ന്യൂദല്‍ഹി: നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍ 1700കോടിരൂപയുടെ അഴിമതി കണ്ടെത്തി സിബിഐ കേസെടുത്തു. മുന്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി കോണ്‍ഗ്രസ് നേതാവായ ശങ്കര്‍സിങ് വഗേല, കോര്പ്പറേഷന് ചെയര്മാന് കെ.രാമചന്ദ്രന് പിള്ള എന്നിവരുടെ വസതികളിലും ഓഫീസുകളിലും സിബിഐ സംഘം റെയ്ഡ് നടത്തി. ഇരുവരെയും കേസില്‍ പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. മുംബൈയിലെ പ്രൈം മില്‍ ഭൂമി വ്യവസ്ഥകള്‍ മാറ്റി സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റതാണ് കേസ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തു നടത്തിയ അഴിമതിയാണ് സിബിഐ കണ്ടെത്തിയത്.
നിയമവിരുദ്ധമായി ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന ഭൂമി വിറ്റതിനാണ് കേസെന്ന് സിബിഐ അറിയിച്ചു. വഗേലയ്ക്കും രാമചന്ദ്രന്‍പിള്ളയ്ക്കും പുറമേ കൂടുതല്‍ പ്രമുഖര്‍ക്ക് കേസില്‍ പങ്കാളിത്തമുണ്ടെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് ആര്.കെ ഗൗര്‍ അറിയിച്ചു. ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ സ്ഥലം ഗോവനി ബില്‍ഡേഴ്സിന് വില്‍ക്കുകയായിരുന്നു. പ്രൈം മില്‍ നിലനിന്ന 80,785 ചതുരശ്ര മീറ്റര്‍ സ്ഥലത്തില്‍ നിന്നും 27,500 ചതുരശ്രമീറ്റര്‍ ഭൂമിയാണ് ഗോവനി ബില്‍ഡേഴ്സിന് നല്‍കിയത്. നഷ്ടത്തിലായിരുന്ന സ്വകാര്യമില്‍ സിക്ക് ടെക്സ്റ്റൈല്‍ അണ്ടര്‍ടേക്കിംഗ്(നാഷണലൈസേഷന്‍) നിയമം,1974 അനുസരിച്ച് ടെക്സ്റ്റൈല്‍സ് കോര്പ്പറേഷന് ഏറ്റെടുത്ത പ്രൈം മില്ലിന്റെ ഭൂമിയാണ് സ്വാകാര്യ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്.
കേസില്‍ ഗാവനി ബില്‍ഡേഴ്സ് ഉടമ കമലേഷ് മേത്ത, ടെക്സ്റ്റൈല്‍സ് കോര്പ്പറേഷന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്.കെ ശര്‍മ്മ, എം.കെ ഖാരെ എന്നിവരും കേസില്‍ പ്രതികളാണ്. മധുസൂദന്‍ മില്‍സ് ലിമിറ്റഡും അന്വേഷണ പരിധിയിലാണ്. ഇന്നലെ ദല്‍ഹിയിലെ നാലിടങ്ങളിലും മുംബൈയിലെ മൂന്നിടങ്ങളിലും സിബിഐ സംഘം റെയ്ഡ് നടത്തി. ഗാന്ധിനഗറിലെ ശങ്കര്‍സിങ് വഗേലയുടെ വസതിയിയും കൊല്‍ക്കത്തയിലും റെയ്ഡുകള്‍ നടന്നു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: