തുടര്‍ച്ചയായി പത്തുവര്‍ഷം കേന്ദ്രഭരണത്തെ നയിച്ച കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ നിലംപരിശായി. നേരത്തെ ലഭിച്ച സീറ്റുകളുടെ പത്തിലൊന്നുപോലും കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചില്ല. ഔദ്യോഗിക പ്രതിപക്ഷ പദവി ലഭിക്കണമെങ്കില്‍ 55 സീറ്റെങ്കിലും സ്വന്തമായി ഉണ്ടാകണമെന്നാണ് ചട്ടം. കോണ്‍ഗ്രസ്സിന് പതിനൊന്ന് സീറ്റിന്റെ കുറവുണ്ട്. സീറ്റ് കുറഞ്ഞാലും പദവി തന്നേ പറ്റൂ എന്ന വാശിയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
പദവി കിട്ടിയില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങള്‍ തള്ളിയ പാര്‍ട്ടിയെ അര്‍ഹിക്കാത്ത പദവിയില്‍ ഇരുത്താത്തതിന്റെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ തന്നെ സ്തംഭിപ്പിക്കുന്നു. അസത്യ പ്രസ്താവന നടത്തി സഭയ്ക്കകത്ത് ബഹളം വയ്ക്കുന്നു. നിയമനിര്‍മ്മാണ പ്രക്രിയയില്‍ സഹകരിക്കാതിരിക്കുന്നു.
പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെ ബന്ദിയാക്കി കാര്യം നേടാമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കാര്യം നടത്തിക്കൊടുക്കുന്ന ഭരണനേതൃത്വമല്ല ഇപ്പോഴുള്ളതെന്ന് തിരിച്ചറിയാനുള്ള വിവേകംപോലും കോണ്‍ഗ്രസ് നേതൃത്വത്തിനില്ലാതെപോയോ എന്നാരും ചോദിച്ചുപോകും. അധികാരത്തിലിരുന്നപ്പോള്‍ അഴിമതിയായിരുന്നു മുഖ്യകാര്യപരിപാടി. ലക്ഷക്കണക്കിന് കോടികള്‍ വെട്ടി വിഴുങ്ങിയ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ വെള്ളംകുടിപ്പിച്ചു. അത് അഖിലേന്ത്യാ തലത്തിലുള്ള ചിത്രം.
കേരളത്തില്‍ നാലു വര്‍ഷമായി ഭരണം നയിക്കുന്ന കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ അനുസരണയുള്ള ശിഷ്യരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അഴിമതിയില്‍ കേന്ദ്രനേതൃത്വത്തോട് മത്സരിക്കുകയാണ്. അഴിമതിയ്ക്കവസരം ലഭിക്കാത്തവര്‍ അങ്കത്തിനൊരുങ്ങിയിരിക്കുന്നു. കട്ടവരും കക്കാന്‍ കൊതിക്കുന്നവരും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന കാഴ്ചയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാപരിപാടി. നിരന്തരം മറയ്ക്കുള്ളില്‍ നടക്കുന്ന വടംവലി മറയില്ലാതായി. എഐസിസി നിര്വ്വാഹകസമിതിഅംഗവും മുന്‍കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണിയാണ് ആദ്യം വെടി ഉയര്‍ത്തിയത്.
സംസ്ഥാനത്ത് അടിമുടി അഴിമതിയാണെന്നാണ് ഏറെ നാളത്തെ മൗനത്തിനുശേഷം ആന്റണി മൊഴിഞ്ഞിട്ടുള്ളത്. അതദ്ദേഹത്തിന്റെ കണ്ടുപിടുത്തമെന്ന നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. രണ്ടുമൂന്നു വര്‍ഷമായി കേരളത്തിലെ ആഭാസഭരണത്തെ കുറിച്ച് ജനങ്ങളും മാധ്യമങ്ങളും അലമുറയിടുകയാണ്. അറിഞ്ഞഭാവം നടിച്ചില്ല എ. കെ. ആന്റണി. നശിച്ച് നാറാണക്കല്ല് കണ്ടപ്പോഴാണ് ആന്റണിയുടെ ആനക്കണ്ണ് തുറന്നത്. ഈ ഭരണം ആരംഭിക്കുമ്പോള്‍ എ. കെ. ആന്റണി കേന്ദ്രമന്ത്രി സഭയിലെ പ്രധാനവകുപ്പിന്റെ ചുമതലക്കാരനായിരുന്നു.
പ്രധാനമന്ത്രിയെക്കാള്‍ മുഴുത്ത ഭരണത്തലവന്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുടെ വലംകൈ. ഇതൊക്കെയായിട്ടും സഹമന്ത്രിമാര്‍ കൊള്ളക്കാരായി. പൊതുസമ്പത്ത് വാരിക്കൂട്ടുന്നത് ആന്റണി അറിഞ്ഞില്ല. അറിഞ്ഞപ്പോഴും അനങ്ങിയില്ല. ഒടുവില്‍ പ്രധാനമന്ത്രിതന്നെ പ്രതിക്കൂട്ടിലാകുമെന്നുറപ്പായപ്പോഴും ആന്റണി മിഴുങ്ങസ്യ എന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.
കേരളം അഴിമതിയുടെ കൊടുമുടിയിലെന്ന് തെളിയിച്ചത് യുഡിഎഫ് ഭരണമാണ്. ഘടകകക്ഷി മന്ത്രിമാര്‍ മാത്രമല്ല സ്വന്തം പാര്‍ട്ടി മന്ത്രിമാരും മോശക്കാരല്ലെന്ന് ആന്റണിയുടെ ശിഷ്യന്മാര് തെളിയിച്ചു. ബാര്‍ കോഴകേസില്‍ ഘടകകക്ഷിനേതാവായ ധനകാര്യമന്ത്രി കെ.എം. മാണി ഒരുകോടി രൂപ കൈപ്പറ്റി എന്ന ആരോപണം പേറി നില്‍ക്കുകയാണ്. കോണ്‍ഗ്രസ്സുകാരനായ എക്സൈസ് മന്ത്രി കെ. ബാബു 10 കോടിരൂപ കൈപ്പറ്റി എന്ന ആരോപണമാണ് നേരിടുന്നത്. ‘അമ്മയും മോളും പെണ്ണുതന്നെ’ എന്നു പറയുംപോലെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസ് ഭരണവും അഴിമതിയില്‍ ഒന്നുതന്നെ. ആരാണ് മുന്നില്‍ എന്ന സംശയം മാത്രമാണ് അവശേഷിക്കുന്നത്.
അഴിമതിക്കുപുറമെ സ്വജനപക്ഷപാതവും ന്യൂനപക്ഷ പ്രീണനവും കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് തൂവലായുണ്ട്. ജനോപകാരപ്രദമായ നടപടികള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത ജനങ്ങളെ കൊള്ളയടിക്കാന്‍ മാത്രം അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സിനെ കേരളത്തില്‍ മാത്രം എന്തിന് നിലനിര്‍ത്തുന്നു എന്ന ചോദ്യമാണ് വിവരമുള്ളവരില്‍ നിന്നും ഉയരുന്നത്. ഇപ്പോഴത്തേത് കള്ളനും കക്കാത്തവനും തമ്മിലുള്ളപോരല്ല. കൂട്ടുകവര്ച്ചക്കാരുടെ തമ്മിലടിയാണ്. ഇത്തരമൊരു പാര്‍ട്ടിയെ ഇനിയും പേറണോ എന്ന സംശയം പ്രബലമാണ്.
ഈ സാഹചര്യത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പതനവും അനിവാര്യമാണ് എന്നുതന്നെയാണ്. ആരു വിചാരിച്ചാലും അതിനെ രക്ഷിക്കാന്‍ കഴിയില്ല. കേന്ദ്രത്തില്‍ പ്രബലമായിരുന്നപ്പോള്‍ ആന്റണി പറഞ്ഞാല്‍ അനുസരിച്ചിരുന്നു. ഇന്ന് കേന്ദ്രനേതൃത്വം എന്നത് വെറും മുക്കുപണ്ടമാണല്ലോ. അതിനെ വച്ചുപൂജിച്ചാല് കോണ്‍ഗ്രസ്സിന്റെ ക്ഷീണം തീരാന്‍ പോകുന്നില്ല. ഇങ്ങനെ നിലനിന്നതുകൊണ്ട് ജനങ്ങള്ക്കൊട്ട് പ്രയോജനവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: