ന്യൂദല്‍ഹി: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യോഗ പ്രദര്‍ശനത്തിന് സൈനിക വിഭാഗങ്ങള്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയായ സിയാച്ചിനിലും അന്താരാഷ്ട്ര യോഗ ദിനം 21ന് ആഘോഷിക്കും. സമുദ്രനിരപ്പില്‍ നിന്നും 12000 അടി ഉയരത്തിലുള്ള സിയാച്ചിനിലെ ക്യാമ്പില്‍ ഏതാണ്ട് 500 സൈനികരാണുള്ളത്. ഇവരെല്ലാം യോഗ ദിനാചരണത്തില്‍ പങ്കാളിയാകുമെന്ന് മുതിര്‍ന്ന കരസേന ഉദ്യോഗസ്ഥന് പറഞ്ഞു.
കടലിനപ്പുറവും യോഗ അവതരിപ്പിക്കാനാണ് നാവികസേന തയ്യാറെടുക്കുന്നത്. എല്ലാകപ്പലുകളിലും യോഗ ദിനാചരണ പരിപാടികളും യോഗ അഭ്യാസപ്രകടനവും ഉണ്ടാകും. ലോക പരിസ്ഥിതി ദിനം ആചരിച്ചത് പോലെ അന്താരാഷ്ട്ര യോഗ ദിനവും ആചരിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരത നാവികസേനയുടെ വിഭാഗങ്ങളുള്ള മെഡിറ്ററേനിയന്‍ കടല്‍, പടിഞ്ഞാറന്‍ പസഫിക് സമുദ്രം, തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലെല്ലാം യോഗ ദിനാചരണം നടക്കും.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ 191 രാഷ്ട്രങ്ങളെയാണ് ഭാരതം നയിക്കുന്നത്. ന്യൂദല്‍ഹിയിലെ രാജ്പഥിലാണ് ഏറ്റവും വലിയ പരിപാടി നടക്കുന്നത്. വിവിധ സൈനിക വിഭാഗങ്ങളും, എന്‍സിസി കേഡറ്റുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗാസന പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 35000 പേര് ഇവിടെ യോഗാസന പ്രകടനങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര യോഗ ദിനംആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിലെ ഭാരതത്തിന്റെ പ്രമേയത്തെ 175 അംഗരാജ്യങ്ങള്‍ പിന്തുണച്ചിരുന്നു.
ലോകത്തിലെ 191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാഭ്യാസ പ്രകടനം നടക്കും. ഭാരതത്തിന്റെ നയതന്ത്ര വിദഗ്ധര്‍ ലോകം മുഴുവന്‍ നടക്കുന്ന പരിപാടികളുടെ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: