എഴുത്തുകാരന്റെ തൂലിക യുദ്ധത്തിനും വിപ്ലവത്തിനും സാമൂഹ്യ മാറ്റങ്ങള്‍ക്കുമെല്ലാം ചരിത്രത്തിലുടനീളം അനിവാര്യഘടകമായിരുന്നിട്ടുണ്ട്. എഴുത്തുകാര്‍ മുന്‍കയ്യെടുത്ത് സൃഷ്ടിച്ച പ്രസ്ഥാനങ്ങള്‍ സാമൂഹ്യമാറ്റങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സന്ദര്‍ഭങ്ങളും നിരവധിയുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ജനകീയ മുന്നേറ്റങ്ങളിലും പടവാളിനേക്കാള്‍ പ്രാധാന്യമുള്ള ആയുധമാവാന്‍ തൂലികക്കായിട്ടുണ്ട്.
ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആശയത്തിന്റെ നുകംപേറികൊണ്ടുമാത്രമേ കലാകാരനും എഴുത്തുകാരനും നീങ്ങാന്‍ പാടുള്ളൂവെന്ന് ശഠിച്ച ചരിത്രമില്ല.എന്നാല്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലും ജനാധിപത്യ ഇന്ത്യയിലും കലാസാഹിത്യ സംരംഭങ്ങളും അതുമായി ബന്ധപ്പെട്ട പ്രതിഭകളും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും അംഗുലീചലനങ്ങള്ക്കമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ച റിക്കാര്‍ഡ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. കലാകാരന്മാരുടെയും എഴുത്തുകാരുടെയും പാര്‍ട്ടി ഫ്രാക്ഷന് ഇരുകമ്യൂണിസ്റ്റു പാര്ട്ടികള്ക്കുമിപ്പോഴുമുണ്ടല്ലോ.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ എഴുത്തുകാരന് സര്ഗാത്മകരംഗത്തുപോലും പാര്‍ട്ടിക്ക് വിധേയനായിരിക്കണമെന്ന നിഷ്കര്‍ഷ കര്‍ശനമായി അവര്‍ നടപ്പാക്കിവരുന്നതായി കാണാവുന്നതാണ്. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ കുഴലൂത്തുകാരായാണ് അവര്‍ കവികളെയും എഴുത്തുകാരേയും കണ്ടുവന്നിട്ടുള്ളത്.സോവിയറ്റ് റഷ്യയിലും ചൈനയിലുമൊക്കെ പാര്‍ട്ടി കാര്ഡുള്ളവര്ക്കുമാത്രമാണ് എഴുത്തുകാരായി അംഗീകാരവും അനുമതിയും നല്കിയിരുന്നുള്ളൂ. അല്ലാത്തവര്‍ വേട്ടയാടപ്പെട്ട ചരിത്രം ഒട്ടേറെയുണ്ട്.ഇത്തരത്തില്‍ തുടര്‍ന്നുവന്ന പൊതുതത്വം ചിലപ്പോഴൊക്കെ ജനമുന്നേറ്റങ്ങളും ലോകക്രമങ്ങളുടെ നിര്‍ബന്ധവുംമൂലം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുതയും നിഷേധിക്കുന്നില്ല.
എഴുത്തുകാരന്റെ കൂറ് പാര്‍ട്ടിയോടുള്ള പൂര്ണ്ണപ്രതിബദ്ധതയിലും വിധേയത്വത്തിലും ഉറപ്പിച്ച് നിര്‍ത്തണമെന്നത് കമ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ ഒരു അലംഘനീയ വ്യവസ്ഥയാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും എഴുത്തുകാര്‍ സോവിയറ്റ് മോഡല്‍ ശൈലിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തിലെ തലയെടുപ്പുള്ള പല കവികളും കഥാകൃത്തുക്കളുമൊക്കെ കമ്യൂണിസ്റ്റ് ചട്ടക്കൂടിന്റെയും കേഡറിന്റെയും ഭാഗമായി വീര്‍പ്പുമുട്ടലിന്റെ നെരിപ്പോടുകള്‍ നെഞ്ചിലേറ്റി തളര്‍ന്ന ചരിത്രമുള്ളവരാണ്.
സര്‍ഗാത്മകമായി സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നവരെ അവരുടെ ഇഷ്ടത്തിനനുസരിച്ചു വിടുന്നതിനുപകരം ചട്ടക്കൂടിന്റെ അകത്തളങ്ങളില്‍ തളച്ചിടാനാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. സ്വന്തം വ്യക്തിത്വവും അസ്തിത്വവും അടിയറവെച്ചു പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്തു നടന്നവരെയും തരംകിട്ടിയപ്പോള്‍ കൈവിടുകയും കുത്തിമലര്‍ത്തുകയും ചെയ്ത ചരിത്രവും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. കാലത്തിന്റെ ഗതിപ്രവാഹത്തെയും വെല്ലുവിളികളെയും അതിജീവിക്കാനാവാതെ പ്രത്യയശാസ്ത്രവും പ്രസ്ഥാനവും റിവേഴ്സ് ഗിയറിലായതോടെ പലരും മുങ്ങുന്ന കപ്പലില്‍നിന്നും രക്ഷപ്പെടുകയാണുണ്ടായത്.
വാക്കുകളെ വികാരങ്ങളിലൂടെ ചാലിച്ചെടുക്കുക പലപ്പോഴും എഴുത്തുകാരന്റെ സഹജസ്വഭാവമാണ്. അതില്‍ ആത്മാംശങ്ങള്കൂടി പ്രതിഫലിക്കുമ്പോഴാണ് മികച്ച കൃതികളുണ്ടാവുക. ആത്മാംശംതേടിയുള്ള പ്രയാണത്തില്‍ പ്രത്യയശാസ്ത്രപരത നിര്‍ണ്ണായക ഘടകമായിരുന്ന പഴയ കാലഘട്ടമൊക്കെ ഏതാണ്ട് അവസാനിച്ചിരിക്കയാണ്. ആശയത്തിനുവേണ്ടി പ്രാണനെപ്പോലും ത്യജിക്കാന്‍ തയ്യാറായ എഴുത്തുകാരുടെ കാലം ഇന്ന് ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്നു. ആര്‍ക്കെന്ത് സംഭവിച്ചാലും വേണ്ടില്ല തനിക്ക് സമ്പന്നനും വി ഐപിയുമാകണമെന്ന മോഹമാണ് വര്‍ത്തമാനകാലത്തുള്ള പല എഴുത്തുകാരെയും മോഹിപ്പിക്കുന്നത്. സമര്‍പ്പണത്തിലൂടെ പ്രതിഭയാകാനും അന്യന്റെ കാര്യം തന്റെതിനേക്കാള്‍ താല്‍പ്പര്യമുള്ളതെന്ന് കരുതാനും തയ്യാറല്ലാത്ത തലമുറയാണിന്ന് സാഹിത്യ-കലാരംഗങ്ങളെ നിയന്ത്രിക്കുന്നത്. മറ്റുള്ളവരുടെ വിഷമതകളിലേക്കിറങ്ങി ചെല്ലാന്‍ നവാഗത പ്രതിഭകളില്‍ ഭൂരിപക്ഷവും തയ്യാറല്ല എന്നതാണ് ആശങ്കാജനകമായ ദു:ഖസത്യം.
നേരറിവിന്റെ പാതയില്‍ ഏകാന്തപഥികനായും കമ്യൂണിസ്റ്റ് കേഡറിനൊപ്പം കൈകോര്‍ത്തുപിടിച്ചും ദീര്‍ഘദൂരം താണ്ടിയ മഹാനായ കവിയാണ് ഒ.എന്‍.വി.കുറുപ്പ്. മലയാള കവിതയില്‍ ഈ കവി സൃഷ്ടിച്ച പുതുവസന്തം നിത്യവസന്തമായി നിലക്കൊള്ളുകയാണ്. അരാജകത്വത്തിന്റെ ആളാവാന്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ലാത്ത ഇദ്ദേഹത്തിന്റെ നെഞ്ചില്‍ കമ്യൂണിസം പടര്‍ത്തിയ തീയുടെ കനലുകള്‍ ഇന്നും കെട്ടിട്ടില്ല.മധുരമനോഹര മനോജ്ഞ ചൈനയും സോവിയറ്റ് യൂണിയനെന്ന സ്വര്ഗ്ഗരാജ്യവുമൊക്കെ കവി മനസ്സിനെന്നും മോഹപക്ഷികളും ഉണര്ത്തുപാട്ടുകളുമായിരുന്നു.
മാനവികത തന്റെ സ്വത്വമെന്ന് ഉദ്ഘോഷിച്ച കവിയാണ് ഒ.എന്‍.വി. മനോഹരങ്ങളായ വരികളിലൂടെ മലയാളിയുടെ മനംകവര്‍ന്ന് മലയാളക്കരയുടെ പുണ്യമായ ഈ കവിയുടെ സത്യവാങ്മൂലം എപ്പോഴും പ്രതീക്ഷയുടെ തുടിപ്പുകളും ആത്മവിശ്വാസവും സമൂഹത്തിന് പകര്‍ന്നു നല്കുന്നവയായിരുന്നു.സഹജമായ അനുഭവങ്ങളുടെ തീഷ്ണതയില്പ്പോലും സര്‍ഗാത്മകമായി സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പക്ഷേ ഇപ്പോള്‍ നിരാശനായി കവി തളരുകയാണ്. ഈ തളര്‍ച്ച അദ്ദേഹത്തിന്റെ സിരകളില്‍ കടത്തിവിടപ്പെട്ട കമ്യൂണിസ്റ്റ് ആശയത്തിന്റെ പരാജയത്തിന്റെ ഫലമാണ്.
ഈയടുത്ത് ശതാഭിഷിക്തനായ ഒ.എന്‍.വി. എന്ന മലയാളികളുടെ പ്രിയ കവി വെളിപ്പെടുത്തിയ ചില ആത്മഗതങ്ങളാണ് ഈ ലേഖനത്തിനാധാരമായിട്ടുള്ളത്. ഒരു മലയാളദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിനു നല്കിയ അഭിമുഖത്തില്‍ ”തോറ്റയുദ്ധത്തില്‍ പടവെട്ടിയ യോദ്ധാവാണുതാനെന്ന്” അദ്ദേഹം പറഞ്ഞിരിക്കുന്നു. ”സ്വന്തമായുള്ളതെല്ലാം അപഹരിക്കപ്പെട്ട ഒരാളിന് രക്ഷയാകുന്ന ഒന്നായാണ് താന്‍ ഒരു കാലത്ത് കവിതയെ കണ്ടിരുന്നത്. എന്നാല്‍ പിന്നീട് മനസ്സിലായി കവിതക്ക് ലോകത്തെ രക്ഷിക്കാനൊന്നും കഴിയില്ലെന്ന്” എഴുത്തുകാരന് എന്ന നിലയില്‍ വിജയങ്ങളിലേക്ക് കുതിച്ചുയര്‍ന്ന ചരിത്രം മാത്രമുള്ള കവിയാണദ്ദേഹം. പ്രതീക്ഷയുടെ തുടിപ്പുകള്‍ വാരിക്കോരി ദേശത്തിനും ലോകത്തിനുമായി നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ ജീവിതത്തിന്റെ സായംസന്ധ്യയില്‍ നിരാശാഭരിതമായ അന്തരീക്ഷമാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇത് മലയാളികളെ ഒന്നടങ്കം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
കവിയുന്നതാണ് കവിതയെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്.അനുഭവങ്ങളും ചുറ്റുപാടുകളും കവിയുമ്പോള്‍ കവിക്ക് സത്യസന്ധമായി അനുഭവപ്പെട്ട കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല.മാനവരാശിയുടെ മൂന്നില്‍ ഒരു ഭാഗം പരീക്ഷിച്ച് പരാജയപ്പെട്ടതും അപ്രായോഗികമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതുമായ പ്രത്യയശാസ്ത്രം വാരിവിതറിയ ദുരന്തങ്ങള്‍ക്കുനേരെ ആര്‍ക്കും കണ്ണടയ്ക്കാനാവില്ല.വാര്‍ദ്ധക്യത്തിന്റെ അടയാളപ്പെടുത്തലും സ്വത്വബോധത്തിന്റെ തിരിച്ചറിവിലൂന്നിയ സാക്ഷ്യപ്പെടുത്തലുമായി ഒ.എന്‍.വിയുടെ പച്ചയായ വാക്കുകളെ മലയാളിക്കു കണക്കാക്കേണ്ടി വന്നിരിക്കുന്നു.വര്‍ത്തമാന ഇന്ത്യ മാനവരാശിയുടെ വഴികാട്ടിയാവാന്‍ കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷയുടെ തുടിപ്പുകള്‍ അകലുകയല്ല മറിച്ച് അടുക്കുകയാണെന്ന് അറിയേണ്ടതുണ്ട്.
പതിനേഴാം നൂറ്റാണ്ടില്‍ ലോകവ്യാപാരത്തിന്റെ 27 ശതമാനം കയ്യാളിയിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം 1947 ആകുമ്പോഴേക്കും എന്തുകൊണ്ട് കേവലം രണ്ട് ശതമാനത്തിലൊതുങ്ങി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയും പരിഹാരം കാണുകയുമാണ് ഇന്ദ്രപ്രസ്ഥത്തിലെ വര്‍ത്തമാന ഭരണനേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. ലോകം അന്ധകാരത്തിലാണ്ടുറങ്ങുമ്പോള് വിജ്ഞാനത്തിന്റെ ശ്രീകോവിലായി ലോകം വാഴ്ത്തിയ നാടിന്റെ തിരിച്ചുവരവിനായുള്ള ഉദ്യമത്തിലാണ് ഇന്നത്തെ പ്രധാനമന്ത്രിയും ടീമും ഏര്‍പ്പെട്ടിട്ടുള്ളത്. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതം 21-ാം നൂറ്റാണ്ടിന്റെ വഴികാട്ടിയാവുന്ന നല്ല നാളുകളെ നമുക്കു പ്രതീക്ഷിക്കാം.സര്‍വ്വധര്‍മ്മ സമഭാവത്തിലൂന്നി മാനവരാശിക്കു ശാന്തിയും സമൃദ്ധിയും നല്കാന് ഭാരതത്തിനു കഴിയുന്ന നാളുകള്‍ വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: