റാഞ്ചി: രാഷ്ട്രീയത്തിലിറങ്ങി കോടികള്‍ സമ്പാദിക്കുകയും മക്കളെ രാഷ്ട്രീയത്തിലിറക്കി അധികാരവും പദവിയും കുടുംബകാര്യം പോലെ സ്വന്തമാക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരില്‍ നിന്നും വിഭിന്നനാണ് മുന്‍ ലോക്സഭാ സ്പീക്കര്‍ കരിയാമുണ്ട. അദ്ദേഹത്തിന്റെ പാതയില്‍ തന്നെയാണ് അധ്യാപികയായ മകള്‍ ചന്ദ്രവതി സരു.
1977മുതല്‍ കരിയാമുണ്ട എംപിയായി വിജയിക്കുന്ന ഝാര്‍ഖണ്ഡിലെ കുന്തി നഗരത്തിലെ തെരുവിലിരുന്ന് മാങ്ങ വില്‍ക്കുന്ന ചന്ദ്രവതി നല്‍കുന്നത് മക്കള്‍ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ സന്ദേശമാണ്.
തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ ഉള്ളിലാണ് കുന്തി. ബിജെപിയുടെ ശക്തനായ നേതാവ് കരിയാമുണ്ട 8 തവണയായി പ്രതിനിധീകരിക്കുന്ന മണ്ഡലം. ദളിത സമൂഹത്തില്‍ നിന്നുള്ള ബിജെപിയുടെ സമുന്നതനായ നേതാവ്. രണ്ടു തവണ കേന്ദ്രമന്ത്രിയും ഒരു തവണ ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ പദവിയും കരിയാമുണ്ടയെ തേടിയെത്തി. എന്നാല്‍ അധികാരത്തിന്റെ ഉന്നതങ്ങളിലിരിക്കുമ്പോഴും സാധാരണക്കാരായി ജീവിക്കാനാണ് അച്ഛന് പഠിപ്പിച്ചതെന്ന് മക്കള്‍ പറയും.
സാധാരണവസ്ത്രം ധരിച്ച് സാധാരണക്കാര്‍ക്കൊപ്പം ജീവിക്കുന്ന കരിയാമുണ്ടയുടെ അതേ മാതൃക പിന്തുടരുകയാണ് മകള്‍ ചന്ദ്രവതി സരു. കുന്തിയിലെ തെരുവിലിരുന്ന് മാങ്ങ വിറ്റുലഭിക്കുന്ന പണം ചന്ദ്രവതി നിര്‍ധനരായവര്‍ക്ക് നല്കുന്നു. നിലമറന്ന് പ്രവര്‍ത്തിക്കരുതെന്ന് അച്ഛന് എപ്പോഴും ഉപദേശിക്കുമെന്നും അതനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചന്ദ്രവതി പറയുന്നു. ഞാനീ ചെയ്യുന്നത് അച്ഛന് പകര്‍ന്നു നല്കിയ സന്ദേശമാണ്, ചന്ദ്രവതി സരു കൂട്ടിച്ചേര്‍ത്തു.
അനിഗര ജില്ലയിലെ വനവാസി ഗ്രാമമായ കുന്തിയിലെ ചെറിയ കുടിലിലാണ് കരിയാമുണ്ട ഇപ്പോഴും താമസിക്കുന്നത്. കര്‍ഷകര്‍ക്കൊപ്പം കൃഷിപ്പണികള്‍ ചെയ്തും വിത്തുവിതച്ചും സാധാരണക്കാരനായി ജീവിക്കുന്ന കരിയാമുണ്ട നക്സല്‍ ബാധിത മേഖലയായ ഇവിടെ യാതൊരു സുരക്ഷയുമില്ലാതെയാണ് വര്‍ഷങ്ങളായി കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: