പണത്തിനുമീതെ പരുന്തും പറക്കില്ലെ’ന്ന ധിക്കാരപരമായ നിലപാടിനേറ്റ കനത്ത പ്രഹരമാണ് ആറന്മുളവിമാനത്താവളത്തിനെതിരെയുള്ള സമരവിജയം. കെജിഎസ് എന്ന സമ്പന്ന കമ്പനിയും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്ത് ജനങ്ങളെ വെല്ലുവിളിച്ചാണ് വിമാനത്താവള നിര്‍മ്മാണത്തിന് രംഗത്തിറങ്ങിയത്. ആറന്മുളയുടെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും തച്ചുടയ്ക്കാനും ചിലരുടെ അധീശത്വം അരക്കിട്ടുറപ്പിക്കാനുമുള്ള ഗൂഢപദ്ധതിയെ പൊളിച്ചടുക്കാന്‍ കഴിഞ്ഞ സമരവിജയം ചരിത്രസംഭവം തന്നെയാണ്.
എല്ലാ നിയമങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ച് വിമാനത്താവളനിര്‍മ്മാണത്തിന് അനുമതികളോരോന്നും നേടിയെടുക്കാന്‍ കെജിഎസ് കമ്പനിക്ക് കഴിഞ്ഞിരുന്നു. കേരളത്തിലെ ഇടത്- വലതു മുന്നണി സര്‍ക്കാരുകളും യുപിഎയുടെ കേന്ദ്രസര്‍ക്കാരും നിയമങ്ങളെ നോക്കുകുത്തിയാക്കി പെരുമാറുകയായിരുന്നു. ആറന്മുളയില് എന്തുവിലകൊടുത്തും വിമാനത്താവളം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ ആറന്മുളയിലെ സര്‍വ്വമാന ജനങ്ങളും സമരത്തിന്റെ തീച്ചൂളയിലായിരുന്നു.
ജീവന്‍കൊടുത്തും അന്യായമായി നല്കിയ അനുമതി റദ്ദ് ചെയ്യിച്ച് നീതിനേടിയെടുക്കുമെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ പുച്ഛത്തോടെ പ്രതികരിക്കുകയായിരുന്നു ആറന്മുളയിലെ എംഎല്‍എയും എംപിയുമൊക്കെ. സമരം നയിക്കുന്ന ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരനെ മുഖ്യമന്ത്രി പേരെടുത്ത് പറഞ്ഞ് പരിഹസിക്കാനും തയ്യാറായി. ‘ കുമ്മനവും കൂട്ടുകാരും കൊടിയും വടിയും പിടിച്ച് വഴിയേ നില്ക്കും. അതിന് മുകളിലൂടെ ആറന്മുളയില് വിമാനമിറങ്ങും’ എന്ന് വീമ്പടിച്ച മുഖ്യമന്ത്രിക്ക് ലഭിച്ച കനത്ത പ്രഹരമായിരുന്നു ഏറ്റവും ഒടുവിലത്തെ കേന്ദ്രതീരുമാനം.
ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം 2011ല്‍ നല്കിയ അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. പദ്ധതിക്ക് തത്വത്തില്‍ നല്കിയ അനുമതി പിന്‍വലിക്കുകയാണെന്ന് വ്യോമയാന വകുപ്പ് ഒടുവില്‍ വ്യക്തമാക്കുകയായിരുന്നു. മെയ് എട്ടിന് കേന്ദ്രപ്രതിരോധമന്ത്രാലയവും പദ്ധതിക്ക് നല്കിയ അനുമതി റദ്ദാക്കിയിരുന്നു. വിമാനത്താവള പദ്ധതിക്ക് നിലവില്‍ യാതൊരുവിധ കേന്ദ്രാനുമതികളും ഇല്ലാതായിരിക്കുകയാണ്. കേരളത്തില്‍ എത്തി വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ആറന്മുള വിമാന പദ്ധതിക്ക് അനുമതി നല്‍കിയില്ലെന്ന വ്യക്തമാക്കിയിട്ടും കെജിഎസ് അടങ്ങയിരുന്നില്ല.
വിമാനത്താവളം വരും, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും എന്നുവരെ പ്രസ്താവിക്കാന്‍ അവര്‍ മടിച്ചില്ല. സര്‍ക്കാര്‍ മാറിയതും പ്രധാനമന്ത്രിക്കസേരയില്‍ ആര്‍ജവമുള്ള വ്യക്തി എത്തിയതൊന്നും അറിഞ്ഞില്ലെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി പുതിയ പഠനം നടത്തുന്നതിന് കെജിഎസിന് അനുമതി നല്‍കിയെന്ന വ്യാജവാര്‍ത്ത മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ രോഷം വിളിച്ചുവരുത്തി.
പുതിയ പഠനം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കണമെന്ന വിദഗ്ധസമിതി നിര്‍ദ്ദേശം പുതിയ പഠനത്തിന് കേന്ദ്രാനുമതിയെന്ന തരത്തില്‍ കെജിഎസും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് യോഗത്തിന്റെ മിനുറ്റ്സ് പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ വിവരം വ്യക്തമായത്. യഥാര്‍ത്ഥ വിവരമറിഞ്ഞപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മാധ്യമങ്ങള്‍ വസ്തുത തുറന്നെഴുതാന്‍ കൂട്ടാക്കിയില്ല. വിമാനത്താവളത്തിന് കേന്ദ്രനേതൃത്വം അനുകൂലം, സംസ്ഥാന ബിജെപിക്ക് തിരിച്ചടി എന്നൊക്കെ കള്ളവാര്‍ത്തകള്‍ വീണ്ടും വിളമ്പി പരിഹാസ്യരാവുകയും ചെയ്തു.
കേരളസര്‍ക്കാരും ഭൂമാഫിയകളും വന്‍കിട കോര്‍പ്പറേറ്റ് ശക്തികളും കേരളത്തിലെ ഒരുവിഭാഗം ജനപ്രതിനിധികളും ഒറ്റക്കെട്ടായി ആറന്മുള വിമാനത്താവളത്തിനായി നിലകൊണ്ടു. കെജിഎസ് കമ്പനിയുടെ ശമ്പളക്കാരെപ്പോലെയാണവര് പ്രവര്‍ത്തിച്ചത്. യുപിഎ ഭരണത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍പോലും ആറന്മുള വിമാനത്താവളം തിരുകിക്കയറ്റി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സമരത്തിലുള്ള ജനങ്ങളെ നേരിടാന്‍ കച്ചമുറുക്കി. എന്നിട്ടും സമാധാനപരമായി നിയമയുദ്ധങ്ങളും പ്രക്ഷോഭങ്ങളുംവഴി ജനങ്ങള്‍ ഒട്ടേറേ ത്യാഗങ്ങള്‍ സഹിച്ചു. നാടിന്റെ പൈതൃകത്തെയും പരിസ്ഥിതിയെയും പമ്പാനദിയെയും പള്ളിയോടങ്ങളെയും പരിരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. മത-ജാതി-രാഷ്ട്രീയ-പ്രാദേശിക ഭേദചിന്തകള്‍ മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറി.
കള്ളക്കേസുകളില്‍ കുടുക്കി ഒട്ടേറെ പേരെ പീഡിപ്പിച്ചു. ആഴ്ച്ചകളോളം ജയിലില്‍ കിടന്നവരും മര്‍ദ്ദനമേറ്റവരും ധാരാളമുണ്ട്. ആറന്മുളപ്പാടത്തും പുഴയിലും മണ്ണിട്ട് നികത്തി ആരംഭിച്ച വിമാനത്താവള കമ്പനിയുടെ അധിനിവേശം ഒഴിപ്പിക്കാന്‍ ഏറ്റവും ഒടുവില്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നു. ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാന്‍ ഇനി പുതിയ സമരം തുടങ്ങേണ്ടിയിരിക്കുന്നു. ആറന്മുളയിലെ 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. നിര്‍ധനരും ഭൂരഹിതരുമായവര്‍ക്ക് ഉടനെ ഭൂമി വിതരണം ചെയ്യണമെന്ന ആവശ്യം നേടിയെടുക്കേണ്ടതുണ്ട്. ഏറെ ആള് ബലവും സമരപാരമ്പര്യവും ഉണ്ടെന്ന് ഊറ്റംകൊള്ളുന്നവരുടെ സമരങ്ങള്‍ പോലും പാതി വഴിക്ക് ഉപേക്ഷിച്ച് ഓടുന്ന കൗതുക കാഴ്ചകളുള്ളപ്പോഴാണ് കാമ്പുള്ള ഒരു സമരത്തില്‍ പങ്കെടുക്കാനും സാക്ഷിയാകാനും കഴിഞ്ഞത് ഇതിന് നേതൃത്വം നല്കിയവരും പങ്കെടുത്തവരും ഒപ്പം കേന്ദ്രസര്‍ക്കാരും അഭിനന്ദനമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: