കൊരട്ടി: അരക്കോടിയോളം ചെലവഴിച്ചിട്ടും ചുനക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ വെള്ളമില്ല. വന്‍ തുക ചെലവഴിച്ച ചുനക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ അവശേഷിക്കുന്നത് ചണ്ടിയും ചെളിയുംനിറഞ്ഞ കുളവും കുളവുമായി ബന്ധമില്ലാതെ കിടക്കുന്ന മോട്ടര്ഷെഡും പ്രവര്‍ത്തനരഹിതമായ മോട്ടോറും തകര്‍ച്ച നേരിടുന്ന പമ്പുഹൗസും പൊളിഞ്ഞുതുടങ്ങിയ ടാങ്കുമാണ്.
ചുനക്കര വെള്ളാച്ചേരിക്കുളത്തിലെ ജലസമൃദ്ധി പ്രയോജനപ്പെടുത്തി 88 മുതല്‍ ആരംഭിച്ച പദ്ധതികളാണ് ഫലത്തില്‍ ഇല്ലാതായത്. പട്ടികജാതി കോളനി പ്രദേശത്തെ കാര്‍ഷിക, കുടിവെള്ള സാദ്ധ്യത ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. കൃഷിമന്ത്രിയായിരുന്ന വി.വി. രാഘവനാണ് പദ്ധതിക്കായി 15 ലക്ഷം രൂപ അനുവദിച്ചത്.
കുളം നവീകരണവും കെട്ടിസംരക്ഷിക്കലും പമ്പുഹൗസ്, കുളത്തിനുപുറത്ത് വലിയ ടാങ്ക്, പൈപ്പ്ലൈന് വലിക്കല് എന്നിവയാണ് നടന്നത്. തുടക്കത്തില്‍ പ്രദേശവാസികളുടെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം മാത്രമാണ് ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തിച്ചതെന്ന് അക്കാലത്ത് പദ്ധതിയുടെ ഭാരവാഹിയായിരുന്ന വി.എം. വാസു പറഞ്ഞു.
പദ്ധതി നിലച്ചെങ്കിലും പ്രവര്‍ത്തനരഹിതമായ ഇറിഗേഷനുമായി ബന്ധപ്പെട്ട് ലക്ഷങ്ങളാണ് പിന്നെയും ചെലവഴിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് സമീപ വീട്ടുകാര്‍ക്ക് ലീഡിങ് ചാനല്‍, ഗ്രാമപ്പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി ഉയരംകൂട്ടല്‍, നവീകരണം എന്നിവയ്ക്കാണ് ഫണ്ട് ചെലവഴിച്ചത്.
കോളനിയിലേക്കും ചട്ടവിരുദ്ധമായി പുറത്തേക്കും വെള്ളമെത്തിക്കുന്നതിനായി പൈപ്പ് ലൈന്‍ നീട്ടല്‍ എന്നിവക്ക് 2010ന് ശേഷം രണ്ടുവട്ടമാണ് ഫണ്ട് ചെലവഴിച്ചത്. പട്ടികജാതി ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഫണ്ട് വകമാറ്റി ചെലവഴിച്ചത് അക്കാലത്ത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: