കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കുടുംബത്തില്‍നിന്നും ശാസ്ത്രസാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ട കെപിപി നമ്പ്യാര്‍ ഇനി ഓര്‍മ്മ മാത്രം. കമ്മ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടറുകള്‍ കടലില്‍ തള്ളണമെന്നാക്രോശിച്ചുനടക്കുമ്പോള് ഇലക്ട്രേണിക്സ് വ്യവസായത്തിന്റെ സാധ്യതകള്‍ കണ്ടെത്തി വികസിപ്പിക്കുകയായിരുന്നു അദ്ദേഹം.
ജന്മനാട്ടില് ആധുനിക വ്യവസായങ്ങളും ടെക്നോപാര്‍ക്കുകളും വൈദ്യുതി നിലയങ്ങളും ഉയരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച കെപിപി നമ്പ്യാര്‍ അതിനായി ഒട്ടേറെ അദ്ധ്വാനിച്ചു.എന്നാല്‍ പരിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്ത വരട്ടുവാദക്കാര്‍ കെപിപി നമ്പ്യാരെ നിരന്തരം കല്ലെറിഞ്ഞോടിക്കാന്‍ ശ്രദ്ധിച്ചത്’സഫലം കലാപ ഭരിതം’ എന്ന ആത്മകഥയില്‍ വിശദമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ കല്യാശേരിയില്‍ തൂക്കുമരത്തില്‍ നിന്നും ഇറങ്ങിവന്ന കെ.പി.ആര് ഗോപാലന്റെയും കയ്യൂരിന്റെ സമരവീരനെന്ന് വിശേഷിപ്പിക്കുന്ന ഇ.കെ നായനാരുടെയും അടുത്ത ബന്ധുവായ കെപിപി നമ്പ്യാര്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വഴിയേപോകാന് തയ്യാറാകാത്തത് പഴയത് കൈവിടാനും പുതിയത് ഉള്‍ക്കൊള്ളാനുമുള്ള മനസ്സുള്ളതുകൊണ്ടായിരുന്നു.
എട്ടുകിലോമീറ്റര്‍ നടന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം തളിപ്പറമ്പ് മൂന്നേടത്ത് ഹൈസ്കൂളില്‍ പൂര്‍ത്തിയാക്കിയ കെ.പി.പത്മനാഭന് നമ്പ്യാര്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം നേടി. ശാസ്ത്ര സാങ്കേതിമേഖലയില്‍ ഒരു വിശ്വപൗരന് തന്നെയായിരുന്നു കെപിപി നമ്പ്യാര്‍.മുംബൈ സെന്റ് സേവ്യര്‍ കോളേജില്‍നിന്നും ഇലക്ട്രേണിക്സില്‍ ഡിപ്ലോമ. ഉന്നതപഠനത്തിന് ലണ്ടനിലേക്ക്.അവിടെ പഠിക്കുമ്പോള്‍ വി.കെ. കൃഷ്ണമേനോനുമായുണ്ടായിരുന്ന ബന്ധമാണ് ഇന്ത്യയിലെത്തി നെഹ്രുവുമായി അടുക്കാന്‍ സാഹചര്യമൊരുക്കിയത്.
ബാംഗ്ലൂരിലായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം.അന്ത്യശ്വാസം വലിച്ചതും അവിടെ തന്നെയായത് യാദൃശ്ചികമാണെന്ന് പറഞ്ഞുകൂട. സ്വന്തം നാട്ടില്‍ ഒരാണവനിലയം വേണമെന്ന് അദ്ദേഹം വല്ലാതെ മോഹിച്ചു. അതിനായി ഒരു കമ്പനിയുമുണ്ടാക്കി. 165 ഏക്കര്‍ സ്ഥലവും വാങ്ങി. പക്ഷേ ഭരണക്കാരുടെ കുതന്ത്രവും ജനങ്ങളുടെ എതിര്‍പ്പുംമൂലം അത് മുടങ്ങിയ നിരാശയാണ് താമസം ബാംഗ്ലൂരിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതനാക്കിയത്.
ഓട്ടത്തിനിടയില്‍ പക്ഷാഘാതവും പിടിപെട്ടു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ശാസ്ത്ര ഉപേദഷ്ടാവായിരുന്ന കെപിപി നമ്പ്യാര്‍ കേരളത്തില്‍ ഇലക്ട്രോണിക് സ്ഥാപനങ്ങളുടെ ശൃംഖല സൃഷ്ടിച്ചു.കെല്‍ട്രോണ്‍ അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച ആശയമാണ്.
ടെക്നോപാര്ക്കുകളെന്നതും കെപിപി നമ്പ്യാര്‍ മുന്നോട്ടുവച്ച പദ്ധതിയാണ്. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ചെയര്മാന്, കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി, സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) തലവന്‍ എന്നീ നിലകളിലും ഔദ്യോഗികപദവി വഹിച്ചു. പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ കെപിപി നമ്പ്യാരുടെ കഴിവും കരുത്തും വഴിയാംവണ്ണം പ്രയോഗിച്ചെങ്കില്‍ ഐടി മേഖലയില്‍ കേരളം കാല്‍നൂറ്റാണ്ടുമുമ്പുതന്നെ ഒന്നാം സ്ഥാനത്തെത്തിയേനെ.
ഗൗരിയമ്മ വ്യവസായ മന്ത്രിയായിരിക്കെ കെപിപി നമ്പ്യാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ ഒട്ടേറെ ശ്രമിച്ചതാണ്.
എന്നാല്‍ അന്ന് പാര്‍ട്ടിയില്‍ പ്രബലനായിരുന്ന എം.വി.രാഘവന് കേരളത്തില്‍നിന്നും നമ്പ്യാരെ കെട്ടുകെട്ടിക്കാനാണ് പ്രയത്നിച്ചിരുന്നത്.കല്യാശേരിക്കടുത്ത് കെല്‍ട്രോണിന്റെ ഒരു പ്രമുഖ സ്ഥാപനം കൊണ്ടുവന്നത് ഉത്തരമലബാറിന് ഒരു പൊതുമേഖലാസ്ഥാപനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതായിരുന്നു. അവിടെ വ്യവസായ മന്ത്രി സന്ദര്‍ശിച്ചതും പാര്‍ട്ടിയില്‍ കലാപമുണ്ടാക്കി.
നമ്പ്യാരുടെ തല ഒരു സൂപ്പര്‍ കമ്പ്യൂട്ടറായിരുന്നു. അതിന്റെ ഹാര്‍ഡ് ഡിസ്ക്കാണ് ബാംഗ്ലൂരില്‍ നിശ്ചലമായത്. പകരം വയ്ക്കാന്‍ ആളെക്കിട്ടും. പക്ഷേ ”ഉപ്പോളം വരില്ല ഉപ്പിലിട്ടത്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: