വ്ിദ്യാഭ്യാസവകുപ്പിലെ സുപ്രധാന സ്ഥാനങ്ങളില്‍ വകുപ്പുതലവന്മാരില്ലാതെയാണ് അദ്ധ്യയനവര്‍ഷം ആരംഭിച്ചത്. സ്കൂള്‍ തുറക്കുന്നതനു മുന്‍പുതന്നെ മിടുക്കനായ പൊതുവിദ്യാഭ്യാസഡയറക്ടറായിരുന്ന ഡോ.ഗോപാലകൃഷ്ണ ഭട്ടിനെ പുകച്ചുപുറത്തുചാടിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തേക്ക് വരാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. അവിടെ ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നവര്ക്കുമാത്രമേ തുടരാന്‍ കഴിയൂ എന്നതാണ് സ്ഥിതി.
തല്‍ക്കാലത്തേക്ക് മുന്‍ പരീക്ഷാ സെക്രട്ടറിയായിരുന്ന ജോണ്‍സ് വി.ജോണിന് ഡിപിഐയുടെ ചുമതല നല്‍കിയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഡിപിഐ, മൂന്ന് അഡീഷണല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി തുടങ്ങിയ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒമ്പത് ജില്ലകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരില്ല. 27 ഡിഇഒ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.
75 ലധികം എഇഒ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ 500 ലധികം ഗവ.സ്കൂളുകളില്‍ പ്രധാനാദ്ധ്യാപകരില്ല.ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന് കൗണ്‍സില്‍ (ഡിപിസി)കൂടാത്തതിനാല്‍ ഈ നിയമനങ്ങള്‍ ഇതുവരെയും നടന്നിട്ടില്ല. വിദ്യാഭ്യാസവകുപ്പിലെ മുകളില്‍ പറഞ്ഞ പ്രധാന തസ്തികകളില്‍ നാഥന്മാരില്ലാതെയാണ് കഴിഞ്ഞ ഒരുമാസമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.ഹയര്‍ സെക്കന്ററിക്ക് ഡയറക്ടര്‍ ഉണ്ടെങ്കിലും അദ്ദേഹം ഡയറക്ടറേറ്റില്‍ വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥിമാത്രമാണ്. കാരണം ഡയറക്ടറായ കെ.വി.സതീഷ് ഐഎഎസിന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതല കൂടിയുണ്ട്.
വിചിത്രമായ മറ്റൊരു പരീക്ഷണവും കൂടി വിദ്യാഭ്യാസ വകുപ്പ് നടത്തുകയാണ്. കഴിഞ്ഞവര്‍ഷം 1, 3, 5, 7 ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വര്‍ഷം 2, 4, 6, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു. അടുത്തവര്‍ഷം 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഒരുമിച്ച് പരിഷ്കരിക്കാന്‍ കരിക്കുലം കമ്മറ്റി തീരുമാനിച്ചിരിക്കയാണ്. ഇത് ഒരുമിച്ച് പരിഷ്കരിക്കുന്നത് അടുത്തവര്‍ഷം പത്താംക്ലാസില്‍ എത്തുന്ന കുട്ടികളോടു ചെയ്യുന്ന ക്രൂരതയാണ്. അടുത്തവര്‍ഷം ഒമ്പതാം ക്ലാസ് പുസ്തകം മാത്രമാണ് പരിഷ്കരിക്കേണ്ടത്. കാരണം പുതിയ പാഠപുസ്തകവും പാഠ്യപ്രക്രിയയും പഠിച്ച് ഈ വര്‍ഷം എട്ടില്‍ പഠിക്കുന്ന കുട്ടിയാണ് അടുത്തവര്‍ഷം 9 ല്‍ എത്തുന്നത്.
എന്നാല്‍ ഈ വര്‍ഷം പഴയ പാഠപുസ്തകവും പാഠ്യപ്രക്രിയയും പഠിക്കുന്ന ഒമ്പതിലെ കുട്ടികള്‍ അടുത്തവര്‍ഷം പഴയപുസ്തകം തന്നെയാണ് പഠിക്കേണ്ടത്. അടുത്ത വര്‍ഷം 10-ാം ക്ലാസിലെ പുസ്തകം മാറ്റിയാല്‍ ഒമ്പതില്‍നിന്നും ജയിച്ചുവരുന്ന കുട്ടികള്‍ക്ക് പുതിയ രീതിയും പുസ്തകവുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. ഈ കാരണംകൊണ്ടുതന്നെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. ഈ വര്‍ഷം മുതല്‍ ടൈംടേബിള്‍ പരിഷ്കരിച്ച് എട്ട് പിരിയഡ് ആക്കിമാറ്റിയിരിക്കുകയാണ്.
ഇത് അശാസ്ത്രീയമാണ്. കലാകായിക പഠനത്തിനുവേണ്ടിയാണ് പരിഷ്കരിച്ചത് എന്നാണ് വ്യാഖ്യാനം. എന്നാല്‍ ഭൂരിപക്ഷം സ്കൂളുകളിലും കലാകായിക പഠനത്തിന് അദ്ധ്യാപകരില്ല. പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലാതെ ടൈംടേബിള്‍ പരിഷ്കരണം നടത്തിയാല്‍ സ്കൂളുകളില്‍ നിലവിലുള്ള പാഠ്യക്രമം താളംതെറ്റും. ഇപ്പോള്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് സമയം നഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് ഈ പരിഷ്കരണം ധൃതിപിടിച്ച് നടപ്പിലാക്കരുത്.
ടൈംടേബിള്‍ പരിഷ്കരണത്തിന്റെ മറവില്‍ വെള്ളിയാഴ്ച കേരളത്തിലെ മുഴുവന്‍ സ്കൂളുകളും 9.30 മുതല്‍ 4.30 വരെയുള്ള ടൈംടേബിള്‍ പിന്തുടരുകയും ഉച്ചക്ക് 12.15 മുതല്‍ 2.15 വരെ ഒഴിവു നല്‍കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. മുസ്ലിം കുട്ടികള്‍ കൂടുതല്‍ ഉള്ള സ്കൂളുകളില്‍ ഇത്രയും സമയം ഒഴിവുനല്കുന്നതിനു പകരം ഒരൊറ്റ മുസ്ലിംകുട്ടികള് പോലും ഇല്ലെങ്കിലും കേരളത്തിലെ മുഴുവന്‍ സ്കൂളുകളും 12.15 മുതല്‍ 2.15 വരെ ഒഴിവുനല്കണമെന്ന നിര്‍ദ്ദേശം പൊതുസംവിധാനത്തെ അട്ടിമറിക്കുന്നതാണ്. മാത്രവുമല്ല ഇത് അരക്ഷിതാവസ്ഥയും, സ്കൂളുകളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. വെള്ളിയാഴ്ച എസ്എസ്എല്‍സി പരീക്ഷ ഒഴിവാക്കി പൊതുസംവിധാനത്തെ അട്ടിമറിച്ചപോലെ വെള്ളിയാഴ്ച ഉച്ചസമയം പൊതു ഒഴിവ് നല്‍കാനുള്ള തീരുമാനം മതവല്ക്കരണത്തിലേക്കുള്ള നീക്കത്തിന്റെ ചവിട്ടുപടിയാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.
കേന്ദ്രം നല്കുന്ന എസ്എസ്എ, ആര്‍എംഎസ്എ ഫണ്ടുകള്‍ വകമാറ്റുകയും ദുരുപയോഗം ചെയ്യുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് വിദ്യാഭ്യാസവകുപ്പിന്റെ അഴിമതിയെയാണ് സൂചിപ്പിക്കുന്നത്. 1200 ഓളം ഗവ.സ്കൂളുകളില്‍ അഞ്ച് കോടി രൂപക്ക് മാത്സ് ലാബ് സ്ഥാപിക്കുന്നതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. പാഠപുസ്തക അച്ചടിയിലും, ഉച്ചക്കഞ്ഞി, സൗജന്യ യൂണിഫോം വിതരണം ഇവയിലെല്ലാം വന്‍ തിരിമറികള്‍ നടക്കുന്നു. ഫണ്ടുകള്‍ വകമാറ്റുന്നത് വിദ്യാഭ്യാസവകുപ്പിന്റെ സ്ഥിരം പരിപാടിയാണ്. ആര്‍എംഎസ്എ സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കാന്‍ തയ്യാറാകുന്നില്ല.കേന്ദ്ര ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കേന്ദ്ര ഗവണ്മെന്റിന്റെ ശക്തമായ മോണിറ്ററിംഗ് സംവിധാനം ആവശ്യമാണ്.
വായനാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചത് വിവാദമായിരിക്കയാണ്. നിലവിളക്ക് കൊളുത്തിയ പ്രശസ്ത സിനിമാ നടന് മമ്മൂട്ടി മന്ത്രിയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.ദേശീയമൂല്യങ്ങളെയും സാംസ്കാരിക മൂല്യങ്ങളെയും നിരന്തരമായി അപമാനിക്കുന്നത് വിദ്യാഭ്യാസവകുപ്പും മന്ത്രിയും പതിവാക്കി മാറ്റിയിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പിനെ വര്‍ഗീയവല്‍ക്കരിച്ച് തങ്ങളുടെ ചൊല്പ്പടിയില് നിര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നത്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുവാനും വര്‍ഗീയവല്‍ക്കരിക്കാനും ശ്രമിക്കുന്ന മുസ്ലിംലീഗിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നീക്കത്തിനെതിരായും ഇതിന് ചൂട്ടുപിടിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയും ശക്തമായ ജനവികാരം ഉയര്‍ന്നുവരേണ്ടതുണ്ട്. കേരളത്തെ ദേശീയ മുഖ്യധാരയില്‍നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന, നിലവിളക്കിനെ ഭയക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ പടപൊരുതാന്‍ കേരളീയ സമൂഹം തയ്യാറാകണം.
(എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: