ അഷറഫിന്റെ വാഗ്ദാനം, തുക വായ്പയായി നല്‍കാമെന്ന സ്ഥലം സ്കൂള്‍ മാസ്റ്ററുടെ അറിയിപ്പ് ഒന്നും അബു ചെവിക്കൊള്ളുന്നില്ല. അത്തരം സൗജന്യങ്ങള്‍ സ്വീകരിച്ച് ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നത് അള്ളാഹുവിന്റെ ഹിതങ്ങള്ക്ക് എതിരാണെന്ന് തികഞ്ഞ മതഭക്തനായ അബു ഉറച്ച് വിശ്വസിച്ചു. ഒടുവില്‍ തനിക്ക് തീര്‍ത്ഥാടനത്തിനുള്ള സമയമായിട്ടില്ലെന്ന് അബു തീരുമാനിച്ചു. അതു തല്ക്കാലം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.
എന്തുകൊണ്ടു തടസ്സങ്ങള്‍ വന്നു ഭവിച്ചു. തന്റെ പ്രവൃര്‍ത്തിയില്‍ എവിടെയോ അളളാഹുവിന് ഇഷ്ടപ്പെടാത്തതായി എന്തോ ഉള്ളതായി സംശയിച്ച അബു അത് കണ്ടെത്തി. ഇന്നത്തെ ലോകത്തിന് പ്രസക്തമായ ഒരുത്തരത്തിലേക്കാണ് അബു ചെന്നെത്തുന്നത്. മുറ്റത്ത് നിന്ന പ്ലാവ് താന്‍ മുറിച്ചതാകാം ദൈവേച്ഛയ്ക്ക് എതിരായത്. വൃക്ഷം അതും ഒരു ജീവി തന്നെ. ഒരു ജീവന് നശിപ്പിക്കുവാന്‍ തനിക്ക് എന്താണധികാരം.
ഇവിടെ അബു ഒരു പരിസ്ഥിതി സ്നേഹിയുടെ രൂപം കൈക്കൊള്ളുന്നു. പുതിയതായി ഒരു പ്ലാവിന് തൈ നട്ടുപിടിപ്പിച്ച് അതിന്റെ ചുവട്ടില്‍ വെള്ളമൊഴിക്കുന്നതോടുകൂടി ഏവരുടെ മനസ്സിലും ഒരു സന്ദേശം ഒഴുക്കിക്കൊണ്ടു ആദാമിന്റെ മകന് അബു എന്ന സോദ്ദേശ ചിത്രം പര്യവസാനിക്കുന്നു.
കഥ മുഴുവന്‍ മനസ്സിലാക്കിയിരുന്നാല്‍ കൂടി ആദാമിന്റെ മകന് അബു കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. സ്നേഹത്തിന്റെയും എളിമയുടെയും പ്രകൃതി സ്നേഹത്തിന്റെയും മാഹാത്മ്യം ഇത്രയേറെ ഊന്നിപ്പറയുന്ന ഒരു ചിത്രം അടുത്ത കാലത്തെങ്ങും പുറത്തിറങ്ങിയിട്ടില്ല. അവാര്‍ഡ് പ്രതീക്ഷയില്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ മനഃപൂര്‍വ്വം വരുത്തിക്കൂട്ടുന്ന ക്ലിഷ്ടതയൊന്നും ആദാമിന്റെ മകന് അബുവിന്റെ ആസ്വാദനതലത്തില്‍ കല്ലുകടി ഏല്പിക്കുന്നില്ല. ആദര്‍ശ സുന്ദരമായ, ലളിതമായ ഒരു ഖണ്ഡകാവ്യം വായിക്കുന്ന പ്രതീതിയില്‍ ചിത്രം കണ്ടിരിക്കാം. അതിലെ സ്നേഹത്തിന്റെ നിറഞ്ഞ അംശം ആവോളം ഉള്‍ക്കൊള്ളാം. എന്തിന് ശത്രുവിനെപ്പോലും സ്നേഹിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു മനോഭാവത്തിലേക്കാണ് പ്രേക്ഷകര്‍ സ്വമേധയാ എത്തിപ്പെടുന്നത്.
ഹാസ്യനടന്റെ മാത്രം റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള സലിംകുമാര്‍ ആണ് അബുവായി അഭിനയിച്ചിരിക്കുന്നത്. ഒരു സ്വഭാവ നടന് സലിംകുമാറില്‍ ഒളിച്ചുകിടക്കുന്ന യാഥാര്‍ത്ഥ്യം അച്ഛനുറങ്ങാത്ത വീടിന് ശേഷം കണ്ടെത്തിയ സംവിധായകന് സലിം അഹമ്മദിനെ എത്ര അഭിനന്ദിച്ചാലും മതിയാകുകില്ല. സറീനാവഹാബ് ആണ് ആയിഷ. സ്വാഭാവിക അഭിനയം. സുരാജ് വെഞ്ഞാറമൂട്, മുകേഷ്, നെടുമുടിവേണു തുടങ്ങി ഇതര പ്രധാന നടീനടന്മാരെല്ലാം തന്നെ ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ അവസരോചിതമായി. അഭിനന്ദനാര്‍ഹമായ മറ്റൊരു ഘടകം മധു അമ്പാട്ടിന്റെ ഛായാഗ്രഹണമാണ്. ഒരു ഗ്രാമീണ അന്തരീക്ഷത്തിന്റെ സൗമ്യത മുഴുവന്‍ മധുവിന്റെ ക്യാമറ പിടിച്ചെടുത്തിരിക്കുന്നു.
അവാര്‍ഡു കിട്ടിയതുകൊണ്ടുമാത്രമല്ല, ആദാമിന്റെ മകന് അബു ആദര്‍ശ സുന്ദരമായ ഒരു ചിത്രമാണ്. മനുഷ്യന്റെ നന്മയുടെ വശം അതെത്ര മനോഹരമാണ് എന്ന ബോധചിന്ത ചിത്രം പ്രേക്ഷകരില്‍ ജനിപ്പിക്കുന്നു. അത്യന്തം ലാവണ്യമുള്ള ഒരുതരം പ്രത്യേക മാനസികാനുഭൂതി ചിത്രം പ്രദാനം ചെയ്യുന്നു.
മോഹന്‍ദാസ് കളരിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: