നിരക്ഷരനും അപരിഷ്കൃതനുമായിരുന്ന എന്റെ അപ്പൂപ്പന്റെ വാക്കുകളെ ‘വിദ്യാഭ്യാസമുള്ള’ നമ്മള് പുനരാഖ്യാനം ചെയ്താല്‍ ”ചെങ്ങന്നൂരമ്മയുടെ തിരുമുറ്റത്ത് കുരിശു നാട്ടിയിട്ട് ഹിന്ദുക്കളെക്കൊണ്ടുതന്നെ അതിന്റെ ഉദ്ഘാടനം നിര്‍വഹിപ്പിക്കുന്ന വിശാലഹൃദയരാണ് ക്രിസ്ത്യാനികള്‍” എന്ന് വായിച്ചെടുക്കാം. മൂത്തേടത്തു സ്വരൂപത്തിലെ തമ്പുരാന് ചക്കവരട്ടിയോ മറ്റെന്തൊക്കെയോ കാഴ്ചവച്ച് ക്രിസ്ത്യാനികള്‍ ഭഗവതിയുടെ മണ്ണ് തട്ടിയെടുത്ത് അവിടെ കല്ലിശ്ശേരിപ്പള്ളി പണിതതാണ് ശുദ്ധഗ്രാമീണനായിരുന്ന അപ്പൂപ്പനെ ചാകുവോളം പ്രകോപിപ്പിച്ചിരുന്നതെന്നാണ് ഓര്‍മ്മ.
ജൂണ്‍ 21 ഞായറാഴ്ചത്തെ മനോരമ പത്രത്തില്‍ തിരുവല്ലാ മാര്‍ത്തോമാ സഭാദ്ധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടേതായിട്ട് ഒരു വാര്‍ത്ത കണ്ടോ, ഉത്തരേന്ത്യയിലെവിടെയോ ഒരു ദളിത് യുവതിയുടെ നിഴല്പതിച്ചതിന് ജാതിക്കോമരങ്ങള്‍ ആ യുവതിയെ മര്‍ദ്ദിച്ചെന്നും അത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ മുറിവ് ആണെന്നുമാണ് മെത്രാപ്പോലീത്ത പറഞ്ഞത്. ശരിയാണ്; അങ്ങനെ ചില പിന്തിരിപ്പന്മാര് സമൂഹത്തില്‍ ഇന്നുമുണ്ട്. പക്ഷേ, കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ഈ മാര്‍ത്തോമാ സഭക്കാരന് ‘കള്ളന് ചക്കേട്ടു….’ എന്ന മട്ടില്‍ ഹിന്ദുക്കളുടെ പന്തലില്‍ ക്രിസ്ത്യാനിയുടെ വചനപ്രഘോഷണം നടത്തുന്നതിന്റെ ആരുമറിയാത്ത ഒരു കഥ പറയട്ടെ.
കഴിഞ്ഞ ആണ്ടില്‍ പന്തളം-കുളനട ഭാഗങ്ങളില്‍ ഞങ്ങള്‍ കുറേപ്പേര് പഴനി, മധുര, തിരുപ്പതി തീര്‍ത്ഥാടനത്തിനു പുറപ്പെട്ടു. വഴിക്ക് തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ പ്രദേശത്തെ ഒട്ടംചക്രം എന്ന സ്ഥലത്തെത്തിയപ്പോള്‍ വണ്ടി ബ്രേക് ഡൗണായി. നേരം കളയാന്‍ ചുറ്റിനടന്നപ്പോള്‍ ദാണ്ടെടാ, ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഹോസ്പിറ്റല്‍ എന്ന പേരില്‍ തിരുവല്ലാ മാര്ത്തോമാസഭക്കാരന്റെ അടിപൊളിയൊരു ആശുപത്രി! മാത്രമല്ല എഞ്ചിനീയറിങ് കോളേജ്, പോളിടെക്നിക്, ഹൈസ്കൂള്‍ എന്നിവയെല്ലാം മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഒട്ടംചക്രത്തെ അസംബ്ലിക്കേ എന്ന സ്ഥലത്ത് കെട്ടിപ്പൊക്കിയിട്ടുമുണ്ട്.
പാവം എന്റെ അന്ധാളിപ്പുകണ്ട് തന്നാട്ടില്‍ സ്ഥിരതാമസക്കാരനായ ഒരു മലയാളി ഹിന്ദു പറഞ്ഞു, ”തമിഴ്നാട്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് തിരുവല്ല ആസ്ഥാനമായ മാര്ത്തോമാസഭയാണ്. ഒറ്റപ്പെട്ടുകിടക്കുന്നതും നിരക്ഷരര്‍ നിറഞ്ഞതുമായ ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങള്‍ രഹസ്യമായി കണ്ടെത്തി മാര്‍ത്തോമാക്കാര്‍ പള്ളിപണിയലും സ്നാനം സ്വീകരിപ്പിക്കലും കൂട്ടായ്മകളുമെല്ലാം ആരുടെയും ശ്രദ്ധയില്പ്പടാതെ തകൃതിയായി നടത്തുന്നുണ്ട്;സാക്ഷാല്‍ മധുരമീനാക്ഷിയുടെ മണ്ണില്‍പ്പോലും ‘മധുര സെന്റര്‍’ എന്ന പേരിലൊരു മതപരിവര്‍ത്തനകേന്ദ്രം അക്കൂട്ടര്‍ തുറന്നിട്ടുണ്ട്; ഡിണ്ടിഗലിനടുത്തുള്ള പൊന്നഗരം പ്രദേശത്തെ നല്ലാംപട്ടി, സിലോണ്‍ കോളനി മുതലായ അഞ്ചാറ് ദരിദ്രഗ്രാമങ്ങള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ‘മാര്‍ത്തോമാ ഗ്രാമങ്ങള്‍’ എന്നാണ്.”
എങ്ങനെയുണ്ട്? വിഷമില്ലാത്ത അണലികളില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഹിന്ദു എന്ന കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ നടക്കുന്ന പ്രാപ്പിടിയന്മാരാണ് ഇവര്‍. മാര്‍ത്തോമാക്കാരന്‍ ‘പുള്ള്’ ആണെങ്കില്‍ മറ്റവന്മാര് കാക്കയും പരുന്തും എറിയാനും ആണെന്ന വ്യത്യാസമേയുള്ളൂ.പോത്തിറച്ചിവറുത്തതും പന്നിയിറച്ചി ഉലത്തിയതും മൂക്കറ്റം വിഴുങ്ങി ഇവര്‍, നമ്മള് ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന രുദ്രാക്ഷത്തെയും കാവിയെയും ഹിന്ദുദേവഭാഷയായ സംസ്കൃതത്തെയും ദുരുപയോഗിക്കുകയാണ്.കണ്ടിട്ടില്ലേ, താടിമുടികള്‍ വളര്‍ത്തി കാവിയും രൂദ്രാക്ഷവുമണിഞ്ഞ് സന്യാസി വേഷംകെട്ടി നടക്കുന്ന ആത്മീയപിതാക്കന്മാരെ? ‘ആത്മീയ പിതാവ്’- അതങ്ങ് യെരുശലേമില്‍നിന്നോ മറ്റോ കൊണ്ടുവന്ന പദമാണോ? ഇന്നാട്ടില് കാവിയും രുദ്രാക്ഷവും ധരിച്ച കുറേയെണ്ണം കുരിശും ചുമന്ന് ‘മുത്തപ്പാ ശരണം’ വിളികളുമായി പോകുന്നത് കണ്ടു. അടുത്തുചെന്നപ്പോള്‍ ശബരിമല അയ്യപ്പന്മാരല്ല, മലയാറ്റൂര്‍ ഭക്തരാണ്. സ്വന്തം മതത്തിന്റെ കൊന്തയും കുരിശും വെന്തിങ്ങയും ളോഹയുമൊക്കെ തട്ടിപ്പാണെന്ന് മനസ്സിലായെങ്കില്‍ പിന്നെന്തിനാ ആ മതത്തില്‍ തുടരുന്നത്? യഥാര്‍ത്ഥ ഹിന്ദുക്കളായി ജീവിച്ചുകൂടേ?
ക്രിസ്ത്യാനിയെന്ന വാക്കിന്റെ അര്‍ത്ഥം പരശല്യമെന്നാകുന്ന കാലം വിദൂരമല്ല. ഹിന്ദുക്കളുടെതായ എല്ലാം അടിച്ചെടുത്തിട്ടും ആര്‍ത്തിതീരാതെ ഇവര്‍ പിന്നെയും നടക്കുകയാണ്. ‘വേറെ വല്ലതും’ കൂടി നമ്മള് പാത്തുവെച്ചിട്ടുണ്ടോയെന്നറിയാന്. മന്നം ശതാബ്ദിയ്ക്ക് പെരുന്നയില്‍വന്ന് ആലഞ്ചേരി പറഞ്ഞത് ഓര്‍ക്കുന്നില്ലേ? ‘നമ്മള് തുല്യദുഃഖിതര്‍’ എന്ന്. മൂവായിരം കോളേജുള്ള ക്രിസ്ത്യാനിയും മൂന്നു കോളേജുള്ള നായരും എങ്ങനെയാ തുല്യദുഃഖിതര്‍ ആവുന്നത്? പിന്നെ, കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്കും മാര്‍ക്സിസ്റ്റ് ഹിന്ദുക്കള്‍ക്കും കാര്യങ്ങളൊക്കെ നന്നായി അറിയാം. സംശയമുണ്ടെങ്കില്‍ പുറംപാര്‍ട്ടികള്‍ ഇല്ലാത്ത അവസരത്തില്‍ രണ്ടുപെഗ്ഗ് ഒഴിച്ചുകൊടുത്തിട്ട് ചേട്ടാ, മുഴുവനും ക്രിസ്ത്യാനി അമുക്കുകയാണല്ലോ എന്നൊരു ചൂണ്ട ഇട്ടുനോക്ക്. അപ്പോള്‍ കേള്‍ക്കാം ഉള്ളിലൊളിപ്പിച്ച അമര്‍ഷം മുഴുവന്‍ അസഭ്യവര്‍ഷമായി പുറത്തുവരുന്നത്.
എന്റെ അമ്മൂമ്മ മരിക്കുംമുമ്പൊരിക്കല് നാട്ടിലെ കുറെ പെന്തക്കോസ്തുകള്‍ സുവിശേഷവുമായി വീട്ടില്‍ കയറിവന്നു. അവരുടെ നേതാവിനെ രൂക്ഷമായി നോക്കിയിട്ട് അമ്മൂമ്മ ഗര്‍ജിച്ചു: ”നാരായണ ഗുരു സ്വാമീടെ കുലത്തില്‍ പിറന്ന നീ എന്നു തൊട്ടാടാ യെരുശലേംകാരനായത്? ഇറങ്ങെടാ എന്റെ തിണ്ണേന്ന്!”
പഠിപ്പില്ലാത്ത അമ്മൂമ്മയ്ക്ക് നട്ടെല്ലുണ്ടായിരുന്നു. പഠിപ്പുള്ള നമ്മളില്‍ ചിലരുടെ നട്ടെല്ലില്ലായ്മയാണ് പെന്തക്കോസ്തുകാരനും മാര്‍ത്തോമാക്കാരനും നമ്മുടെ തിണ്ണയിലിരുന്ന് അവന്റെ എടുക്കാച്ചരക്കുകള്‍ കെട്ടി ഏല്‍പ്പിക്കാന്‍ ധൈര്യം കൊടുക്കുന്നത്.
‘ലോകാ സമസ്താ സുഖിനോ ഭവന്തു:’ എന്ന് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ല.കാരണം, അങ്ങനെചെയ്താല്‍ അതിന്റെ ഗുണം ഇത്തരക്കാര്‍ക്കും കിട്ടുവല്ലോ; അത് വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: