വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും….”കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. വായനയുടെ മഹത്വം തിരിച്ചറിയാന്‍ ഇതില്‍പ്പരം മറ്റൊന്നും വേണ്ട. നല്ല വായനാനുഭവങ്ങള്‍ പ്രശസ്തരായ പലരും നമുക്കുമുന്നില്‍ പങ്കുവച്ചിട്ടുണ്ട്. എംടിയും സി.രാധാകൃഷ്ണനും മാധവിക്കുട്ടിയുമടങ്ങുന്ന എഴുത്തുകാര്‍ അവരുടെ വായനാനുഭവങ്ങള്‍ പലതവണ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ചങ്ങമ്പുഴയുടെ രമണന് വായിക്കാന്‍ കുന്നും തോടുമൊക്കെ കടന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയകഥ വായനയെ കുറിച്ചുപറയുമ്പോഴെല്ലാം എംടി ഓര്‍മ്മിപ്പിക്കുന്നതാണ്.
ഒരു ദിവസത്തേക്ക് മാത്രമാണ് സുഹൃത്തിന്റെ വീട്ടുകാര്‍ പുസ്തകം കൊടുത്തത്. രാത്രിയില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ച്, ഉറക്കമൊഴിച്ചിരുന്ന് രമണന് പകര്‍ത്തിയെഴുതിയ ശേഷം പുസ്തകം തിരിച്ചുകൊടുത്തു. അത്രയ്ക്കുണ്ടായിരുന്നു വായനയുടെ ആവേശം.വായിച്ച് വായിച്ച് വിളഞ്ഞ്, അതിലൂടെ വലിയ എഴുത്തുകാരനായി എംടി. ഇന്ന് വായനാദിനമാണ്. വായന ഒരു സംസ്കാരമാണെന്നും വായിച്ചുവളരണമെന്നും മലയാളിയെ പഠിപ്പിച്ച പി.എന്‍.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.ഇന്നുമുതല്‍ ഒരാഴ്ചക്കാലം വായനാവാരമായും ആചരിക്കുന്നു.
കേരളം മുഴുവന്‍ യാത്രചെയ്ത് വായനയുടെ വിലയറിയിച്ച പണിക്കര്‍ വായിക്കാനുള്ള സാഹചര്യവും സൃഷ്ടിച്ചു.കേരളത്തിന്റെ തെക്കേയറ്റംമുതല്‍ വടക്കേയറ്റംവരെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു അത്.മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം തഴച്ചുവളര്‍ന്നത് പി.എന്‍.പണിക്കരുടെ ശ്രമഫലമായാണ്.
നാടൊട്ടുക്കും വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയും അക്ഷരമറിയാത്ത സാധാരണ ജനങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നത് അദ്ദേഹത്തിനു ജീവിതവ്രതമായിരുന്നു. അതിനുപണിക്കര് സഹിച്ച യാതനകള്‍ക്ക് കണക്കില്ല.ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു അദ്ദേഹം ഗ്രന്ഥശാലാപ്രസ്ഥാനം പണിതുയര്‍ത്തിയത്.
ഇന്നത്തെ മഹാപ്രസ്ഥാനമായ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്ന നിലയിലേക്ക് ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ന്നുപന്തലിച്ചു.അതിന് അദ്ദേഹത്തിനു മലയാളികള്‍ നല്കുന്ന ആദരവാണ് ജൂണ്‍ പത്തൊമ്പതിന് വായനാദിനമായി ആചരിക്കുന്നത്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ തല്പരരായ ഒരുകൂട്ടം യുവാക്കള്‍ നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനുസമീപമുള്ള ആല്‍ത്തറയില്‍ വൈകുന്നേരങ്ങളില്‍ ഒരുമിച്ചുകൂടി ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടായിരുന്നു.അവരുടെ പ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടായ പണിക്കര്‍ അവരിലേക്കു ചെല്ലുകയും സൗഹൃദബന്ധം സ്ഥാപിക്കുകയും അവരിലൊരാളാവുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വാധീനം അവരില്‍ വായനയില്‍ താല്പര്യം ഉണ്ടാക്കി. അന്ന് ലഭ്യമായിരുന്ന പത്രങ്ങള്‍ അവിടെ പതിവായി വായിക്കാന്‍ തുടങ്ങി.
ഇത് ആല്‍ത്തറയിലെത്തുന്നവരുടെ എണ്ണം കൂട്ടി. സ്വന്തമായൊരു വായനശാല എന്നത് പണിക്കരുടെ സ്വപ്നമായിരുന്നു. അതില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഒരുപാടാളുകള്‍ ഒപ്പമുണ്ടായി. അങ്ങനെ സകലമാനജനങ്ങളുടെയും കൂട്ടായ്മയില്‍ 1926 ല്‍ നീലംപേരൂരില്‍ സനാതനധര്‍മ്മ വായനശാല സ്ഥാപിച്ചു. അക്കാലത്ത് തിരുവതാംകൂറില്‍ നിരവധി വായനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും അവയ്ക്ക് ഒരു സംഘടിതരൂപം ഇല്ലായിരുന്നു. 1945 ല്‍ പണിക്കര്‍ മുന്‍കയ്യെടുത്ത് അമ്പലപ്പുഴയില്‍ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് ഗ്രന്ഥശാലാ സംഘം രൂപീകരണയോഗം വിളിച്ചുചേര്‍ത്തു.47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തു.യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്.സി.പി.രാമസ്വാമി അയ്യരായിരുന്നതിനാല്‍ തിരുവിതാംകൂറില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല.സിപിയോടുള്ള എതിര്‍പ്പായിരുന്നു കാരണം.
ഈ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും 1946 മുതല്‍ പ്രവര്‍ത്തനഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1977 ല്‍ കേരള ഗ്രന്ഥശാലാസംഘം നിയമം വന്നതോടെയാണ് ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. 1978 ഒക്ടോബര്‍ 2ന് മഞ്ചേശ്വരത്തുനിന്നും പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാ പ്രചാരണജാഥ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. നാട്ടിലെമ്പാടും വായനശാലകള്‍ സ്ഥാപിക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി.ഗ്രാമാന്തരങ്ങളില്‍ വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുക,അവിടങ്ങളിലെ നിരക്ഷരരായ ജനങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും മേഖലകളിലേയ്ക്ക് ഉയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കര്‍മപരിപാടി.
സാക്ഷരകേരളം;സുന്ദരകേരളം എന്ന ആശയം ആദ്യമായവതരിപ്പിച്ചതും അദ്ദേഹമാണ്.
മലയാളികളുടെ വായനാശീലത്തെക്കുറിച്ച് മറ്റുസംസ്ഥാനങ്ങളിലുള്ളവര്ക്ക് വലിയ മതിപ്പുണ്ട്.വൃത്തി,വായന,അതിഥി സല്‍ക്കാരം എന്നിവയിലെല്ലാം മലയാളികള്‍ ഏറെ മുന്നിലാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അതെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. മലയാളി പല നല്ല ശീലങ്ങളെയും വഴിയില്‍ ഉപേക്ഷിച്ചാണ് മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
പണ്ട് നാട്ടിന്‍പുറത്തെ ചായക്കടകള്‍ വായനശാലകളായിരുന്നു. അന്ന് സാക്ഷരതാ പ്രസ്ഥാനവും സമ്പൂര്‍ണ്ണ സാക്ഷരതയും ഉണ്ടായിരുന്നില്ല. വായിക്കാനറിയുന്നവരും അറിയാത്തവരും ചായക്കടയില്‍ രാവിലെ ഒത്തുകൂടി ഭൂമിക്കു കീഴിലുള്ളതിനെക്കുറിച്ചെല്ലാം സംസാരിക്കും.
വെളുപ്പിനെ ചായക്കടയിലെത്തുന്ന പത്രം വായിക്കാനറിയാവുന്ന ആള് അക്ഷരമറിയാത്തവര്‍ക്കായി ഉച്ചത്തില്‍ വായിക്കും.അവര്‍ ലോകത്തെ തിരിച്ചറിഞ്ഞിരുന്നത് അങ്ങനെയായിരുന്നു.വീടുകളില്‍ രാമായണവും ഭാഗവതവും വായിക്കുന്ന മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്ക്കും മുന്നില്‍ ചമ്രംപടിഞ്ഞിരുന്ന് അതിനെ മനസ്സിലേക്കാവാഹിച്ചിരുന്ന കുട്ടികളുണ്ടായിരുന്നു. ആ കേള്‍വിയില്‍ നിന്ന് പ്രതിഭകള്‍ നിരവധി ജനിച്ചു. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വായനയുടെ ആദ്യപാഠം ജനിച്ചത് സന്ധ്യാനേരത്ത് വീട്ടില്‍ കത്തിച്ചുവച്ച നിലവിളക്കിനുമുന്നിലിരുന്നു വായിച്ച സന്ധ്യാനാമത്തിലൂടെയാണ്.അക്കാലങ്ങളെല്ലാം ഇപ്പോള്‍ ഓര്‍മ്മയില്‍ അവശേഷിക്കുന്നു.സന്ധ്യാനാമം ചൊല്ലാനറിയാത്ത, പ്രാര്‍ത്ഥനയെ പടികടത്തിവിട്ട സമൂഹമാണ് ഇപ്പോഴുള്ളത്.അവര്‍ക്കുമുന്നില്‍ എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
വായന മരിക്കുന്നു, വായനക്കാരുടെ എണ്ണം കുറയുന്നു എന്നൊക്കെയുള്ള മുറവിളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാല്‍ വായന നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് പുസ്തകകച്ചവടക്കാരുടെ ലാഭക്കണക്കുകള്‍ കാണിക്കുന്നത്. പുസ്തകം വായിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുക തന്നെയാണ്. ഒരു പുതിയ പുസ്തകം വിപണിയില്‍ വന്നാല്‍,അതിത്തിരിയെങ്കിലും നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, ആ പുസ്തകം പെട്ടെന്നു വിറ്റുപോകുന്ന കാഴ്ചയാണ് കുറെനാളായി കാണാന്‍ കഴിയുന്നത്. പുസ്തകവ്യാപാരം ലാഭക്കച്ചവടമായതിനാല്‍ ഈ രംഗത്തേക്ക് പുതിയ പുതിയ വ്യക്തികളും സ്ഥാപനങ്ങളും കടന്നുവരുന്നു. എന്നാല്‍ പുസ്തകം വാങ്ങിക്കൂട്ടുന്നവരൊക്കെ അതു വായിക്കുന്നുണ്ടോ എന്ന് ആര്‍ക്കറിയാം.
വായനയുടെ പ്രാധാന്യം നമ്മുടെ സമൂഹം നന്നായി മനസ്സിലാക്കുന്നുവെങ്കിലും എത്രപേര്‍ വായനയെ ഗൗരവമായിക്കാണുന്നു എന്നതില്‍ സംശയമുണ്ട്.
‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ…..” എന്നത് കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന വാക്കുകളാണ്. സാക്ഷരത പ്രചരിപ്പിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും അതിന്റെ പ്രചാരകര്‍ തെരുവുതോറും പാടിനടന്ന കവിത. പട്ടിണിയാണെങ്കിലും നീ വായന ശീലിച്ചാല്‍ നിന്നെ പട്ടിണിക്കിട്ടവനോട്, പട്ടിണിയാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നുനിന്ന് ചോദ്യംചോദിക്കാനുള്ള ആയുധമാകുമെന്നതായിരുന്നു ആ കവിത നല്കിയ സന്ദേശം.
അറിവാര്‍ജ്ജിക്കാത്തവനെയും അറിവെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തവനെയും ചൂഷണം ചെയ്യുന്നവരാണ് അവരെ പട്ടിണിയിലേക്കും തള്ളിവിട്ടത്.പട്ടിണിമാറ്റാന്‍ പുസ്തകം വായിച്ചുതുടങ്ങിക്കൊള്ളൂ എന്ന ആഹ്വാനത്തിന് പ്രസക്തിയുണ്ടാകുന്നതും അതിനാലാണ്.
വായന കുറഞ്ഞതിന് ടിവിയെയും കമ്പ്യൂട്ടറിനെയുമൊക്കെ കുറ്റംപറയുന്നവരുണ്ട്. അതുവെറുതെ കാരണം കണ്ടെത്തുന്നതാണ്. സ്ഥിരമായി കമ്പ്യൂട്ടറിനുമുന്നിലിരിക്കുന്നവര്ക്കായി ഇ-വായനയും ഇപ്പോഴുണ്ട്.ഇ-വായനയെ ഭയക്കുന്നത് പ്രസാധകര് മാത്രമാണ്. ഇ-വായന സാര്‍വ്വത്രികമായാല്‍ പുസ്തകക്കച്ചവടം ഇല്ലാതാകുമെന്ന ഭയം.മാറുന്ന കാലത്തിനനുസരിച്ച് പുരോഗമിക്കാന്‍ ആരെങ്കിലും എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തിയേ തീരൂ.
വായിക്കാന്‍ സമയമില്ലെന്ന് മുട്ടാപ്പോക്കു പറഞ്ഞ് വായിക്കാതിരിക്കുന്നവര് വലിയ കുറ്റമാണ് ചെയ്യുന്നത്.അവരുടെ പിന്നാലെവരുന്ന തലമുറയും ആ വഴി സ്വീകരിച്ചാല്‍ ദുരന്തമാകും ഫലം. അറിവ് നേടാന്‍ വായിക്കുകതന്നെ വേണം.അതിലേക്കെത്താന്‍ കുറുക്കു വഴികളില്ല.’വായിക്കുക, വായിച്ചു വളരുക.’…വായനാവാരത്തിന്റെ സന്ദേശവും അതുതന്നെയാണ്.പുതുതലമുറയിലെ പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന്റെ വാക്കുകള്‍ കടമെടുക്കാം…
”വായിക്കുമ്പോള്‍ നമ്മള് മനുഷ്യരാശിയെന്ന ഒരു മഹാസംഘവുമായി നേരിട്ടു ബന്ധപ്പെടുകയാണ്. ഒരു പൂവ് വാസനിക്കുമ്പോള്‍ ഒരു വസന്തവുമായി ബന്ധപ്പെടുന്നതുപോലെ. പ്രപഞ്ചത്തോളം വലുതായ അറിവിനെ അല്പമെങ്കിലും ഉള്‍ക്കൊള്ളാനുള്ള ഒരെളിയ ശ്രമം നമ്മള് നടത്തേണ്ടതുണ്ട്. അതിനായി പുസ്തകം കയ്യിലെടുത്തോളൂ. എന്നിട്ട് മനുഷ്യന് എന്ന മഹാപ്രതിഭാസത്തെ അഭിമാനത്തോടെ വായിച്ചുതുടങ്ങൂ…..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: