ആരോഗ്യരംഗത്ത് കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായതിനാല്‍ ‘കേരള മോഡല്‍’ എന്ന പ്രയോഗംതന്നെ നിലവിലുണ്ടായിരുന്നതാണ്.വൃത്തിയും വെടിപ്പും മലയാളിയുടെ മുഖമുദ്രയായിരുന്നു. ആരോഗ്യകരമായ ചുറ്റുപാടുകളില്‍ ജീവിക്കുവാന്‍ മലയാളി സ്വയം നിഷ്കര്‍ഷിച്ചിരുന്നു. രണ്ടുനേരം കുളിയും അലക്കിതേച്ച വസ്്രങ്ങളും വൃത്തിയായ ജീവിതരീതിയും സംസ്ഥാനത്തെ ജനങ്ങളുടെ പ്രത്യേകതയാണ്. അസുഖങ്ങള്‍ വരുവാനുള്ള എല്ലാ മാര്‍ഗങ്ങളും പ്രതിരോധിച്ച് കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അറിയാമായിരുന്നു. പനിമരണങ്ങള്‍ അത്യപൂര്‍വമായിരുന്നു. ഇന്ന് അതെല്ലാം അപ്പാടെ മുറിയിരിക്കുന്നു. വയനാട്ടില്‍ കുരങ്ങുപനി മരണങ്ങള് 94 ആയി. തിരുവനന്തപുരത്ത് മാത്രം ഡെങ്കിപ്പനി ബാധിച്ചത് 798 പേര്‍ക്കാണ് (കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍). അതില്‍ ആറുപേര്‍ മരിച്ചു. 370 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പിടിപെട്ടു. 15 പേരെങ്കിലും ഇതിനോടകം മരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ 19 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായി എലിപ്പനിയുണ്ട്. വയനാട്, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ അടക്കം എലിപ്പനിമൂലം 39 മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 2300 പേര്‍ക്കാണ് എലിപ്പനി ഉണ്ടായത്. 125 പേര് മരിച്ചു. ജനുവരി മുതല്‍ 9400 പേര് സംസ്ഥാനത്ത് വിവിധയിനം പനികള്‍ക്കായി ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. അതില്‍ എലിപ്പനി, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, അഞ്ചാംപനി, ചിക്കുന്‍ഗുനിയ, മലേറിയ, ജപ്പാന് ജ്വരം, ഛര്‍ദ്ദി അതിസാരം തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഏറിവരികയാണ്.
കേരളത്തിന്റെ ആരോഗ്യപരിപാലനം കൈയൊഴിഞ്ഞ മട്ടിലാണ്. ജനങ്ങള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ടുമ്പോള്‍ ആരോഗ്യവകുപ്പ് പ്രസ്താവനയിറക്കി ജനങ്ങളെ കബളിപ്പിക്കുന്ന കാഴ്ചയാണിവിടെ കാണുവാന്‍ കഴിയുക.മഴക്കാല പൂര്‍വ ആരോഗ്യപരിപാലന ജോലികള്‍ ചെയ്യാതെ ജനങ്ങളെ മഴക്കാലരോഗങ്ങളുടെ കുത്തൊഴുക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.ആത്മാര്‍ത്ഥതയില്ലാത്ത ഉറപ്പുകളും വാഗ്ദാനങ്ങളും പദ്ധതികളും വാര്‍ത്ത സൃഷ്ടിക്കുവാന്‍ പടച്ചുവിടുന്നു.കേരളത്തിലെ ജനങ്ങള്‍ രോഗങ്ങളാല്‍ ഗതികേടനുഭവിക്കുമ്പോള് അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ആഘോഷത്തിലാണ് ഭരണയന്ത്രം.ഒരുകാലത്ത് ആരോഗ്യവകുപ്പ് എണ്ണയിട്ട യന്ത്രംപോലെ രോഗങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കുന്നതില്‍ കര്മബദ്ധരായിരുന്നു. എന്നാല്‍ ഇന്ന് അഴിമതിയില്‍ മൂക്കുകുത്തിയിരിക്കയാണ് ആരോഗ്യമേഖല. സ്വകാര്യ ആശുപത്രിക്കാരെയും സ്വകാര്യ മരുന്നുകമ്പനികളെയും പ്രീതിപ്പെടുത്തി വേണ്ടത്ര മരുന്ന് സ്റ്റോക്ക് വയ്ക്കാതെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതെയും കാലാവധി കഴിഞ്ഞിരുന്ന മരുന്നുകള്‍ വാങ്ങിക്കൂട്ടിയും തോന്നിയതുപോലെ വില വര്‍ധിപ്പിക്കുവാന്‍ ജീവന് രക്ഷാമരുന്ന് ഉല്‍പ്പാദക കമ്പനികളെ അനുവദിക്കുകയും പനികള്‍ക്ക് വേണ്ടത്ര ചികിത്സാസഹായം സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ലഭ്യമാക്കാതെ സാധാരണക്കാരെ വലയ്ക്കുന്ന ഭരണമാണിന്ന് നടക്കുന്നത്.
വര്‍ഷാവര്‍ഷം സമയാസമയങ്ങളില്‍ നടക്കേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും രോഗപ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങളിലും ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയതാണ് കേരളത്തില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുവാനുള്ള പ്രധാന കാരണം. വെള്ളം, വായു, ഭക്ഷണം എന്നിവയിലെല്ലാം രോഗാണുക്കള്‍ പെരുകുന്നതിനുള്ള സാഹചര്യങ്ങളാണ് കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നത്. കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയും ഷിഗല്ല ബാക്ടീരിയയും അനുവദനീയമായതിലും നൂറുകണക്കിന് ഇരട്ടിയായി വര്‍ധിച്ചിരിക്കയാണ്. തെരുവോര ഭക്ഷണ വിതരണക്കാരായ ഭക്ഷണശാലകള്‍ കൂണുപോലെ പൊങ്ങിവന്നിരിക്കയാണ്. മായംചേര്‍ത്ത ഭക്ഷണവും എണ്ണകളും രുചിക്കൂട്ടുകളും ഭക്ഷ്യഎണ്ണകളും കൃത്രിമമായ ഉണ്ടാക്കിയ പാല്, വെണ്ണ, നെയ്യ്, തൈര് എന്നിവയും മധുരപലഹാരങ്ങളും രോഗാണുക്കള്‍ വര്‍ധിക്കുന്നതിലും രോഗങ്ങള്‍ പടര്‍ന്ന് വ്യാപിക്കുന്നതിലും വലിയ കാരണമായിരിക്കയാണ്. ഖര-ദ്രവ മാലിന്യ സംസ്കരണ രംഗം ഏതാണ്ട് സ്തംഭനാവസ്ഥയിലായതോടെ രോഗാണുക്കള്‍ നാടുനീളെ പെരുകുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളിലും ഓടകളിലും മറ്റും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും കൊതുക് മുട്ടയിട്ട് വര്‍ധിക്കുന്ന കാഴ്ച സംസ്ഥാനത്തെവിടെയും കാണാം. സംസ്ഥാനത്തെ തോടുകളും ഇടതോടുകളും മലിനജലം കെട്ടിക്കിടക്കുന്ന കുപ്പത്തൊട്ടിലായി മാറിക്കഴിഞ്ഞു. നാടെങ്ങും ഭക്ഷ്യവസ്തുക്കളുടെ വേസ്റ്റ് വലിച്ചെറിയുന്നത് ഈച്ചയും എലിയും പെരുച്ചാഴിയും ചെള്ളും പെരുകുന്നതിന് ഇടവന്നിരിക്കയാണ്. കാനകളിലും സിനിമാ തിയേറ്ററുകളിലും പൊതു ഇടങ്ങളിലും കടകളിലും ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും ഓഫീസ് മുറികളിലും ശൗചാലയങ്ങളിലും എലിശല്യം വ്യാപകമാകുകയാണ്. പൊതുവഴിയില്‍ മാലിന്യം കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളില്‍ ഭക്ഷ്യമാലിന്യങ്ങള്‍ പട്ടിക്കൂട്ടങ്ങള്‍, പക്ഷികള്‍ എന്നിവ കൊത്തിവലിക്കുന്ന കാഴ്ചയാണെവിടെയും.
മലവിസര്ജ്യങ്ങള് പന്നികളുടെ വിഹാരരംഗമായിരിക്കുന്നു.വീടുകളില്‍നിന്നും ഫഌറ്റുകളില്‍നിന്നും കല്യാണ മണ്ഡപങ്ങളില്‍നിന്നും ടാങ്കര്‍ ലോറികളില്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സുകളില്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. മഴവന്നതോടെ ഇത്തരം മാലിന്യങ്ങള്‍ പൊതുവഴികളില്‍പോലും നിക്ഷേപിക്കുകയാണ്. മഴവെള്ളത്തിന്റെ ഒഴുക്കിലൂടെ ഇത് പുഴകളിലും കുളങ്ങളിലും കായലുകളിലും കിണറുകളിലുംവരെ ഒഴുകിയെത്തുന്നു.വേമ്പനാട്ടുകായലും മറ്റു കായലുകളും ഹൗസ്ബോട്ട് മാലിന്യം നിമിത്തം രൂക്ഷമായ മലിനീകരണം നേരിടുകയാണ്.ബോട്ടുകളിലെ കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് സംവിധാനമൊരുക്കുന്നതില്‍ ഉടമകള്‍ വൈമനസ്യം കാണിക്കുന്നതിനാല്‍ ജലാശയങ്ങള്‍ രോഗാണുപൂരിതമായിരിക്കുന്നു. മഴവന്നതോടെ സെപ്ടിക് ടാങ്കുകളും കുഴികക്കൂസുകളും ഭൂഗര്‍ഭ ശുദ്ധജല ടാങ്കുകളും കുഴികക്കൂസുകളും ഭൂഗര്‍ഭ ശുദ്ധജല ടാങ്കുകളും കിണറുകളും പൊതുകാനകളും ഓടകളും അഴുക്കുചാലുകളും വെള്ളംനിറഞ്ഞ് ഒന്നാകുന്ന കാലമാണ്. രോഗാണുക്കള്‍ ശുദ്ധജലത്തില്‍ കുടിവെള്ളത്തില്‍ കലരുന്നതിന് ഇടവന്നിരിക്കുന്നത് ജലജന്യരോഗങ്ങളുടെ പകര്‍ച്ചക്ക് കാരണമായിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളുടെ അലംഭാവവും രോഗാണുക്കളുടെ വര്‍ധനവിന് കാരണമായിരിക്കയാണ്. ശുദ്ധജലസ്രോതസ്സുകളില്‍ എലി, പല്ലി,പെരുച്ചാഴി എന്നിവയുടെ മൂത്രവും കാഷ്ഠവും കലരുന്നത് തടയുവാന്‍ ജനങ്ങളും സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നതിനാല്‍ എലിപ്പനി വര്‍ധിക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ അഭാവംമൂലം ഈച്ച ശല്യവും വര്‍ധിച്ചിരിക്കയാണ്. കാനകോരി കറുത്ത അണുബാധയുള്ള മാലിന്യങ്ങള്‍ കാനയുടെ ഓരത്ത് നിക്ഷേപിക്കുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരുടെ സ്ഥിരം പരിപാടിയും ഇക്കൊല്ലവും പതിവുപോലെ ഉണ്ടായത് കാല്‍നടയാത്രക്കാര്‍ക്ക് പനിപടരാന്‍ വലിയ കാരണമാകുകയാണ്.
കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പലതരം പനികളില്‍ പലതും ഇതര സംസ്ഥാന തൊഴിലാളികളിലൂടെ എത്തുന്നതാണെന്നും ആക്ഷേപമുണ്ട്. മാറാരോഗികളും പകര്‍ച്ചവ്യാധി പിടിപ്പെട്ടവരും അനാരോഗ്യമുള്ളവരും ഭിക്ഷക്കാരുമായ ഇതരസംസ്ഥാന തൊഴിലാളികള്‍ ദിനംപ്രതി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വടക്കേ ഇന്ത്യയില്‍നിന്നും വരുന്ന തീവണ്ടികള്വഴി കൂട്ടംകൂട്ടമായി വന്നിറങ്ങുകയാണ്. കേരളത്തിന്റെ ആരോഗ്യരംഗം തകരുന്നതില്‍ തൊഴില്‍ തേടിയെത്തുന്ന ഇതരസംസ്ഥാന ആളുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് പൊതുവേ ആക്ഷേപമുണ്ട്.സംസ്ഥാനത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വൃത്തിയും വെടിപ്പും നഷ്ടപ്പെടുത്തുന്നതിലും യുവാക്കളില്‍ ദുശീലങ്ങള്‍ വളര്‍ത്തുന്നതിലും വ്യാപകമായ മയക്കുമരുന്ന ഉപയോഗത്തിലും ഇതരസംസ്ഥാന തൊഴിലാളികള്‍ കണ്ണികളാകുന്നുവെന്നതും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
കാരണമെന്തായാലും വ്യാപകമായി പനി പടരുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ യന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൊച്ചി നഗരത്തില്‍ ഇക്കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇ കോളി ബാക്ടീരിയ നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ വ്യാപകമാണെന്ന് കണ്ടെത്തിയിരിക്കയാണ്. ഫോര്‍ട്ടുകൊച്ചിയിലെ വിവിധപ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച പൈപ്പ് വെള്ളത്തില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഇ-കോളി എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. കുടിവെള്ള പൈപ്പ് ലീക്കിലൂടെ വെള്ളത്തിന്റെ ബാക്ക് സക്ഷന്‍ വഴി മലിനജലവും സെപ്ടിക് ടാങ്ക് ജലവും കയറുന്നതായിരിക്കാം ഇ-കോളി വര്‍ധനവിന് കാരണമെന്ന് അനുമാനിക്കപ്പെടുന്നു. മനുഷ്യമലയാണ് ഇ-കോളി ബാക്ടീരിയയുടെ പ്രഥമസ്രോതസ്സായി കണക്കാക്കുന്നത്. 1994 ല്‍ ഗുജറാത്തിലെ സൂറത്തില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച ഏതാണ്ട് അതേ പരിതസ്ഥിതിയിലാണ് കേരളം. അന്ന് 6000ത്തിലധികം പേര്‍ക്ക് പ്ലേഗ് ബാധിക്കുകയും 56 പേര് മരിക്കുകയും ചെയ്തു. നാല് ലക്ഷം മുതല്‍ 6 ലക്ഷം വരെ ആളുകള്‍ നാലുദിവസംകൊണ്ട് സൂറത്തില്‍നിന്നും പലായനം ചെയ്ത അവസരവും അന്നുണ്ടായി. 45000 വിദേശീയര്‍ ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള പരിപാടി പ്ലേഗ് ഭീതിയില്‍ ഉപേക്ഷിച്ചു. വിനോദസഞ്ചാര മേഖലയില്‍ അന്ന് 600 ദശലക്ഷം ഡോളറിന്റെ നഷ്ടം സംഭവിച്ചതായി കണക്കാക്കിയിരുന്നു. 1994 ല്‍തന്നെ രാജസ്ഥാനില്‍ മലേറിയമൂലം മരിച്ചത് 300 പേരാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും അനാരോഗ്യകരമായ ചുറ്റുപാടാണ് ഇത്തരം മാരകരോഗങ്ങള്‍ക്ക് കാരണമായത്. ഇന്നിതാ ആരോഗ്യരംഗത്തെ മാതൃകയും സാക്ഷരതയില്‍ മുമ്പന്തിയിലുമുള്ള കേരള സംസ്ഥാനത്ത് ജനങ്ങളില്‍ വ്യാപകമായി മാരകരോഗങ്ങള്‍ പിടിപെട്ടിട്ടും സര്‍ക്കാര്‍ ആത്മാര്‍ത്ഥതയില്ലാത്ത പ്രഖ്യാപനങ്ങളും പ്രസ്താവനകളുമായി പനിയെ നേരിടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ആരോഗ്യകരമല്ലാത്ത ചുറ്റുപാടുകളിലും ശുദ്ധമല്ലാത്ത കുടിവെള്ള ലഭ്യതമൂലവും എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ കേരളത്തിലെ സാധാരണക്കാര്‍ മഴക്കാല രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. പനിക്കാരുടെ സംഖ്യ വര്‍ധിച്ചതോടെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. മഴകനത്തതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇനിയും ആരോഗ്യവകുപ്പ് ഉണര്ന്നുപ്രവര്ത്തിക്കാത്തതില് പാവപ്പെട്ട ആളുകള്‍ കൂടുതലായി രോഗബാധിതരാവുകയാണ്. രോഗാണുബാധയുള്ള കുടിവെള്ളവും രോഗാണുക്കളുള്ള ഭക്ഷ്യവസ്തുക്കളും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. രോഗം പരത്തുന്ന കൊതുക്, ഈച്ച, എലി, ചെള്ള്, മറ്റു ക്ഷുദ്രജീവികള്‍ എന്നിവയുടെ പെരുകല്‍ തടയുന്നതിലും ആരോഗ്യവകുപ്പിന് ഒന്നും ചെയ്യാനാകുന്നില്ല. ആയതിനാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം ആശങ്കയിലാണ്. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും ടൈഫോയിഡും ചിക്കുന്‍ഗുനിയയും കൂടുതല്‍ ആളുകള്‍ക്ക് പടരുന്നത് ഒട്ടും ആശാവഹമല്ല. കേരളത്തില്‍ ഇതുവരെ 2015 ല്‍ മാത്രം ആയിരക്കണക്കിനാളുകളിലാണ് പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വലിയ സംഖ്യയാണ്. കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കുറവാണിത് കാണിക്കുന്നത്.പ്രതിരോധത്തിലൂന്നിയ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ആരോഗ്യമുള്ള ജനങ്ങളാണ് ഏതൊരു നാടിന്റെയും സമ്പത്ത്. ഇത് മനസ്സിലാക്കുവാനുള്ള സാമാന്യബോധം പോലും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കില്ല. അത് കേരളത്തിലെ ജനങ്ങളുടെ ഗതികേടന്നല്ലാതെ എന്ത് പറയാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: