നാളെ ഇല്ലാതാകുന്ന ഒന്നിന്റെ ഇന്നത്തെ ജീവിതം ഭാവിയിലേക്കു കരുതിവെക്കലാണ് ക്യാമറയുടെ ദൗത്യം. സാധാരണകാഴ്ചക്കാരന് കാണുന്നതിലേക്കു ഒന്നുകൂടിയിറങ്ങിക്കാണുന്ന ഒരു രണ്ടാം ഭാവമാണിത്. സന്ദര്‍ഭത്തിന്റെ കണിശതയാല് ഒരുസ്നാപ്പില് ഒരുജീവിതം എന്നു പറയുംപോലൊരനുഭവം.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകളെ പിടിച്ചുനിര്‍ത്തി ഭൂതകാലത്തെ വര്ത്തമാനത്തിലാക്കുകയും ഭാവിയിലേക്കു നീക്കിയിരിപ്പാക്കുകയും ചെയ്യുന്ന ഫോട്ടോഗ്രാഫിയുടെ തീവ്രാനുഭവത്തെക്കുറിച്ചും അനന്തസാധ്യതകളെക്കുറിച്ചും സൂസന് സൊങ്ടാങ് പറഞ്ഞിട്ടുണ്ട്. ലോകത്തെകാഴ്ചാസ്ഫോടനമെന്നു വിശേഷിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങളുടെ ഫോട്ടോകള്‍ ഇങ്ങനെ കാലത്തെ കടന്ന് നിലകൊള്ളുന്നുണ്ട്.
ഏകകാലത്തു ഫോട്ടോഗ്രഫി രണ്ടുകാലങ്ങള്‍-ഭൂതവര്‍ത്തമാനങ്ങള്‍ ചമയ്ക്കുന്നു. ഇങ്ങനെ കാഴ്ചയുടെ നിരവധി ലാവണ്യശാസ്ത്രങ്ങള്‍ തുറന്നിടുന്നതാണ് ഫോട്ടോഗ്രാഫിയുടെ ലോകം
സിനിമ നുണയെ സത്യമായി അവതരിപ്പിക്കുന്നതാണെന്നു പറയാറുണ്ടെങ്കിലും ഛായാഗ്രഹണം സത്യത്തെ അതേ പടി അംഗീകരിക്കലാണ്.ഫോട്ടാഗ്രാഫിയുടെ ക്യാന്‍വാസില്‍ തീര്‍ക്കുന്ന കലയാണ് സിനിമ. അതൊരു പകര്‍ത്തല്‍ വിദ്യകൂടിയാണ്. അത്തരം പകര്‍ത്തലുകള്‍ ഓരോസന്ദര്ഭത്തിന്റെയും ആത്മാവിനെയാണ് വെളിച്ചപ്പെടുത്തുന്നത്.
മലയാളസിനിമയുടെ ഒരുകാലം ആനന്ദക്കുട്ടനാല് ഇങ്ങനെ വെളിച്ചപ്പെട്ടതാണ്. സിനിമാക്കാര്‍ക്ക് ഫോട്ടോഗ്രാഫിയുടെ ആനന്ദക്കാലംകൂടിയായിരുന്നു അത്. ആനന്ദന്റെ തിരക്കൊഴിയാന്‍ കാത്തിരുന്നിട്ടും ഒഴിയാതിരുന്നൊരുകാലം. അങ്ങനെ 90കളില്‍ വര്‍ഷം 12ചിത്രങ്ങള്‍വരെ അദ്ദേഹം ചെയ്തിട്ടുണ്ട്.
മൂന്നു പതിറ്റാണ്ടുകളായി 200ഓളം സിനിമകള്‍ ചെയ്ത ആനന്ദക്കുട്ടന്റെ ലോകം കഌസിക് സിനിമകളുടെ കാലമെന്നാണ് പറയുക. കഴമ്പുള്ള സിനിമയെ കൂടുതല്‍ കാമ്പുള്ളതാക്കിയത് അദ്ദേഹത്തിന്റെ ക്യാമറയുംകൂടിയാണ്.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, രേവതിക്കൊരു പാവക്കുട്ടി, സദയം, കമലദളം, അനിയത്തിപ്രാവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, മണിച്ചിത്രത്താഴ് തുടങ്ങി ജീവനുള്ള നിരവധി സിനിമയ്ക്കു പിന്നില്‍ ആനന്ദന്റെ ക്യാമറയുണ്ടായിരുന്നു. പശ്ചാത്തലം, സന്ദര്‍ഭം, യാഥാര്‍ഥ്യം, വികാരം, സമയം തുടങ്ങി അനവധി ചേര്‍ച്ചകളുടെ സാകല്യമായിരുന്നു അദ്ദേഹത്തിന്റെ കല. കാലങ്ങളും വര്‍ണങ്ങളും നിഴല്‍ വെളിച്ചങ്ങളുടേതുമായ കലയെ ആനന്ദക്കുട്ടന്റെ ക്യാമറ തന്മയുടെ ആത്മാവാക്കി.
കഥയുടേയും കഥാപാത്രത്തിന്റെയും മനസറിയാവുന്ന ഹിറ്റുസിനിമകളുടെ ഛായാഗ്രഹകനാണ് ആനന്ദക്കുട്ടന്. സിനിമാസെറ്റില്‍ കണിശതയുടെ മാതൃകയായിരുന്നു അദ്ദേഹം. ഫാസില്‍, സത്യന് അന്തിക്കാട്, ലോഹിതദാസ് എന്നിവരുടെ ക്യാമറാമാനായിരുന്നു ആനന്ദക്കുട്ടന്.
സിനിമാസംവിധായകരുടെ മനസറിഞ്ഞ ഒരാള്‍. സിനിമാക്കാര്‍ക്കു കുട്ടേട്ടനായിരുന്നു ഈ
കുട്ടനാടന്‍ മനസുകാരന്‍. സിനിമാക്കാര് ഓര്‍മയാകുമ്പോള്‍ അവരുടെ സിനിമകള്‍ എക്കാലവും ജീവിക്കുമെന്നത് അവരുടെ ഭാഗ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: