ബാലവേല കുറ്റകരമാണ്. അതിലും വലിയ കുറ്റമാണ് എട്ടുംപൊട്ടും തിരിയാത്തവരെ കൊണ്ട് ഓവര്‍ടൈം ജോലി ചെയ്യിക്കുന്നത്. ഇതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രസിഡന്റ് ഉണ്ട്. ജനറല്‍ സെക്രട്ടറിമാരുണ്ട്. പ്രതിപക്ഷനേതാവില്ലെങ്കിലും ലോക്സഭയില്‍ പാര്‍ലമെന്ററിപാര്‍ട്ടി നേതാവുണ്ട്. രാജ്യസഭയിലാണെങ്കില്‍ പ്രതിപക്ഷനേതാവുമുണ്ട്. കാര്യവിവരമുള്ള ഇത്രയും പേരിരിക്കെ ഒരു കാര്യവുമില്ലാതെ വൈസ്പ്രസിഡന്റിന് നുകംവച്ചുകൊടുത്ത് അധികജോലി ചെയ്യിക്കുന്നത് വല്ലാത്തൊരു ചെയ്ത്ത് തന്നെയാണ്.
വെളിയിലെവിടെയോ ഒളിപ്പാര്‍പ്പ് കഴിഞ്ഞ് തിരിച്ചെത്തിയ ഈ ചങ്ങാതി വല്ലാതെ മാറി എന്നാണ് കുഴലൂത്തുകാര്‍ തട്ടിമൂളിക്കുന്നത്. പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ചെന്നും പൊതുയോഗങ്ങളില്‍ കത്തിക്കയറിയെന്നും നരേന്ദ്രമോദിയുടെ ബൂട്ടുംകോട്ടും വലിച്ചുകീറിയെന്നുമൊക്കെ എഴുതിപിടിപ്പിച്ചത് കണ്ടു. ഇത് വായിച്ച് കണ്ണെടുക്കുംമുമ്പാണ് ഈ പരാക്രമി കേരളത്തിലെത്തുന്നു എന്നുകണ്ടത്. കാണാന്‍ പോകുന്ന പൂരം കേട്ടറിയേണ്ടതില്ലല്ലോ. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ്സിന്റെ മാമാങ്കത്തിലും ചാവക്കാട് കടപ്പുറത്തും ആലുവ ഗസ്റ്റ്ഹൗസിലും അതിനിടയില്‍ മൈക്കുകള്‍ക്ക് മുമ്പിലും നടമാടിയ കേളികള്‍ കണ്ടപ്പോള്‍ മാറ്റം പ്രകടമായി. ശരീരം മാത്രമല്ല ബുദ്ധിക്കും മാറ്റം വന്നിരിക്കുന്നു. ഒന്നും ഓര്‍മ്മയില്‍ വരുന്നേയില്ല. ഭാരതം കോണ്‍ഗ്രസ് ഭരിച്ചതുപോലും ഓര്‍മ്മയില്‍ വരുന്നില്ല. ബിജെപിയും നരേന്ദ്രമോദിയുമാണാദ്യത്തെയും അവസാനത്തെയും ഭരണക്കാരെന്നാണ് ഓര്‍മ്മയില്‍ വരുന്നത്. കോര്‍പ്പറേറ്റുകളെ സൃഷ്ടിച്ച് അവര്‍ക്ക് വേണ്ടിമാത്രമാണ് ഭരണമെന്ന് പറയുമ്പോള്‍ മറ്റെന്താണ് മനസ്സിലാക്കേണ്ടത്.
അമേരിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി ഒരിക്കലെങ്കിലും ഒരു പാവപ്പെട്ട ദരിദ്രന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന വൈസ് പ്രസിഡന്റിന്റെ ചോദ്യം ബഹുരസമായി. ദാരിദ്ര്യം കാണാന്‍ ഏതെങ്കിലും അപ്പാവിയുടെ വീട് സന്ദര്‍ശിക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം തന്നെ അതിന് പറ്റിയ സ്ഥലം. വീട് സന്ദര്‍ശിച്ചു. ദാരിദ്ര്യം കണ്ടു. ഈ പഞ്ചാരക്കുട്ടപ്പന് സന്തോഷമായി. ഒരു ദരിദ്രനെയെങ്കിലും കണ്ടെത്തിയല്ലോ. നരേന്ദ്രമോദി സ്വര്‍ണ്ണകരണ്ടിയുമായി കൊട്ടാരത്തില്‍ പിറന്നുവീണതല്ലെന്ന് ഈ പൊന്നുമോന് മനസ്സിലാക്കിയിട്ടില്ല.
കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ മോദി നിയമം കൊണ്ടുവരുന്നു എന്ന കല്ലുവച്ച നുണയാണ് കോഴിക്കോട് ആവര്‍ത്തിച്ചത്. നിയമം തയ്യാറാക്കിയത് കോണ്‍ഗ്രസ്സാണ്.അതിലെ കര്‍ഷക വിരുദ്ധ വകുപ്പുകള്‍ നീക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. അത് വെറുതെ ഏറ്റെടുത്ത് തരിശായിടാനല്ല. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനാണ്. ആരംഭിച്ചാലേ യുവാക്കള്‍ക്ക് ജോലി നല്കാന് കഴിയൂ. ദരിദ്രര്‍ കൂടിയതും തൊഴിലില്ലായ്മ പെരുകിയതും നരേന്ദ്രമോദി ഭരിച്ചതുകൊണ്ടല്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്നതുകൊണ്ടാണ്. 10 വര്‍ഷംകൊണ്ട് കോണ്‍ഗ്രസ് കുളംതോണ്ടിയ സ്ഥാനത്താണ് മോദി പുതിയ നിര്‍മ്മിതികള്‍ കെട്ടിപ്പൊക്കേണ്ടത്. അത് ഓരോന്നായി ചെയ്തുകൊണ്ടിരിക്കുന്നു. 13.54 കോടി പാവപ്പെട്ടവരെ ബാങ്ക് അക്കൗണ്ടുള്ളവരാക്കിയത് 10 മാസംകൊണ്ടാണ്.
ഒരു നയാപൈസപോലും വാങ്ങാതെ തുടങ്ങിയ അക്കൗണ്ടില്‍ നിന്ന് 5000 രൂപ പിന്‍വലിക്കാനുള്ള സജ്ജീകരണവുമുണ്ടാക്കി. ചെറുകിട കച്ചവടക്കാര്‍ക്കും പാവങ്ങള്ക്കുമെല്ലാമാണ് അതിന്റെ ഗുണം ലഭിക്കുന്നത്. അതൊന്നും ഒളിവില്‍പോയി ധ്യാനംകൂടിയാല്‍ അറിയാനാവില്ല.
നരേന്ദ്രമോദി പത്തുലക്ഷത്തിന്റെ സ്യൂട്ടിട്ടു എന്ന കള്ളപ്രചരണം ആവര്‍ത്തിക്കുമ്പോള്‍ താനൊരു പെരുംനുണയനാണെന്ന് രാഹുലന് സ്വയം പ്രഖ്യാപിക്കുകയാണ്. ഏഴായിരം രൂപ ചെലവാക്കി മോദിയുടെ സുഹൃത്ത് തയ്യാറാക്കിയ വസ്ത്രം വിലമതിക്കുന്നുവെങ്കില്‍ അത് മാന്യനായ വ്യക്തി ധരിച്ചതുകൊണ്ടാണ്. രാഹുലന് ധരിച്ചാല്‍ അതിന് നൂലിന്റെ വിലപോലും മതിക്കില്ല. ‘ആളുവില കല്ലുവില, ആളുവില പുല്ലുവില’ എന്നൊക്കെ പറയാറില്ലെ, അതുപോലെ. 10ലക്ഷത്തിന്റെ കോട്ട് എന്ന പ്രചാരണംകൊണ്ട് നാടിന് നേട്ടമുണ്ടായി. അത് ലേലത്തിന് വച്ചപ്പോള്‍ നാലുകോടി കിട്ടി. അത് ഗംഗാശുദ്ധീകരണപദ്ധതിയിലേക്ക് മുതല്‍കൂട്ടുകയാണ് നരേന്ദ്രമോദി ചെയ്തത്. അല്ലാതെ വീട്ടിലേക്ക് കൊണ്ടുപോവുകയല്ല.
യുപിഎ ഭരണത്തില്‍ ഒരുപാട് കൃഷിഭൂമി തട്ടിയെടുത്തിട്ടുണ്ട്. അതൊക്കെ സ്വന്തമാക്കിയത് രാഹുലിന്റെ അളിയനാണ്. അയാള്‍ അഴിയെണ്ണാന്‍ പോവുകയാണ്. പറയുന്നതൊന്നും നടപ്പാക്കുന്നില്ലത്രേ. ശൗചാലയങ്ങള്‍ പണിയാന്നല്കിയ നിര്‍ദ്ദേശം മിന്നല്‍ വേഗതയിലാണ് പുരോഗമിക്കുന്നത്. 3 ലക്ഷം സ്കൂളുകളില്‍ പുതുതായി ശൗചാലയങ്ങള്‍ തുടങ്ങി. ശൗചാലയമില്ലാത്ത സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് കേരളത്തിനുപോലും പറയേണ്ടിവന്നു.
ശുചിത്വ ഭാരതത്തിന് നേതൃത്വം നല്കി പ്രധാനമന്ത്രി ചൂലെടുത്തപ്പോള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചപ്പുചവറുകള്‍ നീക്കാന്‍ ഗ്ലൗസ് അണിയുന്നതിന് നിര്‍ബന്ധിതമായി. ഇത് ഏതെങ്കിലും വ്യക്തിയുടെ നേട്ടത്തിനല്ല, രാജ്യത്തിന്റെ നന്മയ്ക്കാണ്. അത് മനസ്സിലാക്കാന്‍ ഈ കിങ്ങിണിക്കുട്ടന് കഴിഞ്ഞില്ലെന്നത് സ്വാഭാവികം. എന്നാല്‍ അങ്ങനെയാണോ ആന്റണിയും ഉമ്മന്‍ചാണ്ടിയും.
രാജീവ്ഗാന്ധി വിമാനം പറപ്പിച്ച് നടക്കുന്നതിനും എത്രയോ മുമ്പ,് സോണിയ ലണ്ടനിലെ ഹോട്ടലില്‍ ജോലിക്കെത്തി രാജീവനെ കാണുന്നതിനും മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവരല്ലെ ആന്റണിയും ഉമ്മന്‍ചാണ്ടിയും. വകതിരിവില്ലാതെ രാഹുലാണ് പ്രതീക്ഷയെന്ന് പറയുമ്പോള്‍ ഇവര്‍ക്കൊക്കെ എന്തുപറ്റിയെന്നാരും ചോദിച്ചുപോകില്ലെ?
‘ഒരുവര്‍ഷം പിന്നിടുന്ന നരേന്ദ്രമോദിയുടെ ഭരണത്തില്‍ എല്ലാ പ്രതീക്ഷയും തകര്‍ന്നത്രേ’ ആന്റണിയാണ് പറയുന്നത്. എന്തായിരുന്നു പ്രതീക്ഷ.’ അദ്വാനി പിണങ്ങും, ജോഷി ഇടയും, ബിജെപി പിളരും, കോണ്‍ഗ്രസ്സിന് വഴിയൊരുങ്ങും. ഇതായിരുന്നു.’ ഒന്നും നടന്നില്ല. പ്രതീക്ഷ നശിച്ചു ആന്റണിക്ക്, സോണിയയ്ക്ക്, കോണ്‍ഗ്രസ്സിന്. അതിവേഗം നാടു പുരോഗതിയിലേക്കാണ്. പിന്നെങ്ങനെ നിരാശപ്പെടാതിരിക്കും.
എന്തിനാണ് ആന്റണി പ്രതീക്ഷിക്കുന്നത്? പത്തുവര്‍ഷം കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായി ഇരുന്നതല്ലേ? കേരളത്തിന് ഒരു തീെപ്പട്ടികമ്പനിയെങ്കിലും പുതുതായി കൊണ്ടുവന്നോ? പ്രതിരോധവകുപ്പിന് ഒരു ഓലപ്പടക്കമെങ്കിലും കൂടുതലുണ്ടാക്കിയോ? നാവികസേനയുടെ കപ്പലുകളോരോന്നും തകര്‍ന്നടിയുമ്പോള്‍ ഒന്നുനെടുവീര്‍പ്പിടാനെങ്കിലും സാധിച്ചോ? അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ ശത്രുസൈന്യം പിടിച്ചുകെട്ടി തലയറുത്ത് കൊണ്ടുപോയപ്പോള്‍ ഞെട്ടാനെങ്കിലും മനസ്സുണ്ടായോ? എന്നിട്ടും മോദിയുടെ ഭരണത്തില്‍ പ്രതിരോധം ക്ഷീണിച്ചുവെന്നു തോന്നിയെങ്കില്‍ അത് കാഴ്ചപ്പാടിന്റെ കുറവുകൊണ്ടാണ്.
നിരാശയില്‍ നിന്നുടലെടുത്ത അരിശം കൊണ്ടാണ്. അധികാരകാമമാണ് ഇവരെയെല്ലാം പിടികൂടിയിരിക്കുന്നത്. ഈ കാമം കരഞ്ഞുതീര്ക്കുകയേ കുറേക്കാലത്തേക്ക് വഴിയുള്ളൂ. ആന്റണി കണ്ണിറുക്കി കടുപ്പിച്ച് പറഞ്ഞിട്ടും നാട്ടുകാര്‍ക്ക് വിശ്വാസം വന്നില്ല.പിന്നെയാണ് കോണ്‍ഗ്രസ് വക്താക്കളായ രണ്ട് മങ്കമാരെ തലസ്ഥാനത്തെത്തിച്ച് വാര്‍ത്താസമ്മേളനം നടത്തിച്ചത്. നടി ഖുശ്ബു ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവാണത്രേ. പിന്നെ രാഷ്ട്രപതിയുടെ മകളും വക്താവുമായ ശര്‍മ്മിഷ്ഠാ മുഖര്‍ജിയും. ‘കൊല്ലക്കുടിയിലെ മുയലിനെ ഉടുക്കുകൊട്ടി പേടിപ്പിക്കാനുള്ള ശ്രമ’ത്തിലപ്പുറം അത് ഏശിയതുമില്ല.
‘എവിടെ ജനങ്ങള്‍ക്ക് അവശതയും ആശങ്കയുമുണ്ടോ അവിടെ രാഹുലുണ്ടെന്നാ’ണ് ഉമ്മന്‍ചാണ്ടി പറയുന്നത്. സോപ്പിന്റെ പരസ്യം കടമെടുത്ത് ഉമ്മന്‍ചാണ്ടി രാഹുലിനെ സോപ്പിട്ടത് അസ്സലായി. ലോകത്തിലെ സോപ്പുകളെല്ലാം ഉപയോഗിച്ച് കുളിച്ചാലും അറേബ്യന്‍ അത്തറുകളെല്ലാം വാരിത്തേച്ചാലും നാറ്റംമാറാത്ത ഭരണമാണ് തന്റേതെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിയുന്നില്ല. ഈ വേലത്തരങ്ങള്‍കൊണ്ടൊന്നും ജനങ്ങളുടെ മനസ്സ് മാറ്റാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് നന്മയും തിന്മയും തിരിച്ചറിയാനുള്ള ശക്തിയും സന്മനസ്സുമുണ്ട്.
വെറുതെ വെയിലുംകൊണ്ട് കയ്യുംമെയ്യും കറുപ്പിക്കുക എന്നതില്‍ കവിഞ്ഞൊരു നേട്ടവും രാഹുലിനുണ്ടാക്കാന് കഴിയില്ല. നരേന്ദ്രമോദി ലോകം ചുറ്റുന്നെങ്കില് നാടിനുവേണ്ടിയാണ്. രാഹുല്‍ ഒളിവില്‍ പോയത് ആര്‍ക്കുവേണ്ടിയാണ്. രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ആന്റണി പറയുന്ന നേതാവിന്റെ ഒളിസേവ എന്തിനായിരുന്നു. എവിടെയായിരുന്നു? ഇതെല്ലാം തുറന്നു പറയാനുള്ള ബാധ്യതയില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: