കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മുഖ്യമന്ത്രിയും അരഡസനിലധികം മന്ത്രിമാരും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണ്. അവരില്‍ ചിലര്‍ അന്വേഷണ പരിധിയിലുമാണ്. രണ്ടാം യുപിഎ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മാതൃക. എല്ലാ മേഖലയിലും അഴിമതി വ്യവസായം വ്യാപിപ്പിക്കുക, കിട്ടാവുന്നിടത്തുനിന്നൊക്കെ കയ്യിട്ടുവാരുക.അന്നത്തെ കേന്ദ്രവും കേരളവും തമ്മിലുള്ള വ്യത്യാസം അഴിമതിക്കാരായ കേന്ദ്രമന്ത്രിമാരെ രക്ഷിക്കാന്‍ തലകുത്തി മറിഞ്ഞിട്ടും മന്മോഹന്സിംഗിന് കഴിഞ്ഞില്ല.
മന്‍മോഹന്‍സിംഗിനെക്കാള്‍ വൈദഗ്ധ്യം തനിക്കുണ്ടെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചിരിക്കുന്നു. മന്മോഹന് അരക്കള്ളനാണെങ്കില്‍ മുക്കാല്‍ കള്ളന്മാരുടെ നായകനാണ് താനെന്ന് ഉമ്മന്‍ചാണ്ടി ബോധ്യപ്പെടുത്തുകയാണ്. സോളാര്‍,സരിത ആരോപണങ്ങളില്‍നിന്നും വഴുതിമാറിയ ഉമ്മന്‍ചാണ്ടി ബാര്കോഴിലും പ്രതികളെ രക്ഷിച്ചെടുക്കാനുള്ള അഭ്യാസത്തിലാണ്. അതിലെ ആദ്യരംഗം മാണിക്കെതിരെ കുറ്റപത്രം നല്‍കാതെ പിടിച്ചുനിന്നു നിയമനീതിവ്യവസ്ഥയെ നോക്കുകുത്തിയായി മാണിക്ക് വിജിലന്‍സ് രക്ഷാകവാടം ഒരുക്കിയത് ഉമ്മന്‍ചാണ്ടിയുടെ സൂത്രപ്പണികൊണ്ടാണെന്ന് ആര്‍ക്കും ബോധ്യമാകും.
മാണി ബാറുടമകളില്‍നിന്നു പണം വാങ്ങിയെന്ന് തെളിയിക്കാനായില്ലത്രെ.മതിയായ തെളിവുകളില്ലാതെ കേസ് നിലനില്‍ക്കില്ലെന്നും മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്നും വിജിലന്‍സ് എഡിജിപി വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്തിമറിപ്പോര്‍ട്ട് കൈമാറുകയാണുണ്ടായത്. ഇത് നിയമം നിയമത്തിന്റെ വഴിക്ക് പോയതുകൊണ്ടല്ല. തെളിവുകളും സാക്ഷിമൊഴികളും നുണപരിശോധനാഫലവും കെ.എം. മാണിക്ക് എതിരായിരുന്നിട്ടും, കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ അവഗണിച്ചുമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരിക്കുന്നത്.
വിജിലന്‍സ് നിയമോപദേശകന് അഡ്വ. സി.സി. അഗസ്റ്റിന്റെ നിഗമനങ്ങള്‍ ശരിവെച്ച എഡിജിപി അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി. ആര്. സുകേശന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി. റിപ്പോര്‍ട്ട് അതേപടി അംഗീകിരിച്ച് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നാണറിയുന്നത്. എസ്പി സുകേശന് നല്കിയ അന്തിമഅന്വേഷണ റിപ്പോര്‍ട്ടില്‍, സാഹചര്യതെളിവുകള്വച്ചും തെളിവുനിയമത്തിന്റെ ബലത്തിലും മാണിക്കെതിരെ കുറ്റപത്രം നല്‍കാമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ കുറ്റപത്രമിട്ടാല് കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശകന്റെ അഭിപ്രായമാണ് എഡിജിപി ശരിവച്ചത്.
നിയമമന്ത്രി കെ.എം.മാണിയാണ്. മാണി നിശ്ചയിച്ച അഭിഭാഷകന്റെ നിയമോപദേശം മോഷണകുറ്റം അന്വേഷിക്കാന്‍ മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതിന് തുല്യമാണ്. മാണി പണം ആവശ്യപ്പെട്ടതിനോ പണം കൈപ്പറ്റിയതിനോ തെളിവുലഭിച്ചിട്ടില്ല. മാണിയെക്കൊണ്ട് ബാറുടമകള്‍ക്കു പ്രത്യുപകാരം ലഭിച്ചെന്നും തെളിയിക്കാനാവില്ല. മതിയായ തെളിവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിജിലന്‍സിനു തിരിച്ചടിയാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം.ബിജുരമേശ് നല്കിയ ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ആധികാരികമല്ല. ബാറുടമകളുടെ യോഗത്തിലെ സംഭാഷണങ്ങള്‍ മാത്രമാണ് അതിലുള്ളത്.ഇതാകട്ടെ ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതും.പിന്നെയുള്ളത് സാഹചര്യതെളിവുകള്‍ മാത്രം. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രമെടുത്താല് കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് അഭിഭാഷകന് നല്‍കിയത്.
അഴിമതി കേസുകളില്‍ 20 ശതമാനം തെളിവുലഭിച്ചാല്‍ കുറ്റപത്രം നല്‍കാമെന്നാണു സുപ്രീംകോടതി വിധി. ഈ വിധിയെ അടിസ്ഥാനമാക്കി കുറ്റപത്രം നല്‍കണമെന്നാണു എസ്പി സുകേശന് റിപ്പോര്‍ട്ടു നല്‍കിയത്. മാണിക്ക് കോഴപ്പണം നല്‍കിയതിനും അതിനായി പിരിവു നടത്തിയതിനും തെളിവുണ്ട്. ബിജു രമേശ് പറഞ്ഞതിനൊക്കെ സാഹചര്യതെളിവുകളുമുണ്ട്. ബിജുവിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാ ഫലവും അനുകൂലമാണ്. അതിനാല്‍ കുറ്റപത്രം വേണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ. അതാണിവിടെ ചവറ്റുകുട്ടയില്‍ തള്ളിയിരിക്കുന്നത്.
കേസന്വേഷണത്തില്‍ അതിസമര്‍ത്ഥനും സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനുമെന്നുമൊക്കെ വിന്‍സന്‍ പോളിനെകുറിച്ച് പറയാറുണ്ട്. എന്നാല്‍ മാണിക്കെതിരെ കുറ്റപത്രം നല്കുന്നതില് കുറ്റകരമായ നിലപാട് സ്വീകരിച്ചതെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. ഭരിക്കുന്നവര്‍ക്കായി ഏതുവേഷവും നന്നായി അവതരിപ്പിക്കാനദ്ദേഹത്തിന് സാധിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ നാടകത്തില്‍ അദ്ദേഹം തെളിയിച്ചിട്ടുള്ളത്. ഇടതുമുന്നണി ഭരണത്തില്‍ കോടിയേരി ബാലകൃഷ്ണന് തയ്യാറാക്കിയ തിരക്കഥയിലെ മികച്ച നടനായിരുന്നു അദ്ദേഹമെന്ന് അന്നേ പറയുമായിരുന്നു. മുത്തൂറ്റ് എം.പോള്‍ വധക്കേസില്‍ അത് കണ്ടു.
പോളിന് കുത്തേറ്റത് ‘എസ്’ആകൃതിയിലുള്ള കത്തികൊണ്ടാണെന്ന് പിണറായി വിജയന് പ്രസ്താവിച്ചപ്പോള്‍ അനുബന്ധമായി പത്രസമ്മേളനം നടത്തി. ‘അതെ, അതെ’ എന്ന് ഈ ഉദ്യോഗസ്ഥന് പറഞ്ഞത് മറക്കാറായിട്ടില്ല. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയുടെ ഇംഗിതമറിഞ്ഞ് പെരുമാറിയിരിക്കുന്നു. ബാര്‍ കോഴ കെ.എം.മാണിക്ക് മൂര്‍ഖന്‍ കടിച്ച വിഷബാധയാണ്. അത് പുല്ലില്‍ തേച്ചാല്‍ പോകില്ലെന്ന് മനസ്സിലാക്കണം. ഇന്നല്ലെങ്കില്‍ നാളെ മാണി വിചാരണ ചെയ്യപ്പെടുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: