സ്വതന്ത്ര ഭാരതത്തില്‍ ജവഹര്ലാല്നെഹ്രറുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യത്തെ നടപടികളിലൊന്ന് സോമാനാഥക്ഷേത്രം പുനസ്ഥാപിക്കലായിരുന്നു. ഗുജറാത്ത് തെക്കേ തീരപ്രദേശമായ സൗരാഷ്ട്രത്തിലെ പ്രഭാസ് പത്താന് എന്ന ചെറിയ പട്ടണത്തിലാണ് സോമനാഥക്ഷേത്രം.
ഇവിടെ ഒരു പുരാതനക്ഷേത്രമുണ്ടായിരുന്നു. സുല്‍ത്താന്‍ മഹമ്മൂദ് ഘസ്നി മുതല്‍ ഔറംഗസീബ് ചക്രവര്‍ത്തിവരെയുള്ള വിദേശീയ ആക്രമണകാരികളാല്‍ ആ ക്ഷേത്രം തകര്‍ക്കുകയും കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു പലതവണ. ഓരോ തവണയും ക്ഷേത്രം നിലം പരിശാക്കുകയും അവിടെ അവര്‍ പള്ളി പണിതുയര്‍ത്തുകയും ചെയ്തിരുന്നു. ആ ക്ഷേത്രം വീണ്ടും വീണ്ടും മുളപൊട്ടി ഉയര്‍ന്നിരുന്നത് വീണ്ടും വീണ്ടും നശിപ്പിക്കപ്പെടാന്‍വേണ്ടി മാത്രമായിരുന്നു. ഏറ്റവും ഒടുവിലായി ആ ക്ഷേത്രം നശിപ്പിക്കപ്പെട്ടത് 1706ല്‍ ആയിരുന്നു. ‘ഒരിക്കലും പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം അതിനെ നശിപ്പിക്കുക’ എന്ന ഔറംഗസീബിന്റെ ആജ്ഞ (ബോംബേഗസറ്റിയര് വാല്യം 22 പേജ് 292) ഗുജറാത്തിലെ 39-ാമത് വൈസ്രോയി ആയിരുന്ന മുഹമ്മദ് ആസാം രാജകുമാരന് നടപ്പിലാക്കിയപ്പോഴായിരുന്നു അത്. ആ സ്ഥാനത്ത് ഒരു ചെറിയ പള്ളിയും പണിതുയര്‍ത്തി.
പ്രഭാസ് പത്താനിലുള്ള സോമനാഥ ക്ഷേത്രം ജുനഗഡ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുന്‍പ് ജുനഗഡിലെ നവാബ് ജനസംഖ്യയില്‍ 80 ശതമാനം ഹിന്ദുക്കളായിരുന്ന ജുനഗഡിനെ പാകിസ്ഥാനില്‍ ലയിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തുകയുണ്ടായി. ഹിന്ദുക്കള്‍ ഇതിനെതിരായി പ്രക്ഷോഭമുയര്‍ത്തി. ശ്യാമളദാസ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു സമാന്തര സര്‍ക്കാരുണ്ടാക്കി. ജനകീയ ശക്തിയെ ചെറുത്തുനില്ക്കാനാകാതെ നവാബ് മുട്ടുകുത്തി.പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. പ്രാദേശിക സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ഔപചാരികമായി ആവശ്യപ്പെട്ടു. 1947 നവംബര്‍ 9ന് അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഗാഡ്ഗിലിനോടൊപ്പം സൗരാഷ്ട്രയിലേക്ക് പോയി. സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കുകയും ക്ഷേത്രത്തിനലങ്കാരമായ ജ്യോതിര്‍ലിംഗത്തെ പുനഃപ്രതിഷ്ഠിക്കുകയുമാണ് സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാര്‍ ആദ്യമായി ചെയ്യുക എന്ന് സര്‍ദാര്‍ പട്ടേല്‍ പ്രഖ്യാപിച്ചു.
”ഈ ക്ഷേത്രത്തോടുള്ള ഹിന്ദുവികാരം ഏറെ ശക്തിമത്തും വിപുലവുമാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയും അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമല്ലാതെ ഹിന്ദുവികാരത്തെ തൃപ്തിപ്പെടുത്താനാവില്ല. ക്ഷേത്രപുനര്‍നിര്‍മ്മാണവും പുനഃപ്രതിഷ്ഠയും ഹൈന്ദവ ജനവികാരത്തോടുള്ള ആദരവിന്റെ സൂചനയായിരിക്കും” പട്ടേല്‍ എഴുതി.
കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യ കൃഷിവകുപ്പ് മന്ത്രിയും സോമനാഥക്ഷേത്ര പുനര്‍നിര്‍മ്മാണത്തില്‍ മേല്‍നോട്ടം വഹിക്കാനായി വിളിച്ചുകൂട്ടിയ കമ്മറ്റിയുടെ തലവനുമായിരുന്ന കുലപതി കെ.എം. മുന്‍ഷി അദ്ദേഹത്തിന്റെ ‘എ പില്‍ഗ്രിമേജ് റ്റു ഫ്രീഡം’ എന്ന പുസ്തകത്തില്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു:
”ജുനഗഡ് തകര്‍ന്നപ്പോള്‍ ചരിത്രപരമായ സോമനാഥക്ഷേത്രം ഇന്ത്യന്‍ സര്‍ക്കാര്‍ പുതുക്കിപ്പണിയുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയായ സര്‍ദാര്‍ പട്ടേല്‍ പ്രതിജ്ഞ ചെയ്യുകയുണ്ടായി. ജവഹര്‍ലാല്‍ അദ്ധ്യക്ഷ്യം വഹിച്ച ക്യാബിനറ്റാണ് സര്‍ക്കാരിന്റെ ചെലവില്‍ ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത്. എന്നാല്‍ ഗാന്ധിജി, സര്‍ദാര്‍ പട്ടേലിനെ ഉപദേശിച്ചത് ക്ഷേത്രനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പണം ഉപയോഗിക്കരുതെന്നും ഇതിലേക്കായി പൊതുജനങ്ങളില്‍നിന്ന് ശേഖരിക്കുന്ന പണമേ ഉപയോഗിക്കാവൂ എന്നുമാണ്. ഗാന്ധിജിയുടെ ഈ ഉപദേശം സര്‍ദാര്‍ പട്ടേല്‍ സ്വീകരിക്കുകയും ചെയ്തു.
ക്ഷേത്രത്തില്‍ ആരാധനാ വിഗ്രഹത്തെ പുനഃപ്രതിഷ്ഠിക്കാനുള്ള സമയമായപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചു. തുടര്‍ന്ന് രാജേന്ദ്രപ്രസാദിനെ സമീപിക്കുകയും പുനഃപ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിലപാട് എന്തായാലും ശരി താന്‍ വരുമെന്നും പുനഃപ്രതിഷ്ഠ നടത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടാതെ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു- ”ഒരു മുസ്ലീം പള്ളിയെ സംബന്ധിച്ചും ക്രിസ്ത്യന്‍ പള്ളിയെ സംബന്ധിച്ചും ഞാന്‍ ക്ഷണിക്കപ്പെടുകയാണെങ്കില്‍ ഇതുതന്നെ ചെയ്യും.” ഇന്ത്യന്‍ മതേതരത്വത്തിന്റെ ആത്മസത്തയാണ് ഇതിലൂടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. നമ്മുടെ രാഷ്ട്രം മതാധിഷ്ഠിതമോ മതവിരുദ്ധമോ അല്ല. നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കാന്‍ രാജേന്ദ്രപ്രസാദ് എത്തി. നെഹ്രുവിന്റെ എതിര്‍പ്പ് അവഗണിച്ചുതന്നെ.
സോമനാഥ് ക്ഷേത്രം തകര്‍ന്നതുപോലെ അതിപ്രധാനമായ മൂന്നുക്ഷേത്രങ്ങള്‍ കൂടി തകര്‍ത്ത് അതിന്റെ സ്ഥാനത്ത് പള്ളി പണിതിരുന്നു. അയോധ്യ, കാശി, മഥുര. അയോധ്യ ശ്രീരാമന്റെ ജന്മസ്ഥാനമാണ്. അയോധ്യയില്‍ വിക്രമാദിത്യചക്രവര്‍ത്തി പണിത ക്ഷേത്രമാണ് വിദേശാക്രമി ബാബര്‍ തകര്‍ത്തത്. അതിന്റെ അവിശിഷ്ടങ്ങള്‍ ഉപയോഗിച്ച് ബാബര്‍ ഒരു കെട്ടിടം പണിതു. അയോധ്യ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി നൂറ്റാണ്ടുകള്‍ തന്നെ വിശ്വാസികള്‍ പ്രയത്നിച്ചു. പ്രക്ഷോഭം നടത്തി. കാല്‍നൂറ്റാണ്ടായി നടന്നുവരുന്ന പ്രക്ഷോഭം അതിശക്തമാണ്. അതിന്റെ ഒരു ഘട്ടത്തിലാണ് ബാബര്‍ കെട്ടിപ്പൊക്കിയ മകുടം തകര്‍ന്നത്. ബാബറുണ്ടാക്കിയ കെട്ടിടത്തിനകത്തും ശ്രീരാമവിഗ്രഹമുണ്ടായിരുന്നു. പൂജ നടത്തികൊണ്ടിരുന്നു. അയോധ്യയിലെ ക്ഷേത്രത്തില്‍ പൂജാരിയെ നിശ്ചയിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്. ശമ്പളം നല്‍കുന്നതും സര്‍ക്കാര്‍. മകുടം തകര്‍ന്നതിനുശേഷവും മുടക്കംകൂടാതെ പൂജ നടക്കുന്നു.ദര്‍ശനത്തിനായി ഭക്തന്മാരൊഴുകിയെത്തുന്നു.സോമനാഥക്ഷേത്രം നിര്‍മ്മിച്ചതുപോലെ സര്‍ക്കാരിന്റെ ചില്ലിക്കാശുപോലും ഉപയോഗിക്കാതെ ഭക്തജനകോടികള്‍ നല്കിയ സംഭാവനവഴി പഴയ പ്രൗഢിയോടുള്ള ക്ഷേത്രത്തിന്ന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.നിയമതടസ്സം നീങ്ങിയാല്‍ ദിവസങ്ങള്‍കൊണ്ട് മനോഹരമന്ദിരം അവിടെ ഉയര്‍ത്താന്‍ ഹിന്ദുസമൂഹത്തിന് സാധിക്കും.
അയോധ്യ, മഥുര, കാശി എന്നീ മൂന്നു സ്ഥലവും ഹൈന്ദവരെ സംബന്ധിച്ച് വിശിഷ്ടമാണ്. ഇവ മൂന്നും ഹിന്ദുക്കള്‍ക്ക് മാത്രമായി വിട്ടുതന്നാല്‍ ക്ഷേത്രം തകര്‍ത്ത് പള്ളിവച്ച മറ്റ് കേന്ദ്രങ്ങള്‍ക്ക് അവകാശവാദ ഉന്നയിക്കില്ലെന്ന പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നു. വിവിധ സര്‍ക്കാറുകളും കപട മതേതര ബുജീകളും അതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ. മാറിക്കൊണ്ടിരിക്കുന്നു. ഹനുമാന് ഭക്തനാണെങ്കിലും ശ്രീരാമക്ഷേത്രത്തോട് മതിപ്പില്ലാത്ത മുലായംസിംഗ് യാദവിന്റെ മകന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വാലുപേക്ഷിച്ച് മാനവനാവാന് തീരുമാനിച്ചിരിക്കുന്നു. കാശി ക്ഷേത്രത്തിനായി അഞ്ചരകോടിയാണ് അഖിലേഷിന്റെ സര്‍ക്കാര്‍ നീക്കിവച്ചത്.ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് സ്വാധീനം നേടുന്ന ബിജെപിയെ തോല്പിക്കാന് കണ്ടെത്തിയ വിദ്യ.
വാരണാസി മണ്ഡലത്തിലാണ് കാശി. നരേന്ദ്രമോദിയാണ് ഈ മണ്ഡലത്തില്‍നിന്നും വിജയിച്ചത്. ഗംഗാ ശുദ്ധീകരണവും വാരണാസി നഗരത്തിന്റെ വികസനവും ദ്രുതഗതിയില്‍ നടക്കുന്നു. ജപ്പാനിലെ ക്യോട്ടോ നഗരംപോലെ വാരണാസിയേയും മാറ്റി പുതുക്കാനുള്ള പ്രയത്നവും നടക്കുന്നു. ഇതിനിടയിലാണ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി അഖിലേഷ് മുന്നിട്ടിറങ്ങിയത്. ക്ഷേത്രത്തിന്റെ തറ മുഴുവന്‍ ഗ്രാനൈറ്റ് പാകും. ക്ഷേത്രത്തിനുചുറ്റും അഴുക്കുചാലുണ്ടാക്കും, നടവഴികളില്‍ തറയോട് പാകും, വൈദ്യുതഗമനം ഭൂമിക്കടിയിലൂടെയാക്കും. ക്ഷേത്രത്തിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തും. അങ്ങനെപോകുന്നു അഖിലേഷിന്റെ പരിഷ്ക്കാരം.
നാലായിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നിവിടെയാണ്. ഹിന്ദുത്വവും ശിവപുരാണങ്ങളുമായി കെട്ടിപിണഞ്ഞുകിടക്കുന്ന ഈ വിശ്വേശ്വര ക്ഷേത്രം മുഹമ്മദ്ഗോറി മുതല്‍ ഇങ്ങോട്ടുള്ള മുഗളന്മാര് കയറി കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. 1194 ല്‍ തുടങ്ങിയ അക്രമം, കുത്തബ്ദ്ദീന്‍ ഐബക്, സിക്കന്തര്‍ ലോധി തുടങ്ങിയ അക്രമികള്‍ നിര്‍ബാധം തുടര്‍ന്നു. ഒടുവില്‍ ഔറംഗസീബ് 1669ല്‍ ക്ഷേത്രം തകര്ത്തസ്ഥാനത്തൊരു പള്ളിയും കെട്ടിപ്പൊക്കി. ജ്യോതിര്ലിംഗത്തിനടുത്ത് ഇന്നു പള്ളിയുണ്ട്. 1780ല്‍ റാണി അഹല്യ ക്ഷേത്രം പണിതു. 1835ല്‍ പഞ്ചാബിലെ രഞ്ജിത് സിംഗ് മഹാരാജാവ് 1000 കിലോ സ്വര്‍ണം പൂശുകയുണ്ടായി.
അഖിലേഷ് യാദവിന് കാശിയോട് ഭക്തിയേറിയത് ബിജെപി ശക്തിപ്രാപിച്ചതുകൊണ്ടാണെന്നതില് സംശയമില്ലല്ലോ. രണ്ടുവര്‍ഷം കഴിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പില്‍ ഈ ഭക്തി വോട്ടായി തിരുച്ചുകിട്ടുമെന്നാണ് മോഹമെങ്കില്‍ അയ്യോ കഷ്ടം എന്നേ പറയാനൊക്കൂ. കാശിയില്‍ മാത്രം ഒതുങ്ങുന്നില്ല അഖിലേഷിന്റെ ഭക്തി. മഥുരയില്‍ ഏറ്റവും ഉയരംകൂടിയ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുണ്ടത്രെ. അയോധ്യയിലെ വീഥികളില്‍ പാരിജാതം വച്ചുപിടിപ്പിക്കുന്നതിലൊതുങ്ങുകയാണ് ഭക്തി. കാശിയും മഥുരയും അയോധ്യയും പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരാന്‍ അവകാശം സംഘപരിവാറിനാണെന്നാരും പറയുന്നില്ല. അഖിലേഷ് കുലുക്കിയാലും ഗോപുരം കുലുങ്ങുന്നെങ്കില്‍ അതുകണ്ടാനന്ദിക്കാം. ലക്ഷ്യംകണ്ടാല്‍ അഭിനന്ദിക്കാം. ഇന്നലെ സോമനാഥമെങ്കില് ഇന്ന് കാശി എന്നാഹ്ലാദിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: