ഇത് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ മുപ്പത്തിയെട്ടാം വര്‍ഷം. എല്ലാ വര്‍ഷവും ഈ ദിവസം ചില സംഘടനകള്‍ പരിപാടികള്‍ സംഘടിപ്പിച്ച് ആ ദുര്‍ദിനങ്ങളെക്കുറിച്ച് ഓര്‍മിക്കുകയും യുവതലമുറയ്ക്ക് ആവേശദായകങ്ങളായ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്തെ ചെറുത്തുനില്‍പ്പുകള്‍ സ്വാതന്ത്ര്യസമരമായി കണക്കാക്കി അതില്‍ പങ്കെടുത്തവര്‍ക്ക് പെന്ഷന് നല്‍കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സെക്രട്ടറിയേറ്റ് നടയില്‍ സമരമിരുന്നവരും മന്ത്രാലയങ്ങളുടെ പടികള്‍ കയറിയിറങ്ങിയവരുമുണ്ട്. (ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യലബ്ധിയ്ക്കുള്ള പ്രവര്‍ത്തനമല്ലാതെ മേറ്റ്ന്തോ കുറ്റകൃത്യത്തിന് ജയിലില്‍ കിടന്നവരും പട്ടാള മര്‍ദ്ദനം നടക്കുമ്പോള്‍ തൂണുംചാരി നിന്നവനും ഒന്നോ രണ്ടോ അടി കിട്ടിയതിന്റെ പേരില്‍ പെന്ഷന് അര്‍ഹത നേടിയെന്നും പറയപ്പെടുന്നു). ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായി പടപൊരുതുകയും അതിന്റെ പേരില്‍ യഥാര്‍ത്ഥമായി പീഡനങ്ങളനുഭവിക്കുകയും ഇന്നും അതിന്റെ കെടുതികള്‍ അനുഭവിച്ചു കഴിയുന്നവരെ ഇക്കൂട്ടര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ മേറ്റ്ന്തോ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരുതരം കാട്ടിക്കൂട്ടലുകളല്ലേയെന്ന സംശയം തോന്നിപ്പോകുന്നു.
അടിയന്തരാവസ്ഥയില്‍ ‘മിസ’ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് രാഷ്ട്രീയത്തടവുകാരായി സെന്‍ട്രല്‍ ജയിലുകളില്‍ കിടന്നവര്‍ക്ക് ജയിലിലെ കഠിനതടവുകാരായ പ്രതികള്‍ ഉല്‍പ്പാദിപ്പിക്കുന്ന മേല്‍ത്തരം അരിയും ഭക്ഷ്യസാധനങ്ങളും സര്‍ക്കാര്‍ നിയമപ്രകാരം ലഭിയ്ക്കുന്ന മറ്റു സുഖസൗകര്യങ്ങളും അനുഭവിക്കാന്‍ കഴിഞ്ഞതുമൂലം ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മുമ്പത്തേക്കാള്‍ തൂക്കം വര്‍ധിക്കുകയും ഓജസ്സും നിറവും വര്‍ധിക്കുകയുമായിരുന്നു. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി കുറെപേര് മിസ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. സ്വന്തം കുടുംബാംഗങ്ങളെ പട്ടിണിയിലും പരിവട്ടത്തിലും വിട്ട് നിത്യവും അക്കാര്യമോര്‍ത്ത് മനസ്സ് തകര്‍ന്ന് കഴിഞ്ഞവര്‍. അവരുടെ തൂക്കം വര്‍ധിച്ചില്ലെന്ന് മാത്രമല്ല പഴയതിനേക്കാള്‍ ശോചനീയമാവുകയും ചെയ്തു.
ഡിഐആര്‍ പ്രകാരം അനേകം പേരെ അക്കാലത്ത് അറസ്റ്റ് ചെയ്തിരുന്നു. അവരുടെ പേരില്‍ നിരവധി തരത്തിലുള്ള കുറ്റപത്രങ്ങളുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചു തെരുവിലിറങ്ങി സമരം ചെയ്തവരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ച് കേസെടുത്ത് ജയിലിലാക്കി. അക്കാലത്ത് യോഗങ്ങള്‍ നടത്തിയിരുന്ന സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഗൂഢാലോചനാ കുറ്റം ചുമത്തി ജയിലിലടച്ചു. അടിയന്തരാവസ്ഥയിലെ കരിനിയമങ്ങളെക്കുറിച്ചും വാര്‍ത്ത വരാതിരിക്കാന്‍ പ്രാദേശിക-ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ നടത്തിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും, മാധ്യമങ്ങളുടെയും മറ്റു പ്രചാരണോപാധികളുടെയുമെല്ലാം വായ്മൂടിക്കെട്ടുകയും അതിനെ ചെറുത്ത പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ കാട്ടുനീതി നടപ്പിലാക്കുകയും ചെയ്തതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിച്ച രഹസ്യ വാര്‍ത്താവിതരണ ശൃംഖലയില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദ്ദിച്ച് ജയിലിലേയ്ക്കയച്ചു. ഇവര്‍ക്കൊന്നും രാഷ്ട്രീയത്തടവുകാരുടെ സൗകര്യങ്ങള്‍ ലഭിച്ചില്ല. പലര്‍ക്കും വൃത്തിഹീനമായ പോലീസ് ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിച്ചു കിടക്കേണ്ടിവന്നു. ദിവസങ്ങളോളം ക്രൂരമായ പീഡനങ്ങള്‍ സഹിക്കേണ്ടിയും വന്നു. ഒടുവില്‍ ജയിലിലേക്കയച്ചപ്പോള്‍ അവിടെയുണ്ടായ സ്വീകരണം കൂടുതല്‍ യാതനാപൂര്‍ണമായിരുന്നു. നാമമാത്രമായ ഭക്ഷണമാണ് നല്കപ്പെട്ടത്. കാലത്ത് ‘കമ്പോസ്റ്റ്’ എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്ന അസഹനീയമായ ഒരുതരം പുഴുക്ക്, ഉച്ചയ്ക്ക് പുഴുവും കീടങ്ങളുമടങ്ങിയതും വിശപ്പടക്കാന്‍ പോരാത്ത അളവിലും റേഷനരിച്ചോറ്, സന്ധ്യയ്ക്ക് കുപ്രസിദ്ധമായ ‘ഗോതമ്പുണ്ട’. അതും വിശപ്പിന് പോരാത്തത്! സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഭക്ഷണം അളവിലും ഗുണത്തിലും പാലിക്കേണ്ട ചുമതല അടിയന്തരാവസ്ഥയില്‍ ജയിലുദ്യോഗസ്ഥന്മാര്ക്ക് ഇല്ലെന്നായിരുന്നു അവരുടെ ശക്തമായ ധാരണ. രോഗാതുരരായവര്ക്കുപോലും വേണ്ടത്ര പരിഗണന ലഭിച്ചില്ല.
എല്ലാം കഴിഞ്ഞ് ശിക്ഷയും ഏറ്റുവാങ്ങി ജയിലിന്റെ വാതില്‍ തുറക്കപ്പെട്ടപ്പോള്‍ പലര്‍ക്കും ജീവിതം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍, രോഗം മൂര്‍ച്ഛിച്ച് ജീവിതകാലം മുഴുവന്‍ യാതന പേറി കഴിയുന്നവര്‍, കുടുംബവും കുടുംബ ബന്ധങ്ങളും തകര്‍ന്നവര്‍, അങ്ങനെ അങ്ങനെ നിരവധി പേര്. ഇവരെയെല്ലാം അടിയന്തരാവസ്ഥാ വര്ഷാചരണക്കാര് ശ്രദ്ധിച്ചുവോ? കര്‍മബോധമുള്ള ഇക്കൂട്ടരില്‍ പലരും ഒരു അംഗീകാരത്തിനും വേണ്ടി യാചിച്ചു നടക്കാതെ, ആചരണ വേദികളില്‍ പ്രത്യക്ഷപ്പെടാതെ നിശബ്ദമായി മനുഷ്യസേവനം ചെയ്യുന്നുണ്ട്. താന്‍ അടിയന്തരാവസ്ഥയില്‍ 18 മാസം ‘മിസ’ തടവുകാരനായി കിടന്നവനാണെന്ന് ദിവസത്തിലൊരിക്കലെങ്കിലും പൊതുജനത്തെ ഓര്‍മപ്പെടുത്തുന്ന ഒരു സാംസ്ക്കാരിക നേതാവിനെ ഈ ലേഖകനറിയാം. എന്നാല്‍ തന്റെ സഹപ്രവര്ത്തകന് അനുഭവിച്ച യാതനാപൂര്‍ണമായ ജയില്‍ ജീവിതത്തെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിട്ടേയില്ല. കഴിഞ്ഞവര്‍ഷം തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ അടിയന്തരാവസ്ഥ അനുസ്മരണ യോഗത്തില്‍ അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്ന് ത്യാഗം സഹിച്ചവരെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അതില്‍ പങ്കെടുത്ത ഒരു സാംസ്ക്കാരിക നായകനെ സംഘാടകര്‍ ആദരണത്തിനായി ഷാള്‍ പുതപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സാക്ഷിക്കുത്തു തോന്നിയ ആദരണീയന്‍ ഷാള്‍ നിരസിച്ച സംഭവത്തിന് ഈ ലേഖകന്‍ ദൃക്സാക്ഷിയായിരുന്നു.
ആചരണവേദികള് കീഴടക്കുന്നവര് സാംസ്ക്കാരിക രംഗത്തെ പ്രശസ്തരാവാം, അടിയന്തരാവസ്ഥ കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്തവരാകാം. അവര്‍ക്കെല്ലാം അടിയന്തരാവസ്ഥയുടെ നാളുകളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കാനുമുണ്ടാകും. ദീപസ്തംഭം മഹാശ്ചര്യം! എന്നുമാത്രം കരുതുന്ന ശുദ്ധാത്മാക്കളുമാകാം. ആയിക്കൊള്ളട്ടെ, പക്ഷെ ഒന്നോര്‍ത്താല്‍ നന്ന്! മുകളില്‍ വലിയൊരാള് എല്ലാം കണ്ടുകൊണ്ട് പുഞ്ചിരിയ്ക്കുന്നുണ്ടാകുമെന്ന്!
എ.പി. ഭരത്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: