അരുവിക്കരയില്‍ വാസ്തവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതുപോലെയുള്ള സര്‍ക്കാര്‍ വിലയിരുത്തലാണോ നടന്നിരിക്കുന്നത്?പതിനായിരത്തില്‍ കൂടുതല്‍ വോട്ട് നേടി ശബരീനാഥ് വിജയിച്ചു എന്നത് നേരാണ്. എന്നാല്‍ കാര്ത്തികേയന് എന്ന നേതാവിനോടുള്ള സ്നേഹം എങ്ങനെ വിറ്റ് വോട്ടാക്കാമെന്ന ചിന്തയായിരുന്നല്ലോ യുഡിഎഫിനുണ്ടായിരുന്നത്. ഇപ്പോഴത്തെ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ സ്നേഹമായി ആ വോട്ടിനെ കാണുന്നത് തികഞ്ഞ അബദ്ധമാണ്. പൊതുവെയുള്ള സഹതാപം ഒരു തരംഗമാക്കി മാറ്റാനുള്ള ശ്രമമാണ് അവിടെ നടന്നത്. അത് ഒരു പരിധിവരെ വിജയിച്ചു എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല.
കാര്ത്തികേയന് എന്ന അത്ര വലിയ കളങ്കലേശമില്ലാത്ത ഒരു നേതാവിന്റെ പിന്മുറക്കാരനായി മകന് വരുന്നതില്‍ വലിയ എതിര്‍പ്പില്ല എന്ന സൂചന അരുവിക്കരക്കാര്‍ നല്കുന്നു എന്നു പറഞ്ഞാല്‍ തെറ്റാകില്ല.
സര്‍ക്കാരിന് ഇത് എന്തുംചെയ്യാനുള്ള ക്ലീന്‍ സര്ട്ടിഫിക്കറ്റാണെന്ന്് മുഖ്യമന്ത്രിയും ഒത്താശക്കാരും കരുതുന്നുവെങ്കില്‍ തെറ്റിപ്പോയെന്നേ പറഞ്ഞുകൂടൂ.ഒരു വൈകാരിക താല്‍പ്പര്യത്തിന്റെ പാരമ്യതയുണ്ടായിരുന്നെങ്കില് ശബരീനാഥന് ഇത്രയും വോട്ട് കിട്ടിയാല്‍ പോരായിരുന്നു,പ്രത്യേകിച്ചും പത്തൊമ്പതിനായിരത്തിലേറെ പുതിയ വോട്ടുകള്‍ ഉണ്ടായ സ്ഥിതിക്ക്.പുതിയ വോട്ടര്‍മാര്‍ക്കിടയില്‍ ശബരിനാഥന് അത്രവലിയ സ്ഥാനമുണ്ടായില്ല എന്നുതന്നെ പറയേണ്ടിവരും.അഥവാ ഉണ്ടെന്നു പറഞ്ഞാല്‍ പഴയ വോട്ടര്‍മാര്‍ കൈവിട്ടുവെന്നും കരുതേണ്ടിവരും.10674 വോട്ടിന്റെ ഭൂരിപക്ഷമാണ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ കാര്ത്തികേയന് ലഭിച്ചത്.
അരുവിക്കരയില്‍ വാസ്തവത്തില്‍ നിര്‍ണായകമായ സ്വാധീനവും ഒഴുക്കും ഉണ്ടാക്കിയിരിക്കുന്നത് ബിജെപിയാണെന്ന് വ്യക്തമാണ്. രാഷ്ട്രീയ ദുഷ്ടലാക്കില്ലാത്ത ആര്‍ക്കും അത് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. നേരത്തെ നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നുള്ള കുതിച്ചുചാട്ടമാണ് അവരുടെ വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ കാണാനാവുന്നത്.ഇരു മുന്നണികളും നേരത്തെ 25,000 വോട്ടാണ് ബിജെപിയുടെ അക്കൗണ്ടില്‍ ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ടത്. അതില്‍ നിന്ന് ഒറ്റ വോട്ടും കൂടില്ലെന്ന് പ്രതിയോഗികള്‍ കട്ടായം പറഞ്ഞു.
രാഷ്ട്രീയമായി ബിജെപിക്കെതിരെ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ഒറ്റക്കെട്ടായി പ്രതിരോധമതില്‍ തീര്‍ത്തു എന്നതാണ് വാസ്തവം. അത് ഇരുകൂട്ടരുടെയും സ്വതേയുള്ള സ്വഭാവവുമാണ്. ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ പരസ്പര സഹായസഹകരണ സംഘം പോലെയാണ് പെരുമാറാറുള്ളത്.വടക്ക് കാസര്‍കോട്ടായാലും തെക്ക് തിരുവനന്തപുരത്തായാലും അത് ഒട്ടേറെതവണ ജനങ്ങള്‍ കണ്ടതാണ്.
നിയമസഭയില്‍ ബിജെപി എത്തുന്നതോടെ സമൂലമായ രാഷ്ട്രീയ മാറ്റം ഉണ്ടാവുമെന്ന ഭീതിയാണ് അവരെക്കൊണ്ട് ലജ്ജാകരമായ സമീപനം എടുപ്പിക്കുന്നത്.ഒറ്റപ്പാര്‍ട്ടിയെന്ന നിലയ്ക്ക് ബിജെപി കരുത്തുകാട്ടുമ്പോള്‍ വാസ്തവത്തില്‍ ഇരുമുന്നണികളിലും പരിഭ്രാന്തി പടരുകയാണ്.അതുകൊണ്ടാണ് നീചമായ രാഷ്ട്രീയ ആഭാസത്തിന് അവര്‍ തയാറാവുന്നത്.
ഇരുമുന്നണികളുടെയും ലജ്ജാകരമായ നീക്കങ്ങള്‍ക്കെതിരെ ഉചിതമായ പ്രതിരോധനിര തീര്‍ക്കാനും പടപൊരുതാനും ജനങ്ങള്‍ തയാറെടുത്തു എന്ന സൂചനയാണ് അരുവിക്കര നല്‍കുന്നത്.പുതുവോട്ടര്‍മാരിലും പരമ്പരാഗത വോട്ടര്‍മാരിലും ബിജെപിയുടെ നിലപാടിന് ശക്തമായ പിന്തുണ കിട്ടിത്തുടങ്ങിയിട്ടുണ്ട്. അതിന്റ തുടക്കം അരുവിക്കരയെങ്കില് തുടര്‍ന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നുറപ്പാണ്. ബിജെപിക്കെതിരെ ഇടതും വലതും കക്ഷികള്‍ എയ്തുവിട്ട എല്ലാ രാഷ്ട്രീയ ആരോപണങ്ങള്‍ക്കുമുള്ള മുഖമടച്ചുള്ള പ്രഹരമാണ് അരുവിക്കര നല്‍കിയിരിക്കുന്നത്.നെറികെട്ട സര്‍ക്കാരിന്റെ നടപടികള്‍ക്കുള്ള അംഗീകാരമായി ഈ വിജയത്തെ യുഡിഎഫ് കാണുകയാണെങ്കില്‍ ഇതില്പരം അപമാനം മറ്റൊന്നുമില്ല.സരിതക്കും സോളാറിനും മാണിക്കും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതിക്കച്ചവടത്തിനുള്ള ലൈസന്‍സായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അരുവിക്കര ഫലത്തെ കാണുന്നുവെങ്കില്‍ ഇതൊന്നുമല്ല കളി മന്നവാ എന്നു പറയേണ്ടിവരും.
അഴിമതിയുടെ കാര്യത്തില്‍ ഇടതും വലതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നതില് സംശയമില്ല. അഴിമതിക്കെതിരെ ഇടതുമുന്നണി അഴിച്ചുവിട്ട പ്രചാരണങ്ങള്‍ ക്ലച്ച് പിടിച്ചതിന്റെ ഒരു ലക്ഷണവും തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാത്തതിന്റെ പ്രശ്നവും മറ്റൊന്നല്ല. അതേസമയം ബിജെപിക്കെതിരെ ഉന്നയിക്കാന്‍ അത്തരം ആരോപണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മാത്രവുമല്ല കേന്ദ്രത്തിലെ അതിശക്തമായ ഭരണത്തിന്റെ അലയൊലികളും മോശമല്ലാത്തതരത്തില്‍ ഉണ്ടായിരുന്നു. അതിന്റെ ഫലം വ്യക്തമായി മനസ്സിലാക്കാന്‍ വോട്ടിംഗ് പാറ്റേണ്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
നില്ക്കക്കള്ളിയില്ലാതായ ഇടതുമുന്നണി അച്യുതാനന്ദനെ മുന്നില്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിച്ചെങ്കിലും നാക്കിപ്പിഴക്ക് നല്ലവില കൊടുക്കേണ്ടിവന്നു എന്നതാണ് ഫലശ്രുതി. ആകെ ഒരു പഞ്ചായത്തില്‍ മാത്രമാണ് ഇടതിന് കുറഞ്ഞ ഭൂരിപക്ഷമുണ്ടായത് എന്ന് ഓര്‍ക്കുക.അച്ഛന്റെ നിഴലില്‍നിന്ന് ശബരിനാഥന് നിയമസഭയിലേക്ക് എത്തിയെങ്കിലും വാസ്തവത്തില്‍ ജയിച്ചത് ബിജെപിയാണ്. ഇരുകക്ഷികളുടെ സകല അടവുകള്ക്കെതിരെയും നെഞ്ചുറപ്പോടെ പോരാടി വോട്ടര്‍മാര്‍ക്കിടയില്‍ തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വം അരക്കിട്ടുറപ്പിക്കാന്‍ അവര്‍ക്കായി എന്നത് വസ്തുതയാണ്.വസ്തുതയുള്ള രാഷ്ട്രീയത്തിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടും എന്നതിന് സംശയമില്ല.സഹതാപതരംഗത്തിന്റെ അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ഈ ജനവിധി ഞെട്ടലുണ്ടാക്കുന്നതാവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: