കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വവും കടമകളുമുണ്ട്. അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ വോട്ടര്‍മാരെയും പൊതുസമൂഹത്തെയും വഞ്ചിച്ച് വിഡ്ഡികളാക്കി തീര്‍ക്കുന്ന ഭരണ-പ്രതിപക്ഷ മുന്നണികളുടെ സമരസപ്പെടലാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
മാറിമാറി ഭരണം കയ്യാളുന്ന എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കേരളത്തിന്റെ വികസന കാര്യങ്ങളിലോ, മറ്റുപ്രശ്നങ്ങളിലോ കാര്യമായ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ലെന്ന് മാത്രമല്ല കേരളത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമെതിരെ പുറംതിരിഞ്ഞ് നില്‍ക്കുകയോ,വേണ്ടത്ര ശുഷ്കാന്തി കാണിക്കയോ ചെയ്യാത്ത നിലപാടുകളിലാണ്. അതാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഭവിച്ചത്. പ്രസ്താവനകളിലൂടെ കേരളത്തിനുവേണ്ടി വാദിക്കുകയും പ്രവൃത്തിയിലൂടെ തമിഴ്നാടിന് അനുകൂലമായി നിലകൊള്ളുകയും ചെയ്യുന്ന അവസ്ഥ കേരളീയര്‍ കണ്ടതാണ്.എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളില്‍ പലര്‍ക്കും തമിഴ്നാടിനെതിരായി ശക്തമായി നിലകൊള്ളാനാവില്ല. കാരണം പല നേതാക്കളുടെയും നഴ്സിംഗ്, എന്‍ജിനീയറിംഗ് കോളേജുകളും മറ്റുസാമ്പത്തിക താല്‍പ്പര്യങ്ങളും സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണെന്നതാണ് വസ്തുത.കൃഷിയിടങ്ങളും തോട്ടങ്ങളും മറ്റ് പല സ്ഥാപനങ്ങളും കേരള നേതാക്കളുടെ വകയായി തമിഴ്നാട്ടില്‍ സ്ഥിതിചെയ്യുന്നുണ്ട്.
1990കളുടെ മദ്ധ്യത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണി നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് തുടക്കമിടുന്നത്. കേരള രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവ പരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ചകാലമായിരുന്നു അത്. 1996 ല്‍ അധികാരത്തില്‍ വന്ന നായനാര്‍ മന്ത്രിസഭയുടെ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
1996ലെ തെരഞ്ഞെടുപ്പുവേളയില്‍ കേരളമാകമാനം സൂര്യനെല്ലി സംഭവംകൊണ്ട് ഇളക്കിമറിച്ച ഇടതുമുന്നണി, അധികാരം കയ്യാളാന്‍ ആരംഭിച്ചപ്പോള്‍ അതില്‍നിന്നും തലയൂരുവാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.സൂര്യനെല്ലി സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പല നേതാക്കളുടെയും പേരുകള്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചില്ല. ഉന്നതന്മാരായി വിലസിയിരുന്ന ചില നേതാക്കളെ ഒഴിവാക്കി പ്രതിപ്പട്ടിക തയ്യാറാക്കി. അതിന്റെ പേരില്‍ ആഭ്യന്തരവകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തമ്മില്‍ ഭിന്നതയായി. പിന്നാമ്പുറത്തുനടന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയ നാടകങ്ങളുടെ ഫലമായി ആരോപണ വിധേയരായ ഉന്നതന്മാര് പലരും രക്ഷപ്പെട്ടു. ഫലമോ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി ഒരു പ്രക്ഷോഭംപോലും നടത്താന്‍ യുഡിഎഫ് മുന്നണിക്കായില്ല.
1996ല്‍ പ്ലസ്ടു കോഴ്സുകള്‍ അനുവദിച്ചതിലുണ്ടായ അഴിമതിയെപ്പറ്റി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നുപോലും രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. എന്നിട്ടും പ്രതിപക്ഷമുന്നണിയായ യുഡിഎഫിന് അനങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട് ഉയര്‍ന്നുവന്ന കോഴിക്കോട് ഐസ്ക്രീം പാര്ലര്പെണ്വാണിഭക്കേസും അതിന്റെ അന്വേഷണവുമെല്ലാം ഏറെ വിവാദമായി. എന്തിനേറെ, ജുഡീഷ്യറിക്കു എതിരെപോലും ആരോപണമുന്നയിക്കപ്പെട്ടു.യുഡിഎഫ് മുന്നണിയിലെ ചില ഘടകകക്ഷി നേതാക്കള്‍ക്കെതിരായി ആരോപണത്തിന്റെ കുന്തമുന നീണ്ടു. പക്ഷേ അപ്പോഴും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിന്റെ വഴിയിലായിരുന്നു. കാരണം, രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ ഈ യുഡിഎഫ് ഘടകകക്ഷിയെ തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുകയായിരുന്നു.
2001 ല്‍ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭ വന്നപ്പോഴും ഈ ഒത്തുകളി തുടരുകയായിരുന്നു. ലാവ്ലിന് പ്രശ്നത്തില്‍ അന്വേഷണം നടത്തേണ്ട എന്നും യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു.യുഡിഎഫിലെ പ്രമുഖഘടകകക്ഷിയായ മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമായിരുന്നു ഇതിന് പിന്നിലെന്നും അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു.
നായനാര്‍ മന്ത്രിസഭയുടെ കാലത്ത് കോഴിക്കാട് ഐസ്ക്രീം കേസ് ഒത്തുതീര്‍ത്ത് ചില ലീഗ് നേതാക്കളെ രക്ഷിച്ചതിന്റെ പ്രത്യുപകാരമാണ് ആന്റണി മന്ത്രിസഭ ചെയ്തതെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.പിന്നീടാവട്ടെ ഹൈക്കോടതിയില്‍ ലാവ്ലിന് അഴിമതിക്കേസ് അന്വേഷിക്കണമെന്ന് റിട്ടുഹര്‍ജി വന്നതിനുശേഷമായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്. അതിന് കളമൊരുക്കിയത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരായ വി.എസിന്റെ ഒറ്റയാന് പോരാട്ടത്തിന്റെ ഫലമായിട്ടാണ് കിളിരൂര്‍-കവിയൂര്‍ പീഡനകേസുകള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്.
ഏറെ വിവാദമായ വിഐപിപ്രയോഗത്തിലൂടെ അന്നത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്വന്തം പാര്‍ട്ടി നേതാക്കളെ സംശയത്തിന്റെ നിഴലില്‍നിര്‍ത്തി പൊരിച്ചു. പെണ്‍വാണിഭക്കാരെ കയ്യാമംവച്ച് നടുറോഡില്‍ക്കൂടി നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അച്യുതാനന്ദനെ സ്വന്തം കയ്യുംകാലും കൂച്ചിക്കെട്ടി അനങ്ങാന്‍ സമ്മതിക്കാതെ നിര്‍വീര്യനാക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. മൂന്നാറില്‍ കയ്യേറ്റഭൂമി പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പാളിപ്പോയതിന് പിന്നിലും രാഷ്ട്രീയമായ ഒത്തുകളിയായിരുന്നു. അച്യുതാനന്ദനെതിരായി സ്വന്തം പാര്‍ട്ടിയും ഘടകകക്ഷികളും അരയും തലയും മുറുക്കി രംഗത്തുവന്നു. യുഡിഎഫ് ആകട്ടെ തങ്ങളൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ ഉറക്കംനടിച്ചു.പിടിയില്ലാത്ത അരിവാളുമായി അച്യുതാനന്ദന് ഓടിനടന്ന് വെട്ടിയെങ്കിലും സ്വന്തം പാര്‍ട്ടിയും മുന്നണിയും ചുറ്റിക കൊണ്ടുതന്നെ അതിനെ തടഞ്ഞു.
2006ല്‍ നിയമസഭയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്നത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നത് അവരുടെ മിടുക്കുകൊണ്ടായിരുന്നില്ല. കേവലം മൂന്ന് സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ രൂപീകരിച്ചത്. അതാവട്ടെ ഇടതുമുന്നണി-യുഡിഎഫിന് നല്കിയ സൗജന്യമായിരുന്നു. ഇടതുമുന്നണിക്ക് ശത്രു ഉമ്മന്‍ചാണ്ടിയായിരുന്നില്ല, അച്യുതാനന്ദനായിരുന്നു.
ശത്രുവിന്റെ ശത്രു മിത്രം അതായിരുന്നു 2006ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ ആപ്തവാക്യം. അതിന് ഫലംകണ്ടപ്പോള്‍ അച്യുതാനന്ദന് മുഖ്യമന്ത്രിയല്ലാതായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. എത്ര നല്ല ജനാധിപത്യം!സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും തോല്‍പ്പിച്ചു രാഷ്ട്രീയ എതിരാളികളെ വിജയിപ്പിച്ച് അധികാരത്തിലേറ്റുക-ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം! ഇങ്ങനെപോയാല്‍ ഭാവിയില്‍ യുഡിഎഫും എല്ഡിഎഫുംചേര്ന്ന് ഒരുമിച്ച് യുഎല്ഡിഎഫായി ഭരിക്കുന്ന കാലം വിദൂരമല്ല. പിന്നെ ആര്‍ക്കും ആശങ്കപ്പെടേണ്ടതില്ലല്ലോ. ഇടതുമുന്നണിയുടെ സമരങ്ങളെല്ലാം അഡ്ജസ്റ്റ്മെന്റ് സമരങ്ങളാണെന്നുവരെ ഘടകകക്ഷിയായ സിപിഐയ്ക്ക് പറയേണ്ടിവന്നു. ഏതുതരത്തിലുള്ള അഡ്ജസ്റ്റ്മെന്റാണെന്ന് മാത്രം സിപിഐക്കാര്‍ വെളിപ്പെടുത്തിയില്ല.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോളാര്‍ സരിത സമരത്തിന്റെ ഗതിയും അഡ്ജസ്റ്റ്മെന്റില്‍ അവസാനിച്ചു. ലാറ്റിനമേരിക്കന്‍ മോഡലില്‍ തലസ്ഥാനം പിടിക്കാനെത്തിയ ഇടതുമുന്നണിക്കാര്‍ക്ക് അവസാനം തലയില്‍ മുണ്ടിട്ടുനടക്കേണ്ടി വന്നു. സമരം തുടങ്ങി ഒരുദിവസം കഴിഞ്ഞപ്പോള്‍, തുടങ്ങിയതിനേക്കാള്‍ വേഗം സമരം പിന്‍വലിച്ചു. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ലെന്ന് ചെഗുവേരയുടെ പ്രഖ്യാപനം, കൊല്ലേണ്ട ഞങ്ങള്‍ തോറ്റ് തന്നേക്കാം എന്ന് തിരുത്തി. ഉമ്മന്‍ചാണ്ടിയെ ഭരണത്തില്‍ നിന്നിറക്കാന്‍ വന്നവര്‍, ഉറപ്പിച്ചിരുത്തിയിട്ടു സ്ഥലംവിട്ടു. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം. ഇപ്പോള്‍ സോളാറുമില്ല, സരിതയുമില്ല. ഇടതുമുന്നണിയും വലതുമുന്നണിയും സോളാര്‍ സരിതാ ചരിത്രം മറന്നു. സോളാര്‍ സമരഭടന്മാര്ക്ക് പെന്ഷന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കുമോ എന്നാണിനി അറിയേണ്ടത്.
പരിസ്ഥിതിയും പശ്ചിമഘട്ടവും സംരക്ഷിക്കാന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയും പിന്നീട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയും യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് അണിനിരന്നപ്പോള്‍ വിവരമുള്ളവര്‍ക്ക് കാര്യം മനസ്സിലായി. ക്വാറി മാഫിയക്കാര്‍ക്കും വനംകൈയ്യേറ്റക്കാര്ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും നിലനില്‍പ്പ് ഇല്ലാതാക്കുന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അവരെ സംരക്ഷിക്കേണ്ട കടമ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ ഏറ്റെടുത്തു. ഇപ്പോള്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ ഫഌക്സ് നിരോധിച്ചും പ്ലാസ്റ്റിക് പെറുക്കിയും പാട്ടപെറുക്കിയും നടക്കുന്ന യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ എന്തിനായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തതെന്ന് ഇപ്പോഴെങ്കിലും ജനങ്ങളുടെ മുന്നില്‍ പ്രഖ്യാപിക്കാന്‍ ധൈര്യം കാട്ടുമോ.
കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ മനംമടുത്ത ജനങ്ങള്‍ വഴിമാറി ചിന്തിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
മാണിക്കെതിരെ ആരോപണമുയര്‍ന്നപ്പോഴും ആദ്യം മൗനംപാലിച്ചു.അവസാനം അഴിച്ചിട്ട മുടിയുമായി സിപിഐക്കാരും പന്ന്യന്‍ രവീന്ദ്രനും കലിതുള്ളി സമരത്തിനൊരുങ്ങി പുറപ്പെട്ടപ്പോഴാണ് എല്‍ഡിഎഫ് ആകമാനം മാണിക്കെതിരായി രംഗത്തുവന്നത്.
മാണിക്കെതിരായ ബാര്‍കോഴ ആരോപണം അരശ്ശരി, അരത്തെറ്റ് എന്ന നിലപാടിലായിരുന്നു ഇടതുമുന്നണിയിലെ ഒരുവിഭാഗം. മാണിയുമായി സംബന്ധം നടക്കില്ല എന്നുറപ്പായപ്പോഴാണ് എല്‍ഡിഎഫ് സമരരംഗത്തു വന്നത്. ഇത്തവണ അഡ്ജസ്റ്റ്മെന്റ് സമരം നിയമസഭയിലായിരുന്നു. പിന്നെ ചര്‍ച്ച നിയമസഭയില്‍ നടന്ന വേണ്ടാതീനങ്ങളെപ്പറ്റിയായിരുന്നു. അങ്ങനെ മാണിയും ബാര്‍കോഴയും നിയമസഭാ സമരംകൊണ്ട് മറക്കപ്പെട്ടു.
ഇന്ദുലേഖയുടെ പുറകെ സൂരി നമ്പൂതിരി നടന്നപോലെ, മാണിയുടെ പുറകെനടന്ന എല്‍ഡിഎഫ് മാണിയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായി. പുണ്യപുരാണ പുരുഷന് അച്യുതാനന്ദനാവട്ടെ, താന്‍തന്നെ കേസ്സുകൊടുത്ത് ജയിലിലാക്കിയ ബാലകൃഷ്ണപിള്ളയെ ചുമക്കാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നല്ലാതെ എന്തുപറയാന്‍. ഈ അവിശുദ്ധ രാഷ്ട്രീയത്തിനെതിരെവേണം അരുവിക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ വിധിയെഴുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: