കോതമംഗലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാതയോരങ്ങളിലെ വന്മരങ്ങളുടെ കടയ്ക്കല്‍ മഴുവീഴാന്‍ തുടങ്ങിയിരിക്കുന്നു.തട്ടേക്കാട് ദുരന്തത്തിന്റെ നടുക്കത്തില്‍നിന്ന് ഈ നാട് ഇപ്പോഴും മുക്തമായിട്ടില്ല. ആ തീരാദുഃഖത്തിനിടയിലാണ് കോതമംഗലത്തെ കനത്ത മഴയിലും കാറ്റിലും മറിഞ്ഞുവീണ വന്മരം അഞ്ചു പിഞ്ചോമനകളുടെ ജീവന് കവര്‍ന്നത്.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ പാതയോരത്തുനിന്നും എത്രയും വേഗം മുറിച്ചുനീക്കുക തന്നെ വേണം. എന്നാല്‍ ഇതിന്റെ മറവില്‍ കച്ചവടതാല്പര്യത്തോടെ. അപകടാവസ്ഥയിലല്ലാത്ത മരങ്ങള്‍കൂടി മുറിച്ചുനീക്കുന്നത് ഒട്ടും ഭൂഷണമല്ല. രാജവീഥികളെല്ലാം തണല്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി മനോഹരമാക്കാന്‍ പണ്ടത്തെ നാട്ടുരാജാക്കന്മാര് മുതല്‍ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ വരെ ശ്രദ്ധിച്ചിരുന്നു എന്നത് ഇതിന്റെ മഹത്വം ബോദ്ധ്യപ്പെട്ടതുകൊണ്ടാണ.് ഒരു ദുരന്തമുണ്ടായതിന്റെ മറവില്‍ തണലും പ്രാണവായുവും നല്കി പാതകള്‍ക്ക് ഇരുവശവും അലങ്കാരമായി നില്ക്കുന്ന മഹാവൃക്ഷങ്ങള്‍ നിലംപതിച്ചേക്കുമെന്ന നിഗമനത്തില്‍ മുറിച്ചുമാറ്റുന്നത് പരിസ്ഥിതിക്ക് ദോഷകരമാകും. ഏതെല്ലാം മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് നിര്‍ണ്ണയിക്കാന്‍ ഈ രംഗത്തെ വിദഗ്ധരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരിശോധന ആവശ്യമാണ്.
എല്ലാവര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളിലെ കനത്ത മഴയും പ്രകൃതിക്ഷോഭവും ഉരുള്‍പൊട്ടലും, ഇടിമിന്നലും, വാഹനാപകടങ്ങളും, പ്രളയവും ജലമൃതികളും സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുമ്പോള് സ്ക്കൂളില്‍ പോകാന്‍ കുട്ടികളും അവരെ അയയ്ക്കാന്‍ രക്ഷിതാക്കളും വല്ലാതെ ഭയക്കുന്നു. കുഞ്ഞുങ്ങള്‍ തിരിച്ചെത്താന്‍ വൈകുന്ന ഓരോ നിമിഷവും ഭയാശങ്കകളോടെയാണ് അവര്‍ തള്ളി നീക്കുന്നത്.
ഏപ്രില്‍-മെയ് മാസങ്ങളിലെ മദ്ധ്യവേനല്‍ അവധിക്കു പകരം ജൂണ്‍-ജൂലൈ മാസങ്ങളില്‍ സ്ക്കൂളുകള്‍ക്ക് അവധി നല്കിയാല് പ്രകൃതി ദുരന്തങ്ങളില്‍നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: