അതികായന് എന്ന വാക്ക് രാഷ്ട്രീയത്തില്‍ ധാരാളമായി കേള്‍ക്കുന്ന ഒന്നാണ്. മിക്കവാറും ഒരാളുടെ മരണശേഷമായിരിക്കും ആ വിശേഷണം മറ്റുള്ളവര്‍ കൊടുക്കുന്നത്. ഇതിന് ശരീരവുമായി വലിയ ബന്ധമില്ല. ചൂട്ടുപോലെ ഇരിക്കുന്നവനും പൊള്ളാച്ചി എരുമയുടെ കായമുള്ളവനും ഈ ‘അതി’യില്‍ ഉള്‍പ്പെടാം. കേരളത്തില്‍നിന്നുള്ള പല മന്ത്രിമാരും തങ്ങളുടെ കായം ഷര്ട്ട്കോട്ടിലും പാന്റ്സിലും ഇറക്കി ‘അതി’യുടെ ധാര്ഷ്ട്യത്തില് വിവരക്കേട് വിളമ്പിവിലസിയിരുന്നു. ഇവരില്‍നിന്ന് നാടിനോ നാട്ടാര്‍ക്കോ, ഒരു കടുക്കാവലുപ്പം ഗുണംപോലുമുണ്ടായില്ലായെന്നത് പച്ചപ്പരമാര്‍ത്ഥം.
ചില അതികായന്മാര് വര്‍ഷങ്ങളായി പെടാപ്പാടുപെട്ടിട്ടും ഇന്നും കാലൊന്നുറപ്പിക്കാന് കഴിഞ്ഞിട്ടില്ല. അവരിപ്പോഴും ശൂര്‍പ്പണഖ സ്റ്റൈല്‍ ഓട്ടത്തിലാണ്. ഒരു കൂട്ടര് മൂക്കുചെത്തി. അടുത്തകൂട്ടരുടെ അടുത്തേയ്ക്കോടി. അവര്‍ കെട്ടിപ്പിടിച്ചു, ഉമ്മ കൊടുത്തു. മോഹങ്ങളും പ്രതീക്ഷകളും വാരിക്കോരി കൊടുത്തു. സുരക്ഷിതത്വബോധം ഉണ്ടായി. ഇതുനേരത്തെ തോന്നിയില്ലല്ലോ എന്ന് തോന്നിയിട്ടുണ്ടാവാം. എന്തോ നേടിയെന്ന അഹങ്കാരത്തില്‍ വിട്ടുപോന്നവരെ നോക്കി കൊഞ്ഞനം കുത്തി.
രാഷ്ട്രീയത്തില്‍ തന്റെ അപ്രമാദിത്വം ബോധ്യപ്പെടുത്തുന്നതിനായി അദ്ദേഹം സ്വീകരിച്ച ശൈലി ഹിന്ദുവിനെ ആക്ഷേപിക്കുകയെന്നതായിരുന്നു. അവരുടെ വിശ്വാസത്തേയും ആചാരങ്ങളേയും വിമര്‍ശിക്കുക, ദുര്‍വ്യാഖ്യാനം ചെയ്യുക, ദൈവങ്ങളെ ആക്ഷേപിക്കുക എന്നതെല്ലാം അതില്‍പ്പെടുന്നു. ജൈനന്മാര് ഹിന്ദുക്കളല്ല എന്ന അഭിപ്രായക്കാരനാണെന്നുതോന്നുന്നു.
സംഘടിത മതവിഭാഗങ്ങളോട് വലിയ ആദരവാണ്. അവരുടെ വോട്ടിനുവേണ്ടി ഹിന്ദുമതത്തിനെതിരെ ഒരുപാട് വാഗ്മലം ആ വലിയ വായ വിസര്ജിച്ചിട്ടുണ്ട്. ഈ വിദ്വാന് എഴുതിയ ഒരു പുസ്തകമാണ് രാമന്റെ ദുഃഖം. അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെല്ലാം ഗ്രന്ഥകാരനായി അദ്ദേഹത്തിന്റെ പേര് തന്നെയാ കൊടുത്തിട്ടുള്ളത്.
സ്വന്തം പുസ്തകത്തിന്റെ ഒരുപാടു പതിപ്പുകള്‍ ചുരുങ്ങിയ കാലയളവില്‍തന്നെ ഇറക്കുകയെന്നത് അദ്ദേഹത്തിന്റെ കഴിവുതന്നെ! എന്തായാലെന്താ! ആദരിക്കാന്‍ പൊന്നാടയും ഫലകവുമായി സാഹിത്യകുശലന്മാര്‍ വരിവരിയായി നില്‍ക്കുകയാണ്. രാമന്റെ ദുഃഖം ടെലസ്കോപ്പു വഴി കണ്ടെത്തി പുസ്തകരൂപത്തില്‍ നാട്ടുകാരെ അറിയിച്ചതിനുശേഷം രാഷ്ട്രീയജീവിതത്തില്‍ ദുഃഖമല്ലാതെ മറ്റൊന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. വിധിവിഹിതമെന്നല്ലാതെന്തുപറയാന്.
ബാബര്‍ രാമക്ഷേത്രം പൊളിച്ച് തല്‍സ്ഥാനത്തു പണിയിച്ച കെട്ടിടം തകര്‍ന്നതിന്റെ പേരില്‍ ബാബറെക്കാള് ദുഃഖമനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ അഗ്രിമസ്ഥാനം ഇദ്ദേഹത്തിനുണ്ട്. ആ കെട്ടിടത്തിന്റെ തകര്‍ച്ചയോടെ മതേതരത്വവും തകര്‍ന്നു എന്നവര്‍ ആക്രോശിക്കുന്നു. ഇക്കൂട്ടര്‍ തുമ്മുകയും ചീറ്റുകയും ചെയ്യുമ്പോള്‍ ബഹിര്‍ഗമിക്കുന്ന ശീകരങ്ങളില് പോലും മതേതരത്വത്തിന്റെ അണുക്കള്‍ സമൃദ്ധമാണ്.
രാമനെ രക്ഷിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി വേണോ എന്നദ്ദേഹം ചോദിച്ചു. അതിനോടു ഞങ്ങള്‍ക്ക് പൂര്‍ണമായി യോജിപ്പാണ്. അതുതന്നെയാണ് ഹിന്ദുവും സംഘപരിവാറും ചോദിക്കുന്നത്; ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ രാഷ്ട്രീയക്കാര്‍ വേണോ? ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ ഭരിക്കട്ടെ, ദേവസ്വം ബോര്‍ഡു പിരിച്ചുവിടൂ എന്നുപറയുവാനുള്ള ആര്‍ജ്ജവം കൂടി കാണിക്കണം. ഒരപേക്ഷയുണ്ട്, എന്റെ വീടുസംരക്ഷിക്കാന്‍ ഞാന്‍തന്നെ വേണോ എന്നു ചോദിക്കരുത്.
ക്രിസ്ത്യന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശബരിമല മേല്‍ശാന്തിയായിരുന്ന വിഷ്ണുനമ്പൂതിരിയ്ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തു. എന്തിനാണ് അയാളെ ശിക്ഷിച്ചതെന്ന് അന്ന് വീരന് മനസ്സിലായില്ല (ഇന്നു മനസ്സിലായിട്ടുണ്ടോ എന്നറിയില്ല). ഒറ്റയ്ക്കു മത്സരിച്ചാല്‍ തോല്‍വി ഉറപ്പെന്ന ബോധ്യവും ക്രിസ്ത്യന്‍ വോട്ടു കാട്ടിയില്ലെങ്കിലോ എന്ന ഭയവുമാണ് മനസ്സിലാകാത്തതിന്റെ പിന്നാമ്പുറ രഹസ്യമെന്ന് അറിയാന്‍ പാടില്ലാത്തവരാരുമില്ല. എന്തൊക്കെ ചെയ്തിട്ടെന്താ വീരന്റെ ദുഃഖത്തിനു ശമനമില്ല.
അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതില്‍ വീരനു വലിയ ദുഃഖമുണ്ട്. തകര്‍ന്നത് ജനാധിപത്യവും മതേതരത്വവുമാണെന്നത് അദ്ദേഹത്തിന്റെ ദുഃഖത്തെ ശതഗുണീഭവിപ്പിച്ചു. സ്വാമി നാരായണ ക്ഷേത്രത്തില്‍ തൊഴുതുനിന്ന ഭക്തരെ മുസ്ലിം ഭീകരന്മാര് വെടിവെച്ചുകൊന്ന സംഭവം അദ്ദേഹത്തിനറിയില്ല. അമര്‍നാഥ് തീര്‍ത്ഥാടനം സൈന്യത്തിന്റെ സംരക്ഷണമില്ലാതെ നടക്കുകയില്ലെന്നും അദ്ദേഹത്തിനറിയില്ല. ഐഎസ്ഐഎസ്, താലിബാന്, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്ക്കറെ തൊയ്ബ ഇവയെപ്പറ്റി ഒന്നും അദ്ദേഹത്തിനറിയില്ല.
കോഴിക്കോട്ടെ ജനങ്ങളെ ചിരിച്ചുകാണിച്ച്, പ്രീണിപ്പിച്ച് അവരുടെ വോട്ടുകൊണ്ടു ജയിച്ചു കയറുകയായിരുന്നു പതിവ്. മാര്‍ക്സിസ്റ്റ് കണ്ണൂര്‍ ലോബി അതിനെതിരെ അരിവാള്‍ പ്രയോഗിച്ചു. ആ സീറ്റ് അവര്‍ കൊടുത്തില്ല. കേരളത്തില്‍ മറ്റൊരു സീറ്റിലും ജയിക്കുകയുമില്ല. നിരാശയില്‍ വിറങ്ങലിച്ചുനിന്നപ്പോള്‍ ഭരണകൂടമെന്ന തിരുട്ടുഗ്രാമത്തലവന്‍ കടക്കണ്ണെറിഞ്ഞു, ഇടതുപക്ഷത്തെ ഉപേക്ഷിച്ച് അങ്ങോട്ടോടി. തലവന്‍ ഉമ്മവച്ചു സ്വീകരിച്ചു. സഹതിരുടന്മാര് വണക്കം പറഞ്ഞു. സുരക്ഷിതത്വബോധമുണ്ടായി. നന്ദിയും സന്തോഷവുംകൊണ്ട് മുഖം തെളിഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നു. വയനാട് സീറ്റിനുവേണ്ടി അപേക്ഷിച്ചു. വേണമെങ്കില്‍ പാലക്കാട്ടുപോയി നിന്നോ എന്നുപറഞ്ഞു തിരുട്ടുഗ്രാമത്തലവന്‍. അപ്പോഴാണ് അവരുടെ തനി സ്വഭാവമറിഞ്ഞത്. കേരളം മുഴുവന്‍ ചിരിച്ചു. അവര്‍ക്കറിയാമായിരുന്നു സാക്ഷാല്‍ വീരനെ അറവുശാലയിലേയ്ക്കാണയയ്ക്കുന്നതെന്ന്. പാവം! അതികായന്റെ കടുക്കബുദ്ധിയ്ക്കതു മനസ്സിലായില്ല. കെട്ടിവച്ച കാശുപോയില്ല എന്നതു മഹാഭാഗ്യം. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്നു പറഞ്ഞ് ‘കെറുവിച്ചു’ നടക്കുകയാണ്.
വീണ്ടുമൊരു മടക്കയാത്രയെപ്പറ്റി ആലോചനയിലാണ്. കോഴയും കോഴിയും അരങ്ങുവാഴുന്ന തിരുട്ടുഗ്രാമത്തിലെ പൊറുതിമതിയായി. എന്തെന്തു പ്രതീക്ഷകളും മോഹങ്ങളുമായിരുന്നു. എല്ലാം വ്യാമോഹമായി. ചെയ്തതു മണ്ടത്തരമാണെന്നു ബോധ്യമായി. തന്നെ രക്ഷിക്കാനല്ല സ്വയം രക്ഷനേടുകയെന്നതായിരുന്നു രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിന്റെ പിന്നിലെ ഗൂഢലക്ഷ്യമെന്ന് തീരുമാനമായി. ഇനി വയ്യ, തിരിച്ചുപോവുകതന്നെ.
പിന്നിലുപേക്ഷിച്ചതിന്റെ മഹത്വം മനസ്സിലാക്കി ചെയ്ത മണ്ടത്തരത്തില്‍ പശ്ചാത്തപിച്ച് വിട്ടുവന്നിടത്തേക്കുതന്നെ തിരിച്ചുപോവുന്ന ബുദ്ധിപൂര്‍വക പ്രവൃത്തിയാണ് വീരാ! ഘര്‍വാപസി. അതിനെ പരിഹസിച്ചും സംഘപരിവാറിനെ ചീത്തവിളിച്ചും നടന്ന നിങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ പോവുന്നതും അതുതന്നെയാണ്.
ഗൗരിയമ്മമാര്‍ പാര്‍ട്ടിയെ ഉപേക്ഷിച്ച് വേറെ പാര്‍ട്ടിയുണ്ടാക്കി. പ്രായാധിക്യത്താല്‍ അവശതയനുഭവിക്കുന്ന അവരുടെ പുറകെ നടന്ന് വാ, വാ എന്നുവിളിക്കുന്ന പിണറായിയും കോടിയേരിയും ഘര്‍വാപസിയ്ക്ക് അവരെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. താങ്കളെ സ്വീകരിക്കുവാനായി ചെങ്കൊടിയും ചുറ്റികയും പിടിച്ച് അവര്‍ കാത്തുനില്ക്കുന്നു. നിങ്ങള്‍ ചെയ്യുന്നതു ശരി, ഹിന്ദുമതം ഉപേക്ഷിച്ചു പോയവര്‍ നിരീക്ഷിച്ചുവരുന്നത് തെറ്റ്. ഇതെന്തുന്യായം? കരയ്ക്കിട്ട മത്സ്യത്തിന്റെ പിടച്ചിലാണിതെന്നു ഞങ്ങള്‍ക്കറിയാം.
സത്യധര്‍മാദികള്‍ക്ക് അല്‍പ്പമെങ്കിലും വില കല്പ്പിക്കണം. ദുഷ്ടലക്ഷ്യത്തോടെ ഒന്നിനേയും ദുര്‍വ്യാഖ്യാനം ചെയ്യരുത്. ഇതൊക്കെ അവഗണിച്ചതാണ് രാഷ്ട്രീയ ഭൂമികയില്‍ നഗ്നനായി നാണംകെട്ടു നില്‍ക്കേണ്ട ഗതികേടില്‍ എത്തിയത്. ഗതികെട്ട പുലിയ്ക്കു തിന്നാന്‍ പുല്ലെങ്കിലുമുണ്ടായിരുന്നു. താങ്കള്‍ക്ക് കാലുറപ്പിക്കാന്‍ സ്ഥലംപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: