നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം ഭാരതത്തിനുണ്ടായ ആദ്യനേട്ടം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നി എന്നുള്ളത് തന്നെയാണ്. ആജ്ഞാശക്തിയും കാര്യക്ഷമതയും നേതൃശേഷിയും ഒത്തുചേര്‍ന്ന, ഏതു പ്രതിസന്ധിയെയും തരണംചെയ്യാന്‍ ശക്തിയുള്ള ഒരു നേതാവായാണ് മോദിയെ ഭരണത്തില്‍ ഒരുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ കാണുന്നത്. ദരിദ്രരാജ്യമായി കണക്കാക്കപ്പെട്ടിരുന്ന ഭാരതം ഇപ്പോള്‍ ഒരു സാമ്പത്തികശക്തിയാവുന്നു എന്നതിന് പ്രധാന തെളിവ് ജിഡിപിയിലുണ്ടായ ഉയര്‍ച്ചയാണ്.
നിക്ഷേപത്തിന് യോജിച്ച സ്ഥലമെന്ന നിലയില്‍ ഭാരതത്തെ ബ്രാന്‍ഡ് ചെയ്യാന്‍ മോദിയുടെ വിദേശയാത്രകള്‍ക്ക് സാധിക്കുകയും കോടികളുടെ നിക്ഷേപം ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ട പ്രാഥമിക ചുവടുവയ്പ് നടത്തുകയും ചെയ്തിരിക്കുന്നു. നാണ്യപ്പെരുപ്പം 4.87 ശതമാനമായി താഴ്ന്നു. നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങളില്‍ ജനങ്ങളെ ഏറ്റവും സ്പര്‍ശിച്ചത് ‘ജന്‍ ധന് യോജന’യാണ്. ‘ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍’ എന്ന ആശയമാണ് ഇതോടെ പ്രാവര്‍ത്തികമാകുന്നത്. ഇതുവഴി ബാങ്കുകളുടെ വികസനവും സാധ്യമാകുന്നു. ‘ജന്‍ധന്‍ യോജന’യിലൂടെ ഏറ്റവുമധികം ബാങ്ക് അക്കൗണ്ടുകളുള്ള രാജ്യമായി ഭാരതം മാറുമെന്നത് മഹത്വപൂര്‍ണമായ കാര്യമാണ്.
‘മേയ്ക്ക് ഇന്‍ ഇന്ത്യാ’ ഉല്‍പ്പാദന-സേവന സംവിധാനം വന്‍തോതില്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കും. ഈ ആഹ്വാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ പദ്ധതി പെണ്‍കുട്ടികളുടെ ആയുസ്സും ഭാവിയും ഉറപ്പാക്കാന്‍ സഹായിക്കുന്നു.
പ്രത്യക്ഷ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മാത്രമല്ല ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുന്നത് വ്യവസായങ്ങള്‍ക്ക് സഹായകരമാകും. സെല്‍ഫ് എംപ്ലോയ്മെന്റ് ആന്റ് ടാലന്റ് യൂട്ടിലൈസേഷന്‍ പദ്ധതിക്കായി 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് ഡവലപ്മെന്റ് ഫണ്ട് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രോത്സാഹനമാകും. 100 സ്മാര്‍ട്ട് സിറ്റികള്‍ക്കായി 7000 കോടിയാണ് നീക്കിവെച്ചത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണിത്.
ഭാരതത്തില്‍ ഏറ്റവും സ്വാഗതം ചെയ്യപ്പെടുന്നതും അനിവാര്യമായതുമായ പദ്ധതിയാണ് സ്വഛ് ഭാരത്. ഭാരതത്തെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാനാണിത്. ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രിതന്നെ ചൂലുമായി ഇറങ്ങിയാണ് ഈ പദ്ധതി പ്രഖഅയാപിച്ചത്. തുടര്‍ന്ന് നിരവധി പ്രമുഖര്‍ സ്കൂളുകളിലും റോഡുകളിലും ശുചീകരണം നടത്തി ഒരു തരംഗമായി ഈ സംരംഭം മാറുകയുണ്ടായി. എല്ലാ സ്കൂളുകളിലും ശൗചാലയം നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവും മാറ്റത്തിന് വഴിതുറന്നിരിക്കുന്നു. ബലാല്‍സംഗ ഇരകള്‍ക്ക് വേണ്ടിയുള്ള നിര്‍ഭയ സെന്ററുകളും പ്രാധാന്യമര്‍ഹിക്കുന്നു.
നരേന്ദ്ര മോദിയുടെ ഒരുവര്‍ഷം ലോകത്തിന്റെ ഭാരതത്തെപ്പറ്റിയുള്ള പ്രതിഛായപോലും മാറ്റാന്‍ സഹായിച്ചു. രാജ്യത്തിന് പുറത്ത് പ്രവാസി ഭാരതീയരുടെ വന്‍ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ‘മിനിമം ഗവണ്മെന്റ് മാക്സിമം ഗവേണന്‍സ്’ എന്നതാണ് മോദിയുടെ മുദ്രാവാക്യം. അദ്ദേഹം ഇ-ഗവേണന്‍സ് നടപ്പാക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. അക്കൗണ്ടബിലിറ്റിയും വേഗം തീരുമാനമെടുക്കാനുള്ള സംവിധാനവും പ്രശംസാര്‍ഹമാണ്. ഗ്രാമീണ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താനും കുട്ടികളുടെ ഭാഷാ-കണക്ക്-പരിജ്ഞാനം വര്‍ധിപ്പിക്കാനും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
2017 ഓടെ 250,000 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന് നല്‍കും. എഫ്ഡിഐയുടെ പരിധി 49 ശതമാനമായി വര്‍ധിപ്പിച്ച് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ്.സമാധാനവും അക്രമരാഹിത്യവും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളതാണെന്ന് പറയുമ്പോള്‍ പൗരാണികമായ ഒരു രാജ്യത്തെ ശരിക്ക് മനസ്സിലാക്കിയ നേതാവിനെയാണ് നരേന്ദ്രമോദിയില്‍ നാം കാണുന്നത്. മിനിസ്ട്രി ഓഫ് എന്‍ട്രപ്രണര്‍ഷിപ്പ് എന്ന ഒരു പുതിയ മന്ത്രാലയവും അദ്ദേഹം രൂപീകരിച്ചു. പ്ലാനിംഗ് കമ്മീഷന് നിര്‍ത്തലാക്കി. ഇതിന്റെ സ്ഥാനത്ത് നിതി ആയോഗിന് രൂപം നല്‍കിയതോടെ ആസൂത്രണത്തെ സംബന്ധിച്ച് കാഴ്ചപ്പാട് തന്നെ മാറ്റിയിരിക്കുകയാണ്.
റെയില്‍വേക്ക് പുതിയ വെബ്സൈറ്റ് നല്‍കുക വഴി റെയില്‍വേ യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കി. എക്സ്റേ, എംആര്‍ഐ, സിടി സ്കാന്‍ മുതലായവ ഇനി സൗജന്യമായി രോഗികള്‍ക്ക് ലഭ്യമാകും. 200 കോടി വൃക്ഷങ്ങളാണ് പരിസ്ഥിതി സംരക്ഷണത്തിനായി നടുന്നത്. ഇത് തൊഴിലവസരങ്ങളും സൃഷ്ടിക്കും. അധികാരത്തിലേറി ഒരു വര്‍ഷംകൊണ്ട് ശക്തവും സുതാര്യവും സംശുദ്ധവും വികസനോന്മുഖവുമായ ഒരു ഭരണം എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ചവച്ചിരിക്കുകയാണ്. താന്‍ പ്രധാനമന്ത്രിയല്ല, പ്രധാന സേവക് ആണെന്ന് വിശേഷിപ്പിക്കുന്ന ഒരു പ്രധാനമന്ത്രിയെ ഭാരതജനത ആദ്യമായി കാണുകയാണ്. 50 വര്‍ഷത്തെ ഇരുട്ടിനുശേഷം ഭാരതത്തിലെ ജനജീവിതത്തില്‍ പുതിയൊരു സൂര്യോദയം സംഭവിച്ചിരിക്കുകയാണ്. പ്രകാശം പരത്തുന്ന ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: