ഗുരുവായൂര്‍: ഗുരുവായൂരിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ഗുരുവായൂര്‍ നഗരസഭയിലെ തൈക്കാട് ചൊവ്വല്ലൂര്‍പ്പടി മേഖലകളിലെ കിണറുകളില്‍ നിന്ന് ഇനി നഗരസഭയുടെ അധീനതയില്‍ വെള്ളമെടുത്ത് നല്‍കും.ഗുരുവായൂര്‍ ദേവസ്വത്തിന് ആവശ്യത്തിന് വെള്ളം നല്‍കാനും ധാരണയായി. ബുധനാഴ്ച രാത്രി ചൊവ്വല്ലൂര്‍പ്പടിയില്‍ നിന്ന് വെള്ളമെടുക്കാനായി എത്തിയ ലോറി ജനം തടഞ്ഞിരുന്നു.ഇതിലെ വെള്ളം ചോര്‍ത്തികളയുകയും ചെയ്തിരുന്നു. സംഭവം വലിയ വിവാദമായതിനു പിന്നാലെയാണ് ഇടപെടല്‍ നടന്നത്.
കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ചാവക്കാട് തഹസില്‍ദാര്‍ എം ബി ഗിരീഷിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥസംഘമാണ് കേന്ദ്രങ്ങള്‍ ഏറ്റെടുത്തത്. നഗരസഭ പരിധിയില്‍ അഞ്ച് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വെള്ളമെടുക്കല്‍ കേന്ദ്രങ്ങള്‍ ഏറ്റെടുക്കപ്പെട്ടവയില്പെടും. 20 കുഴല്‍ കിണറുകളും ഒരു കിണറും.
ജൂണ്‍ 30 വരെ നഗരസഭയുടെ മേല്‍നോട്ടത്തിലായിരിക്കും ഇവിടങ്ങളില്‍ നിന്ന് വെള്ളം വിതരണം ചെയ്യുക. ഉത്സവം കഴിയുന്നതുവരെ ദേവസ്വത്തിന് ഇവിടെ നിന്ന് ആവശ്യമായ വെള്ളം നല്കാന് ധാരണയായിട്ടുണ്ട്. നഗരസഭ പരിധിയിലെ ഹോട്ടലുകള്‍ ലോഡ്ജുകള്‍ എന്നിവിടങ്ങിലേക്കും ഇവിടെ നിന്ന് നിശ്ചിത സംഖ്യ ഈടാക്കി നഗരസഭ വെള്ളം നല്‍കും.
രാവിലെ 6 മുതല്‍ വൈകീട്ട് 6വരെയാണ് വെള്ളം നല്‍കുക. അത്യാവശ്യഘട്ടങ്ങളില്‍ ദേവസ്വത്തിന് മാത്രം രാത്രിയും വെള്ളവും നല്‍കും. ദേവസ്വത്തിന് 12000 ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് വാഹനങ്ങളിലായി വെള്ളംകൊണ്ടുപോകാന്‍ അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: