നരേന്ദ്ര മോദിയുടെ ഒരു ആരാധകനാണ് ഞാന്‍. 192 രാഷ്ട്രങ്ങള്‍ ശിരസാവഹിച്ച് ജൂണ്‍ 21 ന് യോഗദിനം ആഘോഷിക്കാനിടയായത് മോദിയുടെ ശ്രമഫലംകൊണ്ടുമാത്രമാണ്. അതിനുശേഷം പ്രത്യേകിച്ചും അദ്ദേഹത്തെ ആദരിക്കുന്നവരുടെ എണ്ണം കോടികളാണ്. എങ്കിലും അദ്ദേഹമെന്നെ നിരാശപ്പെടുത്തി. അതിന്റെ അര്‍ത്ഥം ഞാനൊരു ആരാധകനല്ലാതായി എന്നല്ല. ആരാധനക്ക് കോട്ടം തട്ടിയോ എന്നൊരു സംശയം.
1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഭാരതമാകെ നടുങ്ങി. ഇതിനെതിരെ സമരരംഗത്ത് ശബ്ദമുയര്‍ത്തിയത് ആര്‍എസ്എസാണ്. രാഷ്ട്രത്തെ സംരക്ഷിക്കാനും നിരവധി വര്‍ഷത്തിന്റെ ശ്രമഫലമായി കിട്ടിയ സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാനും സമരം മുന്നില്‍നിന്നും നയിക്കാനുമുള്ള ചങ്കുറപ്പ് ആര്‍എസ്എസിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമരസേനാനികളെ ഇതുവരെ അവര്‍ അര്‍ഹിക്കുന്ന വിധം അംഗീകരിച്ചില്ലെന്നുള്ള സത്യം ആരും സമ്മതിക്കും.
ലക്ഷ്യപ്രാപ്തിക്ക് അനവരതം പൊരുതിയവരില്‍ നിരവധിപേര്‍ കാക്കിയണിഞ്ഞവരുടെ പീഡനങ്ങളാല്‍ മാറാരോഗം ബാധിച്ച് കഷ്ടപ്പെടുകയാണ്. അവരുടെ ചികിത്സാച്ചെലവ് മോദിസര്‍ക്കാര്‍ വഹിക്കേണ്ടതാണ്. കൂടാതെ അടിയന്തരാവസ്ഥക്കെതിരെ ജയിലില്‍ മാസങ്ങളോളം ക്രൂരമര്ദ്ദനമേറ്റവര്ക്കും പുറത്തുനിന്ന് സധൈര്യം പോരാടിയവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പെന്ഷന് കൊടുക്കാന്‍ ഉടന്‍ തീരുമാനിക്കേണ്ടതുമാണ്.
40 കൊല്ലമായി ഇവരെ വേണ്ടവിധം ആദരിക്കുകയും സഹായിക്കുകയും ചെയ്യാത്തതില്‍ സങ്കടം തോന്നുന്നു. മോദിസര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: