ഇന്ത്യയെ ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളിവിട്ട അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇന്ന് 37-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. അഴിമതിയില്‍ ആറാടി നില്‍ക്കുകയും അധികാരം നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയപ്പോഴുമാണ് ഇന്ദിരാഗാന്ധി സ്വേച്ഛാധിപതിയായത്. പത്തൊമ്പതു മാസമേ അടിയന്തരാവസ്ഥ നീണ്ടുള്ളൂ. എങ്കിലും ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായി അതെന്നെന്നും നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 1975 ജൂണ്‍ 25ന് അര്‍ധരാത്രിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ അന്നത്തെ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഒപ്പു വയ്ക്കുന്നത്. തുടര്‍ന്ന് ജന നേതാക്കളെ തേടിപ്പിടിച്ച് ജയിലിലടച്ചു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. സെന്‍സര്‍ഷിപ്പില്ലാതെ പത്രങ്ങള്‍ക്ക് അച്ചടിക്കാന്‍ കഴിയാതായി. ഇന്ദിരാ ഗാന്ധിയും കേന്ദ്രസര്‍ക്കാരും എന്തു പറയുന്നുവോ അതു മാത്രമേ പുറംലോകം അറിഞ്ഞിരുന്നുള്ളൂ. സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ജീവനുതുല്യം സ്നേഹിച്ച ജനതയ്ക്കു മുകളിലാണ് ഇന്ദിരാഗാന്ധി പാരതന്ത്ര്യത്തിന്റെ മറയിട്ടത്.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ വലിയൊരു കളങ്കമായിരുന്നു അടിയന്തരാവസ്ഥക്കാലം. ജനാധിപത്യത്തിന് വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. അതു കൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്നു എന്നാണ് ഈ നടപടിയെ വ്യാഖ്യാനിച്ചത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ആറു വര്‍ഷത്തേക്ക് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടാണ് അലഹബാദ് കോടതി വിധി. ഈയൊരു സാഹചര്യത്തെ മറികടക്കാന്‍ വേണ്ടിയാണ് വലിയൊരു ജനാധിപത്യ ധ്വംസനം അവര്‍ നടത്തിയത്.
ജനാധിപത്യ വ്യവസ്ഥയില്‍ കോടതിയുടെ വിധി വന്നാല്‍ ഒന്നുകില്‍ അത് സ്വീകരിക്കുക അല്ലെങ്കില്‍ അപ്പീല്‍ കൊടുക്കുക. അതാണ് പതിവ്. ഇന്ദിരാഗാന്ധിക്ക് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാമായിരുന്നു. അതിനു പകരമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായത്. ഈ തീരുമാനത്തിന് ക്യാബിനറ്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. 25ന് രാത്രി ഇന്ദിരാഗാന്ധിയും സിദ്ധാര്‍ഥ ശങ്കര്‍ റേ, മോഹന്‍ കുമരമംഗലം, സഞ്ജയ് ഗാന്ധി, ആര്.കെ.ധവാന് എന്നിവരടക്കം ചെറിയൊരു കോക്കസും കൂടിച്ചേര്‍ന്നു തീരുമാനിച്ച ശേഷം ക്യാബിനറ്റു തീരുമാനിച്ചു എന്ന നിലയ്ക്ക് അര്‍ധരാത്രി രാഷ്ട്രപതിയെ വിളിച്ചുണര്‍ത്തി ഒപ്പിടുവിച്ചു. പിറ്റേ ദിവസം രാവിലെ ആറുമണിക്കാണ് ക്യാബിനറ്റ് യോഗം ചേരുന്നത്. 25നു തന്നെ ക്യാബിനറ്റ് നടപടികള്‍ തുടങ്ങി. ഏതാണ്ട് പതിനായിരക്കണക്കിന് നേതാക്കളെ മൊറാര്‍ജി ദേശായി, ചന്ദ്രശേഖര്‍, അടല്‍ബിഹാരി വാജ്പേയ്, അദ്വാനി, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരെ ഇന്ത്യയുടെ പലഭാഗത്തു നിന്നും അറസ്റ്റു ചെയ്ത് ജയിലിലാക്കി. ജനാധിപത്യ ഭാരതത്തിലെ തീരാക്കളങ്കമാണ് ആ അധ്യായം. ഇതെല്ലാം ഒരു വ്യക്തിക്ക് അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രമായിരുന്നു. അധികാരം എങ്ങനെ ദുരുപയോഗപ്പെടുത്തിയെന്നതിനെ കുറിച്ച് പിന്നീട് ഷാ കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും പരമപ്രാധാന്യം നല്‍കിയിരുന്ന നെഹ്രുവിന്റെ മകളുടെ പോക്ക് വിപരീത ദിശയിലായിരുന്നു. പറയുന്നത് പ്രവര്‍ത്തിക്കാതിരിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയാതിരിക്കുകയും ചെയ്യുന്ന സ്വഭാവ വിശേഷണം അവര്‍ക്കുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒന്നര പതിറ്റാണ്ടിലധികം ജോലി ചെയ്ത ബി.എന്‍.ടാന്ഡന് എഴുതിയ പുസ്തകത്തില്‍ വിസ്തരിച്ചിട്ടുണ്ട്. ‘പിഎംഒ ഡയറി’ എന്ന പുസ്തകത്തില്‍ ടാന്ഡന് രേഖപ്പെടുത്തിയത് പ്രമുഖ പത്രപ്രവര്ത്തകന് ടി.ജെ.എസ്.ജോര്‍ജ് അടുത്തിടെ ഒരു ലേഖനത്തില്‍ ഉദ്ധരിച്ചത് ഇപ്രകാരമാണ്.
“അവരുടെ വ്യക്തിത്വത്താലും പ്രവര്‍ത്തനശൈലിയാലും ജാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളെ നെറികെട്ട വഴികളിലൂടെ വിലയിടിച്ചതിനാലും അക്കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനാന്തരീക്ഷത്തെ കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ രേഖകളോ റെക്കാര്‍ഡുകളോ ലഭ്യമല്ല. പറയുന്നതിന് നേര് വിപരീതമായ വിധം രേഖകള്‍ ചമയ്ക്കുക എന്നതും പ്രധാനമന്ത്രിയുടെ ഒരു സ്വഭാവമായിരുന്നു.” ജോര്‍ജ് തുടരുന്നു “ചരിത്രത്തെ വളച്ചൊടിച്ച് തനിക്കനുകൂലമാക്കാന്‍ ഇന്ദിരാഗാന്ധിക്ക് ഒരു കൂസലുമില്ലായിരുന്നു എന്നര്‍ഥം. സ്വേച്ഛാധിപതികള്‍ക്കു പോലും അസാധ്യമായ വിദ്യയാണിത്. സ്റ്റാലിന് മറച്ചു വയ്ക്കാന്‍ ശ്രമിച്ച വിവരങ്ങളെല്ലാം പുറത്തു വന്നില്ലേ. മാവോ സെ തൂങ്ങിന്റെ കിടപ്പറ രഹസ്യങ്ങള്‍ വരെ പരസ്യമായി. റിച്ചാര്‍ഡ് നിക്സണ് എന്തെല്ലാം ക്രിമിനല്‍ വഴികളിലൂടെയാണ് സത്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. രഹസ്യമായി റെക്കാര്‍ഡു ചെയ്ത ടേപ്പുകള്‍ പോലും അങ്ങാടിപ്പാട്ടായി. ചര്‍ച്ചില്‍ മാത്രമാണ് സംഗതിയുടെ ഗുട്ടന്‍സ് മനസിലാക്കിയത്. മൂപ്പര് പറഞ്ഞു. ചരിത്രം എന്നോട് നീതികാട്ടും, കാരണം ഞാനാണ് ചരിത്രം എഴുതാന്‍ പോകുന്നത്.”
മനഃസാക്ഷിയുള്ള ചില ഉദ്യോഗസ്ഥന്മാരുടെ സത്യസന്ധത മൂലം ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ചരിത്ര സത്യങ്ങള്‍ ഏറെക്കുറെ പിടികിട്ടിയിട്ടുണ്ട്. നെഹ്രുവിന്റെ രാഷ്ട്രീയം പൂര്‍ണമായും ഇല്ലാതായി. വ്യക്തിതാത്പര്യത്തില് മാത്രം അധിഷ്ഠിതമായ ഒരുതരം അപര രാഷ്ട്രീയമാണ് ഇന്ന് മേല്‍ക്കൈ നേടിയിട്ടുള്ളത്. ഇത് എല്ലാ മേഖലകളിലേക്കും പടര്‍ന്നു. ഒന്നു വിശകലനം ചെയ്താല്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന്റെ ജീര്‍ണത മനസിലാക്കാന്‍ സാധിക്കും. ജനകീയ നേതാക്കള്‍ക്കു പകരം ഏറാന്മൂളികള് രാഷ്ട്രീയം കയ്യടക്കുന്നു. അഴിമതിയില്‍ കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ അശേഷമില്ല. അധികാരം കുടുംബ കാര്യമാണെന്ന ആശയത്തിന് ആധിപത്യം കൂടിയിരിക്കുന്നു.
ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് ‘ദി ഒണ്‍ലി മാന്‍ ഇന്‍ ദ ക്യാബിനറ്റ്’ മന്ത്രിസഭയില്‍ ആണത്തമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും ചൊല്പടിക്കു നില്ക്കുന്ന ശിങ്കിടികളുടെ കയ്യില്‍ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങള്‍ രാഷട്രീയമായും മനശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. ഇന്ദിരാഗാന്ധി സ്ഥാപിച്ച തത്ത്വം കോണ്‍ഗ്രസില്‍ ഇന്നും സംസ്കാരമായി തുടരുന്നു. സോണിയാഗാന്ധിക്ക് അപ്രിയമായേക്കാമെന്ന ഭയമില്ലാതെ ഒരു വാക്കു പറയാന്‍ ഈ സംസ്കാരത്തിന് സാധ്യമല്ല. അഴിമതിയുടെ കാര്യത്തിലും ഇന്ദിരാഗാന്ധി തുടങ്ങി വച്ച പുതിയ യുഗം നിസ്സങ്കോചം പടര്‍ന്നു കൊണ്ടിരിക്കുന്നു. ആഗോള പ്രതിഭാസം എന്ന പരിവേഷം നല്‍കിയാണ് ഇന്ദിരാഗാന്ധി അഴിമതിയെ ന്യായീകരിച്ചത്. ഇത് രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മൂല്യങ്ങളെ തകിടം മറിച്ചു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അഴിമതി ലക്ഷങ്ങളില്‍ ഒതുങ്ങിയെങ്കില്‍ സോണിയയുടെ കാലത്ത് ലക്ഷക്കണക്കിന് കോടികളുടേതായി. അഴിമതിക്കെതിരെ ശബ്ദിക്കുന്നവര്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുന്നവരാണെന്ന ഇന്ദിരാഗാന്ധിയുടെ കണ്ടു പിടുത്തം ശക്തിയായി ആവര്‍ത്തിക്കുന്നു.
ഭരണകൂടത്തിന്റെ തെറ്റായ ഉത്തരവുകള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയില്ലെന്ന് ജയപ്രകാശ് ഓര്‍മിപ്പിച്ചിരുന്നു. അത് അട്ടിമറിക്കുള്ള ആഹ്വാനമാണെന്ന് ഇന്ദിരാഗാന്ധി വ്യാഖ്യാനിച്ചിരുന്നു. ഈ ആപത്ഘട്ടം തരണം ചെയ്യാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ ന്യായവാദം. അണ്ണാ ഹസാരെയും ബാബാ രാംദേവും അഴിമതിക്കെതിരെ സമരം ആരംഭിച്ചപ്പോള്‍ പഴയ പല്ലവി ഉരുവിട്ട് പഴുതുകളിലൂടെ തടിതപ്പാനാണ് ഇന്നത്തെ സര്‍ക്കാരും കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നത്. അഴിമതിക്കാര്‍ പരിമിതമായിരുന്നെങ്കില്‍ ഇന്ന് അഴിമതിക്കാരല്ലാത്ത മന്ത്രിമാരെ കണ്ടെത്തുക എന്നതാണ് പ്രയാസകരം. അഴിമതിയുടെ ചരട് എല്ലാവരെയും ചുറ്റിക്കെട്ടു പിണഞ്ഞ് കിടക്കുകയാണ്. ആ കുരുക്ക് ഓരോ ദിവസവും മുറുകുകയാണ്. മന്ത്രിമാരായി വിലസുന്നവര്‍ എപ്പോഴാണ് ജയില്‍വാസത്തിനായി ആനയിക്കപ്പെടുക എന്നതിന് ഒരു നിശ്ചയവുമില്ല. ഈ സാഹചര്യത്തിലാണ് കര്‍ക്കശ നിലപാടുകളിലേക്കു നീങ്ങാനും കരിനിയമങ്ങളെ ആശ്രയിക്കാനും ആലോചന ശക്തമാക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അന്നു പറഞ്ഞ ന്യായങ്ങളെല്ലാം കണ്ടു പിടിക്കാനാണ് ഇന്നത്തെ സര്‍ക്കാരും തിരക്കിട്ട് പരിശ്രമിക്കുന്നത്.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ബാബ രാംദേവ് രാംലീലാ മൈതാനിയില്‍ തുടങ്ങിയ ഉപവാസം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത് അതിന്റെ ഉദാഹരണമാണ്. 36 വര്‍ഷം മുമ്പ് സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം നല്കി അഴിമതി വിരുദ്ധപ്പോരാട്ടം നയിച്ച ജയപ്രകാശിനെ അടിച്ചൊതുക്കാന്‍ ഇന്ദിരാഗാന്ധി പദ്ധതിയിട്ടിരുന്നു. നാനാജി ദേശ്മുഖ് തടുത്തതു കൊണ്ടു മാത്രം ജെ.പി.യുടെ തല പൊട്ടിയില്ല. ദേശ്മുഖിന്റെ കയ്യെല്ലുകള്‍ പൊട്ടിയത് ആ സംഭവത്തിലാണ്. കരിനിയമങ്ങളുടെ ഇരുമ്പു മറയ്ക്കുള്ളില്‍ കൊള്ളരുതായ്മകളെല്ലാം മൂടിവയ്ക്കാം എന്നാണ് സര്‍ക്കാര്‍ വിചാരിച്ചിരുന്നത്. ഇന്ദിരാഗാന്ധി പാടി നടന്നതു പോലെ ആര്‍എസ്എസ് ഉമ്മാക്കി കാട്ടി അഴിമതി വിരുദ്ധ സമരത്തെ അമര്‍ച്ച ചെയ്യാം എന്നാണ് സോണിയ ആശിക്കുന്നത്. ഇന്ദിരാഗാന്ധി സര്‍വാധിപതിയായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും മതിയായ പിന്തുണയും അന്നവര്‍ക്കുണ്ടായിരുന്നു. എന്നിട്ടും പിടിച്ചു നില്ക്കാനായില്ല. ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന ആര്‍ജവവും ആള്‍ബലവും മന്‍മോഹന്‍സിംഗിനില്ല. ഒരു റീഡര്‍ എന്നതിനപ്പുറം ഒരു ലീഡറായി വളരാന്‍ സോണിയ ഇത്രകാലവും പരിശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലാണ് താരമെന്ന് ചില വൈതാളികര്‍ പാടി നടക്കുന്നത്.
വെറും മുക്കുപണ്ടത്തെ മുത്തെന്ന് വാഴ്ത്തി പാടുകയാണ് അവര്‍. 120 കോടി ജനങ്ങളുള്ള വിശാലവും വിസ്തൃതമായ പാരമ്പര്യമുള്ള രാജ്യത്തിന്റെ ഭരണസാരഥിയാക്കാന് വിവേകവും വിവരവും ഉണ്ടെന്ന് തെളിയിക്കാത്ത വ്യക്തിയെ തേടിപ്പോകേണ്ട ഗതികേട് രാജ്യത്തിനില്ല. ഇന്ത്യയുടെ ചരിത്രവും ചാരിത്ര്യവും പരമപ്രധാനമാണ്. അതറിയാത്തവര്‍ക്ക് അധികാരം ആഗ്രഹിച്ചാലും ലഭിക്കില്ലെന്നതിന്റെ ഉദാഹരണം സോണിയ തന്നെയാണ്. തനിക്ക് നഷ്ടപ്പെട്ടത് മകന് തരപ്പെടുത്തിക്കൊടുക്കാനുള്ള ദുഷ്ടലാക്കാണ് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നിഗൂഢമായി സോണിയ നടത്തിക്കൊണ്ടിരിക്കുന്നത്. അത് കണ്ടറിഞ്ഞു പെരുമാറാനുള്ള ശക്തിയും സാമര്‍ഥ്യവും സ്വാതന്ത്ര്യവാഞ്ഛയും പൗരബോധവുമുള്ള ജനങ്ങള്‍ക്കുണ്ട് എന്നതാണ് ആശ്വാസകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: