ഇരിങ്ങാലക്കുട: ഞായറാഴ്ച രാത്രിമുതല്‍ തീ പിടിച്ചു കത്തുന്ന വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരം ചൊവ്വാഴ്ച രാവിലെയും പുകഞ്ഞുകൊണ്ടിരിക്കുന്നു. തിങ്കളാഴ്ച ഉച്ചമുതല്‍ വലിയരീതിയില്‍ ഇവിടെ തീ പിടിച്ചിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.
എന്നാല്‍ വൈകിട്ടോടെ പുകഞ്ഞുകൊണ്ടിരുന്ന പാടത്തിന്റെ മധ്യഭാഗത്തു തീ വീണ്ടും കത്തുകയായിരുന്നു. അണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സന്ധ്യയായപ്പോഴേക്കും തീ വ്യാപിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയ്ക്ക് പാടത്തേക്ക് വാഹനം ഇറക്കാന്‍ കഴിയാഞ്ഞതിനാല്‍ തീയണയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് സമീപത്തെ കുളത്തില്‍നിന്ന് വെള്ളം പമ്പുചെയ്ത് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. രാത്രി മുഴുവന്‍ തീ കത്തുകയായിരുന്നു. ചൊവാഴ്ച രാവിലെ തൊമ്മാന ബണ്ടു വരെ തീ എത്തിയിരുന്നു. തീ പടര്‍ന്ന് സമീപത്തെ ജനവാസകേന്ദ്രത്തിലേയ്ക്ക് കയറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്ന് ഏറെ നേരം പരിസരം മുഴുവന്‍ കനത്ത പുകയാല്‍ മൂടപ്പെട്ടത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കനത്ത കാറ്റിനെ തുടര്‍ന്നു പാടത്തെ പുല്ലില്‍ കത്തി പടര്‍ന്ന തീ സമീപത്തെ വീട്ടുപറമ്പുകളിക്കു വ്യാപിച്ചത് പരിഭ്രാന്തി പരത്തി പറമ്പുകളിലെ പ്ലാവ് , തെങ്ങു, കൊടപുളി, വാഴ , ജാതി തുടങ്ങിയവ കത്തി നശിച്ചു. കോക്കാട് ഷാജു, പോള്‍സണ്‍, ജോണി പോള്‍, കോരേത് സീജോ, നെടുംപറമ്പില്‍ കൊച്ചപ്പന് എന്നിവരുടെ പറമ്പുകളിലാണ് നാശം ഉണ്ടായത്. ആളിക്കത്തുന്നില്ലെങ്കിലും ചെമ്മീന്‍ചാല്‍ പാടശേഖരം രാവിലെയും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: