ദല്‍ഹി സംസ്ഥാന സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെയും വഴിച്ചിഴക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ശ്രമിക്കുന്നത്. ഗവര്‍ണര്‍ നജീബ് ജങ്ങിനെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന ഭരണം നിയന്ത്രിക്കുവാനും കൈകടത്താനും ശ്രമിക്കുന്നു എന്നാണ് ആരോപണം.
ദല്‍ഹി താത്കാലിക ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ ലഫ്റ്റന്റ് ഗവര്‍ണര്‍ നിയമിച്ചതാണ് കേജ്രിവാളിനെ പ്രകോപിപ്പിച്ചത്. നേരത്തെ ഉണ്ടായിരുന്ന ചീഫ് സെക്രട്ടറിയെ ഗവര്‍ണറോട് ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് സെക്രട്ടറിയെ നിയമിക്കുക വഴി അഴിമതിക്ക് കളമൊരുക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ബിജെപിക്കുവേണ്ടിയാണിത് ചെയ്യുന്നതെന്നുമാണ് കേജ്രിവാള് കണ്ടുപിടിച്ചിരിക്കുന്നത്.
തര്‍ക്കം മുറുകിയതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും രാഷ്ട്രപതിയെ കണ്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ദല്‍ഹിയിലെ ബിജെപി നേതാക്കളും രാഷ്ട്രപതിയെ കാണുകയുണ്ടായി. പ്രശ്നം മുഖ്യമന്ത്രിയും ഗവര്‍ണറും തീര്‍ക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതലേ സ്വീകരിച്ചത്. എന്നാല്‍ വിഷയം തെരുവിലെത്തിച്ച് വഷളാക്കാനാണ് അരവിന്ദ് കേജ്രിവാള് ശ്രമിച്ചത്. അതിന്റെ പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സമരവും ഭരണവും രണ്ട് അവസ്ഥയാണ്. ഭരണം നടത്താന്‍ വൈദഗ്ദ്യം വേണം. ചട്ടക്കൂട്ടിനകത്ത് നിന്നേ ഭരണനിര്‍വ്വഹണം നടത്താന്‍ സാധിക്കൂ. സമരത്തിന് ചട്ടക്കൂട് വേണ്ട. ആള്‍ക്കൂട്ടം മാത്രം മതി.
ആള്‍ക്കൂട്ടത്തില്‍ നിന്നും ആളാകാന്‍ ഇറങ്ങിപ്പുറപ്പെട്ടയാളാണ് കേജ്രിവാള്. ആള്‍ക്കൂട്ടമാകട്ടെ അഴിമതിക്കെതിരെ അണ്ണാഹസാരെ സംഘടിപ്പിച്ചതും. ദല്‍ഹിയെ ഇളക്കി മറിച്ച അണ്ണാഹസാരയെ ഗുരുസ്ഥാനത്തിരുത്തി ജയ് വിളിച്ച കേജ്രിവാള് ഗുരുവിനെ തൊഴിച്ച് നേതൃത്വം തട്ടിയെടുത്താണ് രാഷ്ട്രീയത്തിലിറങ്ങിയത്. തുടക്കം മുതല്‍ അരാജകത്വം സൃഷ്ടിക്കാന്‍ വെമ്പല്‍ കാട്ടിയ കേജ്രിവാളിന്റെ നീക്കങ്ങളെല്ലാം നിഗൂഢമാണ്. ആദ്യം ഭൂരിപക്ഷം നേടി മുഖ്യമന്ത്രിയായ കേജ്രിവാള് 48 ദിവസംകൊണ്ട് ഇറങ്ങിപ്പോയതാണ്.
വീണ്ടും അധികാരത്തിലെത്തിയ കേജ്രിവാള് വാക്കുപാലിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. കഴിവുകേട് മറച്ചുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ തെരുവില്‍ സമരം നടത്തി. സമരത്തിന് വീര്യം പകരാന്‍ സമരസ്ഥലത്തെ മരത്തില്‍ ഒരു അനുയായി തൂങ്ങി മരിക്കുകയും ചെയ്തു. അതുകൊണ്ടും നഷ്ടപെട്ട പിന്തുണ ആര്‍ജിക്കാന്‍ കഴിയാത്തപ്പോഴാണ് ഗവര്‍ണറെ മറയാക്കി കേന്ദ്രത്തെ പ്രഹരിക്കാന്‍ ശ്രമിക്കുന്നത്. ദല്‍ഹി ഭരണത്തെ ക്ഷീണിപ്പിക്കാനോ അതില്‍ കൈകടത്താനോ കേന്ദ്രസര്‍ക്കാരിന് ഒരു താല്പര്യവുമില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്.
ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ അതിലെ ആന്തരിക ശൈഥല്യം മൂലം തന്നെ തകര്‍ന്നുകൊള്ളും. ആ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഇന്ന് ആ പാര്‍ട്ടിയിലില്ല. കേജ്രിവാളിന് ജനാധിപത്യ സംസ്കാരമില്ലെന്നും തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് അയാള്‍ പെരുമാറുന്നതെന്നും ആരോപിക്കുകയും ചെയ്യുന്നു. പ്രവൃത്തിയും പെരുമാറ്റവും വ്യക്തമാക്കുന്നതും അതു തന്നെ.
ദല്‍ഹി വിവാദത്തില്‍ ഒരു സംശയത്തിനും ഇടയില്ലാതെ കേന്ദ്രസര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കിക്കഴിഞ്ഞു. ദല്‍ഹി പൂര്‍ണ്ണ സ്വതന്ത്രസംസ്ഥാനമല്ല. രാജ്യത്തിന്റെ തലസ്ഥാനം നിലനില്‍ക്കുന്ന ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക അധികാരവും അവകാശവും നിലനില്‍ക്കുന്നുണ്ട്. 1991വരെ ഇന്നുള്ള അധികാരങ്ങളിലെ കാല് ഭാഗം പോലും ഉണ്ടായിരുന്നില്ല. 1993ല്‍ ഉണ്ടാക്കിയ നിയമം മൂലം പ്രവര്‍ത്തിക്കുന്ന ദല്‍ഹി സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥ നിയമനം, സ്ഥലംമാറ്റം എന്നിവ ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിഷിപ്തമാണ്. ചീഫ് സെക്രട്ടറി നിയമനാധികാരം തീര്‍ത്തും ഗവര്‍ണറില്‍ നിയമപ്രകാരം നിക്ഷിപ്തമായതിനാലാണ് ഗവര്‍ണറെ ന്യായീകരിക്കാന്‍ തയ്യാറായത്.
അതിനെതിരെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിയമസഭ ചര്‍ച്ച ചെയ്യാനാണ് ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി വീഴ്ച മറച്ചുവയ്ക്കാനുള്ള അതിമോഹമാണ് അതിനു പിന്നിലുള്ളത്. ബിജെപി വിരുദ്ധവികാരവുമായിനടക്കുന്നവരെ അതിന് കൂട്ടിനുകിട്ടിയേക്കാം. കേജ്രിവാളിനനുകൂലമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവന അതിന് തെളിവാണ്. ദല്‍ഹിക്ക് പൂര്‍ണ അധികാരമുള്ള സംസ്ഥാനമാകണമെന്നാണ് എഎപി ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് ഇതിനെയും പിന്തുണച്ചേക്കാം. ദല്‍ഹിയില്‍ ഇപ്പോഴുള്ള സംവിധാനം കോണ്‍ഗ്രസ് ഉണ്ടാക്കിയതാണ് എന്നതുപോലും അവര്‍ വിസ്മരിക്കും. ഇപ്പോഴത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ നിയമിച്ചതും കോണ്‍ഗ്രസ്സാണ്. അരാജകവാദിയെ അനുകൂലിച്ചും ബിജെപിയെ അധിക്ഷേപിക്കാമെന്ന് കോണ്‍ഗ്രസ് ആലോചിക്കുന്നു. ജനങ്ങളുടെ മുന്നില്‍ അവര്‍ പരിഹാസ്യരാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: