ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രപഞ്ചത്തിലെ ഏറ്റവും ഭാഗ്യംചെന്ന മനുഷ്യരാണ് ഭാരതീയര്‍. എത്ര എത്ര മത ഗ്രന്ഥങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വ്യത്യസ്തമായ ഭാഷകള്‍, വസ്ത്രധാരണ രീതികള്‍, പലതരം ഭക്ഷണ രീതികള്‍ ഇതെല്ലാം വേര്തിരിച്ചിരിക്കുന്നതാകട്ടെ ഒരു മതില്പ്പാട് അകലെയും. വ്യത്യസ്ത ജീവിത ശൈലികളെപ്പറ്റി ഇത്രയും മനോഹരമായി മനസ്സിലാക്കുവാന്‍ സാധിക്കുന്ന വേറെ രാജ്യം ഈ ഭൂലോകത്തില്ല. തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഏത് ആത്മീയ ആചാര്യനെപ്പറ്റിയും നമുക്ക് പഠിക്കുവാന്‍ കഴിയും.
ദൈവത്തെ നേരില്‍ കാണിച്ചുതരുമോ എന്ന് ഏതെങ്കിലും നിരീശ്വരവാദി ചോദിച്ചാല്‍ നമുക്ക് ഉത്തരം പറയാന്‍ കഴിയില്ല. പക്ഷേ ദൈവപ്രീതിയും ദൈവ സാമീപ്യവുമെല്ലാം വേദഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. ഏതു മതഗ്രന്ഥം നമ്മള് പരിശോധിക്കുമ്പോഴും ദൈവപ്രീതി ലഭിക്കുന്നതിനു വേണ്ടിയുള്ള മൂന്ന് പ്രധാന മാര്‍ഗ്ഗങ്ങളാണ് സത്യം, ധര്‍മ്മം, ക്ഷമ എന്നുള്ളത്. മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എങ്ങനെ മനുഷ്യനെ സ്വീകരിപ്പിക്കുക എന്നുള്ളതാണ് വേദഗ്രന്ഥങ്ങള്‍ വഹിക്കുന്ന ഏറ്റവും പ്രധാന പങ്ക്.
പരിശുദ്ധ ഖുറാന് പറഞ്ഞതും ഇതുതന്നെയാണ്. തന്നിലെ മനുഷ്യത്വം സത്യത്തോടും ധര്‍മ്മത്തോടും ക്ഷമയോടും സമൂഹത്തില്‍ വര്‍ഷിക്കുക എന്നതാണത്. മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഒരു വിശ്വാസിക്കു മാത്രമേ പറ്റൂ എന്നതാണ് യഥാര്‍ത്ഥ സത്യം. സത്യത്തെ മുറുകെപിടിക്കണമെങ്കില് നാം ധൈര്യം സംഭരിക്കണം. കൂടാതെ ധര്‍മ്മ ബോധം ഉണ്ടാകണം. മറ്റു മനുഷ്യരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുമ്പോഴും അവരെ സഹായിക്കുമ്പോഴുമാണ് ധര്‍മ്മബോധം ജനിക്കുന്നത്. മുഹമ്മദു നബി ഇസ്ലാം മതവിശ്വാസികളോട് പറഞ്ഞത് നിന്റെ പ്രവര്‍ത്തികൊണ്ട് സമൂഹത്തിനോ, ജീവികള്‍ക്കോ, പ്രകൃതിക്കൊ ഗുണമുണ്ടായാല്‍ നിനക്കു ദൈവപ്രീതി ലഭിക്കുമെന്നാണ്.
അഞ്ചുഘട്ടങ്ങളിലായാണ് ഒരുവന്റെ പ്രവൃത്തിയെ നബി പ്രതിപാദിക്കുന്നത്. ഒന്നാമത് നിന്റെ മാതാവിനെയും പിതാവിനെയും സംരക്ഷിക്കുക. അടുത്ത് ഭാര്യയെയും സന്താനങ്ങളെയും സംരക്ഷിക്കുക, രക്തബന്ധുക്കളെയും അയല്‍വാസിയെയും സംരക്ഷിക്കുക, നാടിനെയും രാജ്യത്തെയും സംരക്ഷിക്കുക. മുകളില്‍ പറഞ്ഞിട്ടുള്ള ഒരു വിഭാഗത്തെ മാറ്റിനിറുത്തിയാല്‍ നിന്റെ പ്രവര്‍ത്തനം അസാധുവാകുമെന്നാണ് നബി പറഞ്ഞത്. രക്തബന്ധുക്കള്‍ക്ക് നമ്മള് നല്കുന്ന അതേ ഉത്തരവാദിത്വമാണ് അയല്‍ക്കാര്‍ക്കും നല്‍കേണ്ടതെന്ന് സമൂഹത്തോടുള്ള നമ്മുടെ കടമയെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു.
ഒരുവന്റെ സ്വര്‍ഗ്ഗം കുടികൊള്ളുന്നത് മറ്റുള്ളവന്റെ ഹൃദയത്തിലാണ്. ഒരുവന്റെ ആവശ്യം അറിഞ്ഞ് നാം ദാനം നല്കുമ്പോഴും അവനുവേണ്ടി നമ്മള് ദൈവത്തോട് പ്രാര്ത്ഥിക്കുമ്പോഴുമാണ് യഥാര്‍ത്ഥ ധര്‍മ്മബോധം ഉണ്ടാകുന്നത്. മൂന്നാമത്തെ മാര്‍ഗ്ഗം ക്ഷമയാണ്. ക്ഷമ എന്നത് നമുക്ക് വായിച്ചാല്‍ ലഭിക്കുന്നതല്ല. അതൊരു ശീലമാണ്. ക്ഷമിക്കുക എന്ന പദം പരിശുദ്ധ ഖുറാനില്‍ പലയിടത്തും നമുക്ക് കാണുവാന്‍ സാധിക്കും. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന റംസാന് വ്രതം ഒരര്‍ത്ഥത്തില്‍ ക്ഷമാശീലം വീണ്ടെടുക്കുവാന്‍ സഹായിക്കുന്നതാണ്. ഭക്ഷണത്തില്‍ നിയന്ത്രണമുള്ളതുപോലെതന്നെയാണ് അവന്റെ ജീവിതചര്യകളെയും നിയന്ത്രിക്കുക എന്നത്. അഞ്ചുനേരമുള്ള നിര്ബന്ധപ്രാത്ഥനകളിലും വ്രതാനുഷ്ഠാനങ്ങളിലും മുഴുകി പരിശുദ്ധിയോടെ ആര്‍ജവം വീണ്ടെടുത്തുകൊണ്ട് നമ്മള് സമൂഹത്തെ കൈപിടിച്ചുയര്‍ത്തുമ്പോഴാണ് പ്രവാചകന് നമ്മെ പഠിപ്പിച്ച ദൈവപ്രീതി ലഭിക്കുന്നത്.
പ്രവാചക സന്ദേശങ്ങള്‍ ധര്‍മ്മമാര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഒരിക്കല്‍ പ്രവാചകന് മുഹമ്മദ് നബി തന്റെ ശിഷ്യരുമൊത്ത് ഒരു യാത്ര പുറപ്പെടുകയായിരുന്നു. അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്ന തെരുവുകച്ചവടക്കാരനായ ഒരു വൃദ്ധന് പ്രവാചകന്റെ വരവും കാത്തിരുന്നു. നബിയെ കണ്ടതും വൃദ്ധന് നബിയുടെ അടുക്കല്‍ എത്തി തന്റെ കൈകളില്‍ കരുതിയ പഴങ്ങള്‍ നല്കി. നബി ഓരോ പഴവും തിന്നുതീര്‍ത്ത് അവിടെനിന്നും യാത്ര ആരംഭിച്ചു. ശിഷ്യരുടെ മനസ്സില്‍ സംശയം ഉയര്‍ന്നു. എന്ത് ഭക്ഷിക്കാന്‍ നല്കിയാലും അതിനെ വീതം വയ്ക്കണമെന്ന് നമ്മെ പഠിപ്പിച്ച നബി എന്താ എല്ലാ പഴങ്ങളും ഒറ്റയ്ക്ക് തിന്നുതീര്‍ത്തത്.ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായി നബി പറഞ്ഞത് ഇങ്ങനെയായിരുന്നു: ആ പഴങ്ങള്‍ മുഴുവനും ഏറെക്കുറെ ചീഞ്ഞതാണ്. ഞാന്‍ നിങ്ങള്‍ക്ക് പങ്കുവെച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ വിവരം വൃദ്ധനോട് ചോദിക്കും അദ്ദേഹത്തിന്റെ മനസ്സ് വേദനിക്കും.മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കാനുളള അവസരങ്ങള്‍ പരമാവധി കുറക്കുക എന്ന സന്ദേശമാണ് നബി ശിഷ്യരോട് പങ്കുവെച്ചത്.
നബി യാത്രതുടര്ന്ന് കൊണ്ടിരുന്നു. മരുഭൂമിയില്‍ കൂടിയുള്ള യാത്രയില്‍ ദാഹവും വിശപ്പും അനുഭവപ്പെട്ടുകൊണ്ടിരുന്നു. മരുഭൂമിയില്‍ ഇടയ്ക്കിടെ കാണുന്ന നീര്ചാലുകളില്നിന്നും വെള്ളം കുടിക്കുവാന്‍ തീരുമാനിച്ചു. ശിഷ്യന്മാരുടെ പ്രവര്‍ത്തനഫലത്താല്‍ വെള്ളം നീര്ചാലിലേക്ക് ഊറിവരുവാന്‍ തുടങ്ങി. നബി തിരുമേനി വെള്ളം കുടിക്കാന്‍ ചാലിലേക്ക് കൈ താഴ്ത്തിയതും ഒരു കറുത്ത തേള് വെള്ളത്തിലേക്ക് ഊര്‍ന്ന് വീണു. ശിഷ്യന്മാര് ഉടനെ അതിനെ വിരട്ടിയോടിക്കുവാന്‍ ശ്രമിച്ചു. നബി തന്റെ കൈകള്‍ വെള്ളത്തിലാഴ്ത്തി അതിനെ കരയ്ക്കുകയറ്റുവാനുള്ള ശ്രമം തുടങ്ങി. തിരുമേനി അത് കടിക്കുമെന്ന് ശിഷ്യന്മാരും. നബി അതിനെ കരയ്ക്കുകയറ്റുവാനുള്ള ശ്രമം തുടരുകയാണ്. തേള് തന്റെ കയ്യില്‍ കടിച്ചിട്ടും പ്രവാചകന് തന്റെ ശ്രമഫലത്താല്‍ അതിനെ കരയ്ക്കെത്തിച്ചു. ദാഹം അകറ്റിയതിനുശേഷം നബി ശിഷ്യരോട് പറഞ്ഞു. തേളിന്റെ ധര്‍മ്മമെന്നു പറയുന്നത് അതിന്റെ വെപ്രാളത്തില്‍ ആരെയും ആക്രമിക്കുക എന്നതാണ്. അതിനെ രക്ഷപ്പെടുത്താന്‍ പോകുന്നവരെയും അത് ആക്രമിക്കും.
ഒരു ജീവന് പിടയുമ്പോള്‍ അതിനെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. അതാണ് സകലജീവികളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം. നമ്മുടെ മുന്നില്‍ കാണുന്ന നിരാലംബരേയും സഹായം തേടുന്നവരെയും നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായിക്കുന്നത് ഭക്തിമാര്ഗ്ഗമായാണ് ഖുറാന് പറയുന്നത്.
യാത്രാവേളയില്‍ നബിയും ശിഷ്യരും മരുഭൂമിയില്‍ തന്നെ നമസ്ക്കരിക്കുന്നു. പ്രാര്ത്ഥനക്കൊടുവില് ഒരു ശിഷ്യന് നബിയോട് ആരാഞ്ഞു. അങ്ങ് നമ്മളെ പ്രാര്‍ത്ഥിക്കുവാനും സദ്മാര്ഗ്ഗത്തിലേക്ക് നയിച്ച് ഞങ്ങളെ സ്വര്‍ഗ്ഗത്തിന്റെ അവകാശികളാക്കാനുള്ള എല്ലാ ഉപദേശവും പറഞ്ഞുതരുന്നു. താങ്കള്‍ പകര്‍ന്നുതന്ന, ഞങ്ങള്‍ പഠിച്ച ഭക്തി ഞങ്ങളാരോടാണ് പ്രകാശിപ്പിക്കേണ്ടത്. ഞങ്ങളുടെ ഭക്തി പ്രകടിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് വിഗ്രഹങ്ങളില്ല. നബിയെപ്പോലും ഞങ്ങള്‍ക്ക് ആരാധിക്കുവാന്‍ പാടില്ലെന്നാണ് പറഞ്ഞത്. എന്റെ ഭക്തി ഞാന്‍ എങ്ങനെ പ്രകടിപ്പിക്കും ആരില്‍ പ്രകടിപ്പിക്കും? ശിഷ്യന്റെ ചോദ്യം കേട്ട് പുഞ്ചിരി തൂകിയ നബി തന്റെ മുന്നിലേക്ക് കൈ വീശി കാണിച്ചുകൊണ്ടു പറഞ്ഞു, നിനക്ക് നിന്റെ ഭക്തി ഇവരില്‍ പ്രകടിപ്പിക്കാം.
ശിഷ്യന് മുന്നോട്ടുനോക്കിയപ്പോള്‍ കുറച്ചുപേര്‍ നില്ക്കുന്നു. ഒട്ടകങ്ങള്‍, മരുഭൂമി, ചുട്ടുപൊള്ളുന്ന സൂര്യന്, കാറ്റ്, മരുപ്പച്ചകള്‍. ശിഷ്യന് മനസ്സിലാകാതെ നബിയുടെ മുഖത്തേക്ക് നോക്കി. വളരെ സൗമ്യമായി അദ്ദേഹം പറയുകയുണ്ടായി, ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും നിന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക. മനുഷ്യരോടും, ജീവികളോടും സൂര്യനോടും പ്രകൃതിയോടുമെല്ലാം. എല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്.
(നൂറല്‍ ഇസ്ലാം സര്‍വകലാശാല പ്രൊ. ചാന്‍സലറും നിംസ് മെഡിസിറ്റി എംഡിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: