രാമചന്ദ്രന് തേക്കിന്‍കാടിന്റെ കത്ത് ശ്രദ്ധേയമാണ്. കളി വടക്കുന്നാഥനോടു വേണ്ട. പൂരത്തെ മതപരമായ ചടങ്ങില്‍നിന്നു കച്ചവടക്കാരും രാഷ്ട്രീയക്കാരും മദ്യരാജാക്കന്മാരും ‘ജാം’ ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പൂരം പ്രദര്‍ശനം ചടങ്ങുമായി ബന്ധപ്പെട്ടാണ് വേണ്ടത്, അല്ലാതെ കച്ചവടപ്പന്തലൊരുക്കലല്ല!
ആനപ്രേമികള്ക്കറിയാം ആനകളെ പരിചരിക്കാന്‍. അതിന്റെ പേരും പറഞ്ഞ് പലരും ഹൈന്ദവ ആഘോഷങ്ങളെ പാരവെക്കാന്‍ ശ്രമിക്കുന്നു. ആനപ്രേമികള്‍ മൈലുകളോളം ആനകളെ നടത്തിക്കുന്നതിനും മണിക്കൂറുകളോളം നിര്ത്തിപ്പൊരിക്കുന്നതിനും എതിരെ പ്രതിഷേധിച്ചു. എന്നിട്ടെന്തുണ്ടായി? ആനപോലെ പെരുത്ത ദേഹത്തിന് നടക്കാന്‍, വ്യായാമം ചെയ്യാന്‍ പറ്റാതായി! നിര്ത്തിപ്പൊരിച്ചിരുന്നതിനു എതിര്നിന്നവര് ലോറികളില്‍ ആടിയും കുലുങ്ങിയും മണിക്കൂറുകളോളം കൊണ്ടുപോകുന്നത് കാണാന്‍ തയ്യാറായില്ല. ആനക്ക് വാതവും പിത്തവും കോപിക്കാന്‍ വേറെന്തുവേണം? ഇപ്പോള്‍ ഉത്രാളിക്കാവ് പൂരത്തെയും ചേലക്കര അന്തിമഹാകാളന്‍കാവ് വേലയെയും ‘ജാം’ചെയ്യാന്‍ കച്ചവട-എക്സിബിഷനുകളെ അവതരിപ്പിച്ചിരിക്കുന്നു!
കച്ചവടക്കാരുടെ കടന്നുകയറ്റം വേലപൂരങ്ങളെ മലീമസമാക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങളല്ല ഹിന്ദുക്കള്‍ ഉണ്ടാക്കേണ്ടത്, തനിക്കും മറ്റു വിശ്വാസികള്‍ക്കും ഈ പുണ്യദിനങ്ങളില്‍ ഭഗവത് സാമീപ്യത്തിനും നിര്‍ദ്ദിഷ്ട ആചാരാനുഷ്ഠാനങ്ങളുടെ ഭംഗിയും വൃത്തിയുള്ളതും അച്ചടക്കത്തോടെയുള്ളതുമായ ആചരണത്തിനുള്ള അവസരവുമാണ്. ഭഗവാനെ തൊഴാന്‍ എല്ലാ ഭാഗത്തുനിന്നും ക്രമീകരണങ്ങളും അച്ചടക്കവുമുണ്ടാകണം. ക്ഷേത്രങ്ങളിലെ വെടിക്കെട്ടിനും ആചാരാനുസൃതമല്ലാത്ത കാര്യങ്ങള്‍ക്കുമായി കേരളം കഴിഞ്ഞ അഞ്ചുവര്‍ഷം 180 കോടി രൂപ ധൂര്‍ത്തടിച്ചതായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്.സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്.
അച്ചടിപ്പിശകിനാല് 1800 കോടിയെന്നത് 180 കോടി എന്നതായതാവാനേ തരമുള്ളൂ. ഈ തുക കേരളത്തിലെ മിക്ക ദേവസ്വം ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലും മുടങ്ങിക്കിടക്കുന്ന ത്രികാലപൂജകള്‍ പുനരാരംഭിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍… ഹിന്ദുസമൂഹത്തെ ആള്‍ക്കൂട്ടത്തില്‍നിന്ന് പരസ്പരധാരണയുള്ള, വിശ്വാസമുള്ള, സ്വധര്‍മ്മത്തില്‍ ചരിക്കുന്ന അച്ചടക്കമുള്ള സമൂഹമാക്കലായിരിക്കണം നമ്മുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: