രൂപംകൊണ്ട് ഭാരതീയനും അഭിരുചിയില്‍ പാശ്ചാത്യനുമായ കറുത്ത സായിപ്പന്മാരുടെ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാമ്രാജ്യത്വവാഴ്ചക്കാലത്ത് മെക്കാളെ പ്രഭു തുടക്കമിട്ട വിദ്യാഭ്യാസ സമ്പ്രദായം സ്വാതന്ത്ര്യാനന്തര ഭാരതത്തിലും തുടരുകതന്നെയായിരുന്നു. ആറ് പതിറ്റാണ്ടോളം നീണ്ട ഈ അടിമത്തവല്ക്കരണത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചവര്‍ നിരവധിയുണ്ട്. എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇവരിലൊരാള്‍ ആരെന്നു ചോദിച്ചാല്‍ ദിനനാഥ് ബത്ര എന്ന് മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അക്കാദമികരംഗങ്ങളില്‍ ചരിത്രബോധമില്ലാതെ ഇന്നും കൊളോണിയലിസത്തിന്റെ തിരുശേഷിപ്പുകള്‍ ചുമന്നുനടക്കുന്ന മെക്കാളെയുടെ കൊച്ചുമക്കളെയും മാര്‍ക്സിന്റെ വിധവകളെയും ‘ശിക്ഷാബചാവോ ആന്തോളന്‍ സമിതി’ എന്ന സംഘടനയെ സമര്‍ത്ഥമായി നയിച്ചുകൊണ്ട് ബത്ര പഠിപ്പിക്കുന്ന പാഠങ്ങള്‍ നിരവധിയാണ്.
വേര്‍തിരിക്കാനാവാത്തവിധം ഇഴചേര്‍ന്ന വ്യക്തിജീവിതവും സംഘടനാജീവിതവും അക്കാദമിക ജീവിതവുമാണ് ദിനനാഥ് ബത്രയുടേത്.
1932 ല്‍ ഇപ്പോള്‍ പാക്കിസ്ഥാനില്‍പ്പെടുന്ന പഞ്ചാബിലെ ദേരാഘാസിഖാനില് ജനിച്ച ദിനനാഥ് ബത്ര അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1966 ല്‍ ഹരിയാനയിലെ ഇതിഹാസഭൂമിയായ കുരുക്ഷേത്രയിലെ ഗീത സീനിയര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി നിയമിതനാവുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആദര്‍ശതീവ്രത ബത്ര സ്വായത്തമാക്കിയിരുന്നു.
1990 ല്‍ വിദ്യാഭാരതി എന്ന സംഘടനയുടെ പൂര്‍ണസമയ ജനറല്‍ സെക്രട്ടറി പദവി ബത്ര ഏറ്റെടുത്തു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസശൃംഖലയാണത്. മെക്കാളെയുടെ ചുവടുപിടിച്ച് ഭാരതത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും ആത്മീയ പാരമ്പര്യത്തെയും വികലമാക്കി അവതരിപ്പിക്കുകയും മഹാപുരുഷന്മാരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനെതിരായി 2004 ല്‍ ‘ശിക്ഷാ ബചാവോ ആന്തോളന്‍’ എന്ന ബഹുജന പ്രസ്ഥാനം രൂപംകൊണ്ടപ്പോള്‍ അതിനെ നയിക്കാന്‍ ബത്ര മുന്‍നിരയിലുണ്ടായത് സ്വാഭാവികം. സ്കൂളുകളിലെ ലൈംഗികവിദ്യാഭ്യാസമെന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സിനെ മലീമസമാക്കുന്നതിനെതിരെ ബത്രയുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണം ഫലംകണ്ടു.
മധ്യപ്രദേശിന്റെ ജനകീയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് 2007 ല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍നിന്ന് ലൈംഗിക വിദ്യാഭ്യാസം നീക്കംചെയ്യുക മാത്രമല്ല, യോഗ പരിശീലനം ഉള്‍പ്പെടുത്തുകയും ചെയ്തു. ചിലര്‍ തലതിരിഞ്ഞ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഈ മാതൃക മറ്റ് പല സംസ്ഥാനങ്ങളും പിന്‍പറ്റുകയുണ്ടായി. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭ തന്നെ അംഗീകരിച്ചിരിക്കുന്നു. യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് പറഞ്ഞതിന് ബത്രയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്.
ഹിന്ദുവിരുദ്ധവും ദേശവിരുദ്ധവുമായ നയനിലപാടുകളെയും നടപടികളെയും പ്രതിരോധിക്കാനുളള എല്ലാ ശ്രമങ്ങളും ഭരണഘടനാവിരുദ്ധം, നിയമവിരുദ്ധം, മതേതരവിരുദ്ധം എന്നൊക്കെ അധിക്ഷേപിക്കപ്പെട്ട ഒരുകാലത്ത് ദിനനാഥ് ബത്ര നടത്തിയ നിയമപോരാട്ടങ്ങള്‍ അക്കാദമിക ചരിത്രത്തില്‍ മാത്രമല്ല, ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലും ഇടംനേടിയിരിക്കുകയാണ്. എതിരാളികള്‍ ആരെന്നത് ബത്രയ്ക്ക് പ്രശ്നമായിരുന്നില്ല. അവര്‍ എത്ര ഉന്നതരായാലും സത്യവും ധര്‍മവും നീതിയും ഉയര്‍ത്തിപ്പിടിക്കാനുള്ള ബത്രയുടെ പോരാട്ടങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
എഐസിസി സമ്മേളനത്തില്‍ തന്റെ പ്രസ്ഥാനമായ ‘വിദ്യാഭാരതി’ക്ക് അപകീര്‍ത്തികരമായ പ്രമേയം പാസ്സാക്കിയതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ 2001 ല്‍ നിയമനടപടിക്ക് മുതിര്‍ന്നതോടെയാണ് ബത്രയുടെ പോരാട്ടങ്ങള്‍ മാധ്യമങ്ങളില്‍ സ്ഥാനംപിടിക്കാന്‍ തുടങ്ങിയത്. ജാതിവ്യവസ്ഥയും സതിസമ്പ്രദായവും മറ്റും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ‘വിദ്യാഭാരതി’യുടെ പാഠപുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു എഐസിസി പ്രമേയത്തിലെ പരാമര്‍ശം.
സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചരിത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ സ്വാതന്ത്ര്യസമരനായകരായ ലാലാ ലജ്പത്റായ്, ബാലഗംഗാധര തിലകന്, ബിപിന്‍ ചന്ദ്രപാല്‍, അരവിന്ദഘോഷ്, ഭഗത്സിംഗ് തുടങ്ങിയവരെ ‘ഭീകരവാദികളാ’യി ചിത്രീകരിക്കുന്ന എഴുപതോളം പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് എന്‍സിഇആര്‍ടിക്കെതിരെ 2006 ല്‍ ബത്ര നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി വളര്‍ന്നുവരുന്ന തലമുറയെ വഴിതെറ്റിക്കുന്നവര്‍ക്കുള്ള താക്കീതായിരുന്നു. ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രൂപീകരിക്കപ്പെട്ട മൂന്നംഗ സമിതി അപകീര്‍ത്തികരമായ ഈ പരാമര്‍ശങ്ങളില്‍ 37 എണ്ണം അതേവര്‍ഷംതന്നെ നീക്കംചെയ്തു.
നാല് പരാമര്‍ശങ്ങളിലെ തെറ്റുകള്‍ തിരുത്തി. വേദകാലത്തുള്ളവര് ഗോമാംസം ഭക്ഷിച്ചിരുന്നു എന്ന പരാമര്‍ശം നീക്കംചെയ്യാന്‍ സമിതി വിസമ്മതിച്ചുവെങ്കിലും 2005 ലെ ‘നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ആക്ട്’ അനുസരിച്ച് എന്‍സിഇആര്‍ടി തന്നെ ഈ പരാമര്‍ശം നീക്കാന്‍ തീരുമാനിച്ചു. ഇത് ബത്ര നേടിയ രണ്ടാമത്തെ വന്‍ വിജയമായിരുന്നു.
എ.കെ.രാമാനുജത്തിന്റെ ‘300 രാമായണങ്ങള്‍’ എന്ന ഉപന്യാസം ദല്‍ഹി സര്‍വകലാശാലയുടെ ചരിത്രപാഠ്യപദ്ധതിയില് സ്ഥാനംപിടിച്ചതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ബത്ര നല്കിയ ഹര്‍ജി അക്കാദമിക മേഖലയില്‍ ചൂടേറിയ സംവാദങ്ങളും വിവാദങ്ങളും സൃഷ്ടിക്കുകയുണ്ടായി. ഉപന്യാസം നീക്കം ചെയ്യണമെന്ന നിലപാടില്‍ ബത്ര ഉറച്ചുനിന്നു. രാമാനുജത്തെ പിന്തുണച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പല പണ്ഡിതന്മാരും ബുദ്ധിജീവികളും അണിനിരന്നുവെങ്കിലും സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലിന് ബത്രയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നു. ‘രാമാനുജത്തിന്റെ രാമായണം’ പാഠ്യപദ്ധതിയില്‍നിന്ന് നീക്കി.
വെന്‍ഡി ഡോണിഗെറുടെ ‘ദ ഹിന്ദൂസ്: ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകത്തിനെതിരെ ബത്ര നടത്തിയ പോരാട്ടങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഗ്രന്ഥകാരിയായ ഡോണിഗെറിനും പുസ്തകം പ്രസിദ്ധീകരിച്ച പെന്‍ഗ്വിന്റെ അമേരിക്കയിലെയും ഭാരതത്തിലെയും കമ്പനികള്‍ക്കെതിരെയും ബത്ര നിയമനടപടിക്കൊരുങ്ങി. ഡോണിഗെറെ പിന്തുണച്ച് ‘ഹിന്ദുരാഷ്ട്രത്തിലേക്കുള്ള കുറുക്കുവഴി’ എന്ന ലേഖനം പ്രസിദ്ധീകരിച്ച ‘ഫ്രണ്ട്ലൈന്’ മാസികയുടെ എഡിറ്റര്‍ എന്‍.റാമിനും ബത്ര വക്കീല്‍ നോട്ടീസയച്ചു.
ദിനനാഥ് ബത്ര തന്റെ എണ്‍പത്തിനാലാമത്തെ വയസ്സില്‍ തുടങ്ങിയ നിയമയുദ്ധമാണ് വെന്‍ഡി ഡോണിഗറുടെ പുസ്തകം ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ പെന്ഗ്വിന് ബുക്സിനെ നിര്‍ബന്ധിതമാക്കിയത്. ആറ് മാസംകൊണ്ട് സ്വന്തം ചെലവില്‍ പുസ്തകത്തിന്റെ എല്ലാ കോപ്പികളും നശിപ്പിച്ചുകൊള്ളാമെന്ന് ദല്‍ഹിയിലെ സാകേത് ജില്ലാകോടതിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി ബല്‍വന്ത് റായ് ബന്‍സാലിന് മുമ്പാകെ പെന്ഗ്വിന് ബുക്സ് ധാരണയിലെത്തുകയായിരുന്നു. ഡോണിഗെറുടെ വിവാദപുസ്തകം മറ്റൊരുരൂപത്തിലും ഭാരതത്തില്‍ പ്രസിദ്ധീകരിക്കില്ലെന്നും പെന്ഗ്വിന് ഉറപ്പുനല്‍കി.
2009 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ 2011 മാര്‍ച്ച് 19 നാണ് അഭിഭാഷകയായ മോണിക്ക അറോറ മുഖേന ദിനനാഥ് ബത്ര പരാതി നല്‍കിയത്. ”ഗ്രന്ഥകാരിയുടെ ഉദ്ദേശ്യം, പുസ്തകത്തിന്റെ ഉള്ളടക്കം, അതില്‍ ഉപയോഗിച്ചിട്ടുള്ള ഭാഷ എന്നിവ അങ്ങേയറ്റം അപകീര്‍ത്തികരമാണ്. ഹിന്ദുധര്‍മം എന്താണെന്ന് ലോകമെമ്പാടുമുള്ളവര്‍ക്ക് അറിയാന്‍ വേണ്ടിയാണ് താന്‍ പുസ്തകം എഴുതിയിട്ടുള്ളതെന്നാണ് ഡോണിഗെര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒരു ഹിന്ദു എന്നനിലയ്ക്ക് ഹിന്ദുദേവതമാരെയും സ്വാമി വിവേകാനന്ദന്, റാണി ലക്ഷ്മിഭായിയെപ്പോലുള്ള സ്വാതന്ത്ര്യസമര നായകര്‍ എന്നിവരെയും മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താനും നമ്മുടെ ചരിത്രം വളച്ചൊടിക്കാനും ശ്രമിക്കുന്നവര്‍ക്ക് ഈ കോടതി ഉത്തരവ് ഒരു മുന്നറിയിപ്പാണ്. ഇത് അവരെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു.”
ബത്രയുടെ ഈ വാക്കുകളില്‍ ആത്മാഭിമാനവും ആത്മരോഷവും ഒരുപോലെ നിറയുന്നുണ്ട്. വെന്‍ഡി ഡോണിഗെറുടെ ‘ഓണ്‍ ഹിന്ദുയിസം’ എന്ന പുസ്തകവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാധകരായ അലെഫ് ബുക്ക് കമ്പനിക്ക് ബത്ര വക്കീല്നോട്ടീസയച്ചിരിക്കുകയാണ്.
മേഘ കുമാറിന്റെ ”കമ്മ്യൂണലിസം ആന്റ് സെക്ഷ്വല്‍ വയലന്‍സ്: അഹമ്മദാബാദ് സിന്‍സ് 1969” എന്ന പുസ്തകത്തിന്റെ പ്രകാശനവും ബത്ര നിയമനടപടിക്ക് മുതിര്‍ന്നതോടെ പ്രസാധകരായ ‘ഓറിയന്റ് ബ്ലാക്സ്വാന്‍’ 2014 ല്‍ റദ്ദാക്കുകയുണ്ടായി. താന്‍ അംഗമായ ആര്‍എസ്എസിന് അപകീര്‍ത്തികരമാണ് പുസ്തകം എന്ന ബത്രയുടെ ആക്ഷേപത്തെത്തുടര്‍ന്ന് ഉള്ളടക്കം പുനഃപരിശോധിക്കുകയാണെന്ന് കാട്ടി മേഘ കുമാറിന് പ്രസാധകര് കത്തയയ്ക്കുകയുണ്ടായി. ബത്രയുടെ നിയമപരമായ എതിര്‍പ്പിനെത്തുടര്‍ന്ന് ശേഖര്‍ ബന്ദോപാധ്യായയുടെ ‘ഫ്രം പ്ലാസി ടു പാര്ട്ടീഷന്: എ ഹിസ്റ്ററി ഓഫ് മോഡേണ്‍ ഇന്ത്യ’ എന്ന പുസ്തകവും ‘ഓറിയന്റ് ബ്ലാക്സ്വാന്‍’ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
പുസ്തകങ്ങള്‍ കത്തിക്കാതെയും ഗ്രന്ഥകര്‍ത്താക്കളെ പുലഭ്യം പറയാതെയുമാണ് ദിനനാഥ് ബത്ര തന്റെ നിയമയുദ്ധങ്ങള്‍ നടത്തിയിട്ടുള്ളത്. സംവാദങ്ങള്‍ക്ക് മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുന്ന അദ്ദേഹം തര്‍ക്കശുദ്ധമായ ഭാഷയില്‍ അവതരിപ്പിക്കുന്ന വാദഗതികള്ക്കുനേരെ നീതിപീഠങ്ങള്‍ക്ക് കണ്ണടയ്ക്കാനാവുന്നില്ല എന്നതാണ് സത്യം.
ബത്രയുടെ ആറ് പുസ്തകങ്ങള്‍ ഗുജറാത്തിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ചിലര്‍ വിവാദമാക്കുകയുണ്ടായി. ബത്രയുടെ രീതിയില്‍നിന്ന് വ്യത്യസ്തമായി പുസ്തകങ്ങളുടെ കോപ്പി അഗ്നിക്കിരയാക്കിയാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ചരിത്രരചനയുടെ മേഖലയില്‍ വിഖ്യാതരായ റൊമിള ഥാപ്പറും ഇര്ഫാന് ഹബീബുമൊക്കെ ഇവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ അധിക്ഷേപാര്ഹമായും വസ്തുതാവിരുദ്ധമായും എന്താണ് ബത്രയുടെ പുസ്തകങ്ങളിലുള്ളതെന്ന് ഇവര്‍ക്ക് പറയാനായില്ല. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ആമുഖത്തോടെയുള്ള ഈ പുസ്തകങ്ങള്‍ ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിക്കുകയാണ്.
വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവ് എന്ന വിശേഷണം ചിലമാധ്യമങ്ങള്‍ ദിനനാഥ് ബത്രയ്ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ”കാവിവല്‍ക്കരണം തെറ്റാണെങ്കില്‍ മാറ്റേണ്ടത് ഭാരതഭരണഘടന തന്നെയാണ്. കാരണം കാവി പതാകയാവണം ഭാരതത്തിന്റെ ദേശീയപതാകയെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്” എന്നാണ് ഇതേക്കുറിച്ച് ബത്രയ്ക്ക് പറയാനുള്ളത്. ബത്ര ഈ യുദ്ധമാരംഭിച്ചത് സാക്ഷാല്‍ കുരുക്ഷേത്ര ഭൂമിയില്‍നിന്നാണ്. കുരുക്ഷേത്രയുദ്ധം അധികാരംപിടിക്കാനുള്ളതായിരുന്നില്ല, ധര്‍മം സ്ഥാപിക്കാനായിരുന്നു. ബത്രയുടെ പോരാട്ടങ്ങളും ഇതിനുവേണ്ടിതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: