മസ്ക്കറ്റ് ഹോട്ടലില്‍നിന്നു മുക്കുവക്കുടിലില്‍ കൊണ്ടുവച്ച മത്സ്യവിഭവങ്ങള്‍ ഭുജിച്ച് ഏമ്പക്കംവിട്ട്, അറുപതുവര്ഷംകൊണ്ട് മാറാത്ത രോഗം ആറ് സെക്കന്റുകൊണ്ട് പൊറുപ്പിക്കുന്ന അത്ഭുതരോഗശാന്തി ശുശ്രൂഷപോലെ, അപ്പറഞ്ഞനേരംകൊണ്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചശേഷമാണ് രാഹുല്‍ഗാന്ധി റബര്‍കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയത്.
വരാന്തയിലടുക്കിവച്ചിരുന്നതില് നിന്നൊരെണ്ണമെടുത്തു കടിച്ച് രാഹുല്‍ജി ചോദിച്ചത്രെ- ”ഈ ചപ്പാത്തിയെന്താ ഞവ്ഞ്ഞവാന്നിരിക്കുന്നത്?”പത്രക്കാര് പറഞ്ഞു- അതു ചപ്പാത്തിയല്ല രാഹുല്‍ജീ,റബ്ബര്‍ഷീറ്റാണ്! ”എങ്കിലീ പാലെടുത്തു കുടിച്ചേക്കാം. ക്യാമറ റെഡിയാക്കിക്കൊള്ളൂ..” അയ്യോ അരുതേ, അതു റബ്ബര്പ്പാലാണ്. പണ്ടൊരു സിനിമയില്‍ കുതിരവട്ടം പപ്പുവിനു പറ്റിയതുപോലെയാകും. റബ്ബര്‍പന്ത് പോലെ ചാടിച്ചാടി തിരിച്ചുപോകേണ്ടിവരും ദല്‍ഹിക്ക്!
”ഇവിടെയൊരു പരിപ്പുവടപോലുമില്ലേ റബ്ബര്കര്ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍?” അദ്ദേഹം കോപാക്രാന്തനായി ഉമ്മന്‍ചാണ്ടിയെയും സുധീരനെയും നോക്കി. കോണ്‍ഗ്രസ് സുഹൃത്തുതന്നെ പറഞ്ഞ തമാശയാണിത്. ഇടക്ക് മേലാപ്പീസര്‍ മകളുടെ രണ്ടുവയസുകാരിയെയുംകൂട്ടി ആപ്പീസില് വരും. കുട്ടി ആഫീസിലൊക്കെ നടന്നു ശല്യംചെയ്താലും മൂത്രമൊഴിച്ചു നാശമാക്കിയാലും എല്ലാവരും ദേഷ്യമടക്കി ചിരിച്ചുകൊണ്ടിരിക്കുകയേയുള്ളൂ.
മേലാപ്പീസറെ മുഷിപ്പിക്കരുതല്ലോ! ഉമ്മന്‍ചാണ്ടിക്കും സുധീരനുമപ്പോള് അങ്ങനെയൊരു മുഖഭാവമായിരുന്നത്രെ… രാഹുല്‍ജിയുടെ കേരളസന്ദര്‍ശനത്തോടനുബന്ധിച്ച് വിനീതവിധേയന്‍ ശ്രീമാന്‍ എ.കെ. ആന്റണി പുകഴ്ത്തിപ്പറഞ്ഞ ഇദ്ദേഹമാണോ ഈ രാജ്യത്തിന്റെ ്രപത്യാശ?!
അന്താരാഷ്ട്ര യോഗദിനത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. പൗരാണിക ഭാരതത്തിന്റെ സംഭാവനയായ മറ്റൊരു സാംസ്കാരിക അടയാളംകൂടി ലോകത്തിന്റെ തിരുനെറ്റിയില്‍ ചാര്‍ത്തപ്പെടുകയാണ്, സ്വാമി വിവേകാനന്ദനുശേഷം മറ്റൊരു നരേന്ദ്രനിലൂടെ.
പ്രധാനമന്ത്രിയും യോഗയും തമ്മിലെന്തു ബന്ധമെന്നു മേല്‍പ്പറഞ്ഞ ജനുസില്‍പ്പെട്ടവര്‍ ചോദിച്ചേക്കാം. അതാണവരെ നരേന്ദ്ര മോദി പഠിപ്പിക്കുന്നത്. മുമ്പില്‍നിന്നു നയിക്കുന്നവര്‍ രാഷ്ട്രത്തിന്റെ പൂര്‍വ്വകാലത്തെപ്പറ്റി ബോധവാന്മാരായിരിക്കണം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളണം. ഭാവിയെക്കുറിച്ച് ഒരു ”വിഷനും” വേണം- മോദിക്കതുണ്ട്. അതുകൊണ്ടാണ് ‘സാമ്ന’ പറഞ്ഞത്- നൂറു രാഹുല്‍ ചമഞ്ഞാലും ഒരു മോദിയാവില്ലെന്ന്!
നല്ല ക്ലാര്‍ക്കായിരുന്നു മന്മോഹന്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഗുമസ്തപ്പണിക്ക് ഏറ്റവും അനുയോജ്യന്‍. അതിനപ്പുറത്തേക്ക് സ്വന്തം മന്ത്രിസഭാംഗങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയോ ജനങ്ങളെ പ്രചോദിപ്പിക്കാനുള്ള വൈഭവമോ അദ്ദേഹത്തിനില്ലായിരുന്നു. ലോകത്തെ ഏറ്റവും നല്ല ബാറ്റ്സ്മാന്മാരും ബൗളര്മാരുമണിനിരക്കുന്ന ഒരു ക്രിക്കറ്റ് ടീമിനെ സങ്കല്പിക്കൂ.
മന്മോഹന് ക്യാപ്റ്റനായാല്‍ ആ ടീമിനെ തോല്‍പ്പിക്കാന്‍ ഏത് ‘ചൂത്ത’ ടീമിനും കഴിയും. ചതുരംഗക്കളത്തില്‍ ജീവനില്ലാത്ത കരുക്കളെ പെറുക്കി നിരത്തുന്നതുപോലെ കളിക്കാരെ വിന്യസിക്കുന്നതുകൊണ്ടുമാത്രം കളി ജയിക്കാനാവില്ലല്ലോ. മറിച്ച് ക്യാപ്റ്റന്‍ മോദിയാണെങ്കില്‍, കളിക്കാന്‍ മോശമാണെങ്കില്‍ക്കൂടി ആ ടീമിന് ലോകത്തെ ഏത് ടീമിനെയും വെല്ലുവിളിക്കാന്‍ കഴിയും.
കേവല സാങ്കേതികതകള്ക്കപ്പുറത്താണ് വിജയത്തിന്റെ ചേരുവകളെന്ന് അദ്ദേഹം അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുന്നു. പ്രതിഷേധാരവങ്ങളില്ലാതെ ആധാര്‍ നടപ്പാക്കിയപ്പോഴും, തരൂര്‍ എലിപിടിച്ചപ്പോഴും പിണറായി ചൂലെടുത്തപ്പോഴും നാമതു കണ്ടു. എന്തിനേറെ അരുവിക്കരയിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി, മാധ്യമദൃശ്യങ്ങളില്‍, പഠിച്ച പള്ളിക്കൂടത്തിന് മുമ്പില്‍ കമിഴ്ന്നടിച്ചു നമസ്കരിച്ചത്, നമസ്കാരമെന്ന ഭാരതീയ ആദരശീലത്തിന് പാര്‍ലമെന്റിന് മുന്നില്‍ നമിക്കുകവഴി ലോകമാനം നല്കിയ നരേന്ദ്ര മോദിയുടെ മഹത്വൃത്തിയുടെ ലാഭംപറ്റാനുള്ള ഉപായമല്ലേ എന്നു തോന്നിപ്പോയി. എന്തിനേറെ, വൃത്തിയിലഭിമാനിക്കുന്ന പ്രബുദ്ധ കേരളംപോലും സ്കൂള്‍ തുറപ്പിനോടനുബന്ധിച്ച് സ്കൂളുകളിലെ ശൗചാലയപരിമിതികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നത്, കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടയില്‍ ഞാനാദ്യമായി കേട്ടത് മോദി ആ വാക്ക് ഉച്ചരിച്ചതിനുശേഷമാണ്.
രാഷ്ട്രീയ എതിരാളികള്‍ കൊല്ലിപ്പട്ടികളെപ്പോലെ എത്ര കുരച്ചാലും കുടമണി കിലുക്കിപ്പോകുന്ന ഗജവീരന്മാരെ ജനം ശ്രദ്ധിക്കും. മോദിയുടെ മനസ്സില്‍ വളര്‍ച്ചയുടെ സാമ്പത്തിക കണക്കുകള്‍ മാത്രമല്ല. ഭൂതകാലത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഭാവിയിലേക്കു കുതിക്കുന്ന വര്‍ത്തമാനകാലത്തിന്റെ പ്രചോദനമാണ് ഭാരതമെന്ന ഈ പുരാതന രാഷ്ട്രത്തെ ഒരിക്കല്‍ക്കൂടി പരമവൈഭവത്തിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ‘വിഷന്‍’! ജനസമൂഹത്തിന്റെ ചരിത്രവും യോഗയും സംസ്കൃതഭാഷയുംപോലുള്ള സാംസ്കാരിക അടയാളങ്ങളെയും വര്‍ഗീയമായി വ്യാഖ്യാനിക്കുന്നത് സെമിറ്റിക് മതങ്ങളുടെ മതഭ്രാന്താണ്. അതിനുള്ള മറുപടിയാണ് യോഗി ആദിത്യനാഥില്‍നിന്ന് അവര്‍ വടികൊടുത്തുവാങ്ങിയത്!
നിരായുധരായ പ്രതിപക്ഷ രാഷ്ട്രീയക്കാരും സംഘടിത മതഭ്രാന്തന്മാരും ഒത്തുകൂടി ഇത്രയൊക്കെ കുരച്ചിട്ടും, ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലെ മോദിവിരുദ്ധ കോലാഹലങ്ങളില്പെട്ടുപോയ വിവേകശാലികള്‍, ഒരുവര്‍ഷക്കാലം മോദിയെ അടുത്തറിഞ്ഞതോടെ ആ പ്രചാരണങ്ങളെല്ലാം തെറ്റായിരുന്നുവെന്നു മനസിലാക്കി, രാജ്യത്തിന്റെ ഭാവിയില്‍ പ്രതീക്ഷാനിര്ഭരരായിരിക്കുന്നു എന്നതാണ് വാസ്തവം. പൊള്ളയായ ആരോപണങ്ങളുയര്‍ത്തിയും ബാലിശമായ നാടകങ്ങള്‍ നടത്തിയും മോദിയെ മറയ്ക്കാമെന്നു കരുതുന്നവര്‍ സ്വയം തിരിച്ചറിയപ്പെടുകയേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: