കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തലിന് 4.75 കോടി രൂപയുടെ എസ്റ്റിമേറ്റ് കെഎസ്ടിപി സര്‍ക്കാരിന് സമര്‍പ്പിച്ചു. ബുധനാഴ്ചക്ക് മുന്‍പ് ക്യാബിനറ്റ് യോഗം ചേര്‍ന്ന് തുകക്ക് അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ടിപി. മദ്രാസ് ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസര്‍ ഡോ. അരവിന്ദ് നല്കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ടിപി എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
ബലക്ഷയമുള്ള രണ്ട് തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം തന്നെ മറ്റ് തൂണുകളുടെ കമ്പി തെളിഞ്ഞിരിക്കുന്ന ഭാഗവും ബീമുകളും ബലപ്പെടുത്തും. കൈവരികള്‍ നന്നാക്കി പെയിന്റടിക്കുകയും പൊളിഞ്ഞ് മാറിയ ഭാഗത്ത് പുതിയവ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ പഴയ പാലത്തിന്റെ മുകളില്‍ തെളിഞ്ഞിരിക്കുന്ന അടിത്തറകളും കല്‍ക്കെട്ടും പൂര്‍ണ്ണമായും ഇളക്കിമാറ്റും. തൂണുകള്‍ സ്ഥാപിക്കുന്ന ഭാഗത്തെ മണ്ണ് പരിശോധന ഇപ്പോഴും തുടരുകയാണ്. ഓരോ മീറ്റര്‍ വീതം കുഴിച്ച് മണ്ണെടുത്ത് ഉറപ്പുപരിശോധിക്കുകയാണ് ഇപ്പോള്‍. പാറ കാണുന്നതുവരെ ഇങ്ങനെ തുരക്കും. അതിനുശേഷം ഉറപ്പുള്ള ഭാഗത്ത് പൈലിംഗ് നടത്തി പില്ലറുകള്‍ സ്ഥാപിക്കും. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി പറയുന്നു.
ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണമായും മാറ്റിസ്ഥാപിക്കുന്നത്. ജാക്കി ഉപയോഗിച്ച് പാലത്തിന്റെ മേല്‍ഭാഗം ഉയര്‍ത്തിയശേഷം തകരാര്‍ സംഭവിച്ച രണ്ട് മൂന്ന് തൂണുകള്‍ പുനര്‍നിര്‍മ്മിക്കും. ഈ കാലയളവില്‍ പാലത്തിന് താങ്ങായി താല്ക്കാലികതൂണുകള് സ്ഥാപിക്കും. നിലവിലുള്ള തൂണുകള്‍ പൊളിച്ചുമാറ്റി അതേസ്ഥാനത്ത് പൈലിംഗ് നടത്തി പുതിയ തൂണ് നിര്‍മ്മിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും നിര്‍മ്മാണം. ഈ മാസം 10ന് വൈകിട്ട് ആറിനോടെയായിരുന്നു ഭാരം കയറ്റിയ വാഹനം കടന്ന് പോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ ഒരുവശം ചരിഞ്ഞത്. പാലത്തെ ബീമുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ബെയറിംഗ് തെന്നിമാറിയെന്നായിരുന്നു ആദ്യ നിഗമനം.
പാലത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടാവുകയും കൈവരികള്‍ അടര്ന്നുമാറുകയുമായിരുന്നു. പാലം വിദഗ്ധരും മുങ്ങല്‍ വിദഗ്ദരും നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ അപകടാവസ്ഥ വ്യക്തമാകുന്നത്.
1998ലാണ് പാലം ഉദ്ഘാടനം ചെയ്തത്. 18 വര്‍ഷത്തിനുശേഷം പാലം തകര്‍ന്നത് വിവാദമായതോടെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: