മാള: കരിങ്ങാച്ചിറ പാലം നിര്‍മാണം ആരംഭിച്ചിട്ട് ഏഴ് വര്‍ഷമായിട്ടും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാകാതെ പൊതുമരാമത്ത് വകുപ്പ്. കരാര്‍ പ്രകാരം പാലം നിര്‍മാണം പൂര്‍ത്തിയാക്കേണ്ട കാലാവധിക്ക് ശേഷമാണ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
സ്ഥലം ഏറ്റെടുക്കാതെ പാലം നിര്‍മാണത്തിന് കരാര്‍ നല്‍കിയതിന്റെ സാങ്കേതിക വശങ്ങളെ നാട്ടുകാരും ജനപ്രതിനിധികളും പരസ്യമായി വിമര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ സുജാറാണി, അസി. എക്സി.എഞ്ചിനീയര്‍ വി.കെ.ഷൈലമോള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും വിമര്‍ശനം ഉന്നയിച്ചത്. യോഗത്തില്‍ കരാറുകാരായ ശ്യാംകുമാറും പങ്കെടുത്തു. പാലത്തിന് സമീപത്തെ മുസ്ലീം ആരാധനാലയത്തിന്റെ രണ്ട് സെന്റോളം സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ പാലവും അനുബന്ധ റോഡും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഈ സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് വഖഫ് ബോര്‍ഡ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസ് തീര്‍പ്പാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സഹിതം പൊതുമരാമത്ത് വകുപ്പിന് ഏഴ് തവണ നോട്ടീസയച്ചിട്ടും മറുപടി പോലും നല്‍കിയില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പുള്ള നിര്‍മാണങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല.
റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനായി ഒരുകോടി 75ലക്ഷം രൂപ കരാറാണ് നല്‍കിയിട്ടുള്ളത്. ഈ കാലയളവില്‍ നാല് തവണയാണ് കരാര്‍ പുതുക്കി നല്‍കിയത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലം നല്‍കുക, അതല്ലെങ്കില്‍ സ്ഥലത്തിന് വില നല്‍കുകയോ വാടക നല്‍കുകയോ വേണമെന്നാണ് വഖഫ് ബോര്‍ഡിന്റെ ആവശ്യം. നേരത്തെ ഉണ്ടായിരുന്ന രേഖാമൂലമുള്ള കരറിന്റെ സമയപരിധി ഫെബ്രുവരി 15ന് അവസാനിച്ചതിനാല്‍ വീണ്ടും ഈ വര്‍ഷം ഏപ്രില്‍ 30 വരെ നീട്ടിനല്‍കുകയായിരുന്നു. ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മ്മിക്കേണ്ട തടയണയുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്. ഇനിയുള്ള നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: