കാന്‍സര്‍ ബാധിച്ച് പോര്‍ച്ചുഗല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന ഭാര്യയെ കാണാന്‍ ഇംഗ്ലണ്ടില്‍നിന്നുള്ള യാത്രാനുമതിക്കായി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിക്ക് വഴിവിട്ട് സഹായം ചെയ്തുകൊടുത്ത വിദേശകാര്യമന്ത്രി സുഷമസ്വരാജ് രാജിവയ്ക്കുകയോ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍നിന്ന് അവരെ പുറത്താക്കുകയോ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ‘സാമ്പത്തിക കുറ്റവാളി’യായ ലളിത് മോദിയെ സംരക്ഷിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനുകീഴില്‍ ലളിത് മോദിക്കെതിരെ നീതിപൂര്‍വമായ അന്വേഷണം നടക്കില്ലെന്നും കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്. അതിനാല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടിരിക്കുന്നു. ഈ ആരോപണങ്ങള്‍ സംബന്ധിച്ച വസ്തുതകളിലേക്കും സുഷമയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യത്തിന്റെ യുക്തിയിലേക്കും കടക്കുന്നതിനുമുമ്പ് ചോദിക്കട്ടെ ഇതൊക്കെപ്പറയാന്‍ സോണിയയുടെ കോണ്‍ഗ്രസിന് ധാര്‍മികമായി എന്തവകാശമാണുള്ളത്?
ഭാരതം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു 1980 കളിലെ ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച 250 ദശലക്ഷം ഡോളറിന്റെ ബോഫോഴ്സ് തോക്കിടപാട്. 64 കോടി രൂപ സോണിയയുടെ കുടുംബ സുഹൃത്തും ഇറ്റലിക്കാരനുമായ ഒട്ടാവിയോ ക്വത്റോച്ചിക്ക് കോഴ നല്‍കിയെന്നാണ് കേസ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും രാജ്യാന്തര പോലീസായ ഇന്റര്‍പോള്‍ ഭാരതത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത ക്വത്റോച്ചിക്കും കോഴപ്പണം ഉള്‍പ്പെടെ വിദേശബാങ്കിലുള്ള അയാളുടെ നിക്ഷേപത്തിനും എന്താണ് സംഭവിച്ചത്?
ബോഫോഴ്സ് തോക്കിടപാടില്‍ ”താനോ തന്റെ കുടുംബാംഗങ്ങളോ കോഴപ്പണം കൈപ്പറ്റിയിട്ടില്ല” എന്ന് രാജീവ് ഗാന്ധി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചെങ്കിലും സത്യം അതായിരുന്നില്ല. കോഴ കൈപ്പറ്റിയവര്‍ ആരൊക്കെയെന്ന് ബോഫോഴ്സ് കമ്പനിയുടെ പ്രതിനിധി മാര്ട്ടിന് ആര്‍ഡ്ബോ രേഖപ്പെടുത്തിയവരില്‍ ‘ആര്’ എന്ന രാജീവ് ഗാന്ധിയും ‘ക്യൂ’ എന്ന ഒട്ടാവിയോ ക്വത്റോച്ചിയുമുണ്ടായിരുന്നു. ക്വത്റോച്ചി എന്ന ഇടനിലക്കാരന് ഇല്ലായിരുന്നുവെങ്കില്‍ സ്വീഡനിലെ ബോഫോഴ്സ് കമ്പനിയില്‍നിന്ന് രാജീവ് ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹോവിസ്റ്റര്‍ തോക്കുകള്‍ വാങ്ങില്ലായിരുന്നു. ബോഫോഴ്സ് അഴിമതിയുടെ കേന്ദ്രബിന്ദു സോണിയയുടെ കുടുംബസുഹൃത്തായിരുന്ന ക്വത്റോച്ചിയായിരുന്നു. കേസിലെ മുഖ്യപ്രതിയായിരുന്ന ക്വത്റോച്ചി പിടിക്കപ്പെട്ടാല്‍ താനും കുടുങ്ങുമെന്നതിനാല്‍ ക്വത്റോച്ചിയെ ഏതുവിധേനയും രക്ഷിക്കേണ്ടത് സോണിയയുടെ ആവശ്യമായിരുന്നു.
രാജീവ് ഗാന്ധിയുടെ മരണശേഷം ക്വത്റോച്ചി നിയമത്തിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനും കോഴ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങളുടെ ചുമതല സോണിയാഗാന്ധി സ്വയം ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട നാല് സംഭവങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടാനാവും. സ്വീഡനില്‍ നടക്കുന്ന ബോഫോഴ്സ് കേസ് അന്വേഷണം വെച്ചുതാമസിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.വി.നരസിംഹറാവു നേതൃത്വം നല്കിയ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ വിദേശകാര്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ പക്കല്‍ സ്വീഡിഷ് വിദേശകാര്യമന്ത്രിക്ക് ഒരു കത്ത് കൊടുത്തയച്ചത് വിവാദമായി. ഈ കത്ത് നല്‍കിയത് സോണിയാഗാന്ധിയാണെന്നത് പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ കത്ത് ആര് നല്‍കിയെന്ന കാര്യം തനിക്ക് ഓര്‍മയില്ലെന്ന് പറഞ്ഞ് സോണിയയെ രക്ഷപ്പെടുത്തുകയായിരുന്നു സോളങ്കി.
നരസിംഹറാവുവിന്റെ ഭരണകാലത്ത് 1993 ല്‍ ഭാരതത്തില്‍നിന്ന് രഹസ്യമായി രക്ഷപ്പെടാന്‍ ക്വത്റോച്ചിയെ അനുവദിച്ചതാണ് മറ്റൊന്ന്. മലേഷ്യയിലേക്കാണ് ക്വത്റോച്ചി അന്ന് കടന്നുകളഞ്ഞത്. നരസിംഹറാവു മന്ത്രിസഭയില്‍ അംഗവും സോണിയയുടെ വിശ്വസ്തയുമായ മാര്‍ഗരറ്റ് ആല്‍വയുടെ സഹായത്തോടെയാണ് ക്വത്റോച്ചി രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്വത്റോച്ചിയെ പിന്നീട് മലേഷ്യയില്‍നിന്ന് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ സമര്‍ത്ഥമായി പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ന് സുഷമസ്വരാജിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ച ചിലര്‍ക്കും ഇതില്‍ പങ്കുണ്ട്.
2003 ല്‍ എന്‍ഡിഎ ഭരണകാലത്ത് ലണ്ടന്‍ ബാങ്കിലെ ക്വത്റോച്ചിയുടെ രഹസ്യനിക്ഷേപം ഭാരതത്തിന്റെ ആവശ്യപ്രകാരം മരവിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ 2006 ല്‍ ഈ നടപടി പിന്‍വലിച്ചു. ക്വത്റോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ അഭിഭാഷകനായ അജയ് അഗര്‍വാള്‍ സുപ്രീംകോടതിയെ സമീപിച്ച ദിവസംതന്നെ അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കുകയായിരുന്നു. നാല് ദിവസം കഴിഞ്ഞ് ക്വത്റോച്ചിയുടെ അക്കൗണ്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതേദിവസംതന്നെ പണം പിന്‍വലിക്കുകയുംചെയ്തു.
ഇന്റര്‍പോളിന്റെ ജാഗ്രതാ നിര്‍ദ്ദേശമനുസരിച്ച് 2007 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് അര്‍ജന്റീനയില്‍ ക്വത്റോച്ചി പിടിയിലാവുകയുണ്ടായി. ഇതേത്തുടര്‍ന്ന് ക്വത്റോച്ചിയെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് ചിന്തിച്ച സര്‍ക്കാര്‍ അതിനായി സിബിഐയെ സമര്‍ത്ഥമായി ഉപയോഗിച്ചു. വച്ചുതാമസിപ്പിക്കല്‍ തന്ത്രമാണ് സിബിഐ പയറ്റിയത്. അര്‍ജന്റീനയിലെ കൈമാറ്റ നിയമത്തിന്റെ വിശദാംശങ്ങള്‍ നല്കാന് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ട സിബിഐ കൈമാറ്റ നടപടികള്‍ക്കുള്ള രേഖകള്‍ തയ്യാറാക്കുകയാണെന്ന് ഇന്റര്‍പോളിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ദല്‍ഹി കോടതിയില്‍നിന്ന് അറസ്റ്റ് വാറണ്ട് സമ്പാദിച്ച് അര്‍ജന്റീനയിലേക്ക് പോയ രണ്ട് സിബിഐ ഉദ്യോഗസ്ഥര്‍ ക്വത്റോച്ചിയുമായി ഒത്തുകളിച്ചു. അപര്യാപ്തമായ രേഖകള്‍ പരിശോധിച്ച അര്ജന്റീന് കോടതി സിബിഐയുടെ ആവശ്യം തള്ളി. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാതെ ഉഴപ്പിയാണ് ക്വത്റോച്ചിയെ സിബിഐ രക്ഷപ്പെടുത്തിയത്. ക്വത്റോച്ചിക്കെതിരെയുള്ള റെഡ്കോര്‍ണര്‍ നോട്ടീസ് 2008-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കേസുതന്നെ പിന്‍വലിക്കണമെന്ന സിബിഐയുടെ ആവശ്യം 2011 ല്‍ കോടതി അംഗീകരിക്കുകയും ചെയ്തു.
ബോഫോഴ്സ് കേസ് അന്വേഷിച്ച സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥനായ സ്റ്റെന്‍ ലിന്റ് സ്ട്രോം നീണ്ട പതിനെട്ട് വര്‍ഷക്കാലം ആ കേസ് പിന്തുടരുകയുണ്ടായി. ”ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട സ്വീഡനിലെ ഓരോ ഉദ്യോഗസ്ഥനെയും കണ്ട ഏക വ്യക്തി ഒരുപക്ഷേ ഞാനായിരിക്കും. ബോഫോഴ്സിന്റെ അക്കൗണ്ട്സ് ഡിപ്പാര്‍ട്ടുമെന്റിലുള്ളവര്‍ മുതല്‍ അതിന്റെ ബോര്‍ഡ് മെമ്പര്മാര്വരെയുള്ളവര്. ബോഫോഴ്സുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കണ്ട ചുരുക്കം ചിലരില്‍ ഒരാളായിരിക്കും ഞാന്‍ എന്നുപറഞ്ഞാലും അത് തെറ്റായിരിക്കില്ല.” ഇത്രയും പറഞ്ഞശേഷം ലിന്റസ്ട്രോം തികഞ്ഞ ഉത്തരവാദിത്വത്തോടെ ആവശ്യപ്പെട്ടത് ഇങ്ങനെയാണ്: ”സോണിയാഗാന്ധിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഉത്തമബോധ്യത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്.” നിരപരാധിയാണെന്ന് മറ്റ് ആരൊക്കെ പ്രഖ്യാപിച്ചാലും ലിന്റ് സ്ട്രോമിന്റ വാക്കുകള്‍ക്ക് മുന്നില്‍ സോണിയയുടെ സ്ഥാനം പ്രതിക്കൂട്ടിലായിരിക്കും. ഇതാണ് ക്വത്റോച്ചിയെ എന്തുവിലകൊടുത്തും സോണിയ രക്ഷപ്പെടുത്താനുണ്ടായ പശ്ചാത്തലം.
64 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താന്‍ 250 കോടി ചെലവഴിച്ചുവെന്നാണ് കോടതി പരിഹസിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ക്വത്റോച്ചിയെ രക്ഷപ്പെടുത്താന്‍ ചെലവഴിച്ച തുകയാണിത്.
ക്വത്റോച്ചി ഒരു സാമ്പത്തികകുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായിരുന്നെങ്കില് മനുഷ്യരാശിയുടെ ശത്രു എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് വാറന്‍ ആന്ഡേഴ്സന്. 8000 പേരോളം മരിക്കാനിടയായ 1984 ലെ ഭോപ്പാല്‍ വാതകദുരന്തത്തിന് ഉത്തരവാദിയായ യൂണിയന് കാര്‍ബൈഡിന്റെ സിഇഒ ആയിരുന്ന ആന്‍ഡേഴ്സനെ രാജ്യംവിടാന്‍ അനുവദിച്ചത് 1985 ല്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. മന്ത്രിസഭയില്‍ അംഗവും രാജീവിന്റെ വിശ്വസ്തനുമായിരുന്ന അര്‍ജുന്‍സിംഗാണ് ഇതിനുവേണ്ട ഒത്താശ ചെയ്തുകൊടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയ രാജീവ്ഗാന്ധി പ്രധാനമന്ത്രിയെന്ന നിലക്കുള്ള അധികാരമുപയോഗിച്ച് വിദേശ രാജ്യത്തെ മറ്റൊരു കൊടുംകുറ്റവാളിയെക്കൂടി 1985 ല്‍ ജയില്‍മോചിതനാക്കി. ഒരു കപ്പല്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ 35 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആദില്‍ ഷഹരിയാര്‍ എന്ന ഭാരത വംശജനായിരുന്നു ഇയാള്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനുമായി ഉണ്ടാക്കിയ കരാറാണ് ഷഹരിയാറിന് രക്ഷയായത്. രാജീവ്ഗാന്ധിയുടെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഷഹരിയാറിനെ യുഎസ് പ്രസിഡന്റ് മാപ്പ്നല്‍കി വിട്ടയച്ചത്. ഭോപ്പാല്‍ നരഹത്യയുടെ ഉത്തരവാദിയായ ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ ഭാരതം സമ്മര്‍ദ്ദം ചെലുത്തില്ല എന്ന രാജീവ്ഗാന്ധിയുടെ ഉറപ്പിന്മേലായിരുന്നു ഈ നടപടി.
‘കള്ളപ്പണക്കാരനായ’ ലളിത് മോദിയെ സഹായിച്ച മോദിസര്‍ക്കാരിന് എങ്ങനെ വിദേശബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാനാവുമെന്ന് ചോദിച്ച രാഹുല്‍ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും രാജീവ്-സോണിയമാരുടെ ഈ കടുംകൈകളെക്കുറിച്ച് വല്ലതും അറിയുമോ? കള്ളപ്പണക്കാര്യത്തില്‍ രാഹുലിന്റെ സ്ഥിതിയും വ്യത്യസ്തമാണോ? 2001 ല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമിച്ച് തകര്‍ത്ത് ദിവസങ്ങള്‍ക്കുശേഷം അമേരിക്കയിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍വെച്ച് 160,000 യുഎസ് ഡോളറുമായി രാഹുല്‍ഗാന്ധി യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ പിടിയിലാവുകയുണ്ടായി. കാമുകി വെറോണിക്കയുടെ മയക്കുമരുന്ന് കടത്തുകാരനായ പിതാവിന്റേതാണ് ഈ പണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്ന കുറ്റമൊന്നും മന്ത്രി സുഷമ സ്വരാജ് ചെയ്തിട്ടില്ല. ലളിത് മോദിക്ക് യാത്രാനുമതി നല്കണമെന്നല്ല, ബ്രിട്ടീഷ് നിയമം അനുവദിക്കുന്നതെന്തോ അതു ചെയ്യാനാണ് സുഷമ അഭിപ്രായപ്പെട്ടത്. ഇതുപോലും ബ്രിട്ടീഷ് അധികൃതര്‍ ആരാഞ്ഞപ്പോഴാണ്. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് സുഷമ സ്വരാജ് ഒരുനിലക്കും ഉത്തരവാദിയാവുന്നില്ല. മറിച്ച് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസുകാര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന കാര്യം മറന്നുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: