തൃശൂര്‍: പണ്ഡിതസദസ്സ് ചര്‍ചച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ തെക്കമഠം വേദാര്‍ത്ഥ വിചിന്തനകേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് ഡോ. കുറൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് പ്രസ്താവിച്ചു. വേദസപ്താഹത്തിന്റെ സമാപനസമ്മേളനത്തില്‍ യജ്ഞാചാര്യനായ വേദായനന് വേദാര്‍ത്ഥവിചിന്തന കേന്ദ്രത്തിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
ജാതിമതചിന്തകള്‍ക്ക് അതീതമായി അക്കാദമിക് താല്പര്യത്തോടെ പഠിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഈ കേന്ദ്രത്തില്‍ അവസരമുണ്ടാകും. വേദവും വേദാംഗങ്ങളും സ്ഥിരമായി ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി മാറണമെന്നും കമ്മിറ്റി രൂപീകരിച്ച് സിലബസ് തയ്യാറാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ടി.കെ.ദേവനാരായണന്, ഡോ.ടി.ആര്യാദേവി, കോതമംഗലം വാസുദേവന്‍ നമ്പൂതിരി, തോട്ടം കൃഷ്ണന് നമ്പൂതിരി, വടക്കുമ്പാട് പശുപതി നമ്പൂതിരി, അഡ്വ. പി.പരമേശ്വരന്, വടക്കുമ്പാട് നാരായണന്, പി.എന്‍.ഗോപാലകൃഷ്ണപിള്ള, ഡോ.സുബ്രഹ്മണ്യന്, ആനന്ദന്, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഋഗ്വേദത്തിന് വേദായനന് തയ്യാറാക്കിയ വ്യാഖ്യാനത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരണത്തിനായി തെക്കേമഠത്തിനു സമര്‍പ്പിച്ചു.
മൂപ്പില്‍ സ്വാമിയാര് യജ്ഞാചാര്യനെ പൊന്നാടയണിയിച്ച് ആദരിച്ച് ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. ഋഗ്വേദത്തിന്റേയും സാമവേദത്തിന്റേയും പഠനവും പ്രയോഗവും സോദാഹരണം വിശദമാക്കുന്ന ക്ലാസില്‍ വേദജ്ഞരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
യജ്ഞപ്രസാദവിതരണത്തോടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വേദസപ്താഹം പര്യവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: