ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ഇന്‍ഡെയിന്‍ ഗ്യാസ് വിതരണ ഏജന്‍സി ഉപഭോക്താക്കള്‍ക്ക് ക്യാഷ് മെമ്മോ നമ്പറും തീയതിയും തുക കാണിച്ചുകൊണ്ടുള്ള ഡെലിവറി മെസ്സേജും അയച്ചിട്ടും സിലിണ്ടറുകള്‍ വിതരണം ചെയ്യാതെ മാറ്റിവക്കുന്നതായി പരാതി. ഇരിങ്ങാലക്കുട ശ്രീസംഗമേശ്വര റെസിഡന്റ്സ് അസോസിയേഷനാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയ വില ഈടാക്കുന്നതിനുള്ള തന്ത്രമാണിതെന്ന് അസോസിയേഷന് പരാതിയില്‍ പറയുന്നു.
ഏജന്‍സി ഉപഭോക്താവിന്റെ പേരില്‍ ബില്ലടച്ചു ഡെലിവറിക്കുള്ള മെസ്സേജ് അയച്ചുകഴിഞ്ഞാല്‍ നിലവിലുള്ള തുകയ്ക്ക് സിലിണ്ടര്‍ വിതരണം ചെയ്യേണ്ടത് ഏജന്‍സിയുടെ നിയമപരമായ ഉത്തരവാദിത്വമാണ്. ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ കൂടിയ വിലയ്ക്കായിരിക്കും ഇനി സിലിണ്ടറുകള്‍ വിതരണം ചെയ്യുക എന്നാണ് പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ഏജന്‍സിയില്‍ നിന്നും സിലിണ്ടര്‍ വിതരണം ചെയ്യുമ്പോള്‍ ബില്‍ കിട്ടാറില്ലെന്നും ബില്‍ തുകയ്ക്കുപുറമേ 50 രൂപ കൂടുതല്‍ ഈടാക്കുന്നതായും പരാതിയില്‍ പറയുന്നു. ഏജന്‍സിയുടെ തൊട്ടടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍ പോലും അന്യായമായി ഡെലിവറി ചാര്‍ജ് ഈടാക്കുകയാണെന്നും ഈ കാര്യങ്ങള്‍ സംബന്ധിച്ചു അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നു ശ്രീ സംഗമേശ്വര റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ആവശ്യപ്പെട്ടു.
എന്നാല്‍ ബില്‍ തുകയില്‍ കൃത്രിമം കാണിക്കുന്നില്ലെന്ന് ഗ്യാസ് വിതരണ ഏജന്‍സി പറഞ്ഞു. വീട്ടിലെത്തിക്കുന്ന ഗ്യാസിന്റെ ബില്ലില്‍ കാണുന്ന തുകയേക്കാള്‍ കൂടുതല്‍ വിതരണക്കാരന് നല്‍കേണ്ടതില്ലെന്നും 5 കിലോമീറ്ററിനുള്ളില്‍ വിതരണം സൗജന്യമാണെന്നും ഏജന്‍സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: