ഇരിങ്ങാലക്കുട: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പ് കാറളം പഞ്ചായത്തും ആരോഗ്യവിഭാഗവും ചേര്‍ന്ന് അടപ്പിച്ചു. കല്ലട ഭഗവതി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വര്‍ക് ഷോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പാണ് അടപ്പിച്ചത്. കാട്ടൂര്‍ പോലിസിന്റെ സഹായത്തോടെയായിരുന്നു നടപടി. ഗെയില്‍ പെപ്പ് ലൈന്‍ സ്ഥാപിക്കാനെത്തിയ നൂറിലേറെ തൊഴിലാളികളാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. ഇത്രയും തൊഴിലാളികള്‍ക്ക് ആറ് ശുചിമുറി മാത്രമാണ് നല്‍കിയിരിക്കുന്നത്. സെപ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് സമീപത്തേ പാടശേഖരത്തിലേയ്ക്കായിരുന്നു. തുണികഴുന്ന വെള്ളവും മലിനജലവും പുറത്തേയ്ക്ക് ഒഴുക്കി വിടുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞമാസം 23ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി സന്തോഷിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് തൊഴിലാളി ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഏഴ് ദിവസത്തിനകം സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീടാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പോലിസുമെത്തി ക്യാമ്പ് സീല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: