മറ്റൊരു അദ്ധ്യയനവര്‍ഷം പടികടന്നെത്തുന്നു. വിദ്യാലയങ്ങളില്‍ ആദ്യമായെത്തുന്ന കുരുന്നുകളുടെ ഉത്കണ്ഠാകുലതകളും കരച്ചിലോളമെത്തുന്ന മുഖഭാവവും അവരെ സമാശ്വസിപ്പിക്കുന്ന രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും ഒരുവശത്ത്; പുനഃസമാഗമത്തില്‍ പുളകംകൊള്ളുന്ന കൗമാരക്കാരുടെ സന്തോഷാരവങ്ങള്‍ മറുഭാഗത്ത്, പ്രണയപരിഭവങ്ങളുടേയും സ്വാതന്ത്ര്യത്തോടെയുള്ള ഇടപെടല്‍കൊണ്ട് മുഖരിതമാകുന്ന ‘ന്യൂജെന്‍’ കോളേജ് വിദ്യാര്‍ത്ഥികള്‍ മറുവശത്ത്. ഇവരെയെല്ലാം പനിനീര്ത്തൂകി സ്വാഗതമോതുന്ന ഇടവപ്പാതിയുടെ സ്വീകരണം പ്രകൃതിയുടെ പക്ഷത്ത്!!!
കുരുന്നുകളെ കൈപിടിച്ചാനയിക്കാന്‍ എലിമെന്ററി സ്കൂള്‍ അദ്ധ്യാപകര്‍ മന്ദസ്മിതവുമായി മുന്നോട്ടുവരുന്നു. അല്‍പ്പം പൗരുഷ്യത്തോടെ എല്ലാം നിരീക്ഷിക്കുന്ന ഹയര്‍ വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകര്‍, ‘ഞാനൊന്നും കണ്ടില്ലേ, കേട്ടില്ലേ’യെന്ന മട്ടില്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക് കയറിക്കൂടുന്ന കോളേജദ്ധ്യാപകര്‍…ഇതൊക്കെയല്ലേ കേരളത്തിലെ പുതുവര്‍ഷത്തില്‍ നാം കാണുന്ന നേര്‍ക്കാഴ്ചകള്‍?
വിദ്യാഭ്യാസം കേവലം തൊഴിലിനുവേണ്ടി മാത്രം ചുരുങ്ങിപ്പോയെന്ന് നമ്മള് പരിതപിക്കുന്നു. പക്ഷേ അതിനെതിരെ ശബ്ദിക്കുവാന്‍ നാം തയ്യാറുമല്ല. ഈ അനുകൂലാവസ്ഥയാണ് വിദ്യാഭ്യാസ കച്ചവടക്കാര്‍ ചൂഷണം ചെയ്യുന്നത്. കോളേജ് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ഉന്നതമേഖല ഇങ്ങനെ ആയതിന് നമ്മള് കൂടി മാപ്പുസാക്ഷികളാണ്. വിദ്യാഭ്യാസമേഖലയെ നയിക്കുന്നവര്‍ മുതല്‍ താഴെത്തട്ടിലുള്ളവര്‍ വരെ ‘തന്‍കാര്യം’ നോക്കുന്നു! ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളത്തെ പൗരന്മാരെന്നും അവരാണ് ഭാവിയിലെ ഭരണാധികാരികളെന്നും ആരും ചിന്തിക്കുന്നില്ല. തൊഴിലിന് മാത്രം വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥി സമൂഹമാണ് ഇന്നുള്ളത് (പത്ത് ശതമാനം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ ഗണത്തില്‍പ്പെടുന്നവരല്ല) അതിനാല്‍ സമൂഹത്തോട് ഇവര്‍ക്ക് ഒരു പ്രതിബദ്ധതയുമില്ല. വിദ്യാഭ്യാസ വിചക്ഷണരും ഭരണാധിപരും ഉണര്‍ന്ന് ചിന്തിക്കേണ്ട വിഷയമാണിത്.
പൊതുവിദ്യാഭ്യാസ മേഖലയെ ഒരു ‘തരംതാണ’ ഏര്‍പ്പാടായി കാണുന്ന രക്ഷിതാക്കള്‍ ഏറെയാണ്. ഒരു എലിമെന്ററി സ്കൂള്‍ അഡ്മിഷന് 50,000 ‘ഡൊനേറ്റ്’ ചെയ്തെന്ന് ‘മേനി’ പറയുന്ന രക്ഷിതാക്കള്‍ സമൂഹത്തില്‍ നിരവധിയുണ്ട്. അത്തരം സ്കൂളുകളില്‍ നടക്കുന്നത് ഒരുതരം പീഡനമാണെന്ന് നമുക്കറിയാം. വരിഞ്ഞുമുറുക്കിയ വസ്ത്രങ്ങള്‍, ശ്വാസംവിടാന്‍ കഴിയാത്ത മറ്റ് ചമയ സംവിധാനങ്ങള്‍, ചിരിക്കാനോ, കൂട്ടുകാരോട് ക്ലാസ് മുറിക്ക് പുറത്തുവെച്ചുപോലും സംസാരിക്കാനോ പോട്ടെ, മാതൃഭാഷയില്‍ ഒരു വാക്ക് ഉച്ചരിക്കാനോ ഈ കുരുന്നുകള്ക്കാകുന്നില്ല. ഇത്തരം വിദ്യാലയങ്ങള്‍ക്ക് വളരെ അകലെപ്പോലും ഗതാഗതക്കുരുക്ക് നിത്യവും കാണാനാകും. വിദ്യാഭ്യാസനിലവാരത്തിലുപരി രക്ഷിതാക്കളുടെ ജീവിതനിലവാരം കാണിക്കുവാനാണ് ഇവരുടെ ശ്രദ്ധ!! ഉപഭോഗസംസ്കാരത്തിന്റെ ഈ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാനല്ല, കഴുത്തുവെയ്ക്കുവാന് ‘ഞാന്‍ മുമ്പേ… ഞാന്‍ മുമ്പേ…’ എന്ന് ഇവര്‍ മത്സരിക്കുന്നതായി കാണാം. സാധാരണക്കാരന്പോലും ഈ വിദ്യാലയങ്ങളെയാണ് അഭയംപ്രാപിക്കുന്നത്. ഈ ദുരവസ്ഥ മാറിയേ തീരൂ…
സെക്കന്ററി-ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലകള്‍ അതിലും വിചിത്രം!രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ രണ്ട് തൊഴില്‍ മാത്രമേ ചെയ്യാവൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ളതായി തോന്നും. ഡോക്ടറോ, എഞ്ചിനീയറോ അതു രണ്ടും ഒത്തില്ലെങ്കില്‍ ബിസിനസ്സ് അഡ്മിനിസ്ട്രേറ്റീവ് എങ്കിലും ആകണം. കുട്ടികളുടെ അഭിരുചിക്കനുസൃതമായി അവരോടുപോലും ചോദിക്കാതെ രക്ഷിതാക്കള്‍ ‘പെടാപ്പാടുപെടുക’യാണ്. ഇങ്ങനെയുള്ള രക്ഷിതാക്കളാണ് ‘വിദ്യാഭ്യാസ കച്ചവടക്കാരുടെ’ മുഖ്യഇരകള്‍!ഇക്കഴിഞ്ഞ ദിവസം ഒരു പരസ്യം കാണുവാനിടയായി. പ്ലസ്2-ല്‍ പരാജയം. ഇനിയെന്ത്?” കാര്യത്തിലേക്ക് കടന്നപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്. പ്ലസ് ടു വിന് ജയിപ്പിക്കുന്നതുമുതല് എംബിബിഎസിന് (എഞ്ചിനീയറിംഗിനും)വരെയുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. പ്ലസ് ടു പാസ്സാക്കുന്നതിനോടൊപ്പം മേല്‍പ്പറഞ്ഞ കോഴ്സുകള്‍ക്ക് കോച്ചിംഗ് കൊടുത്ത് അഡ്മിഷനും തരപ്പെടുത്തിക്കൊടുക്കുന്നു. നേരിട്ട് രക്ഷിതാക്കള്‍ ബന്ധപ്പെടുക.” ചോദ്യം എത്ര തുകയാണെന്ന് ഊഹിക്കുകയേ വേണ്ടൂ!
ഒരു പതിറ്റാണ്ടു മുമ്പുവരെ നമ്മുടെ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പരമ്പരാഗത ഡിഗ്രി കോഴ്സുകള്‍ക്ക് അപേക്ഷകര്‍ കുറവായിരുന്നു. (ഇപ്പോള്‍ തല്‍സ്ഥിതി മാറി. പരമ്പരാഗത കോഴ്സുകള്‍ക്ക് പ്രത്യേകിച്ച് കൊമേഴ്സ് വിഷയങ്ങള്‍ക്ക് നല്ല തിരക്കാണ്) ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ ആര്‍ട്ട് വിഷയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുച്ഛമായിരുന്നുവെന്ന് പറഞ്ഞാലും തെറ്റില്ല. ഭാഷാ വിഷയത്തില്‍ തന്നെ ഇംഗ്ലീഷ് ഭാഷക്കും സാഹിത്യത്തിനും (ബിഎ ഇംഗ്ലീഷ് ലിറ്റ്. & എംഎ ഇംഗ്ലീഷ് ലിറ്റ്.) അത്ര മടുപ്പുണ്ടായില്ല. മലയാള സാഹിത്യം, സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ സീറ്റുകളില്‍ പകുതിയും ഒഴിഞ്ഞുകിടന്നു. ഒന്നും കിട്ടാത്തവര്‍ എടുക്കുന്ന വിഷയങ്ങളായി ഇതിനെ കണ്ടവരാണധികവും.
ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ കലാവിഷയങ്ങളില്‍ അതിസമര്ത്ഥരായിട്ടുള്ളവരുണ്ട്. സാഹിത്യം, സംഗീതം, ചിത്രകല, അഭിനയം, നൃത്തനൃത്യങ്ങള്‍ ഇങ്ങനെ പലതും. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ആ വഴിക്ക് വിടുന്നതിന് എതിരാണ്. വികസിത രാജ്യങ്ങളിലും സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള രാജ്യങ്ങളും അക്കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. കലാഭിരുചിയുടെ വഴിയിലേക്ക് അവരെ തിരിച്ചുവിട്ട് ഉന്നതസ്ഥാനീയരാക്കുന്നു. നമ്മുടെ ചലച്ചിത്രരംഗത്ത് അനേകം തൊഴിലവസരങ്ങള്‍ ഇന്നുണ്ട്.
അതിന് സാങ്കേതിക മികവ് കൊടുക്കുന്ന സ്ഥാപനങ്ങളും കുറവല്ല. എങ്കിലും മക്കളെ അത്തരം വിദ്യാലയങ്ങളില്‍ അയക്കുവാനെന്തേ രക്ഷിതാക്കള്‍ മടിക്കുന്നു? ഒരുതരം ‘വിരുദ്ധവീക്ഷണം’ അതിന്റെ പിന്നില്‍ കാണാനാകും. ഒരുപക്ഷേ ദുരഭിമാനത്തിന്റെയോ വികലചിന്തയുടെയോ പ്രതിഫലനം ആയിരിക്കാം. കേരളത്തില്‍ത്തന്നെ കലാമണ്ഡല (ഡീംഡ് യൂണിവേഴ്സിറ്റി)ത്തില്‍ എത്ര കോഴ്സുകളുണ്ട്? കേരളത്തില്‍ മൂന്ന് ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര എന്നീ ചിത്രകലാലയങ്ങളില് എംഎഫ്എ (മാസ്റ്റേഴ്സ് ഓഫ് ഫൈനാന്‍സ് ആര്‍ട്സ്)വരെയുണ്ട്. അതുപോലെ സംഗീത കോളേജുകള്‍. അനേകം ഗായകര്‍ അവിടെനിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്ര കോഴ്സുകളുണ്ട്? സംവിധാനം, ഛായാഗ്രഹണം, ഫിലിം മേക്കിംഗ,് ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റം, കോറിയോഗ്രാഫി അങ്ങനെ എത്രയോ പ്രതിഭകളെ വാര്‍ത്തെടുക്കുവാന്‍ കഴിവുള്ള വിദ്യാലയങ്ങളും പ്രഗത്ഭരായ അദ്ധ്യാപകരും! പക്ഷേ നമ്മുടെ കുട്ടി ഒന്നുങ്കില്‍ ഡോക്ടറാകണം; അല്ലാത്തപക്ഷം എഞ്ചിനീയര്‍ ആയേ പറ്റൂ!
വിദ്യാഭ്യാസത്തിന് അതിന്റേതായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. ഭാരതമുള്‍പ്പെട്ട യുഎന്‍ സമിതി അംഗീകരിച്ച വിദ്യാഭ്യാസ നയങ്ങള്‍ അതില്‍ അടിവരയിട്ട് പറയുന്നുണ്ട്. പ്രധാനമായത് നാല് എണ്ണമാണ്. 1) വിദ്യാലങ്ങളില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളടങ്ങിയ ഔപചാരിക വിദ്യാഭ്യാസം മാത്രമല്ല അടിസ്ഥാനം. പിന്നെയോ? ജീവിതകാലം മുഴുവന്‍ ഒരാള്‍ ആര്‍ജിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് വിദ്യാഭ്യാസം. അതായത് അനൗപചാരികമായ വിദ്യാഭ്യാസത്തെക്കൂടി ഉള്‍ക്കൊണ്ടാല്‍ മാത്രമേ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്ന് പ്രമേയം അനുശാസിക്കുന്നു. 2) വിദ്യാഭ്യാസത്തെ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ ഒരാവശ്യമായി അംഗീകരിക്കണം. വ്യക്തിയുടേയും അതുവഴി സമൂഹത്തിന്റെയും പൊതുവില്‍ ലോകത്തിന്റെ ഉന്നമനവും ഉയര്‍ച്ചയും നന്മയും അത് ലക്ഷ്യമാക്കണം. 3) പരിവര്‍ത്തനവിധേയമായ രാജ്യത്ത് ചലനാത്മകമായ വിദ്യാഭ്യാസമാണ് അനുപേക്ഷണീയമായിട്ടുള്ളത.് കാലാനുസൃതമായി അതിനെ പരിഷ്കരിച്ച് വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയും വേണം. 4) അന്തര്‍ദ്ദേശീയ സഹകരണവും സമാധാനവും ശക്തിപ്പെടുത്തുവാനും തദ്വാരാ സാമൂഹ്യ നന്മയുടെ പ്രകാശം പരത്തുവാനും വിദ്യാഭ്യാസം ലക്ഷ്യമിടണം.
ഈ നിയമവാലി 1976 ല്‍ യുഎന്‍ അംഗരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണ്. ഈ വിധം എത്ര രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യനന്മയ്ക്കുവേണ്ടി ഓരോ രാജ്യവും യത്നിച്ചാലോ? ഈ ലോകം എങ്ങനെയാകും? അതുകൊണ്ടാണ് കാലങ്ങള്‍ക്ക് മുമ്പുതന്നെ ഈ സിദ്ധാന്തം വളരെ ലളിതമായി ഋഷീശ്വരന്മാര് പറഞ്ഞത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ഈ ആപ്തവാക്യം പുലരുവാന്‍ നമ്മളാലാകുന്നത് ചെയ്യുക. വിദ്യാഭ്യാസ മേഖല മാത്രമല്ല ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക, കലാസാഹിത്യ മേഖലകളിലും പുത്തനുണര്വ കാണാനാകും! സംശയമില്ല!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: