ജൂലൈ 27 ന് കേരള നിയമസഭ പാസാക്കിയ ധനകാര്യബില്ല് 2015, സംസ്ഥാന രൂപീകരണത്തിനുശേഷമുണ്ടായ ഏറ്റവും പ്രതിലോമകരമായ നിയമമാണ്. കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാകുന്ന 2008 ആഗസ്റ്റ് 12 ന് മുമ്പ് നികത്തപ്പെട്ട നിലങ്ങള്‍ക്ക് പറമ്പെന്ന നിലയില്‍ അംഗീകാരം നല്‍കാനാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. കമ്പോളവിലയുടെ പകുതിമാത്രം വരുന്ന ഫെയര്‍ വാല്യുവിന്റെ 25 ശതമാനം അതിന് ചാര്‍ജ് നല്‍കുകയും ചെയ്യണം.
കേരള നിയസമഭ പാസാക്കിയ ഈ ബില്ലിലൂടെ കേരളത്തിന്റെ ഭൂപ്രകൃതിക്ക് മാത്രമല്ല, ജീവലോകത്തിനുതന്നെ വലിയ ആപത്ത് ഉണ്ടാകാവുന്നതാണ്. കാരണം അനധികൃതമായി നികത്തിയതും നിലവിലെ ഡേറ്റാബാങ്ക് (നക്കല്‍ മാത്രമാണത്) പ്രകാരം പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്നു പറയുന്നതുമായ നിലങ്ങളുടെ ഏറിയപങ്കും കേവലം പത്തു ശതമാനത്തിന് താഴെ നികന്നവയും ബാക്കി വെള്ളക്കെട്ടായോ തണ്ണീര്‍ത്തടമായോ മഴക്കാലത്തെ ജലസംഭരണിയായോ ചതുപ്പുനിലമായോ സ്ഥിതിചെയ്യുന്നവയും നമ്മുടെ കുടിവെള്ളത്തിന്റെ ഉറവകള്ക്ക് ഉജ്ജീവനം നല്കുന്നവയും പ്രകൃതിയുടെയും മണ്ണിന്റെയും ജൈവസമ്പന്നതക്ക് ഹേതുവായ സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയായി പ്രവര്‍ത്തിക്കുന്നവയുമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത്- അവ നികത്തുന്നത് നിയമലംഘനമായതിനാല്‍ അത്ര പ്രത്യക്ഷമായും പ്രകടമായും ആരും അതിന് തയ്യാറായില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും വേരുറപ്പിച്ചിട്ടുള്ള ഈ വയലുകള്‍/തണ്ണീര്‍ത്തടങ്ങള്‍ 2008 ന് മുമ്പ് നികത്തിയതായി കണക്കാക്കത്തക്ക വിധത്തില്‍ ഏഴുവര്‍ഷത്തിനുമേല്‍ പ്രായമുള്ള തെങ്ങും മറ്റും വച്ചുപിടിപ്പിച്ചാല്‍ അഥവാ ആ വയലുകളുടെ മുക്കിനോ മൂലയ്ക്കോ കായ്ഫലമുള്ള തെങ്ങ് നിന്നാല്‍ സര്‍ക്കാരിന് ഫെയര്‍വാല്യുവിന്റെ 25 ശതമാനം നല്കി പരസ്യമായി ആ ആവാസവ്യവസ്ഥയെ എന്നേക്കുമായി കുഴിച്ചുമൂടാം.
വ്യാപകമായും പരസ്യമായും നികത്തലുകള്‍ ഉണ്ടാകും. അതിനനുസരിച്ച് കുന്നും മലയും ഇടിച്ചുനശിപ്പിക്കും. ഭാഗികമായി മാത്രം നികന്ന വയലുകളില്‍ക്കൂടി ഉള്ള നീരൊഴുക്ക് പൂര്‍ണമായും തടയപ്പെടും. 25 ശതമാനം ഫെയര്‍വാല്യു അടച്ച രസീതുമായി ലോറികള്‍ തലങ്ങും വിലങ്ങും പായും. ഫെയര്‍വാല്യു അടച്ചതും അടയ്ക്കാത്തതുമൊക്കെയായ വയലുകള്‍ നികത്തപ്പെടും. തെറ്റുകുറ്റങ്ങള്‍ പരിഹരിക്കാത്തതും 10 ശതമാനം നികത്താന്‍കൂടി പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് എഴുതിവച്ചിരിക്കുന്നതുമായ ഡേറ്റാബാങ്ക് നക്കലിലെ മുഴുവന്‍ ‘നികത്തു വയലു’കളും മണ്ണടിച്ച് നികത്തിക്കഴിഞ്ഞാല് കേരളത്തിന്റെ കുടിവെള്ളവും കാലാവസ്ഥയും തകിടംമറിയും.
ധാരാളം സാധാരണക്കാര്‍ വയലിന്റെ ഒരുഭാഗം നികത്തി വീടുവെച്ച് താമസിക്കുന്നുണ്ട്. ശേഷിച്ച ഭാഗം കുഴിയായും വെള്ളക്കെട്ടായും കിടക്കും. അത്തരം ഭൂമി നികത്താന്‍ അനുമതിയില്ലാത്തതിനാല്‍ വില കുറയും. എന്നാല്‍ പുതിയ ബില്ലിലൂടെ ഭൂമാഫിയ അത്തരം വസ്തുക്കള്‍ ‘വലിയ’ വിലനല്‍കി വാങ്ങുകയും ബില്ലിന്റെ ആനുകൂല്യത്താല്‍ മൊത്തം നികത്തുകയും ചെയ്യും. ഇത് ഭൂരഹിതരുടെ എണ്ണം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ഉള്ള ഭൂമി വലിയ വിലക്കു വിറ്റശേഷം കൂരവെക്കാന്‍ ഭൂമിയില്ലാതെ ഇത്തരക്കാര്‍ വലയും. വിറ്റ പണം കയ്യില്‍വച്ച് ആദ്യം വാടകക്ക് താമസിക്കും. പിന്നെ മൂന്ന് സെന്റിനായി വില്ലേജില്‍ കയറിത്തുടങ്ങും. ഭൂമി നികത്തുന്നതിനും മറ്റുമായി ചെലവിടുന്ന പണം വിലയില്‍ പ്രതിഫലിക്കുന്നതിനാല്‍ സാധാരണക്കാരന് വിലകൊടുത്തു വാങ്ങാനാവാത്ത ആര്‍ഭാടമായി ഭൂമി മാറും.
ഫെയര്‍വാല്യുവിന്റെ 25 ശതമാനം ചാര്‍ജ് അടച്ച് (നികത്തി പറമ്പാകാന്) ഭൂമിയുടെ തരം മാറ്റാന്‍ എത്ര സാധാരണക്കാര്‍ക്ക് കഴിയും? വര്‍ധിച്ച ഭൂനികുതി അടയ്ക്കാന്‍ കഴിയാത്തവന് വിലയുടെ 25 ശതമാനം എങ്ങനെ നല്‍കും? അതുകൊണ്ടുതന്നെ ഇത് സാധാരണക്കാര്‍ക്കുവേണ്ടിയുള്ള മാറ്റമല്ല. ഇത്തരം സര്‍വ്വനാശത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത് വെറും 200 കോടി രൂപക്കാണെന്നു പറയുമ്പോള്‍ അതിന്റെ കാപട്യം ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. കാരണം നാലുമാസത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്റെ തുകപോലും ഇല്ലാത്ത 200 കോടി രൂപക്ക് ഇരുപതുലക്ഷം വര്‍ഷത്തിലധികമായ ജൈവപരിണാമത്തിന്റെ ഫലഭൂയിഷ്ടതയെ എന്നേക്കുമായി കുഴിച്ചുമൂടാന്‍ തയ്യാറാകുന്ന ഭരണക്കാര്‍, കേവലം 200 കോടിയുടെ റവന്യൂ വരുമാനമല്ല ലക്ഷ്യം വെക്കുന്നതെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. ഇത് അനുവദിച്ചുകൂടാ. മറ്റെല്ലാ വിഷയങ്ങള്‍ക്കും ഉപരിയായ പ്രാധാന്യം ഇതിന് നല്കി കേരളം ഒന്നിച്ച് ഉണരണം. 200 കോടി രൂപക്കുവേണ്ടി ഭൂമിക്ക് ചരമക്കുറിപ്പെഴുതാന്‍ അനുവദിക്കരുത്.
ആറന്മുള വിമാനത്താവളത്തിനെതിരായി സാംസ്കാരികകേരളം ഉണര്‍ന്നപ്പോള്‍ ഭരണക്കാര്‍ പഠിക്കുമെന്ന് കരുതിയവര്‍ക്കു തെറ്റി. വിമാനത്താവളത്തിന്റെ അനധികൃതമായ നികത്തല്‍ നിയമപരമാക്കാനായി കേരളത്തിലെ മുഴുവന്‍ അനധികൃത നികത്തലിനെയും നിയമപരമാക്കാനാണ് ഈ ബില്ല് ലക്ഷ്യംവെക്കുന്നത്. ഇതിനെ എതിര്‍ക്കാതെ കേരള നിയമസഭയില്‍ ഇരുന്ന എംഎല്‍എമാരും ഇതിനെതിരെ ശക്തമായി പ്രതികരിക്കാത്ത പ്രകൃതിസ്നേഹികളെയും വരണ്ട നാളെയുടെ ദാഹിക്കുന്ന തലമുറ കുറ്റവിചാരണ ചെയ്യും.
കേരളത്തിന്റെ മുഴുവന്‍ ഭൂപ്രകൃതിയെയും ജലസമ്പത്തിനെയും ജൈവവൈവിധ്യത്തെയും ബാധിക്കുന്ന ഒരു ജീവല്‍പ്രശ്നത്തെ കണ്ടില്ലെന്ന് നടിക്കുവാന്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനു കഴിയും? ഏത് മനുഷ്യസ്നേഹിക്ക് കഴിയും? അതിനാല്‍ മറ്റെല്ലാ വൈരുധ്യങ്ങളും മറന്ന് പരസ്പരവിരുദ്ധരായ കക്ഷിരാഷ്ട്രീയക്കാര്പോലും ഇതിനെതിരെ ഒന്നിച്ച് അണിചേരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: