തൃശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ വനിതാപോലീസ് ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിന്റെ പൊതുവേദിയിലേക്ക് കടന്നുവന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എഡിജിപി ഋഷിരാജ് സിംഗ് എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്തില്ല എന്നത് വലിയ മര്യാദകേടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. ചെയ്തതിനേക്കാള്‍ വലിയ മര്യാദകേട് എഡിജിപിയുടെ വിശദീകരണമാണെന്നും മുഖ്യന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് എഡിജിപിക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകും എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഭീഷണി. പ്രശ്നം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത് കുളമാക്കിയപ്പോള്‍ ചെന്നിത്തല രമേശന് നായര്‍ കൂടുതല്‍ പാവമായി. തനിക്ക് വ്യക്തിപരമായി പരാതിയൊന്നുമില്ലെന്നും പിന്നെ തെറ്റുണ്ടെന്ന് തോന്നുന്നവര്‍ പരിശോധിച്ച് എന്താന്ന് വെച്ചാലങ്ങ് ചെയ്താട്ടെ എന്നുമായിരുന്നു ആഭ്യന്തരന്റെ മറുപടി. പോരാഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്ത് ട്രാഫിക് പോലീസിന്റെ ശുഭയാത്രാ പരിപാടിയില്‍ സിംഗിന്റെ വക ഒരു ഹസ്തദാനം ലഭിച്ചതിന്റെ ഉള്‍പ്പുളകവും കൂടിയായപ്പോള്‍ രമേശന് നായരുടെ പരാതിക്ക് ഒരു ആശ്വാസമുണ്ടായിട്ടുണ്ടാവണം.
എന്തായാലും ചര്‍ച്ച കൊഴുത്ത് കലങ്ങിത്തെളിഞ്ഞപ്പോള്‍ പൊതുജനത്തിന് തിരിഞ്ഞത് ഇത്രയുമാണ്. സല്യൂട്ട് എന്നത് നിയമമോ അവകാശമോ അല്ല. എഡിജിപി ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തി പ്രോട്ടോക്കോള്‍ ലംഘനമേയല്ല. പിന്നെ മുഖ്യമന്ത്രി വിശദീകരിക്കുന്നതുമാതിരി പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ഒരു കീഴ്വഴക്കമാണ്. കീഴ്വഴക്കമെന്ന പ്രയോഗത്തില്‍ത്തന്നെയുണ്ട് ഒരു വശപ്പെശക്. അത്തരമൊരു വഴങ്ങലിന് ഒരിക്കലും നിന്നുകൊടുത്ത പാരമ്പര്യമല്ല സിംഗിന്റേത്. അങ്ങനെ വഴങ്ങുന്നതല്ല അദ്ദേഹത്തിന്റെ കീഴ്വഴക്കം. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് 1985ല്‍ കേരളാകേഡറില്‍ ഐപിഎസുകാരനായി കേരളത്തിലേക്ക് വണ്ടികയറിയതിനുശേഷം സിംഗിനെ അങ്ങനെ കീഴ്വഴങ്ങി നമ്മളാരും കണ്ടിട്ടുമില്ല. അക്കാരണം കൊണ്ടുതന്നെയാണ് ‘ഇതു താന്‍ടാ പോലീസെ’ന്ന് രാഷ്ട്രീയക്കാരന്റെ ധാര്‍ഷ്ട്യം കണ്ടു പൊറുതിമുട്ടിയ പൊതുജനം പലകുറി സിംഗിന് വേണ്ടി എഴുന്നേറ്റുനിന്ന് കയ്യടിച്ചത്. പിന്നെ പ്രശ്നം മര്യാദയുടേതാണ്. അക്കാര്യത്തില്‍ ഋഷിരാജ് സിംഗ് ഡിജിപിക്ക് നല്കിയ വിശദീകരണം മാനിക്കപ്പെടേണ്ടതാണ്. മാധ്യമങ്ങള്‍ ആഘോഷിച്ച ആ ചിത്രം സിംഗിന്റെ വിശദീകരണത്തിനുള്ള തെളിവുമാണ്. പാസിംഗ് ഔട്ട് പരേഡില്‍ ബദ്ധശ്രദ്ധനായിരുന്ന താന്‍ മന്ത്രിയുടെ വരവ് അറിഞ്ഞില്ല, ബോധപൂര്‍വം അനാദരവ് കാട്ടിയില്ല എന്നതായിരുന്നു വിശദീകരണം. പിന്നെയും പ്രോട്ടോകോള്‍ വിവാദം ഉയര്‍ത്തിയവരോടാണ് സിംഗ് അങ്ങനെയൊരു പ്രോട്ടോകോള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയത്.
പ്രോട്ടോക്കോള്‍ നോക്കിയായിരുന്നില്ല ഋഷിരാജ് സിംഗ് ഐപിഎസിന്റെ ഒദ്യോഗിക ജീവിതം. പോലീസിന്റെ തലപ്പത്തിരുന്ന് ജില്ലയുടെ ക്രമസമാധാനം പരിപാലിച്ചപ്പോള്‍ കൊടികെട്ടിയ ഗുണ്ടാത്തലവന്മാര് മുതല്‍ അമിതകൂലി വാങ്ങുന്ന ഓട്ടോറിക്ഷാഡ്രവര്മാര് വരെ മര്യാദക്കാരായി മാറിനിന്ന് സല്യൂട്ട് അടിക്കുമായിരുന്നു. 2006ലാണ് അദ്ദേഹം ആന്റി പൈറസി സെല്ലിന്റെ ചുമതലയേല്‍ക്കുന്നത്. അന്‍വര്‍ റഷീദും അല്‍ഫോന്‍സ് പുത്രനും നഷ്ടമായ ലക്ഷങ്ങളുടെയും കോടികളുടെയും കഥപറഞ്ഞ് നിലവിളിക്കുന്നതിനും ഒന്‍പത് കൊല്ലം മുമ്പ്. ഐജി ടോമിന് തച്ചങ്കരിയുടെ ഭാര്യയുടെ പേരില്‍ എറണാകുളത്തുള്ള സ്റ്റുഡിയോ റെയ്ഡ് ചെയ്തുകൊണ്ടാണ് സിംഗ് അന്ന് അതുവരെയുള്ള കീഴ്വഴക്കം തകര്‍ത്തത്. പ്രേമവും പാപനാസവും ഇന്റര്‍നെറ്റ് കോപ്പിയായതിന്റെ പേരില്‍ നട്ടപ്പാതിരയ്ക്ക് കൊല്ലത്തെ ഒരുവീട്ടുവളപ്പില്‍ ഒരു മതിലുചാടിക്കയറി രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോയതാണ് ഇപ്പോഴത്തെ ധീരത.
അന്ന് റെയ്ഡ് നടന്ന് ഇരുപത്തിനാല് മണിക്കൂര്‍ തികയും മുമ്പേ കീഴ്വഴങ്ങി നന്നായി ശീലമുള്ള മേലധികാരികള്‍ ഇടപെട്ടു. അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവ ഒരു ഫാക്സ് സന്ദേശത്തിലൂടെയാണ് ഋഷിരാജ് സിംഗിനെ ചുമതലയില്‍നിന്ന് ഒഴിവാക്കിയത്. ജനരോഷം ഭയന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആ ഉത്തരവ് തിരുത്തി ഋഷിരാജ് സിംഗ് സൃഷ്ടിച്ച കീഴ്വഴക്കത്തെ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയോടും പിണറായിയോടും വഴക്കിട്ട് ജയിക്കാന്‍ പിന്നെ മലകയറിയ വിഎസ് അഴിച്ചുവിട്ട കരിമ്പൂച്ചകളില് സിംഗ് ഇടം പിടിച്ചു. വിഎസിന്റെ ജെസിബിയും സിംഗിന്റെ മീശയും മൂന്നാറിലെ കുത്തകകളെയും പാര്‍ട്ടിയിലെ മുതലാളിമാരെയും വിറപ്പിച്ചു.
രാജുനാരായണ സ്വാമിയും സുരേഷ്കുമാര്‍ ഐഎഎസുമായിരുന്നു കൂട്ടത്തിലെ മറ്റ് പൂച്ചകള്‍. എലിയെ പിടിച്ചുതീരും മുമ്പേ മുട്ടുവിറച്ച് പിന്മടങ്ങിയ വിഎസിന്റെ മൂന്നാര്‍ ദൗത്യത്തിനൊടുവില്‍ ഋഷിരാജ് കേന്ദ്രകേഡറിലേക്ക് മാറി. സല്യൂട്ട് മോഹികളായ രാഷ്ട്രീയവേന്ദ്രന്മാര്ക്ക് തല്‍ക്കാലത്തേക്ക് തലവേദന ഒഴിഞ്ഞു. സെന്‍ട്രല്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലായിരുന്നു ദൗത്യം. ആദര്ശധീരന് എ.കെ. ആന്റണിയും സംഘവും മുന്നില്‍ നിന്ന് നയിച്ച ആദര്‍ശ് ഫഌറ്റ് കുംഭകോണത്തിന്റെ ഉള്ളുകള്ളികള്‍ സിംഗും കൂട്ടരും ചികഞ്ഞു പുറത്തിട്ടു. നാലു വര്‍ഷവും ഒന്‍പത് മാസവും കൊണ്ട് ആദര്‍ശ് അഴിമതിയിലെ അന്വേഷണം പൂര്‍ത്തിയാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് രാജിവെച്ചൊഴിഞ്ഞു. ഉമ്മന്‍ ചാണ്ടി കീഴ്വഴക്കത്തില് തൂങ്ങുന്നതിന്റെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ.
പിന്നെ കേരളത്തിലേക്കുള്ള സിംഗിന്റെ അവതാരം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിട്ടായിരുന്നു. അപകടമരണങ്ങള്‍ ഒഴിവാക്കാനായിരുന്നു മുന്‍ഗണന. ടിപ്പര്‍ ലോറികള്‍ക്ക് നല്ലനടപ്പ് വിധിച്ചു. ഹെല്‍മറ്റും സീറ്റ്ബെല്‍റ്റും നിര്‍ബന്ധമാക്കി. മന്ത്രി തിരുവഞ്ചൂരിന് ഇരിക്കപ്പൊറുതി മുട്ടിയപ്പോള്‍ കെഎസ്ഇബിയില്‍ വിജിലന്‍സ് കമ്മീഷണറായി മാറ്റം. വൈദ്യുതി മോഷണം കീഴ്വഴക്കമാക്കിയ കൊമ്പന്മാരുടെ കഴുത്തിന് ‘സിങ്കം’ പിടിമുറുക്കിയപ്പോള്‍ പിന്നെയും മാറ്റം. വീണ്ടും പോലീസ് കേഡറിലേക്ക്. എവിടെയെന്നും എന്തെന്നും പറയും മുമ്പേ അനാവശ്യമായൊരു വിവാദം. കരഞ്ഞുപിഴിഞ്ഞ് ചെന്നിത്തല നായര്‍ നേടിയെടുത്ത ആഭ്യന്തരമന്ത്രി പദവിയെ മാനിച്ചില്ലെന്ന് ആരോപണം. മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ സിപിഎം സെക്രട്ടറിയുമായ കൊടിയേരി ബാലകൃഷ്ണനുപോലും സിംഗിന്റെ അഹമ്മതി പൊറുക്കാനായില്ല. പോലീസ് പുല്ലാണെന്നും വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനു മന്നില്‍ ബോംബുണ്ടാക്കുമെന്നും തെരുവില്‍ പ്രസംഗിച്ച് തെമ്മാടിക്കൂട്ടത്തിന്റെ കയ്യടി വാങ്ങി കീഴ്വഴക്കമുള്ള കൊടിയേരി പിന്നെ പോലീസ് മന്ത്രിയായപ്പോള്‍ രണ്ട് വണ്ടി പുല്ല് മുന്നിലും രണ്ട് വണ്ടി പുല്ല് പിറകിലുമായിട്ടായിരുന്നു സഞ്ചാരമെന്ന് കേട്ടിട്ടുണ്ട്.
നിയമസഭയ്ക്കകത്തും പുറത്തും ഇടതു വലത് എംഎല്‍എമാര്‍ കാട്ടിക്കൂട്ടുന്ന കോലാഹലത്തിന് നല്‍കണം ഒരു വലിയ സല്യൂട്ട്. ഇ.എസ്. ബിജിമോള്‍, വി. ശിവന്‍കുട്ടി, കെ. ശിവദാസന്‍ നായര്‍, ഇ. പി. ജയരാജന്, ജമീലാ പ്രകാശം, ടി.വി. രാജേഷ്, കെ. എം. മാണി, പി.സി. ജോര്‍ജ് തുടങ്ങി പൊതുജനം സല്യൂട്ട് നല്കാന് ഓങ്ങിയിരിക്കുന്ന എത്രയോ ‘പ്രതി’ഭകള് പൂണ്ടുവിളയാടുന്നിടമാണ് നിയമസഭ‘. പൊതുവേദിയിലെ മര്യാദയെക്കുറിച്ചും കീഴ്വഴക്കത്തെക്കുറിച്ചും പെരുമാറ്റച്ചട്ടത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോള്‍ ഇടുക്കിയിലെ എഡിഎമ്മിനെയും കൂടി വിളിച്ചിരുത്താത്തതെന്ത്? അവനവന്റെ തൊഴിലിനെ സല്യൂട്ട് ചെയ്യുന്ന ഒരാള്‍ പിന്നെ മറ്റൊരാളെയും സല്യൂട്ട് ചെയ്യണ്ടിവരില്ലെന്ന് ഡോ.എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞത് അദ്ദേഹം രാഷ്ട്രപതിയായിരിക്കുമ്പോഴാണെന്ന് ഓര്‍മ്മിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: