പ്രഹ്ലാദന്റെ വാക്കുകൾ കേട്ട് ആചാര്യൻ സന്തുഷ്ടനായി. ‘നിങ്ങൾ എങ്ങും പോകേണ്ടതില്ല. നിങ്ങൾക്കുള്ള ഉചിതമായ മന്ത്രങ്ങൾ ഞാൻ പഠിപ്പിച്ചു തരാം. നിങ്ങൾ എന്റെ വത്സല ശിഷ്യരാണല്ലോ. സത്യവും ഹിതവുമായ എന്റെ വാക്കുകൾ കേട്ടാലും. ഞാനവ ബ്രഹ്മാവിൽ നിന്നും നേരിട്ട് മനസ്സിലാക്കിയവയാണ്.
ശുഭാശുഭങ്ങൾ യഥാകാലം അനുഭവിക്കേണ്ടവയാണ്. ദൈവത്തിന്റെ നിയോഗമായ അതിനു മാറ്റമുണ്ടാവുക അസാദ്ധ്യമത്രേ. ഇത്തവണ നിങ്ങൾ ദേവന്മാരോടു തോറ്റതും അങ്ങനെയാണ്. നിങ്ങൾക്കിപ്പോൾ കഷ്ടകാലമാണ്. ഇത്രയും കാലം നിങ്ങളാണല്ലോ വിജയിച്ചു നിന്നത്. എല്ലാ ഐശ്വര്യങ്ങളും നിങ്ങൾ അനുഭവിക്കുകയും ചെയ്തു.
പത്തു യുഗങ്ങൾ നിങ്ങൾ ദേവന്മാരെ കീഴടക്കി വാണു. സാവർണ്ണി മന്വന്തരത്തിൽ നിങ്ങൾ വീണ്ടും അധികാരികളാവും. അങ്ങയുടെ പൗത്രനായ ബലിയായിരിക്കും അപ്പോൾ നാട് വാഴുക. ത്രിലോകങ്ങളും ജയിച്ചു ഖ്യാതി നേടി മഹാബലി അപ്പോൾ ഭഗവാന്റെ സംരക്ഷണത്തിലായിരിക്കും. കാരണം വിഷ്ണു വാമനരൂപത്തിൽ രാജ്യം വീണ്ടെടുത്തപ്പോൾ കൊടുത്ത വാക്കാണത്. ‘ഇപ്പോൾ ദേവന്മാർക്ക് വേണ്ടി ഞാൻ നിന്റെ രാജ്യം എടുക്കുന്നു.
എന്നാൽ സാവർണ്ണിക മനുവിൽ നീ ഇന്ദ്രനാവും‘ എന്ന് മഹാവിഷ്ണു ബലിയെ അപ്പോൾ അനുഗ്രഹിച്ചിരുന്നു‘.
അന്ന് മുതൽ ബലി അവിടെ കഴിയുകയാണ്. ഒരിക്കലീ ബലി കഴുതയുടെ രൂപമെടുത്ത് ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ നിൽക്കുന്നതായി ഇന്ദ്രൻ കണ്ടു. ‘എന്തിനാണ് ദാനവാ നീ കഴുതയുടെ രൂപം ധരിച്ചിരിക്കുന്നത്?‘ എന്ന് ഇന്ദ്രൻ പലവട്ടം ചോദിച്ചു. ‘അങ്ങ് വലിയ ചക്രവർത്തിയായിരുന്നല്ലോ, എന്നിട്ടിപ്പോൾ കഴുതയുടെ രൂപത്തിൽ ഇരിക്കാൻ ലജ്ജയില്ലേ?‘ എന്ന് ഇന്ദ്രൻ ബലിയെ കളിയാക്കി.
‘മൃഗരൂപത്തിൽ നാണിക്കാൻ എന്തുണ്ട്? സാക്ഷാൽ ഭഗവാൻ മീനായും, കൂർമ്മമായും, വരാഹമായും രൂപമെടുത്തില്ലേ? അതുപോലെ യോഗവശാൽ ഞാനിപ്പോൾ കഴുതയായി എന്നേയുള്ളു. അങ്ങും ബ്രഹ്മഹത്യാപാപഭീതിയാൽ താമരയുടെ ഉള്ളിൽ വസിച്ചില്ലേ? അപ്പോൾ എല്ലാവർക്കും ഇതെല്ലാം ബാധകമാണ്. ദൈവവിധിക്ക് വിധേയനായവന് സുഖദുഃഖഭേദമുണ്ടോ? കാലമാണ് എല്ലാറ്റിന്റെയും നിയന്താവ്.’
വ്യാസൻ പറഞ്ഞു: ഈ സംഭാഷണം കൊണ്ട് രണ്ടാളും ബോധവാന്മാരായിത്തീർന്നു. വെറുതെ തുടങ്ങിയ ഭാഷണം അങ്ങനെ സത്സംഗമായിത്തീർന്നു. രാജാവേ, ഇതെല്ലാം ഞാൻ പറഞ്ഞത് വിധിവിഹിതം ആർക്കും – ദേവന്മാർക്കും മനുഷ്യർക്കും അസുരർക്കും ലംഘിക്കാൻ ആവില്ല എന്ന് മനസ്സിലാക്കാനായാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: