കൊടകര: ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ഷിക യന്ത്രങ്ങള്‍ ഒരു വര്‍ഷത്തിലധികമായി മറ്റത്തൂര്‍ കൃഷിഭവന്റെ മുന്നില്‍ യാതൊരു സംരക്ഷണവുമില്ലാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. ഒരു ട്രാക്ടറും മൂന്ന് ടില്ലറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെ കിടക്കുന്നത്. അഗ്രോ റിസോഴ്സ് സെന്ററുകള്‍ക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയവയാണ് ഈ യന്ത്രങ്ങള്‍.മറ്റത്തൂര്‍ പഞ്ചായത്തില്‍ മൂന്നുമുറി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെയാണ് ഇവയുടെ സംരക്ഷണചുമതല ഏല്പിച്ചിരുന്നതത്രേ.ഈ യന്ത്രങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി സ്ഥാപനത്തിന്റെ പേരില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ച് രേഖകള്‍ കൃഷിഭവന് കൈമാറിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറാനാവൂ എന്നാണ് കൃഷിഭവന് ഉദ്യോഗസ്ഥര്‍ പറയുന്നത്. നാളിതുവരെ സൊസൈറ്റി ഇവ നല്കാത്തതിനാല് യന്ത്രങ്ങള്‍ അനാഥമായ നിലയില്‍ കൃഷിഭവന് മുന്നില്‍ കിടക്കുകയാണ്.പഞ്ചായത്തിന്റെ കോമ്പൗണ്ടില്‍ തന്നെയാണ് കൃഷിഭവനും പ്രവര്‍ത്തിക്കുന്നത്. സ്ഥല പരിമിതി കൊണ്ട് വലയുന്നതിനിടയിലാണ് ഒരു വര്‍ഷത്തിലധികമായി വഴിമുടക്കികളായി ഈ യന്ത്രങ്ങളും കിടക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകസമിതികള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വ്യവസ്ഥയില്‍ പൊതുപണം വിനിയോഗിച്ച് വാങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിക്കാനാവാതെ തുരുമ്പെടുത്ത് നശിക്കുന്നതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: