നാളെ ജൂണ്‍ 21.അന്താരാഷ്ട്ര യോഗ ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ പൗരാണികവും അമൂല്യവുമായ സ്വത്തായ യോഗയെ സ്വന്തം മണ്ണില്‍ കുടിയിരുത്തിക്കഴിഞ്ഞു. നാളെ രാവിലെ ഏഴു മുതല്‍ 7.35വരെ ലോകമെമ്പാടുമുള്ള, മിക്ക രാജ്യങ്ങളിലും യോഗാഭ്യാസ
അനുഷ്ഠാനങ്ങളും പ്രദര്‍ശനങ്ങളും നടക്കും. വിശ്വമാസകലമുള്ള
ജനങ്ങള്‍ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യോഗ പഠിക്കും,
പരിശീലിക്കും. ഭാരതത്തില്‍നിന്നുള്ള യോഗ ഗുരുക്കളാകും നാളെ വിവിധ രാജ്യങ്ങളിലെ സുപ്രധാന കേന്ദ്രങ്ങളില്‍ യോഗാഭ്യാസ
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മുസ്ലിം രാജ്യങ്ങളില്‍ ഇഫ്താറിനുശേഷം
റംസാന് മാസമായതിനാല്‍ മുസ്ലിം രാജ്യങ്ങളില്‍ ഇഫ്താറിനുശേഷമാകും യോഗ. വൈകിട്ട് നോമ്പുതുറയ്ക്കുശേഷമാകും പരിപാടി സംഘടിപ്പിക്കുക. ഗള്‍ഫ് മേഖലയില്‍, സൗദി ഒഴികെ എല്ലായിടങ്ങളിലും യോഗാഭ്യാസം നടത്തുമെന്നാണ് സൂചന. 57 മുസ്ലിം രാജ്യങ്ങളില്‍ 47 രാജ്യങ്ങള്‍ യോഗയുടെ സഹസ്പോണ്‍സര്‍മാരാണ്. അവിടങ്ങളില്‍ യോഗനടത്തും. സൗദിയും പാക്കിസ്ഥാനുമടക്കം പത്തുരാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചില്ലെങ്കിലും എതിര്‍ത്തിട്ടില്ല. അവിടങ്ങളില്‍ യോഗയുണ്ടാവില്ല. എങ്കിലും ഇവിടങ്ങളിലെ ഭാരത എംബസികളില്‍ യോഗ ദിനാഘോഷം നടത്തും.
ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയില്‍ വലിയ ആവേശത്തോടെയാണ് യോഗയെ വരവേല്‍ക്കുന്നത്. മൊറോക്കോ, ടുണീഷ്യ, നൈജീരിയ, ജോര്‍ദ്ദാന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലും യോഗയ്ക്ക് വലിയ പ്രാധാന്യമാണ് നാളെ നല്‍കുക. ഇന്തോനേഷ്യയില്‍ നിരവധി യോഗ പരിപാടികളാണ് നടത്തുക. മലേഷ്യയിലും യോഗ പരിപാടിയുണ്ട്. ആഭ്യന്തരകലാപത്തില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും അഫ്ഗാനിസ്ഥാനിലുമുണ്ട് യോഗ. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഹെറാഹ്, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ തുറന്നസ്ഥലത്തിനുപകരം ഹാളുകളിലാണ് പരിപാടി.
ദുബായിയില്‍ അടുത്തിടെ നടത്തിയ യോഗ പരീശീലന പരിപാടിയില്‍ പതിനായിരത്തിലേറെ പേരാണ് പങ്കെടുത്തത്.
——————————————————————————————-
നാളെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ യോഗസംബന്ധിച്ച സന്ദേശം നല്‍കും.വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും.ശ്രീ ശ്രീ രവിശങ്കര്‍ യോഗാഭ്യാസത്തിന് നേതൃത്വം നല്‍കും. ഇത് തത്സമയം ടൈംസ് സ്ക്വയറില്‍നിന്ന് സംപ്രേഷണം ചെയ്യും. അവിടെ മുപ്പതിനായിരം പേര് ശ്രീ ശ്രീ രവിശങ്കറിന്റെ യോഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കും.യുഎന്നിലെ യോഗയുടെ വെബ് കാസ്റ്റിംഗും ഉണ്ട്.
ലോകമെമ്പാടും ഇതേസമയം യോഗ നടക്കും. പൊതുവേദികളിലും വിവിധ ഭാരത എംബസികളിലും സ്കൂളുകളിലും കോളജുകളിലും എല്ലാം യോഗ അവതരിപ്പിക്കും.
എല്ലാ കണ്ണുകളും നാളെ തലസ്ഥാനത്തെ രാജ്പഥിലാകും. അവിടെയൊരുക്കുന്ന സ്ഥലത്ത് 37,500 പേര്‍ക്ക് യോഗ ചെയ്യാനാകും. ഇത് റെക്കാര്‍ഡാണ്. മുന്‍പ് വിവേകാനന്ദകേന്ദ്രം സംഘടിപ്പിച്ച യോഗപരിപാടിയില്‍ 29,973 പേരാണ് പങ്കെടുത്തിരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും രാജ്പഥില്‍ നടക്കുന്ന യോഗയില്‍ പങ്കെടക്കും.അയ്യായിരം പേര്‍ക്ക് ഒരു യോഗഗുരുവെന്ന നിലയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കുട്ടികളും സൈനികരും എന്സിസിസി കേഡറ്റുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ആകെ 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയാണ് ചുക്കാന്‍ പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: