ബഹുമാനപ്പെട്ടവരെ… ഞങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റിലെ നിര്‍ധനരായ വൃക്കരോഗികള്‍ വളരെ മനോവിഷമത്തോടെ സമര്‍പ്പിക്കുന്ന നിവേദനം.
വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള ഞങ്ങളെപ്പോലെയുള്ളവരുടെ ഏക ആശ്രയമായിരുന്നു മെഡിക്കല്‍ കോളേജ്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി സാധാരണക്കാരന് താങ്ങാന്‍ കഴിയാത്ത രീതിയില്‍ പണം ചെലവഴിച്ച് ചികിത്സിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ആഴ്ചയില്‍ രണ്ടും മൂന്നും ഡയാലിസിസ് ചെയ്യുന്ന രോഗികളാണ് ഇവിടെയുള്ളത്.
മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചതിന്റെ പേരില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന രീതിയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ന്നുവരുന്നത്. ഇതിനുവേണ്ടി ഡയാലിസിസ് ചെയ്യുന്നതിനുള്ള എല്ലാ സാമഗ്രികളും ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരെക്കൊണ്ട് വാങ്ങിപ്പിക്കുകയാണ് ഓരോ പ്രാവശ്യവും. മുമ്പ് ഒരു ഡയലൈസര്‍ കിറ്റ് വാങ്ങിച്ചു കൊടുത്താല്‍ എട്ട് ഡയാലിസിസ് വരെ ചെയ്യാമായിരുന്നു. യഥാസമയം ഉത്തരവാദിത്വപ്പെട്ടവര്‍ പ്രതിരോധകുത്തിവെപ്പ് കൊടുക്കാത്തതാണോ അതോ ഡയലൈസര്‍ കിറ്റ് ഓരോ ഉപയോഗത്തിനു ശേഷവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതില്‍ വന്ന അശ്രദ്ധയാണോ മഞ്ഞപ്പിത്തം പടരാനുള്ള കാരണം എന്ന് ഇതുവരെയും ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതായി അറിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ഓരോ പ്രാവശ്യവും ഡയലൈസര്‍ കിറ്റ് പുതിയതായി വാങ്ങിപ്പിക്കാനുള്ള തീരുമാനവും അതിന്റെ സാമ്പത്തിക ബാദ്ധ്യതയും ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയാണോ സര്.
ഒരു ഡയാലിസിസ് ചെയ്തു പുറത്തിറങ്ങണമെങ്കില്‍ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഉദ്ദേശം 2000ത്തില്‍പ്പരം രൂപയുടെ ചെലവുണ്ട്. ആഴ്ചയില്‍ മൂന്നും അതിലധികവും ഡയാലിസിസ് ചെയ്യുന്ന ഞങ്ങളുടെ അവസ്ഥ അങ്ങ് മനസ്സിലാക്കണം.
മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന എന്തിനും ഏതിനും അതിന് നിര്‍ദ്ദേശം കൊടുക്കുന്നവര്‍ക്ക് കമ്മീഷന് ലഭിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഇത് ലഭിക്കുന്നതിനുവേണ്ടിയുള്ള മനുഷ്യത്വരഹിതമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നോ മേല്‍ സൂചിപ്പിച്ച ബോധപൂര്‍വ്വമായ വീഴ്ച വരുത്തിയത്? ഇതിനുവേണ്ടി മാത്രമാണോ ഇപ്പോഴും രോഗികളെക്കൊണ്ട് ഡയലൈസറും ട്യൂബിംഗ്സും അടങ്ങുന്ന കിറ്റ് എല്ലാപ്രാവശ്യവും വാങ്ങിപ്പിക്കുന്നത്.
ഉത്തരവാദിത്വപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് ബലിയാടാകേണ്ടിവന്നത് മരണപ്പെട്ടുപോയ ഞങ്ങളുടെ നിരവധി സഹോദരി സഹോദരന്മാരാണ്. ഇതിന്റെ കൂടെ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്ന ഞങ്ങളും. ഇതിനു കാരണക്കാരായവര്‍ക്ക് നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന് വീണ്ടെടുത്ത് നല്കാനാവുമോ.
കേരളത്തിലെ ഇതര ഗവ/സ്വകാര്യ ആശുപത്രികളില്‍ സംഭവിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് രോഗികളുടെ മരണനിരക്ക് ഇതിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്തുകയും ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുമോ.
കഴിഞ്ഞ പത്തുമാസങ്ങളായി ഓരോ ഡയാലിസിസിനും വന്‍ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ ശ്വാസംമുട്ട് സഹിച്ചും ഡയാലിസിസുകളുടെ എണ്ണം കുറയ്ക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നു. ഞങ്ങളുടേതല്ലാത്ത കാരണത്താല്‍ ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ വന്‍ സാമ്പത്തിക ബാദ്ധ്യത ഇനിയും ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കണോ.
ബിപിഎല്‍ ലിസ്റ്റില്‍പ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ ഇവിടെ ഓരോ ഡയാലിസിസും ചെയ്യാന്‍ 500 രൂപ ഈടാക്കുന്നതെന്തിന്? ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇതിന് ഇളവു വരുത്തുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാമോ?
ദീര്‍ഘകാലം ചികിത്സ ചെയ്യേണ്ടിവരുന്ന ഞങ്ങള്‍ ആത്മഹത്യ ചെയ്യണോ ജീവിക്കണോ എന്ന് പലപ്രാവശ്യം ചിന്തിക്കുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് ഈ ദയനീയ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്നും ഞങ്ങളുടെ ജീവന് രക്ഷിക്കണമെന്നും അങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: