മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല, ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം.”
ഇന്ന് മഹാബലി കേരളത്തില്‍ വന്നാല്‍ കള്ളവും ചതിയും കള്ളവെള്ളിക്കോലും എല്ലാം കാണാനാകും. കേരളം ഇന്ന് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ‘സെയിന്റ് ആന്റണി’ പോലും പറഞ്ഞു താന്‍ അങ്ങനെയൊന്നും വിചാരിച്ചില്ല എന്ന മുടന്തന്‍ ന്യായം. ഇപ്പോള്‍ വി.ഡി.സതീശനും അതുതന്നെ പറഞ്ഞിരിക്കുന്നു.
കേരളം ഭരിക്കുന്നത് ഇന്ന് മൂന്ന് ‘അ’ കളാണ്. അഴിമതി, അവിഹിതം, അധികാരഭ്രമം. കേരളം സരിതകേരളമായതിന്റെ ഉത്ഭവംപോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നല്ലോ. അവിഹിത റാണിയായ ശാലുമേനോന്റെ വീട്ടില്‍പോയി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കരിക്ക് സേവ നടത്തിയിരുന്നല്ലോ.
ഇന്ന് ടിവി ചാനലുകെളല്ലാം അഴിമതി മുഖരിതം. അഴിമതിക്ക് ഇടതു-വലതു ഭേദമില്ലെന്ന് എളമരം കരിം അടിവരയിടുന്നു. മലബാര്‍ സിമന്റ്സില്‍ വെറും കരാറുകാരനായിരുന്ന ചാക്കു രാധാകൃഷ്ണന് സര്‍വശക്തനായി മാറിയപ്പോള്‍ അതിന്റെ വിഹിതം പൊതിഞ്ഞ് ഏതോ ഗസ്റ്റഹൗസില്‍ വച്ച് എളമരം കരീമിന് കൈമാറിയ ശേഷമാണത്രെ എല്ലാവരും ചാക്കുരാധാകൃഷ്ണന്റെ ഉത്തരവുകള്‍ അനുസരിക്കണം എന്നാജ്ഞാപിച്ചത്. ഒടുവില്‍ ശശീന്ദ്രനെയും കുടുംബത്തെയും ആത്മഹത്യാമുനമ്പില്‍ എത്തിച്ചതും ചാക്കുരാധാകൃഷ്ണനായിരുന്നല്ലോ.
മലബാര്‍ സിമന്റ്സ് എന്ന പബ്ലിക് സ്ഥാപനം എങ്ങനെ ഒരു വെറും കരാറുകാരന്റെ കൈകളിലെത്തി എന്നത് പഠനവിഷയമാണ്. ലാലുപ്രസാദ് യാദവും മുലായം സിംഗും മായാവതിയും എല്ലാം ചാക്കുരാധാകൃഷ്ണന്റെ ശിഷ്യത്വം നേടിയാല്‍ കൂടുതല്‍ സ്വത്ത് ഇരുകൂട്ടര്‍ക്കും സ്വായത്തമാക്കാനുമാകും.ചാക്ക് രാധാകൃഷ്ണന് രംഗപ്രവേശം ചെയ്യുന്നതിന് മുന്‍പ് ചാനലുകള്‍ ആഘോഷിച്ചത് ബാര്‍ കോഴയും ഏറ്റവും അധികം പ്രദര്‍ശിപ്പിച്ചത് കരിം കോഴയ്ക്കല് മാണിയുടെ ചിത്രവും അബ്കാരി ബിജു രമേശിന്റെ ചിത്രവും ആയിരുന്നു. മാണി ഏതുമാതാവിന്റെ മുന്പില് മുട്ടില്‍നിന്ന് പ്രാര്‍ത്ഥിച്ചാണ് ക്യാമറകളെ തന്റെ മുന്നില്‍ നിന്ന് അകറ്റിയത് എന്ന് അറിയാന്‍ ജനങ്ങള്‍ക്കാഗ്രഹമുണ്ട്.
എന്നാല്‍ പാവം ജനങ്ങള്‍ക്കും അങ്ങോട്ട് വേളാങ്കണ്ണിയിലേക്കെന്നപോലെ തീര്‍ത്ഥാടനം നടത്താമല്ലൊ. ചാനലുകളില്‍നിന്ന് തന്നെ അപ്രത്യക്ഷമാനാക്കാന് വല്ല ചെപ്പടിവിദ്യയും മാണി കാണിച്ചുവോ. പി.സി.ജോര്‍ജിന്റെ മാണിയെ കുടുക്കാനുളള നിതാന്തപരിശ്രമത്തിന് ഇപ്പോള്‍ ചാനലുകള്‍ കര്‍ട്ടനിട്ടിരിക്കുകയാണ്. ജനങ്ങളുടെ ഓര്‍മയ്ക്ക് അല്പ്പായുസ്സായതിനാല് ചാക്ക് കോഴ-സിമന്റ് വിവാദം ബാര്‍ കോഴയുടെ ശോഭ കെടുത്തിയിരിക്കുന്നു.
കേരള മന്ത്രിസഭയുടെ നാലുവര്‍ഷത്തെ അഴിമതി-അവിഹിതഭരണം അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് ക്യാമറ വെളിച്ചം യുഡിഎഫ് സര്‍ക്കാരില്‍നിന്നും കരിംകോഴയ്ക്കല്‍ മാണിയില്‍നിന്നും വ്യതിചലിച്ച് ഇളമരം കരീമില്‍ ഫോക്കസ് ചെയ്യുന്നത് ‘ഞാനൊന്നു മറിഞ്ഞില്ലേ രാമ-നാരായണ” എന്ന ഭാവം ഈ കോഴയാഘോഷവേളയില് ശോഭിക്കുകയില്ല മോനേ എന്നാരെങ്കിലും പാടിയാല്‍ അത്ഭുതപ്പെടേണ്ട. മാത്രമല്ല അഴിമതി നടത്താന്‍ കൊടിയുടെ നിറം ബാധകമല്ല എന്നും തെളിഞ്ഞിരിക്കുകയാണ്.
സരിത വിവിധവര്ണപ്പകിട്ടുള്ള സാരികള്‍ മാറിമാറി ധരിച്ച് കോടതിയിലേക്ക് യാത്രചെയ്യുന്നത് ചിത്രീകരിക്കാന്‍ ചാനലുകളും മൂകാംബികയില്‍ തൊഴുമ്പോള്‍ ആട്ടോഗ്രാഫ് വാങ്ങാന്‍ സ്ത്രീകളും തിരക്ക് കൂട്ടുന്ന സമയത്താണ് ‘ചാക്കിന്റെ’ പിറവി. തമിഴ്നാട്ടില്‍ ജയലളിതയെന്ന ‘അമ്മയെ’ കൊണ്ടാടുന്ന രീതിയിലായിരുന്നു കേരളം സരിതയെ കൊണ്ടാടിയത്. മാധ്യമപ്രവര്‍ത്തകയായ എനിക്കുപോലും മനസ്സിലാകാത്തത് പെണ്‍വാണിഭം പറവൂര്‍ പെണ്‍കുട്ടിയും രുക്സാനയും മറ്റും നടത്തുന്നത് കുറ്റകരവും സരിത നടത്തുന്നത് ഗ്ലാമര്‍ വലവീശലുമായി മാറുന്നതെങ്ങനെ എന്നാണ്!
കേരളഭരണത്തെ തൂത്തെറിയുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചുകഴിഞ്ഞു. ബാര്‍ കോഴയും ചാക്കുകോഴയും അരങ്ങുവാഴുമ്പോള്‍ ഏതു മുന്നണിയെയായിരിക്കും ജനങ്ങള്‍ തെരഞ്ഞെടുക്കുക. ആദ്യം വലത്, പിന്നെ ഇടത് എന്ന രീതി തന്നെ തുടരുമോ? മലയാളിയെപ്പോലെ ഭാവനാശക്തിയില്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത മറ്റൊരു ജനത കാണുമോ? ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറിയത് സ്ത്രീ സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും മറ്റും അടിസ്ഥാനത്തിലായിരുന്നു. ദൈവത്തില്‍നിന്ന് മോചിപ്പിച്ച നാട് സരിതയ്ക്ക് സമര്‍പ്പിച്ച അവിഹിതകേരളം ഇനി അത് അഴിമതിയില്‍ മുന്നില്നില്ക്കുന്നവര്ക്ക് സമര്‍പ്പിക്കുമായിരിക്കും. എങ്കില്‍ ചാക്ക് രാധാകൃഷ്ണന് തീര്‍ച്ചയായും വിജയസാധ്യതയുണ്ട്.
ഒരു പബ്ലിക് ലിമിറ്റഡ് സ്ഥാപനം ഒരു കരാറുകാരന്റെ നിയന്ത്രണത്തിലേക്ക് ചെന്നെത്തിയ വഴികള്‍ ചാനലുകള്‍ വിശദീകരിച്ചുകഴിഞ്ഞതിനാല് ഇനി ഇനിയുമൊരു വിശദീകരണത്തിന്റെ ആവശ്യമില്ല. പക്ഷേ ചാക്ക് രാധാകൃഷ്ണന് ഒരു പ്രതീകമാണ്. എങ്ങനെ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ നിയന്ത്രണം പോലും ‘ആരുമല്ലാത്ത’ ഒരാള്‍ക്ക് തട്ടിയെടുക്കാനാകുമെന്നും അവിടെ അധികാരം സ്ഥാപിക്കാനും നിയമനം നടത്തുവാനും കമ്പനിയോട് യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയ്ക്ക് എങ്ങനെ സാധിച്ചുവെന്നും പഠനവിധേയമാക്കേണ്ടതാണ്.
കേരളത്തില്‍ അഴിമതി എല്ലാ മേഖലകളിലും പടര്‍ന്നുപിടിച്ചുവെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്വകാര്യ കോളേജ് നിയമനത്തിലും (അഡ്മിഷനിലും) അഴിമതി വര്‍ധിക്കുകയാണെന്നും അഴിമതിക്കെതിരെയുള്ള തന്റെ യുദ്ധംപോലും വിജയിച്ചില്ലെന്നും എ.കെ. ആന്റണി പറഞ്ഞപ്പോള്‍ മാത്രമേ മന്ത്രിസഭ അറിഞ്ഞുള്ളൂ. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അഴിമതി നടത്തുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നുവെന്നാണ്. ഒരു കൊല്ലംകൂടി കഴിയണം കൊമ്പ് മുറിയാന്‍. അഴിമതിക്കെതിരെ ജാഗ്രത വേണമെന്ന് ആദര്‍ശ സുധീരനും പറയുന്നു. സര്‍ക്കാര്‍ കരിനിഴലിലാണെന്നും ഉടന്‍ നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കുന്നതിനാലാണെന്നും വി.ഡി.സതീശനും പ്രഖ്യാപിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകുമോയെന്ന ഭയവും സതീശന് പ്രകടിപ്പിക്കുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിയും എക്സൈസ് മന്ത്രി കെ.ബാബുവും അഴിമതിയാരോപിതരാണ്. വിജിലന്‍സ് ഇപ്പോള്‍ ബാബുവിനെതിരെയും അന്വേഷണം തുടങ്ങി. കെ. ബാബു രാജിവെക്കുമോ എന്ന ചോദ്യം മുഖരിതമാകുമ്പോഴും ആവശ്യസന്ദര്ഭങ്ങളില് ബധിരനാകാന് കഴിയുന്ന മുഖ്യമന്ത്രി നിസ്സംഗനാണ്. തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഉണ്ടായാല്‍ രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്ന് നേരത്തെ ബാബു മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ എടുത്തുചാടി തീരുമാനമെടുക്കരുതെന്ന നിര്‍ദ്ദേശമാണ് ബാബുവിന് ലഭിച്ചത്. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ ബാബുവിന് പത്തുകോടി കൊടുത്തുവെന്നാണ് ബിജുരമേശ് പറഞ്ഞത്.
അഴിമതി നിരോധന നിയമത്തിലെ അഞ്ചാം വകുപ്പുപ്രകാരം മന്ത്രി കോഴയാവശ്യപ്പെട്ടുവെന്ന് ഒരാള്‍ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്കിയാല് വിജിലന്‍സ് അത് ഗൗരവത്തിലെടുക്കുകയാണ് പതിവ്. പക്ഷെ ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്ന സ്ഥിതിയുണ്ടായാല്‍ ബാബുവിന് രാജിയെപ്പറ്റി ചിന്തിക്കേണ്ടിവരും.
കേരളം തട്ടിപ്പിന്റെ സ്വന്തം നാടായി മാറിയെന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ തട്ടിപ്പുവീരന് ഉതുപ്പ് 20 ലക്ഷം വാങ്ങിയിരുന്നത് തെളിയിക്കുന്നു. എഞ്ചിനീയറിംഗ്, നഴ്സിംഗ്, കമ്പ്യൂട്ടര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. കരിയര്‍ ഗൈഡന്‍സ് മേഖലകളെയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചും അഴിമതി നടക്കുന്നു. എന്‍ട്രന്‍സ് പരീക്ഷാ സംവിധാനത്തിലും അഡ്മിഷന് പ്രക്രിയകളിലും തട്ടിപ്പ് സംഘങ്ങള്‍ വിഹരിക്കുന്നു. കേരളത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും മാനേജ്മെന്റ് ക്വാട്ടയിലും ലേലവും കച്ചവടവുമാണ് നടക്കുന്നത്. സീറ്റ് ലഭിക്കുന്നതിന് വന്‍തുകയും ഭാരിച്ച ഫീസും എല്ലാം കൊടുക്കുവാന്‍ യാതൊരു പ്രതിഷേധവുമില്ലാതെ ജനം തയ്യാറാകുന്നു.
യഥാ രാജാഃ തഥാ പ്രജ എന്നാണല്ലോ ആപ്തവാക്യം. ഭരണകേന്ദ്രം എന്തുചെയ്യുന്നുവോ അത് അനുകരിക്കാനാണ് അത് നിയന്ത്രിച്ച് ശരിയായ ദിശയില്‍ കൊണ്ടുവരാനല്ല ജനങ്ങള്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് സാക്ഷരമലയാളി ഇങ്ങനെ അറിഞ്ഞുകൊണ്ട് വിഡ്ഢിവേഷം കെട്ടുന്നു? മലയാളിയുടെ രക്തത്തില്‍നിന്ന് അനീതിക്കെതിരെയുള്ള പ്രതിഷേധശക്തി ഇല്ലാതായോ? അഴിമതി എല്ലാ മേഖലയിലും പടര്‍ന്നുവെന്ന് നേതാവ് വിളിച്ചുപറയുന്നത് രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയുന്നതിന് തുല്യമാണ്.
ജനാധിപത്യത്തിന്റെ കരുത്ത് ചോര്‍ന്നുപോയിരിക്കുന്നു. രാഷ്ട്രീയ സദാചാരം അപ്രത്യക്ഷമായിരിക്കുന്നു. ജനത അന്തര്‍മുഖരായി സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധാലുവാകുമ്പോള്‍ അത് ഭരണാധികാരികളുടെ അഴിമതിക്ക് കളമൊരുക്കലാണ്. ആന്റണിപോലും താന്‍ ഭരണത്തിലിരിക്കുമ്പോള്‍, അഴിമതി തടയാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല എന്ന് പരസ്യമായി കുറ്റസമ്മതം നടത്തുമ്പോള്‍ ഈ അഴിമതിനിറഞ്ഞ സാമൂഹ്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് ആരാണ് സഹായിക്കുന്നത്? സംശയലേശമെന്യേ പറയാം ‘ജനം’ എന്ന്. നിര്‍വികാരതയോടെ നട്ടെല്ല് പണയംവെച്ച്, അധികാരത്തിനുമുന്നില്‍ കീശതുറന്ന്, മുട്ടുകുത്തുന്ന ജനാവലിയാണ് അഴിമതി എല്ലാ മേഖലകളിലും വളംവെക്കുന്നത്. താന്‍ ചെയ്ത പാപം താന്‍തന്നെ അനുഭവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: