മതങ്ങള്‍ ജനിക്കുംമുമ്പ് ആര്‍ഷഭാരതം സൃഷ്ടിച്ചെടുത്ത ആചാര്യ പരമ്പര പദ്ധതിയാണ് യോഗ. മനസ്സിനും ശരീരത്തിനം ബുദ്ധിക്കും ആത്മാവിനുമെല്ലാം പുതുജീവനും നവോന്മേഷവും ആയുരാരോഗ്യ സൗഖ്യവും പകരുന്ന യോഗ ഭാരതത്തിനുപുറമെ ലോകത്തെമ്പാടും നൂറ്റുണ്ടാകളായി പ്രചാരത്തിലുണ്ട്. എന്നാല്‍ അതിനൊരു ലോകാംഗീകാരമോ ഏകോപനമോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ സെപ്തംബറില്‍ ഐക്യരാഷ്ട്രസഭയുടെ 69-ാമത് സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് നരേന്ദ്രമോദി യോഗയുടെ പ്രസക്തി അവതരിപ്പിച്ചത്.
മൂന്നുമാസത്തിനകം മോദിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. പിന്നെയും മൂന്ന് മാസം പിന്നിടുമ്പോഴാണ് ജൂണ്‍ 21 ലോക യോഗദിനം എന്ന ആശയം യഥാര്‍ത്ഥ്യമായത്. ലോകത്തന് പുതുയോഗം സൃഷ്ടിച്ചുകൊണ്ടാണ് ഇന്നലെ യോഗദിനം പിന്നിട്ടത്. ഏതാണ്ട് 30 കോടി ജനങ്ങള്‍ യോഗാദിന പരിപാടിയില്‍ പങ്കെടുത്തെന്ന് കണക്കാക്കപ്പെടുന്നു. രാജ്യങ്ങളിലെ 251 വന്‍ നഗരങ്ങളില്‍ ലോകയോഗദിനം ഗംഭീരമായി തന്നെ നടന്നു. ദല്‍ഹിയില്‍ സ്വാതന്ത്ര്യ-റിപ്പബ്ലിക്ക് ദിന പരേഡുകള്‍ നടക്കുന്ന രാജ്പഥില്‍ നടന്ന യോഗാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യോഗാ ക്രിയകളില്‍ പങ്കെടുത്തു. 44000 പേരാണ് ഇതില്‍ പങ്കാളിയായത്. രാഷ്ട്രപതി ഭവനില്‍ ആയിരത്തിലധികം ജീവനക്കാരാണ് യോഗാദിനത്തിലെത്തിയത്. നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള യോഗ ശാസ്ത്രവും കലയുമാണെന്നാണ് രാഷ്ട്രപതി അഭിപ്രായപ്പെട്ടത്. ത്രിവര്‍ണ സ്കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്രമോദി വജ്രാസനം, പത്മാസനം എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരിശീലിച്ചത്. യോഗാദിനാചരണം സമാധാനത്തിന്റെ പുതുദിനമാണെന്നും രാജ്പഥ് യോഗപഥ് ആയിത്തീര്‍ന്നതായും പ്രധാനമന്ത്രി പറയുകയുണ്ടായി. ഒരുവേദിയില്‍ ഏറ്റവും കൂടുതല്‍ പേര് യോഗചെയ്തതിന്റെ ലോക റെക്കാര്‍ഡും രാജ്പഥിലെ ചടങ്ങ് നേടിയിരിക്കുകയാണ്.
ന്യൂയോര്‍ക്കിലെ ടൈംസ്ക്വയറിലെ ചടങ്ങുകളില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് പങ്കെടുത്തത്. ലോകത്തിലെ 47 മുസ്ലിം രാജ്യങ്ങളിലും യോഗാദിനചടങ്ങുകള് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. യോഗ അനുഷ്ഠിക്കുന്നത് അനിസ്ലാമികമെന്ന കേരളത്തിലെയും ഭാരതത്തിലെ ചില മുസ്ലിം സംഘടനകളുടെയും ആക്ഷേപവും അഭിപ്രായങ്ങളും മുസ്ലിം ജനസമൂഹം പൊതുവില്‍ തള്ളിക്കളഞ്ഞു എന്നാണ് ഇത് തെളിയിക്കുന്നത്. ഭാരതീയമായ എന്തിനെയും എതിര്‍ക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന തലതിരിഞ്ഞ പ്രവൃത്തിയില്‍ ഉത്സുകരായവര്‍ രാജ്യത്തിന്റെ പൊതുതാല്പര്യത്തെതന്നെ ചവിട്ടിമെതിക്കുകയാണ്. നിയമസഭകളിലും പാര്‍ലമെന്റിലും അംഗങ്ങളായി നാടിന്റെ സൗകര്യങ്ങളും സൗജന്യങ്ങളും അനുഭവിക്കുന്നവര്പോലും ഇത്തരം ഹീനമായ രീതിയില്‍ പെരുമാറുന്നതിനെ ഗൗരവമായി കാണേണ്ടതുതന്നെയാണ്. യോഗ മതാടിസ്ഥാനത്തിലുള്ള സംഗതിയല്ലെന്നറിയാമായിരുന്നിട്ടും തെറ്റായി ചിത്രീകരിച്ച് ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണമെന്ന വാദത്തിന് നീളംകൂട്ടാനുള്ള കുത്സിത ശ്രമമാണ് നടന്നിട്ടുള്ളത്. ഇനിയെങ്കിലും തെറ്റായ പ്രചാരണം നടത്തി മതവിഭാഗങ്ങളില്‍ ഭിന്നിപ്പിന്റെ സ്വരമുയര്‍ത്തിയവര്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഖേദം പ്രകടിപ്പിക്കുകയെങ്കിലും വേണം. നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ആദര്‍ശത്തെയും കണ്ണുമടച്ചെതിര്ക്കുന്നവരാണല്ലോ സിപിഎം ഉള്‍പ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പൂച്ച പാലുകുടിക്കുംപോലെ കണ്ണുമടച്ചാണെങ്കിലും അംഗീകരിക്കാന്‍ തുടങ്ങിയത് സ്വാഗതാര്‍ഹമാണ്.
സ്വച്ഛ്ഭാരതത്തിനായി നരേന്ദ്രമോദി ചൂലുമെടുത്തിറങ്ങിയപ്പോള്‍ ഇതൊരു പ്രധാനമന്ത്രി ചെയ്യേണ്ട ജോലിയാണോ എന്ന് ചോദിച്ചവരുണ്ട്. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ചൂലെടുക്കാനും ചവറുവാരാനും സിപിഎം പദ്ധതി ആരംഭിച്ചത് കാണാതിരുന്നുകൂടാ. യോഗാദിനാചരണം ഐക്യരാഷ്ട്രസഭാ അംഗീകരിച്ചതോടെ യോഗ പഠിപ്പിക്കാന്‍ സഖാക്കളെ സജ്ജമാക്കിയ സിപിഎം ഏറെ വൈകാതെ നരേന്ദ്രമോദിയേയും അംഗീകരിച്ചേക്കും. ആദ്യത്തെ മതമോ വിശ്വാസവ്യവസ്ഥയോ നിലവില്‍ വരുന്നതിനുമുമ്പ് യോഗ നിലവിലുണ്ടായിരുന്നു. സിന്ധൂനദീതട സംസ്ക്കാരത്തില്‍നിന്നും ഉടലെടുത്തതാണ് യോഗ എന്ന് കരുതപ്പെടുന്നു. മനുഷ്യകുലത്തിന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന് ഇത് പ്രയോജനപ്പെടുമെന്ന് തെളിയിക്കപ്പെട്ടതാണ്.
വേദകാലഘട്ടത്തിനുമുമ്പുതന്നെ യോഗ നിലവിലുണ്ടായിരുന്നെങ്കിലും മഹാ ഋഷിവര്യനായ പതഞ്ജലിയാണ് അതിനെ ക്രമപ്പെടുത്തിയത്. യോഗ രീതികള്‍, അര്‍ത്ഥങ്ങള്‍, ബന്ധപ്പെട്ട അറിവ് എന്നിവ പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍വഴി അദ്ദേഹം ക്രമപ്പെടുത്തി. പതഞ്ജലിക്കുശേഷം അനേകം ഋഷിമാരും യോഗ ഗുരുക്കന്മാരും സാഹിത്യത്തിലൂടെയും രേഖകളാക്കിയും ഈ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിലും പങ്കാളിത്തം വഹിച്ചു. പുരാതന കാലംമുതല്ക്ക് ഇന്നുവരെയുള്ള പ്രഗത്ഭരായ യോഗാചാര്യന്മാരുടെ ശിക്ഷണം വഴിയാണ് ലോകമെമ്പാടും യോഗ വളര്‍ന്നത്. രോഗപ്രതിരോധം, ആരോഗ്യം സംരക്ഷണം എന്നിവയില്‍ യോഗക്കുള്ള പ്രാധാന്യം ഏവര്‍ക്കും ബോധ്യമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് യോഗയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ലോക യോഗദിനം വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച പ്രധാനമന്ത്രിയും അതംഗീകരിച്ച ഐക്യരാഷ്ട്രസഭയും ലോകദിനം വന്‍വിജയമാക്കിയ ജനലക്ഷങ്ങളും മുക്തകണ്ഠം പ്രശംസയ്ക്ക് അര്‍ഹരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: