ഏതുകഥയും ഉച്ചതലമെത്തുന്നതിനു തൊട്ടുമുൻപ് ഒരു അവസാനമാവുമല്ലൊ. അതുപോലെയാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ അവസാന ഭാഗം. വരാൻ പോകുന്ന സുന്ദരകാണ്ഡവും യുദ്ധ കാണ്ഡവും ഉദ്വേഗം നിറഞ്ഞവയാണല്ലൊ? സമുദ്രതീരത്തെത്തിയ വാനരവീരരെല്ലാവരും നിരാശരായി. ഇനിയെവിടെപ്പോവും? സീതയേയും കണ്ടുകിട്ടിയില്ല; ശരത്കാലം കഴിഞ്ഞതിനാൽ സമയവും തീർന്നു. ഇനി ചെന്നാൽ സുഗ്രീവന്റെ കൈയാൽ മരണം സുനിശ്ചിതമാണ്. അംഗദൻ പറഞ്ഞു
‘‘ഹേ വാനരവീരന്മാരെ ഇതുവരേയും നാം പരാജയമൊന്നും നേരിട്ടിട്ടില്ല. എന്നാലിന്നു നാം രാജാജ്ഞയും നിറവേറ്റിയില്ല. കാര്യവിജയവും നേടിയില്ല. ഇനി ഞാൻ കിഷ്കിന്ധയിൽ ചെന്നാൽ സുഗ്രീവൻ ജീവനോടെ വിടില്ല. നേരത്തെ ഞാനയാൾക്ക് വഴിയിലെ മുള്ളാണല്ലൊ? ഇനി ഞാനീ തീരത്ത് കറുക വിരിച്ച് മരണം കാത്തുകിടക്കും. ബന്ധുക്കൾ കാൺകെ കൊല്ലപ്പെടേണ്ടല്ലൊ?‘‘ അപ്പോൾ താരനെന്ന വാനരൻ പറഞ്ഞു നമുക്കാ ഗുഹയിലേക്ക് മടങ്ങാം, അവിടെ താമസവും സുഖം. സുഗ്രീവൻ കണ്ടെത്തുകയുമില്ല. ഏതായാലും കിഷ്കിന്ധയിലേക്കില്ല എന്ന് വാനരന്മാരെല്ലാവരും തീരുമാനിച്ച് സമുദ്ര തീരത്ത് കിടപ്പായി.
അംഗദൻ അട്ടിമറിക്കാണൊരുങ്ങുന്നത് എന്ന് ഹനുമാന് തോന്നി. പിതാവിന്റെയത്ര ബലവാനും ബൃഹസ്പതിപോലെ ബുദ്ധിമാനും സർവഗുണങ്ങളും സർവശക്തിയും തികഞ്ഞവനുമാണെങ്കിലും പക്വതയില്ലാത്തതിനാലാണ്, ഇന്ദ്രൻ ശുക്രാചാര്യന്റെയെന്നപോലെ, ഇന്നു താരനെപ്പോലുള്ളവരുടെ വാക്കുകൾ കേൾക്കുന്നത്. എന്നു ചിന്തിച്ച് ഹനുമാൻ അംഗദനോടു പറഞ്ഞു. ‘‘ഈ വാനരവീരന്മാർ ഭാര്യാപുത്രന്മാരിൽനിന്നകന്ന് കൂടുതൽ കാലം ഇവിടെ കൂടെ നിൽക്കില്ല.
സുഗ്രീവനെതിരെയായാൽ ഞങ്ങൾ മന്ത്രിമാരുടെ പിന്തുണയും കിട്ടില്ല. ആ ഗുഹ ഇന്ദ്രൻപോലും ഭേദിച്ചില്ലേ? ലക്ഷ്മണനത് ഇലകൊണ്ടുള്ള കപ്പലിനെപ്പോലെ ലാഘവത്തോടെ ഇല്ലാതാക്കും. ഞങ്ങളോടൊപ്പം വന്ന് സുഗ്രീവനു മുന്നിൽ തെറ്റേറ്റു പറഞ്ഞാൽ കാലക്രമേണ സുഗ്രീവൻ അങ്ങയെ രാജാവാക്കും. സുഗ്രീവൻ ധർമാത്മാവാണ്. ശ്രീരാമനും അങ്ങയുടെ അച്ഛന് വാക്കുകൊടുത്തിട്ടുണ്ടല്ലൊ?
ചൊടിച്ചുകൊണ്ട് അംഗദൻ പറഞ്ഞു ‘‘സ്വന്തം ചേട്ടത്തിയമ്മയെ ഭാര്യയാക്കുന്നവൻ ധർമിഷ്ഠനാണോ, വെറുക്കപ്പെട്ടവനല്ലേ? എന്റെയച്ഛനെ ഗുഹദ്വാരമടച്ച് കൊല്ലാനയാൾ ശ്രമിച്ചില്ലേ? രാമന്റെ ഉപകാരംപോലും മറന്നയാൾ വാക്കുപാലിക്കുമോ? ലക്ഷ്മണ ഭയംകൊണ്ടല്ലെ സീതാന്വേഷണം ആരംഭിച്ചത്? സ്വന്തം മകനല്ലാത്ത എന്നെ അത്തരമൊരാൾ ജീവനോടെ വിടുമോ?‘‘ പിന്നെ വാനരരെല്ലാവരും ദർഭവിരിച്ചു കിടന്നു.
ഈ ദൃശ്യം കണ്ട സമ്പാതി എന്ന കഴുകൻ സന്തോഷംകൊണ്ട് പറഞ്ഞു ‘‘കർമഫലം എന്നായാലും കിട്ടും. എനിക്ക് ഈ വാനരന്മാരെ ഓരോരുത്തരെയായി മരിക്കുന്ന ക്രമത്തിന് തിന്നാൻ കിട്ടുമല്ലൊ? കുശാലായി‘‘ എന്ന്. വാനരരവനെക്കണ്ടപ്പോൾ ‘‘ഹോ ഇങ്ങനെ മരണവും ഈ രൂപത്തിൽ ഇവിടെയെത്തി‘‘ എന്ന് ഭീതരായി പറഞ്ഞു.
മരിക്കുന്നെങ്കിൽ ജടായുവിനെപ്പോലെ രാവണനോട് പൊരുതി മരിക്കണമായിരുന്നു.’‘ ഇതുകേട്ട സമ്പാതി തന്റെ അനുജനായ ജടായുവിന്റെ മരണവൃത്താന്തം ആരായുകയും അതു കേട്ടപ്പോൾ സമുദ്രതീരത്തെന്നെയെത്തിച്ചാൽ ഞാൻ അനുജന്റെ ശേഷക്രിയ ചെയ്യാം. അനന്തരം നിങ്ങളുടെ കാര്യജയത്തിനുതകുന്ന കാര്യങ്ങൾ പറയാം എന്നുപറഞ്ഞു.
‘‘ഞാനും ജടായുവും അരുണ-ശേനി പുത്രന്മാരാണ്. ഒരിക്കൽ സൂര്യമണ്ഡലത്തിലേക്കു പറന്നപ്പോൾ ജടായു ചൂടേറ്റു തളർന്നു. ഞാനവന്റെ മേലെ തണൽ നൽകി പറന്നു. അപ്പോളെന്റെ ചിറകുകൾ കരിഞ്ഞ് ഞാൻ വിന്ധ്യാചലത്തിൽ വീണു.
അനേകനാളുകൾക്കുശേഷം ഞാനിഴഞ്ഞ് നിശാകരനെന്ന താപസന്റെ ആശ്രമത്തിന്നരികലെത്തി. എന്നെ തിരിച്ചറിഞ്ഞ മഹർഷി എന്നെ പരിചരിച്ച് വിവരങ്ങളാരാഞ്ഞു. ഞാൻ നിരാശനായി മലയിൽനിന്നു ചാടി മരിക്കുമെന്നദ്ദേഹത്തോടു പറഞ്ഞപ്പോൾ രാമലക്ഷ്മണന്മാരുടെ ദൂതന്മാരെ സഹായിക്കാൻ ഇവിടെത്തങ്ങണമെന്നും അതു ചെയ്താൽ വീണ്ടും ചിറകുകൾ മുളയ്ക്കുമെന്നും അനുഗ്രഹിച്ചു. അന്നുമുതൽ നിങ്ങളെക്കാത്ത് ഞാനിവിടെ കഴിയുന്നു.
എന്റെ പുത്രൻ സുപാർശ്വൻ എനിക്ക് ഭക്ഷണം കൊണ്ടുവന്നുതരും. ഒരിക്കലവൻ ആകാശത്ത് ഒരു രഥത്തിൽ രാവണൻ ഒരു സ്ത്രീയെ കൊണ്ടുപോവുന്നതുകണ്ട് എന്റെയടുക്കൽ വന്നു പറഞ്ഞു. നേരം വൈകിയ കാരണം ചോദിച്ചപ്പോളാണവനതു പറഞ്ഞത്. അങ്ങനെ സീത അശോകവാടിയിലുണ്ട്. നിങ്ങളിൽ കരുത്തനൊരാൾ സമുദ്രം ലംഘിച്ച് സീതയെ കൊണ്ടുവരും.’‘
ഇത്രയും പറഞ്ഞതും സമ്പാതിയുടെ ചിറകുകൾ വീണ്ടും മുളച്ചു. പക്ഷി ശ്രേഷ്ഠൻ ദൂരേക്ക് പറന്നകന്നു.
അദ്ധ്യാത്മരാമായണത്തിൽ സ്വയംപ്രഭ രാമനെ സ്തുതിക്കുന്നു. പിന്നെയവൾ സ്വർഗത്തിലേക്കല്ല നേരെ രാമസന്നിധിയിലേക്കാണു പോവുന്നത്. രാമപാദത്തിങ്കൽ അചഞ്ചല ഭക്തിയുടെ വരം നേടിയവൾ ബദരിനാഥത്തിലേക്കു തപസ്സിനായി പോവുന്നു. തന്റെ സ്തുതിയിൽ സ്വയംപ്രഭ പറയുന്നത് ഭക്തർക്കാനന്ദം ഏൽക്കാനാണ് ഭഗവാൻ സച്ചിദാനന്ദ സ്വരൂപൻ അവതാരമെടുക്കുന്നത് എന്നാണ്.
അതുപോലെ നിശാകര ഋഷി സമ്പാതിയോട് ജന്മത്തിന്റെ കാരണങ്ങളും ഗർഭത്തിൽ ഭ്രൂണത്തിന്റെ വികസനവും വിവരിച്ചുകൊടുക്കുന്നു. ജീവാത്മാവ് ഏതുവിധമാണ് കർമ്മഫലത്തിൽ ബന്ധിതനാവുന്നതെന്നും മുക്തനാവുന്നത് ഏതുവിധമെന്നും മഹർഷി വിവരിക്കുന്നു.
സ്വയംപ്രഭ രംഭയെ മയന് എത്തിച്ചുകൊടുത്തവളാണ്.
ഏതുതരം സ്ത്രീയാണീ പണി ചെയ്യുക എന്നു നമുക്കറിയാം. എന്നിട്ടുമവൾ രാമകാര്യത്തിൽ ചെറിയൊരു സഹായം ചെയ്തുകൊടുത്തപ്പോഴേക്കും ശ്രീരാമദർശനവും നിത്യഭക്തിയുടെ വരവും നേടി. മനുഷ്യജന്മം കിട്ടി സത്കർമ്മങ്ങളും ചെയ്താൽ എത്രമാത്രം എളുപ്പമാണ് സദ്ഗതി നേടാനാവുക. അങ്ങോട്ട് ഒരു ശ്രദ്ധ മാത്രം വേണം: അത്രയേ വേണ്ടൂ. സമ്പാതി ചിരകാലം രാമലക്ഷ്മണ കാര്യത്തിനായി നിസ്സഹായാവസ്ഥയിൽ കഴിഞ്ഞു.
വെറുമൊരു കഴുകജന്മമായിട്ടും ശവംതീനിയായിട്ടും രാമകാര്യം മനസ്സിൽ വച്ചതുമൂലം ജീവിതസാഫല്യം നേടി, വീണ്ടും ചിറകു മുളച്ചുവന്നു. മനുഷ്യജന്മം സസ്യാഹാര പ്രധാനമായിട്ടും ശവം തിന്നുവാൻ വിധിക്കപ്പെട്ടവരായവർക്കും ഇതു പ്രേരകമാകട്ടെ. ഒരു കാര്യം മനസ്സിൽ കരുതി ദീർഘകാലം ഒരേ സ്ഥലത്തു തങ്ങുന്നതിന്റെ ഒരു പ്രതീകം കൂടിയാണ് സമ്പാതി. പറന്നു നടന്നാൽ ഒരിടത്തും വ്യാപകമായ പ്രഭാവം സൃഷ്ടിക്കാനാവില്ല എന്നു സാരം. വാനരന്മാർ നിരാശയുടെ കയത്തിൽ മുങ്ങുമ്പോഴാണ് സമ്പാതിയിലൂടെ പുതിയൊരു മാർഗ്ഗം തെളിഞ്ഞുകിട്ടുന്നത്. ഇതു കാണിക്കുന്നത് കർമമാർഗ്ഗത്തിനു ഒരിക്കലും ആശ കൈവിടരുത് എന്നാണ്.
ഇന്നത്തെ സുഭാഷിതം
സച്ചിന്മയം സകലാത്മകമീശ്വര-
മച്യുതം സർവജഗന്മയം ശാശ്വതം
മായാവിനിർമുക്തമെന്നറിയുന്നേരം
മായാവിമോഹമകലുമെല്ലാവനും
പ്രാരബ്ധകർമ്മവേഗാനുരൂപം ഭുവി
പാരമാർത്ഥ്യാത്മനാ വാഴുക നീ സഖേ!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: