ലോകഭൂപടത്തില്‍ ഭാരതം മെല്ലെമെല്ലെ അതിന്റെ സ്ഥാനം ഉറപ്പിച്ചുവരികയാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ ഭാരതരാഷ്ട്രം ഒന്നാകെ ഒരു വ്യക്തിയെപ്പോലെ അപസ്വരങ്ങളില്ലാതെ ഒരുമിച്ചുനിന്ന് ധര്‍മ്മസംരക്ഷണാര്‍ത്ഥം ഉജ്ജ്വലമായ ഒരു നേതൃത്വത്തിന്‍കീഴില്‍ അണിനിരന്ന ആ സംഭവംമുതല്‍ ഭാരതം ലോകത്തില്‍ വീണ്ടും അറിയപ്പെടാന്‍ തുടങ്ങി.
200 വര്‍ഷം നീണ്ട, ഏതാണ്ട് 10 തലമുറ നീണ്ടുനിന്ന പോരാട്ടങ്ങളിലൊടുവിലാണ് ഭാരതം രാഷ്ട്രീയസ്വാതന്ത്ര്യം നേടിയത്. 1747 ലെ പ്ലാസിയുദ്ധത്തിലെ പരാജയത്തോടെ ബ്രിട്ടീഷ്നുകം ഇന്ദ്രപ്രസ്ഥത്തിന്റെ കഴുത്തില്‍വീണു. 1857 ലെ സ്വാതന്ത്ര്യസമരം പരാജയപ്പെട്ടതോടെ ഭരണത്തിന്റെ കിരീടധാരണവും അവര്‍ നടത്തി. തുടര്‍ന്നുള്ള 90 വര്‍ഷത്തെ പോരാട്ടത്തിലൂടെ ലോകചരിത്രത്തില്‍ അതിവിശിഷ്ടമായ ഒരദ്ധ്യായം നമ്മുടെ പൂര്‍വ്വികര്‍ എഴുതിച്ചേര്‍ത്തു. നമുക്കതിലഭിമാനിക്കാം, സന്തോഷിക്കാം; ഒപ്പം വേദനാപൂര്‍ണ്ണമായ വിഭജനത്തിന്റെ ഓര്‍മ്മകളും. എന്നാല്‍ 200 വര്‍ഷം നീണ്ടുനിന്ന സമരചരിത്രവും അടിയന്തരാവസ്ഥയുടെ രണ്ടുവര്‍ഷക്കാലത്തെ സമരവും ചിന്തോദ്ദീപകങ്ങളായ വൈജാത്യങ്ങളാണ് അനാവരണം ചെയ്യുന്നത്.
എന്തായിരുന്നു 200 വര്‍ഷത്തെ സമരഫലം? ഏകീകൃതമായിരുന്ന ഒരു രാഷ്ട്രം, ഏകമനസ്സോടെ യുഗങ്ങളായി നിലനിന്ന ഒരു രാഷ്ട്രം വിഭജിക്കപ്പെട്ടു. വിഭജനം അനിവാര്യമായിരുന്ന വ്യതിയാനമായിരുന്നു എന്നാണ് കോണ്ഗ്രസ്ഭാഷ്യം. അതിലേയ്ക്ക് നയിച്ച കാരണമെന്തായിരുന്നു?
ഹിമാലയകൊടുമുടികള് മുതല്‍ സാഗരവീചികള്വരെ, പടിഞ്ഞാറന്‍ മരുഭൂമികള്‍ മുതല്‍ വനനിബിഡമായ ബ്രഹ്മദേശംവരെ ഈ രാജ്യം ഒന്നായിരുന്നു. രാജ്യങ്ങളും രാജാക്കന്മാന്മാരും നിരവധി. ബ്രഹ്മദേശം, വംഗദേശം, കലിംഗദേശം, സൗരാഷ്ട്രം, മഹാരാഷ്ട്രം, കൊങ്കണദേശം, വിന്ധ്യാദേശം, ചോളചേരപാണ്ഡ്യദേശങ്ങള്, വേണാട്, തെക്കുംകൂര്‍, വടക്കുംകൂര്‍, കൊച്ചി, വള്ളുവനാട്, കോലത്തിരിനാട് എന്നിങ്ങനെ എത്രയെത്ര നാട്ടുരാജ്യങ്ങള്‍.
ദശരഥന്റെ അയോദ്ധ്യാപുരവും ജനകപുരവും നിലനിന്ന ത്രേതായുഗം മുതല്‍, വിവിധ രാജാക്കന്മാര്. അവര്‍ തമ്മില്‍ അനേകം യുദ്ധങ്ങള്‍. ഒന്ന് മറ്റൊന്നിനെ നിലംപരിശാക്കിയ സംഭവങ്ങള്‍! എന്തിന് പതിനെട്ടക്ഷൗഹിണി മനുഷ്യരില്‍ വിരലിലെണ്ണാവുന്നവരെ മാത്രം അവശേഷിപ്പിച്ച് കബന്ധങ്ങള്‍ ചവറുപോലെ വീണ കുരുക്ഷേത്രം. അങ്ങനെ പലതും. പക്ഷെ വിജയിയ്ക്കും പരാജിതനും ഈ രാഷ്ട്രം അഖണ്ഡമായിരുന്നു. ജംബുദ്വീപേ ഭാരതവര്‍ഷെ ഭാരതഖണ്ഡേ…. കേരളദേശേ…. നഗരേ … കലിയുഗേ… എന്ന് ചൊല്ലിപ്പോന്ന സ്ഥലകാലവ്യക്തിപരിചയം നിര്‍ബാധം തുടര്‍ന്നുവന്ന അനുഷ്ഠാനങ്ങള്‍. രാഷ്ട്രം ഒന്നായിത്തന്നെ നിലനിന്നു എന്നര്‍ത്ഥം.
1857 വരെ ഈ അഖണ്ഡസങ്കല്പ്പം നിര്വ്വികല്പം തുടര്‍ന്നു. തുടര്‍ന്നുള്ള 90 വര്‍ഷംകൊണ്ട് വികലമായ സങ്കല്‍പ്പങ്ങളെ മൂര്‍ത്തമാക്കാന്‍ ചെയ്ത പരിശ്രമത്തിന്റെ ദുരവസ്ഥയാണ് വിഭജനം. ഹിന്ദുത്വവും ഭാരതവര്‍ഷത്തിന്റെ അഖണ്ഡസങ്കല്പവും ധര്മ്മാധിഷ്ഠിതജീവിതദര്ശനങ്ങളും പരസ്പരപൂരകങ്ങളും ഒന്നിന്റെതന്നെ വൈവിദ്ധ്യമാര്‍ന്ന വ്യാവഹാരികതലത്തിലുള്ള സത്തയാണെന്ന സത്യം അവഗണിക്കപ്പെട്ടു. അവിശുദ്ധവും മാരകവുമായ ആ അവഗണന ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് ആരോപിക്കുന്നതിലര്ത്ഥമില്ല. ലഖ്നോവില്‍ നടന്ന ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ അനവധി മുസ്ലിം സംഘടനാനേതാക്കളെ കണ്ട വികാരാവേശത്താല്‍ ലോകമാന്യതിലകന്പോലും പറഞ്ഞു,‘ഘൗരസ ിീം മ േഘൗരസിീം. ഈ ഭാഗ്യാന്വേഷണപാതയിലായി കോണ്‍ഗ്രസ്സ്.
എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ കെട്ടിപ്പടുത്ത സ്വതന്ത്ര്യസമരപോരാട്ടത്തിലെ വീരേതിഹാസമായ സ്വാതന്ത്ര്യവീരസവര്ക്കര് പറഞ്ഞു. ‘ഈ പോരാട്ടത്തില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നാല്‍ നിങ്ങളോടൊത്ത്,നിങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ നിങ്ങളില്ലാതെ,നിങ്ങള്‍ വിരുദ്ധചേരിയിലാണെങ്കിലോ നിങ്ങളുടെ എതിര്‍പ്പിനെ നേരിട്ടും മുന്നോട്ടുപോകും’. പക്ഷെ ആര് ശ്രദ്ധിക്കാന്‍? പകരം സവര്‍ക്കറെ എങ്ങനെയാണോ ബ്രിട്ടീഷുകാര്‍ കണ്ടത് അതിനേക്കാള്‍ നികൃഷ്ടമായും ഹിന്ദുവര്ഗ്ഗീയവാദിയായും കോണ്‍ഗ്രസ്സ് മുദ്രകുത്തുകയാണുണ്ടായത്. അതവിടെ നില്ക്കട്ടെ.
200 വര്‍ഷത്തെ നിരന്തരപോരാട്ടം അവസാനിപ്പിച്ചത് ഭാരതവിഭജനത്തിലൂന്നിയ സ്വാതന്ത്ര്യമായിരുന്നു എങ്കില്‍, അടിയന്തരാവസ്ഥക്കാലത്തെ രണ്ടുവര്‍ഷത്തെ പോരാട്ടത്തിന്റെ അന്ത്യം അതായിരുന്നില്ല. മാന്യമായ ക്ഷണവും സ്വാഗതവും സഹകരണഹസ്തവും ആരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സും. പക്ഷെ ആരുടേയും അടുക്കളപ്പടിയില്‍ കാത്തുകെട്ടി ആര്‍എസ്എസ് കിടന്നില്ല. വന്നവന് വന്നു, അത്രതന്നെ. ‘നിങ്ങള്‍ കൂടെവന്നാല്‍…’ ഹിന്ദുത്വശക്തിയുടെ ഭാവാത്മകവും ഏകാത്മകവുമായ ശാക്തീകരണം, രാഷ്ട്രത്തില്‍ ധര്‍മ്മസംരക്ഷണമെന്ന സംഘലക്ഷ്യം സാധകമാക്കി. (വിധായാസ്യ ധര്‍മ്മസ്യ സംരക്ഷണം).
ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ എത്രയോ ശക്തവും ഭീകരവുമായ ഭരണസംവിധാനമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. സകലവിധ അധികാരങ്ങളും അവരില്‍ കേന്ദ്രീകൃതമായി.ഇങ്ങനെതന്നെയായിരുന്നു ബ്രിട്ടീഷുകാരും.എന്നാല്‍ ബ്രിട്ടീഷുകാര്ക്കില്ലാതിരുന്ന ബഹുജനപിന്തുണ ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു.
അഖിലേന്ത്യാതലത്തില്‍ ജയപ്രകാശ് നാരായണ്‍ജിയുടെ സമ്പൂര്ണ്ണവിപ്ലവമല്ല, അതിനോടുചേര്‍ന്നുള്ള ആര്‍എസ്എസ്സിന്റെ നിലപാടായിരുന്നു അവരെ ഭയപ്പെടുത്തിയത്. കോണ്‍ഗ്രസും മറ്റുപലരും ഇന്ദിരാഗാന്ധിയ്ക്ക് സ്തുതിപാടുവാന്‍ മത്സരിക്കുകയായിരുന്നു. കേരളത്തില്‍ ജനസംഘവും ചിന്നിച്ചിതറിയ സംഘടനാകോണ്ഗ്രസ്സുകാരും ചില സോഷ്യലിസ്റ്റ്കാരും പ്രായാധിക്യത്തിലെത്തിയ ഗാന്ധിയന്മാരും ഒഴികെ സകലപാര്‍ട്ടികളും ഇന്ദിരാഗാന്ധിയുടെ കൂടെ ആയിരുന്നുവല്ലോ. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഒരു ഘടകം ഭരണപങ്കാളി.
ഒരുപക്ഷെ സിപിഐ അവരുടെ കൂടെയല്ലായിരുന്നുവെങ്കില്‍, സിപിഎം അവരെ ഹാരമണിയിച്ച് എതിരേല്‍ക്കുമായിരുന്നു.മതപരമായി ചിന്തിച്ചാല്‍ അഹൈന്ദവചിന്താധാരകളെല്ലാം അവരുടെ കൂടെ.ഭാരതത്തിലുടനീളം ഏകാധിപത്യത്തിനെതിരെ അങ്കംവെട്ടിയത് ‘ഹിന്ദുത്വം’ മാത്രമായിരുന്നു. ഇതരസംഘടനകളിലും മതങ്ങളിലുംപെട്ട രാജ്യസ്നേഹികളായ പലരും ഈ മുന്നേറ്റത്തിന്റെ കൂടെ ഉണ്ടായിരുന്നു എന്നുള്ള കാര്യം മറക്കുന്നില്ല. പക്ഷെ മുഖ്യധാര സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളുമായിരുന്നു.
1)പരിണിതഫലം? രണ്ടുവിധത്തില്‍ അതിനെ കാണണം.ഏതൊരുദ്ദേശത്തിലാണോ അടിയന്തരാവസ്ഥയ്ക്കെതിരെ സംഘര്ഷംനടന്നത് അത് സമ്പൂര്‍ണമായും ഫലപ്രാപ്തിയിലെത്തി.ജനാധിപത്യരഥത്തിന്റെ വീഥി സുഗമമാക്കി,സുരക്ഷിതമാക്കി. അതാണ് പ്രഥമം.
2) ഒരു ഭരണാധികാരിക്കെതിരെ നടക്കുന്ന തീവ്രമായ സമരം ധര്‍മ്മാധിഷ്ഠിതമല്ലെങ്കില്‍ പാളയത്തില്‍ പടയൊരുങ്ങും.ലോകത്തിലെ ഏതുരാജ്യത്തിന്റെ ചരിത്രവും അങ്ങനെയാണ്.ശ്രീലങ്ക….. സിരിമാവോബന്ദാരനായകെ ശ്രീമതി ഗാന്ധിയെ അനുകരിച്ച് അടിയന്തരാവസ്ഥ നടപ്പിലാക്കി.പരിണിതഫലമായിരുന്നുവല്ലോ എല്‍ടിടിഇ, സിംഹള ബഹളവും രാജീവ് വധവും മറ്റും. ഈജിപ്ത്, സിറിയ, അഫ്ഘാനിസ്ഥാന്, ഇറാഖ് ഇങ്ങനെ എവിടെയും ഈ പ്രവണത കാണാം. ഒരു കോടിയോളംവരും ഇറാഖിലെ അഭയാര്‍ത്ഥികള്‍ എന്നാണ് പുതിയ കണക്ക്. പഴയ ഭരണാധികാരിയെ തൂക്കിലേറ്റിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
പക്ഷെ അടിയന്തരാവസ്ഥയിലെ സമരചരിത്രം മാത്രം വ്യത്യസ്തമായ പാതയിലൂടെ ചരിച്ചു. അതിന്റെ കാരണം ആര്‍എസ്എസ് ഭരണപങ്കാളിയാകാതെ മാറിനിന്നതാണ്. ഭരണമാറ്റത്തോടെ, ഇടിച്ചുകയറി പലരും അധികാരം പങ്കിട്ടു. പക്ഷെ സംഘം നിഷ്കാമനിര്വൃതിയോടെ സമാജസേവനമാകുന്ന സ്വന്തം ധര്‍മ്മത്തിലേയ്ക്ക് മടങ്ങി. കുരുക്ഷേത്രയുദ്ധാനന്തരം യുധിഷ്ഠിരനെ സാമ്രാട്ടായി അഭിഷേകം ചെയ്ത കൃഷ്ണനെപ്പോലെ!
ഭാരതം വിഭജിയ്ക്കപ്പെട്ടില്ല. വര്ഗ്ഗീയലഹളകളുണ്ടായില്ല. മതന്യൂനപക്ഷങ്ങള്‍പോലും സംഘത്തെ അനുമോദിച്ചു. ഉണ്ടായത് ശ്രീമതി ഗാന്ധി പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട സുവര്ണ്ണക്ഷേത്രസൈനിക ഓപ്പറേഷനും മറ്റുമായിരുന്നു. അതിന്റെ തിക്തഫലം അവരനുഭവിക്കുകയും ചെയ്തു. സംഘപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത ഇവിടെയാണളക്കേണ്ടത്.പതിനായിരക്കണക്കിന് വ്യക്തികള്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയരായി. വിജയാനന്തരം അതിനോട് പ്രതികാരം സ്വാഭാവികമായി ഉണ്ടാകാവുന്നതാണ്.അതിനെ വളരെ നേരത്തെ കണ്ടുകൊണ്ടുതന്നെ പൂജനീയ സര്‍സംഘചാലകിന്റെ ഉപദേശം വന്നു ‘മറക്കുക, പൊറുക്കുക’ അതാണ് ധര്‍മ്മാധിഷ്ഠിതം എന്ന് പറയാന്‍ കാരണം.
ഇത്രയും പറഞ്ഞത് അന്തിമമായി ഒരു കാര്യം സൂചിപ്പിക്കാന്‍ കൂടിയാണ്. ഭാരതം മുഴുവന്‍ അടിയന്തരാവസ്ഥക്കെതിരെ വിധിയെഴുതിയപ്പോള്‍ കേരളം തിരിഞ്ഞുനില്ക്കുകയാണുണ്ടായത്; കാരണം വളരെ വ്യക്തമാണ്.കേരളരാഷ്ട്രീയം ഉണര്ന്നിട്ടുണ്ടാകാം.പക്ഷെ, കേരളത്തിലെ ഹിന്ദുത്വബോധം ഉണര്‍ന്നില്ല. ഹൈന്ദവസമാജത്തെ കമ്മ്യൂണിസത്തിന്റെ കറപ്പും തീറ്റി മയക്കിക്കിടത്തിയിരിക്കുകയായിരുന്നു. കേരളം രക്ഷപ്പെടണമെങ്കില്‍ ഹിന്ദുത്വം കൊണ്ടുമാത്രമേ സാധിക്കൂ.
കേരളത്തിന്റെ ഇന്നത്തെ വൈചാരികതലം പോലും ഹിന്ദുവിരുദ്ധ അജണ്ടയിലാണ് ഉറപ്പിച്ചിരിക്കുന്നത്.ഞങ്ങളെപ്പോലുള്ള മതേതരശക്തികള്‍ എന്ന് സ്വയം വിശേഷിപ്പിക്കാനുള്ള ധൈര്യവും അതിനനുയോജ്യമായ സാഹചര്യങ്ങളും നേടിയിരിക്കുന്നത് ലീഗും കേരള കോണ്‍ഗ്രസ്സുമാണ്.നല്ലൊരു വിഭാഗം സാമുദായികതയുടെ മരീചികത്തുരുത്തുകളിലാണ്. ഇതില്‍നിന്നൊക്കെ ഒരു ഉയിര്ത്തെഴുന്നേല്പ്പുണ്ടാകണം. വാക്കിലും നോക്കിലും വ്യവഹാരത്തിലും ഭാവാത്മകമായ ആത്മവിശ്വാസമുള്ള ഹിന്ദുത്വം വൈചാരികഭൂമികയാവണം. അതുണ്ടായില്ലെങ്കില്‍ പുതിയ നേതൃത്വം അവരോധിക്കപ്പെടാന്‍ പാകത്തിന് സാമാന്യഹിന്ദുവിനെ ബോധവല്‍ക്കരിക്കണം.മണ്ണ് മാഫിയാസംഘങ്ങളുടേയും ക്വട്ടേഷന്സംഘങ്ങളുടേയും ലഹരിവാഹകരുടേയും മൊബൈല്‍ തുമ്പിലെ അക്കങ്ങള്‍ നോക്കുന്നവരുടെ നേതൃത്വത്തില്‍നിന്ന് സാമാന്യഹിന്ദുവിനെ വിടുതലാക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ഥിതിവിശേഷം സംജാതമാകണം.
‘പിന്‍കാലിന്മേല്‍ കടിച്ച മുതല കടിവിടാഞ്ഞായിരത്താണ്ട്’ഉഴലുന്ന ഹൈന്ദവഗജേന്ദ്രന് മരണവെപ്രാളത്തിലാണ് കേരളത്തില്‍. ‘സ്വ’ത്വ ബോധം നഷ്ടപ്പെടാന്‍ തുടങ്ങുന്ന സാഹചര്യത്തിലൂടെയാണ് വരുംതലമുറയ്ക്ക് കടന്നുപോകേണ്ടത്.മാഫിയകളും ലഹരിക്കടത്തുകളും സ്വര്ണ്ണക്കടത്തലുകളും അതുമായി ബന്ധപ്പെട്ട വിപണനമേഖലകളിലെ ഗുണ്ടായിസവും, ലൗജിഹാദും, തീവ്രവാദപ്രവര്‍ത്തനങ്ങളും, പരേഡുകളും, ഒളിക്യാമ്പുകളും, ശക്തമായ ആയുധപരിശീലനങ്ങളും, ഇവയൊക്കെ നടപ്പിലാക്കാന്‍ ഹവാലഇടപാടുകളും,പച്ചനോട്ട് അട്ടിയിട്ട ഷിപ്പുകളും…..നീളുന്നൂ പട്ടിക. ഈ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ മതേതരത്വവും?
നക്രവക്ത്രത്തില്പ്പെട്ട ഗജേന്ദ്രന് പ്രാണരക്ഷാര്‍ത്ഥമുള്ള നിലവിളികള്‍ക്കിടയിലും കയ്യില്‍ക്കിട്ടിയ താമരയിതളുകള്‍ നാരായണസമക്ഷം അര്‍പ്പിക്കുകയാണ്. ഇതാണിന്നത്തെ കേരളജനതയുടെ അവസ്ഥ.സംഘമാകുന്ന വിരാട്രൂപത്തെ അവര്‍ പ്രാണരക്ഷാര്‍ത്ഥം നോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: