ടി.പി. ചന്ദ്രശേഖരന് സിപിഎമ്മിന് എത്രമാത്രം ഭീഷണിയായിരുന്നു എന്ന് നാട് അറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഇല്ലാതാക്കേണ്ടത് അവരുടെ അടിയന്തര ആവശ്യമായിരുന്നു. തങ്ങളല്ല ചന്ദ്രശേഖരനെ കൊന്നതെന്ന് ആണയിട്ട് പറയുമ്പോഴും ഒരു വിരല്‍ അവര്‍ക്കു നേരെ ചൂണ്ടപ്പെട്ടിരുന്നു. അതിന്റെ ചൂടും ചൂരും പാര്‍ട്ടി നന്നായിത്തന്നെ അനുഭവിക്കുകയും ചെയ്തു; എന്നല്ല ഇപ്പോഴും അനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഒരു പക്ഷെ, സിപിഎമ്മിന് എത്രത്തോളം കാപാലികതയാവാം എന്നതിന്റെ തെളിവാണ് ചന്ദ്രശേഖരന് വധം എന്നും പറയാം. ഇന്നും അതിന്റെ പാപക്കറ പേറിയാണ് ആ പാര്‍ട്ടിയുടെ സഞ്ചാരം. അതിനെക്കുറിച്ച് നാട്ടുകാര്‍ക്കും നാടിനും നല്ല ബോധ്യമുണ്ട്.
ടിപിയുടെതായി ഒന്നും ഭൂമുഖത്ത് അവശേഷിക്കരുത് എന്ന ധാര്‍ഷ്ട്യം അവരെ എവിടെക്കൊണ്ട് ചെന്നെത്തിക്കുമെന്ന് പറയാനാവില്ല. വടകരയിലെ ഒഞ്ചിയത്തും സമീപ പ്രദേശങ്ങളിലും ചന്ദ്രശേഖരന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പലതരത്തിലുള്ള സ്മാരകങ്ങളും സ്തൂപങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ചന്ദ്രശേഖരന് വെട്ടേറ്റുവീണ വള്ളിക്കാട്ട് ആര്‍എം.പി സ്ഥാപിച്ച സ്തൂപം കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടു. സ്തൂപത്തിന് നേരെ ഇതിനകം രണ്ടുതവണ ആക്രമണമുണ്ടായിട്ടുണ്ട്. അന്നൊക്കെ ചെറിയ കേടുപാടുകളേ സംഭവിച്ചിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ മുകള്‍ ഭാഗം മുഴുവന്‍ നശിപ്പിക്കപ്പെട്ടു. ശേഷിച്ച ഭാഗങ്ങള്‍ വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞയുടന്‍ ആര്‍എംപി പ്രവര്‍ത്തകരും മറ്റും ശക്തമായ പ്രതിഷേധസമരങ്ങളുമായി രംഗത്തിറങ്ങി രണ്ടു മണിക്കൂറിലേറ ദേശിയ പാത ഉപരോധിച്ച അവര്‍ ഇതു സംബന്ധിച്ച് പ്രത്യേക സംഘത്തെക്കൊണ്ട് അന്വഷിപ്പിക്കും എന്ന പോലീസിന്റെ ഉറപ്പുവാങ്ങിയശേഷമാണ് പിരിഞ്ഞുപോയത്.
സംഭവം അറിഞ്ഞയുടന്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം ഉരുണ്ടുകൂടിയിട്ടുണ്ട്. ഓണാഘോഷവേളകളിലേക്ക് നാടും നഗരവും ഉണരുന്ന വേളയില്‍ തന്നെ നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാവുന്നത് ജില്ലാ ഭരണകൂടത്തെ ഉറക്കം കെടുത്തിയിരിക്കുന്നു. ചെറിയൊരു തീപ്പൊരിയില്‍ നിന്നുപോലും വന്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന സംഭവഗതികള്‍ ഉണ്ടാകാറുള്ള പ്രദേശങ്ങളാണ് വടകരയും സമീപ സ്ഥലങ്ങളും. അവിടെയാണ് വൈകാരികമായും രാഷ്ട്രീയമായും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ടി പി സ്തൂപം തകര്‍ക്കപ്പെട്ടത്. അതിന്റെ പിന്നിലാരാണെന്ന് കണ്ടുപിടിക്കും വരെ സംശയത്തിന്റെ മുനനീളുന്നത് സിപിഎമ്മിനു നേരെ തന്നെയാവുമെന്നത് സ്വാഭാവികം. അന്തരീക്ഷം പലതരത്തില്‍ പാര്‍ട്ടിക്കെതിരാവുമ്പോള്‍ അത് വഴിതിരിച്ചുവിടാന്‍ എന്നും സംഘര്‍ഷത്തിന് വഴിമരുന്നിടാന്‍ അവര്‍ ശ്രമിക്കാറുണ്ടെന്നത് വസ്തുതയാണ്.
ആഘോഷവേളകളില്‍ ജനങ്ങള്‍ ഒത്തുകൂടി സന്തോഷവും സമാധാനവും പങ്കിടുന്നത് ഒരു ദേശത്തിന്റെ മൊത്തം മുന്നേറ്റത്തിന് ഇടവെക്കാറുണ്ട്. എന്നാല്‍ അതിനെ മുച്ചൂടും നശിപ്പിക്കാനായി സാമൂഹിക ദ്രോഹികളും അവര്‍ക്ക് കൈയയച്ച് സഹായം നല്കാന് ചില രാഷ്ട്രീയക്കാരും അണിയറയില്‍ സജീവമാകാറുണ്ട്. നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിച്ചും തികച്ചും അനാവശ്യമായ സംഗതികള്‍ സമൂഹ മധ്യത്തിലേക്ക് വലിച്ചിഴച്ചും അവര്‍ നേട്ടം കൊയ്യുന്നു. അത്തരത്തിലൊരു സംഭവമാണ് ടി.പി. ചന്ദ്രശേഖരന് സ്തൂപം തകര്‍ത്തതിലുമുള്ളത്. ഇക്കാര്യത്തില്‍ പോലീസ് ഗൗരവാവഹമായ നീക്കം നടത്തിയിട്ടില്ലെന്ന ആവലാതി ആര്‍എം.പി.ക്കാരുടെ ഭാഗത്തുനിന്നുണ്ട്. രണ്ടുതവണ സ്തൂപം തകര്‍ത്തപ്പോഴും നിസ്സംഗ മനോഭാവമാണത്രെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അത് ഒരുപക്ഷേ, രാഷ്ട്രീയമാറ്റം മുമ്പില്‍ കണ്ടിട്ടാവാം എന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഘര്‍ഷഭരിതമായ അന്തരീക്ഷം പൊടുന്നനെ ഉരുണ്ടുകൂടുന്ന പ്രദേശങ്ങളില്‍ അധികൃതരുടെ ജാഗ്രത അനിവാര്യമാണ്.
കനലെരിയുന്നത് പെട്ടെന്ന് അറിയാനിടയില്ല. ചാരം മൂടിക്കിടക്കുന്ന പകയുടെ കനലുകള്‍ തക്കസമയത്ത് ആളിക്കത്താന്‍ ഇടയാകുമെന്ന ബോധ്യം ബന്ധപ്പെട്ടവര്‍ക്കുണ്ടായാല്‍ നന്ന്.
സ്തൂപം തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധവും എതിര്‍പ്രതികരണവുമായി പ്രസ്തുത പ്രദേശവും സമീപ സ്ഥലങ്ങളും മാറാതിരിക്കണമെങ്കില്‍ എത്രയും വേഗം ഇതിന് വഴിവെച്ച സാമൂഹിക ദ്രോഹികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. ചന്ദ്രശേഖരന് വധത്തിന്റെ അന്വേഷണത്തില്‍ തന്നെ ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെന്ന് ന്യായമായും വിശ്വസിക്കുന്നവര്‍ ഇത്തരമൊരന്തരീക്ഷത്തില്‍ വികാരത്തിന് പ്രാധാന്യം കൊടുത്ത് എന്തും ചെയ്യാന്‍ തയാറാവും. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടുമ്പോള്‍ പ്രതികരിക്കാന്‍ എതിര്‍പാര്‍ട്ടിയും തയാറായാല്‍ പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് സ്ഥിതിഗതികള്‍ വഴിമാറും. അതില്ലാതാക്കാന്‍ നിഷ്പക്ഷമായ അന്വേഷണവും നടപടികളും അനിവാര്യമാണ്. സ്തൂപത്തിനു നേരെയുള്ള കൈയേറ്റം മനുഷ്യരുടെ ജീവനു നേരെ ഉണ്ടാവാതിരിക്കാന്‍ ഭരണകൂടം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഓണത്തിന്റെ ആഹ്ലാദ നിമിഷങ്ങള്‍ പടിവാതില്ക്കല് എത്തിയ സ്ഥിതിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: